Thursday, October 25, 2007

മരണവീട്ടിലെ ചിരി

വിരസമായ ഒരു പകല്‍ കൂടി...
സമയത്തെകൊല്ലാന്‍ ഒരുപാട്‌ വഴികളുണ്ട്‌. പക്ഷേ അലസത അതിനൊന്നും സമ്മതിച്ചില്ല. ഞാന്‍ എങ്ങോട്ടെന്നില്ലാതെ നടന്നു. പ്രത്യേകിച്ച്‌ ജോലിയൊന്നുമില്ലാത്തതുകൊണ്ട്‌ നാട്ടുവഴികളൊക്കെ അറിയാം..കുറെ നടന്നപ്പോള്‍ വയലിനരുകിലെ ഓലമേഞ്ഞ വീട്ടില്‍ നിന്നും നിലവിളി കേട്ടു.
അതൊരു മരണവീടായിരുന്നു. നീണ്ടു നിവര്‍ന്ന്‌ പുതച്ച്‌ കിടക്കുന്നയാള്‍ അധികമാരും അറിയാത്ത ഗോപാലേട്ടനായിരുന്നു. വ്യക്തിപരമായി അടുപ്പമൊന്നുമുണ്ടായിരുന്നില്ലെങ്കിലും നാട്ടുകാരനെന്ന്‌ നിലയില്‍ എനിക്കയാള്‍ പരിചിതനാണ്‌. ബന്ധുക്കളും മറ്റും എത്തുമ്പോള്‍ ഗോപാലേട്ടന്റെ ഭാര്യ രാധാമണിചേച്ചിയും കുട്ടികളും അലമുറയിടുന്നുണ്ട്‌. ക്രമേണ അത്‌ നേര്‍ത്ത തേങ്ങലായോ മൂളലായോ അവശേഷിക്കുന്നു. എനിക്ക്‌ ചിരിവന്നു. മരണവീട്ടില്‍ ചിരിക്കാന്‍ പാടില്ലെന്ന സാമാന്യബോധമുള്ളത്‌ കൊണ്ട്‌ അതുള്ളിലൊതുക്കി കാഴ്ചക്കാരിലൊരാളായി മാറിനിന്നു. ആത്മഹത്യക്ക്‌ പുതുമ നഷ്ടപ്പെട്ട്‌ തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ ആഴ്ചയില്‍ ഒന്നെങ്കിലുമില്ലാതെ പറ്റാത്ത അവസ്ഥ. മരണവീട്ടില്‍ പോകാന്‍ ചില പരിഷ്കൃതര്‍ പുതിയവസ്ത്രങ്ങള്‍ വരെ വാങ്ങിവെക്കാന്‍ തുടങ്ങിയിരിക്കുന്നു. മരണവീട്ടിലെത്തുമ്പോള്‍ മനസില്‍ സന്തോഷം നിറയുന്നത്‌ ആദ്യത്തെ സംഭവമല്ല. അതെന്തുകൊണ്ടാണെന്ന്‌ മാത്രം എത്ര ചിന്തിച്ചിട്ടും മനസിലാകുന്നുമില്ല. എനിക്കിപ്പോള്‍ വല്ലാത്തൊരു ഭയമുണ്ട്‌. വളരെ വേണ്ടപ്പെട്ടവരാരെങ്കിലും മരിച്ചാല്‍ ഞാന്‍ ചിരിക്കുമോ അതോ കരയുമോ എന്നോര്‍ത്ത്‌...

അയാളുടെ ചിന്തകള്‍ക്ക്‌ വിരാമമിട്ട്‌ കൈയ്യില്‍ പുഷ്പചക്രവുമായി ഒരാള്‍ വന്നു. നല്ല വെളുത്ത വസ്ത്രം ധരിച്ച അയാളുടെ ഷര്‍ട്ടില്‍ ഒറ്റ ചുളിവുകള്‍ പോലുമുണ്ടായിരുന്നില്ല. മണ്ഡലം കമ്മിറ്റി എന്ന്‌ മനോഹരമായി എഴുതിച്ചേര്‍ത്ത പുഷ്പചക്രം കണ്ടപ്പോള്‍ എല്ലാം മറന്നൊന്ന്‌ ചിരിക്കാന്‍ തോന്നി. കുളിച്ച്‌ സുഗന്ധദ്രവ്യങ്ങള്‍ പൂശി അയാളിവിടെ എത്തിയത്‌ എന്തിനായിരുന്നുവെന്ന്‌ മറ്റാരെക്കാളും നന്നായി എനിക്കറിയാം. പഞ്ചായത്ത്‌ പ്രസിഡന്റാകാനുളള പക്വതയും കഴിവുമൊക്കെ അയാള്‍ക്കുണ്ടെന്ന്‌ എല്ലാവരും പറയുന്നു. തിരിച്ചറിയല്‍ കാര്‍ഡ്‌ നഷ്ടപ്പെട്ട വോട്ടര്‍ക്ക്‌ ഇതിനെ കുറിച്ചൊന്നും അഗാധമായി ചിന്തിക്കാന്‍ അര്‍ഹതയില്ലെന്ന തിരിച്ചറിവുള്ളത്‌ കൊണ്ട്‌ ഞാന്‍ ഇക്കാര്യത്തില്‍ നിന്ന്‌ പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നു.
അയാളുടെ ഊഴം കഴിയാന്‍ കാത്തിരുന്നത്‌ പോലെ വാര്‍ഡ്‌ മെമ്പറെത്തി. ആര്‍ഭാടം നിറഞ്ഞ വസ്ത്രവിധാനമായിരുന്നു അവരുടേത്‌. നിലവിളക്കിന്റെ വെളിച്ചത്തില്‍ സ്വര്‍ണകസവുള്ള സാരി വെട്ടിതിളങ്ങി. മൃതശരീരത്തെ വ്യസനത്തോടെ നോക്കിയിട്ട്‌ രാധാമണി ചേച്ചിയെ കെട്ടിപിടിച്ച്‌ അവര്‍ കരഞ്ഞു. പിന്നെ ഇടറിയ കാലടികളോടെ നടന്നു പോയി. അരിവാളുകാരുടെ പതിവ്ശൈലിയുടെ പുനരാവിഷ്ക്കരണം കണ്ട്‌ ഞാന്‍ ഉള്ളില്‍ ചിരിച്ചു. ഗോപാലേട്ടന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ ഈ മരണം ഒഴിവാക്കാമായിരുന്നില്ലേ എന്നൊരു ചിന്ത അനാവശ്യമായി എന്നിലേക്ക്‌ കടന്നുവന്നു. ഇനി പറഞ്ഞിട്ട്‌ കാര്യമൊന്നുമില്ലെങ്കിലും ഈ നാട്ടുകാരനെന്ന നിലയില്‍ ഈ മരണത്തിന്‌ ഉത്തരവാദികളെ കണ്ടെത്തി പഴി പറഞ്ഞില്ലെങ്കില്‍ എന്റെ തിരിച്ചറിയല്‍ കാര്‍ഡ്‌ നഷ്ടപ്പെട്ടതിന്‌ എന്ത്‌ വിലയുണ്ടാവും. ഗോപാലേട്ടന്‍ വാഴത്തോട്ടം ഇന്‍ഷൂര്‍ ചെയ്യാനൊരുങ്ങിയപ്പോള്‍ വയലിലാണ്‌ കൃഷിചെയ്തതെന്ന്‌ റിപ്പോര്‍ട്ട്‌ കൊടുത്ത മെമ്പറാണ്‌. പിന്നീട്‌ തോട്ടം നശിച്ചപ്പോള്‍ നഷ്ടപരിഹാരം കിട്ടിയില്ലെന്ന്‌ മാത്രമല്ല..ഇതിനിടയില്‍ വയല്‍നികത്തിയെന്ന്‌ ആരോപിച്ച്‌ കേസും വന്നു. ഇത്‌ അധികമാര്‍ക്കും അറിയില്ലെങ്കിലും എനിക്കറിയാം. തൊഴില്ലാത്തവന്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ കണ്ടെത്തുന്നത്‌ തെറ്റാണെന്ന്‌ ഇതുവരെ തോന്നിയിട്ടില്ല.
വീട്‌ മേയാന്‍ കുടുംബശ്രീ മുഖാന്തിരം രാധാമണിചേച്ചിക്ക്‌ ലോണ്‍ ശരിയാക്കിക്കൊടുക്കാന്‍ മെമ്പര്‍ക്ക്‌ എളുപ്പം കഴിയുമായിരുന്നു. എന്ത്‌ ചെയ്യാം കഴിഞ്ഞ ആറുമാസമായി വീട്‌ മോടിപിടിപ്പിക്കുന്ന തിരക്കിലായിരുന്നു അവര്‍. 100 രൂപക്ക്‌ ജയലളിത മൂന്നുസാരി കൊടുത്തപ്പോള്‍ ഓടിപ്പോയി വാങ്ങിയ മെമ്പറുടെ പരിണാമദശകള്‍ മനസില്‍ തെളിഞ്ഞപ്പോള്‍ ഉള്ളിലുറി വന്ന ചിരി ഗദ്ഗദമായി ഞാന്‍ വഴിമാറ്റിവിട്ടു.
രാധാമണിചേച്ചിയേയും കുട്ടികളേയും കാണുമ്പോള്‍ എനിക്ക്‌ അല്‍പം നൊമ്പരം തോന്നാതിരുന്നില്ല. ചേച്ചിയുടെ യൗവനം ഇനിയും ബാക്കിനില്‍ക്കുന്നത്‌ കൊണ്ട്‌ ഇനിയിവിടെ മനുഷ്യസ്നേഹികളുടെ ഉന്തുംതള്ളുമായിരിക്കും. ഇരുട്ടിന്റെ മറവ്‌ പറ്റി ചൂട്ടുവീശി വരുമ്പോള്‍ അവരുടെ മുഖം തിരിച്ചറിഞ്ഞ്‌ പിടിച്ച്‌ നില്‍ക്കാന്‍ ചേച്ചിക്ക്‌ ഈശ്വരന്‍ ശക്തി നല്‍കട്ടെയെന്ന്‌ ഞാന്‍ പ്രാര്‍ത്ഥിച്ചു.

ഇതിനിടയില്‍ ചെറിയൊരു തര്‍ക്കം അവിടെ ഉടലെടുത്തു. കുഴിച്ചിടണോ ദഹിപ്പിക്കണോ എന്നതായിരുന്നു വിഷയം. ദഹിപ്പിക്കണമെങ്കില്‍ അതിര്‍ത്തിയില്‍ ആരുടേതെന്ന്‌ വ്യക്തതയില്ലാതെ നില്‍ക്കുന്ന മാവ്‌ വെട്ടണം. എല്ലാവര്‍ഷവും കണ്ണിമാങ്ങ തരുന്ന അതിനെ അത്രവേഗം വെട്ടിമാറ്റാന്‍ മാത്രം ക്രൂരന്മാരായിരുന്നില്ല അയല്‍ക്കാര്‍. മറ്റൊരു കാര്യം കൂടി ദഹിപ്പിക്കലിനെ ബാധിച്ചു. അടുത്തൊരു കല്ല്യാണവീടുണ്ട്‌. ഉണക്കമത്തിചുട്ട പോലത്തെ മണം പടര്‍ന്നാല്‍ സദ്യക്ക്‌ രുചി കുറയുമത്രെ..
അങ്ങനെ കുഴിച്ചിടാനുള്ള തീരുമാനത്തില്‍ എല്ലാവരും ചേര്‍ന്ന്‌ അടിവരയിട്ടു. മണ്ണില്‍ തൂമ്പ പതിയുന്ന ശബ്ദം കേട്ടപ്പോള്‍ തര്‍ക്കത്തെയും അതില്‍ ആത്മാര്‍ത്ഥമായി പങ്കെടുത്തവരെയും കുറിച്ചോര്‍ത്ത്‌ മുഖത്തൊരു പുഞ്ചിരി പടര്‍ത്താതിരിക്കാന്‍ എനിക്ക്‌ കഴിഞ്ഞില്ല.
ഏതോ സിനിമയില്‍ കണ്ട കോമാളിയെ പോലെ കുളിയും ജപവുമില്ലാത്ത ഒരു സ്വാമി പൂജകള്‍ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ഗോപാലേട്ടന്‍ ഇപ്പോള്‍ കുളികഴിഞ്ഞ്‌ കിടക്കുകയാണ്‌. പൂര്‍ത്തിയായ കുഴിക്കരുകിലേക്ക്‌ എന്തോ അത്ഭുതം കാണാനെന്ന പോലെ ഞാന്‍ നടന്നു. ഓടി പാഞ്ഞുനടന്ന മനുഷ്യനെ കിടത്താന്‍ ഇത്രയും ചുരുങ്ങിയ കുഴി. പതിവുചിന്തയായതിനാലാവാം ഒന്നും തോന്നിയില്ല. മൃതശരീരവുമായി കുഴിക്കരുകിലേക്ക്‌ വരുന്നവരെ കണ്ട്‌ ഞാന്‍ പെട്ടന്ന്‌ പിന്നോട്ട്‌ മാറി. അങ്ങനെ എന്റെ ചിന്ത പാതിവഴിയില്‍ ഒറ്റക്കായി. കുഴിക്കരുകില്‍ നിന്നും അവസാനവട്ട നിലവിളികള്‍ കേട്ടു. ഓര്‍മ്മ വന്നത്‌ നാളത്തെ ചരമപേജാണ്‌. കറുപ്പ്‌ പ്രതലത്തില്‍ വെളുത്ത അക്ഷരം കൊണ്ട്‌ ഒരു കര്‍ഷക ആത്മഹത്യ കൂടി എഴുതിച്ചേര്‍ക്കപ്പെടും. പതിവായി ചരമപേജ്‌ വായിച്ച്‌ ചിരിക്കാറുള്ള എനിക്ക്‌ നാളത്തെ പത്രം കാണാന്‍ ആര്‍ത്തിയായി.
ആളുകള്‍ വിരലിലെണ്ണാവുന്നവരായി അവശേഷിക്കുമ്പോള്‍ ഞാന്‍ ഇറങ്ങി നടന്നു. മൂന്നാംദിവസം ഇനിയൊരു കല്യാണവീടിന്റെ പ്രതീതിയാവും ഇവിടെ..ഒരു വിഭാഗം ശീട്ട്കളി മറ്റൊരു വിഭാഗം മദ്യസേവ..മരണവീട്‌ ആഹ്ലാദത്തിന്റെ അത്യുന്നതങ്ങളിലേക്ക്‌ സന്നിവേശിക്കും...

എല്ലാം ഓര്‍ത്തോത്ത്‌ ചിരിക്കാന്‍ മറവ്‌ തേടുകയായിരുന്നു ഞാന്‍...പെട്ടന്ന്‌ ആരോ കിതച്ചുകൊണ്ട്‌ ഓടി എന്റെയരുകില്‍ വന്നു നിന്നു. പെട്ടന്ന്‌ വീട്ടിലേക്ക്‌ ചെല്ലണം..അയാളുടെ ശബ്ദത്തിന്റെ പതര്‍ച്ച കണ്ടപ്പോള്‍ കാലുകള്‍ക്ക്‌ വേഗത കൂടുന്നതറിഞ്ഞു..
പാഞ്ഞുപോകുന്നതിനിടെ വെറുതെയൊന്ന്‌ തിരിഞ്ഞുനോക്കി..
അയാള്‍ എന്നെ പിന്‍തുടരുന്നുണ്ട്‌. എന്നെ പോലെ മറ്റൊരാളാവാം അത്‌. ഒരുപക്ഷേ ഞാന്‍ കരയുമോ അതോ ചിരിക്കുമോ എന്നറിയാനുള്ള ആകാംഷയാവും അയാള്‍ക്ക്‌...

Thursday, October 11, 2007

അവള്‍ ഉരുകുകയാണ്‌


മംഗലാപുരത്ത്‌ നിന്നുള്ള ഒരു പറിച്ചുനടലായിരുന്നു സലീനയുടെ ജീവിതം മാറ്റിമറിച്ചത്‌. സ്വപ്നങ്ങള്‍ കണ്ണുപൊത്തിക്കളിക്കുന്ന മനസ്‌, വിഹ്വലതകള്‍ പതഞ്ഞൊഴുകുന്ന ഓര്‍മ്മകള്‍, എല്ലാം വേട്ടയാടിതീര്‍ക്കും മുമ്പ്‌ അനുയോജ്യമായൊരു മാറ്റം തന്ന ദൈവത്തിന്‌ സ്തുതി പറഞ്ഞു. ഹോസ്റ്റല്‍ മുറിയിലെ സ്വയം കണ്ടെത്തിയ ഏകാന്തതകളില്‍ അവള്‍ അവളോട്‌ തന്നെ ചോദ്യം ചോദിക്കുന്നു അവള്‍ തന്നെ ഉത്തരം കണ്ടെത്തുന്നു. മുറിവുകള്‍ പുനര്‍ജനി തേടുന്ന പകലും പകലറുതികളും അവളെ പ്രതീക്ഷകള്‍ തന്ന്‌ കൊതിപ്പിക്കുന്നു. കളിപ്പാട്ടം തിരഞ്ഞുനടന്ന ബാല്യത്തില്‍ പ്രണയത്തിന്റെ കഥ പറഞ്ഞു തന്ന കളിക്കൂട്ടുകാരന്‍ മനസിനെ പിടിച്ചുകുലുക്കിയപ്പോഴും ഉള്ളില്‍ ഒന്നും തോന്നാത്തതിന്റെ നിസഹായതായിരുന്നു. പിന്നീടെന്നോ സ്വയം ചോദ്യങ്ങള്‍ വീര്‍പ്പുമുട്ടിച്ചപ്പോള്‍ അവനില്‍ തന്നെ അഭയം പ്രാപിക്കാന്‍ മനസ്‌ ഒരുമ്പെട്ടുവെന്നതും കൗതുകകരം.
പത്ത്‌ വര്‍ഷത്തിന്‌ പത്തു ദിവസത്തിന്റെ ദൈര്‍ഘ്യം മാത്രം...
നിയെന്നെ പഴി പറയരുത്‌ ഞാന്‍ ജോജിയെ പ്രണയിക്കുന്നു. ഒരാള്‍ വലിപ്പമുള്ള കണ്ണാടിക്ക്‌ മുന്നില്‍ നിന്ന്‌ അവള്‍ അവളോട്‌ തന്നെ പറഞ്ഞു. പ്രണയം വേദനയുടെ അസ്ഥിത്വം തേടുന്നു.. അത്‌ കണ്ണുനീരില്‍ പുനര്‍ജനിക്കുന്നു. അസ്തമയത്തിന്റെ ശോണിമയില്‍ വീണ്ടും മരിക്കുന്നു. ചിന്തകള്‍ക്ക്‌ കടിഞ്ഞാണിടാനാവാതെ അവള്‍ ആദ്യമായി കുഴങ്ങി.
അവളുടെ മനസ്‌ കോഴിക്കോട്ടെത്തിയതില്‍ പിന്നെ അസ്വസ്ഥമായിരുന്നു...ഹോസ്റ്റല്‍മുറിയിലെ ഏകാന്തതയെ കീറി മുറിക്കാന്‍ തത്രപ്പെടുമ്പോഴും കഴമ്പില്ലാത്ത കഥകളില്‍ സമയത്തെ കൊല്ലുമ്പൊഴും മനസില്‍ സാഫല്യത്തിന്റെ നെടുവീര്‍പ്പുകള്‍ വന്നുംപോയുമിരുന്നു. സ്വന്തം സ്വത്വം നഷ്ടപ്പെടുത്താന്‍ മാത്രം ക്രൂരനാണോ ഈ വികാരം.അതിന്റെ തേറ്റപല്ലുകള്‍ ആഴ്‌ന്നിറങ്ങുന്നത്‌ ഹൃദയത്തിന്റെ നീലത്തടാകങ്ങളിലേക്കാണെന്ന തിരിച്ചറിവ്‌ അവളെ ഭീതിപ്പെടുത്തിക്കൊണ്ടിരുന്നു...

അച്ഛന്റെ സ്നേഹം കിട്ടാക്കനിയായിരുന്നു. പ്രവാസജീവിതത്തിന്റെ ഇടവേളയിലെപ്പോഴോ ഒരോര്‍മ്മ പോലെ മകളുടെ രൂപം സ്വപ്നം കാണുന്നുണ്ടാവാം. കടലിനക്കരെ നിന്നും ഒഴുകിയെത്തുന്ന ശബ്ദത്തില്‍ ഒരുപാട്‌ വാക്കുകള്‍ പുറത്തേക്ക്‌ വരാനാവാതെ വിങ്ങിനില്‍ക്കുമ്പോഴും മനസില്‍ ദേഷ്യമൊന്നും തോന്നിയിരുന്നില്ല. അച്ഛന്‍ എന്ന സങ്കല്‍പത്തിന്‌ അത്രയെ നിറം നല്‍കിയിരുന്നുള്ളു. അമ്മയായിരുന്നു എല്ലാം. ഉള്ളില്‍ വേദന തോന്നുമ്പോഴും സന്തോഷം തോന്നുമ്പോഴും ആ ശബ്ദത്തിന്റെ തീഷ്ണത നിമിഷങ്ങളെ മാറ്റി മറിച്ചുകൊണ്ടിരുന്നു. അമ്മ ഒരറിവാണ്‌..ഒരിക്കലും തീരാത്ത പ്രപഞ്ചത്തിന്റെ ഗൂഢരഹസ്യം പോലെ...ജോജിയുമായുള്ള ബന്ധം അമ്മക്ക്‌ തിരെ ഇഷ്ടമായിരുന്നില്ല. അതെന്തു തന്നെയായാലും അമ്മയുടെ തീരുമാനത്തെ വെറുക്കാന്‍ മനസ്‌ അനുവദിക്കുമായിരുന്നില്ല. വളര്‍ത്തി വലുതാക്കിയതെങ്ങനെയെന്ന്‌ ഓര്‍മ്മ വെച്ച്‌ തുടങ്ങിയപ്പോള്‍ മുതല്‍ മനസിലാക്കിയിരുന്നു. അമ്മയണിയാറുള്ള നിസംഗതയെയായിരുന്നു ഏറ്റവും ഇഷ്ടം. കുറവുകള്‍ ജീവിതത്തില്‍ ഒരിക്കലും വരുത്തിയിട്ടില്ല..അതറിയിക്കാതിരിക്കാന്‍ മറുനാട്ടില്‍ നിന്നെത്തുന്ന പണത്തിന്‌ എത്രമാത്രം സാധിച്ചുവെന്നതും കൗതുകകരമായി ചിന്തിക്കേണ്ടിയിരിക്കുന്നു. പക്ഷേ പണമാണോ ഒരു ജീവിതത്തിന്റെ മാനദണ്ഡം..? സലീന അവളോട്‌ ചോദിച്ച ആദ്യത്തെ ചോദ്യം. ഉത്തരം കണ്ടെത്തുമ്പോള്‍ ദിവസങ്ങളെടുത്തിരുന്നു.

ആര്‍ബര്‍ട്ട്‌ മുഖാന്തിരമായിരുന്നു പുതിയ കലാലയത്തിലേക്കുള്ള പ്രവേശനം തരപ്പെടുത്തിയത്‌. ചെറുപ്പത്തിലൊരുമിച്ചിരുന്ന്‌ ഭക്ഷണം കഴിച്ചൊരു സായന്തനത്തിലായിരുന്നു ആദ്യമായി അവനെ കണ്ടത്‌. ബന്ധുത്വത്തിന്റെ അസ്വാദ്യകരമായ ഒരനുഭൂതിക്കപ്പുറം അതിന്‌ ജീവിതത്തില്‍ മറ്റൊരു പ്രാധാന്യവും നല്‍കിയിരുന്നില്ല. പുതിയ കലാലയവുമായി പൊരുത്തപ്പെടാന്‍ ദിവസങ്ങളെടുത്തു. സമരത്തിന്റെ തീഷ്ണതയില്‍ യൗവനം പുതിയ വാതായനങ്ങളിലേക്ക്‌ ചിറകടിച്ചുയരുന്നതിന്‌ സാക്ഷിയാകേണ്ടി വന്നു. മനസ്‌ ഇടക്കിടെ മടുത്തു തുടങ്ങിയപ്പോള്‍ ഞായറാഴ്ചയാവാന്‍ കാത്തിരിക്കും. അള്‍ത്താരയുടെ ഒഴിഞ്ഞ കോണിലിരുന്ന്‌ ദൈവപുത്രനെ മനസിലേക്കാവാഹിക്കും. ഉള്ളിലെ വിങ്ങലടങ്ങാന്‍ ഇതൊക്കെ മതി സലീനക്ക്‌..
ആല്‍ബര്‍ട്ട്‌ ഇടക്കിടെ ഹോസ്റ്റലിലെത്തും. അവന്റെ മൊബെയിലില്‍ നിന്നും അമ്മയെ വിളിക്കും. പ്രണയത്തെ കുറിച്ചും സ്നേഹത്തെ കുറിച്ചുമെല്ലാം ഹോസ്റ്റല്‍മുറിയില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ നടക്കാറുണ്ട്‌. ഇതിനിടയിലെപ്പോഴോ ആല്‍ബര്‍ട്ടിന്റെ പെരുമാറ്റത്തില്‍ തീവ്രമായ വിധത്തിലൊരു സ്നേഹത്തിന്റെ ലാഞ്ചന കണ്ടെത്താന്‍ കഴിഞ്ഞിരുന്നു അവള്‍ക്ക്‌. ജോജിയെ പറ്റി പറയാന്‍ ഒരുപാട്‌ തവണ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. അവന്റെ മനസില്‍ പ്രണയത്തിന്റെ മഴ പെയ്തുതുടങ്ങും മുമ്പ്‌ കാറ്റായി ആ മേഘശകലങ്ങള്‍ പറത്തിവിടാന്‍ അത്‌ പറയാതെ നിവര്‍ത്തിയില്ലെന്ന യാഥാര്‍ത്ഥ്യത്തിനിടയിലാണ്‌ അമ്മ മുഖാന്തിരംഅവനതറിഞ്ഞത്‌.

ഗ്രാമത്തിന്റെ നിശബ്ദതതയില്‍ നിന്നും നഗരത്തിന്റെ തിരക്കിലേക്ക്‌ ചേക്കേറുമ്പോള്‍ ആല്‍ബര്‍ട്ടിന്റെ മനസ്‌ ശൂന്യമായിരുന്നു. മരുഭൂമി പോലെ സ്വപ്നങ്ങള്‍ക്കായി പരന്നു കിടക്കുന്ന മനസ്‌. പണ്ടൊരിക്കല്‍ ദിവ്യബലിക്കിടയില്‍ ജേക്കബ്ബച്ചന്‍ പറഞ്ഞതോര്‍മ്മയുണ്ട്‌. ഓരോ ചെടിയും പറിച്ചുനടാന്‍ വിധിക്കപ്പെട്ടവരാണ്‌. എവിടെ പ്രതലം കണ്ടെത്തിയാലും കാറ്റും മഴയും അതിനെ സ്നേഹിച്ചുകൊണ്ടിരിക്കും. ശരിയാണ്‌ എവിടെ ചെന്നാലും പിടിച്ചുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ചിലരുണ്ട്‌. സ്നേഹത്തിന്റെ അസുലഭതയിലേക്ക്‌ കൈപിടിച്ചുകൊണ്ടു പോകുന്നവര്‍. കോഴിക്കോട്ടെത്തുമ്പോള്‍ മനസില്‍ ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളു. മറ്റാരെയും ശല്യം ചെയ്യാതെ സുഖമായി ജീവിക്കാന്‍ കഴിയുക. കടം മനുഷ്യനെ ഭ്രാന്തനാക്കുമ്പോള്‍ ആര്‍ക്കും തോന്നാവുന്ന സാധാരണചിന്ത. പക്ഷേ ആല്‍ബര്‍ട്ട്‌ സാഫല്യത്തിന്റെ ചിറകിലേറിയത്‌ വളരെ വേഗമായിരുന്നു.
തീരെ അവിചാരിതമായാണ്‌ ആ ഫോണ്‍കോള്‍ വന്നത്‌. ബന്ധത്തിലുള്ള കുട്ടിക്ക്‌ നഗരത്തിലെ ഒരു പ്രമുഖ കോളജില്‍ അഡ്മിഷന്‌ വേണ്ടി..പഠിക്കാനാവാത്തതിന്റെ ദുഖം ആത്മാവിനെ വരിഞ്ഞുമുറുക്കുന്നത്‌ കൊണ്ടാവാം പഠിക്കുന്ന കുട്ടികളെ ഒരുപാടിഷ്ടമായിരുന്നു. ചരിത്രമുറങ്ങിക്കിടക്കുന്ന ആ കലാലയത്തിലെത്തുമ്പോള്‍ തിമര്‍ത്തുപെയ്യുന്ന മഴയായിരുന്നു. ആപ്ലിക്കേഷന്‍ ഫോറം വാങ്ങിതിരിച്ചു വരുമ്പോള്‍ കുഞ്ഞുനാളിലെങ്ങോ കണ്ട ആ പിഞ്ചുമുഖം വളര്‍ന്നത്‌ ഏതുരൂപത്തിലാണെന്നറിയാനുള്ള ആകാംക്ഷയായിരുന്നു. സലീനയുടെ നിറം, രൂപം, ഭാവം, സംസാരം ഒക്കെ ഓര്‍മ്മിച്ചെടുക്കാനാവാത്ത വിധം വിദൂരമായിരുന്നു.
പിന്നീട്‌ കണ്ടപ്പോള്‍, സംസാരിച്ചപ്പോള്‍, ഉള്ളുതുറന്നപ്പോള്‍ അറിയാതെ അവള്‍ മനസിലേക്ക്‌ നടന്നുവരുതായി അവന്റെ ചിന്തകള്‍ക്ക്‌ തോന്നിയതിലും അത്ഭുതപ്പെടാനില്ല. കാരണം സലീനയുടെ ഭാവങ്ങള്‍ ആരിലും പ്രണയം വിടര്‍ത്തും വിധം ചേതോഹരമായിരുന്നു.
ഒടുവില്‍ ജോജി എന്നൊരാളെ അവള്‍ സ്നേഹിക്കുന്നുണ്ടെന്ന്‌ തിരിച്ചറിഞ്ഞിട്ടും മനസ്‌ തുറന്ന്‌ കാട്ടേണ്ടി വന്നു. സ്നേഹിതനായ രഞ്ജിത്ത്‌ അവളോട്‌ ഇക്കാര്യം സംസാരിക്കുമ്പോള്‍ ഉള്ളില്‍ പ്രതീക്ഷ അവശേഷിച്ചിരുന്നുവെന്ന്‌ പറയാതെ വയ്യ...

പതിവിന്‌ വിപരീദമായി സലീനക്ക്‌ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതായി. ഉള്ളില്‍ വിഹ്വലതകള്‍ കൂടുകൂട്ടുന്നു. ജോജിയുമായുള്ള ആത്മബന്ധത്തിന്‌ മുറിവ്‌ പറ്റുമോ എന്ന ആശങ്ക തന്നെയായിരുന്നു അതിന്‌ കാരണം. വേദന മാംസത്തെ നുള്ളിപറിക്കാന്‍ തുടങ്ങുമ്പോള്‍ ഞായറാഴാചയാകാന്‍ കാത്തിരിക്കും. ദൈവപുത്രന്റെ സന്നിധിയിലെത്തി അള്‍ത്താര സാന്ത്വനമാകുമ്പോള്‍ ഒരിക്കലും ലഭിക്കാത്ത ശാന്തത ആത്മാവിലേക്ക്‌ തള്ളിക്കയറും. മനസില്‍ രണ്ടു കാര്യങ്ങളാവും അപ്പോള്‍. പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയണം.ജോജിയെ കിട്ടണം. യൗവനാരംഭത്തില്‍ ഏതൊരു പെണ്‍കുട്ടികള്‍ക്കും തോന്നുന്ന ചെറുചിന്ത.
ഹോസ്റ്റലിലെ തീന്‍മേശയില്‍ ഭക്ഷണത്തിന്‌ മുന്നിലിരിക്കുമ്പോള്‍ മനസില്‍ അമ്മയുടെയും അനിയത്തിയുടേയും മുഖമാവും. ഒന്നുരണ്ടു വറ്റ്‌ വാരിതിന്നിട്ട്‌ എഴുന്നേറ്റ്‌ പോകും..സത്യത്തില്‍ കോഴിക്കോട്ടെക്ക്‌ വരാന്‍ പ്രേരിപ്പിച്ചത്‌ ഇവിടെ ജോജിയുണ്ടെന്ന ചിന്ത മാത്രമാണ്‌. സ്നേഹത്തിന്റെ സൗന്ദര്യമൊന്നും ജീവിതത്തില്‍ കിട്ടിയിട്ടില്ല. ശബ്ദത്തിന്റെ പരിമിതികളെ അഭയം പ്രാപിക്കുമ്പോള്‍ സാമീപ്യം കൊതിക്കുന്നത്‌ തെറ്റാണോ? സലീന അവളോട്‌ തന്നെ ചോദിക്കുന്ന മറ്റൊരു ചോദ്യം.
വേദനകള്‍ കുത്തിനിറക്കുന്നൊരു വികാരമായിട്ടും എല്ലാവരും പ്രണയം കൊതിക്കുന്നതെന്തെ...ഈ ക്ഷണികമായ വ്യഥയെ സുഖനൊമ്പരമെന്ന്‌ വിളിക്കുന്നതാവും ഉചിതം. സത്യത്തില്‍ അതൊരു അനുഭൂതിയുടെ പെയ്ത്താണ്‌.
കൂട്ടുകാരുടെ സലീനാ എന്നുള്ള ചെകിടടപ്പിക്കുന്ന ശബ്ദം കേട്ട്‌ അവള്‍ ചിന്തകള്‍ക്ക്‌ താല്‍ക്കാലികമായി അവധി നല്‍കി. എന്നിട്ട്‌ അവരോടൊപ്പം കൂടി. ഹോസ്റ്റല്‍മുറികളിലെ വിഷയം സൗഹൃദത്തിനും പ്രണയത്തിനും വേണ്ടി മാറ്റിവെച്ചിട്ടുള്ളതാണ്‌.
നീയൊരാളെ പ്രണയിക്കുന്നില്ലേ സലീനാ..
എല്ലാമറിഞ്ഞിട്ടെന്നവണ്ണമുള്ള ഗായത്രിയുടെ ചോദ്യം അമ്പരപ്പിച്ചുകളഞ്ഞു.
ആദ്യമായി ഉള്ളിലെ രഹസ്യം ചോര്‍ത്തിയത്‌ അവളായിരുന്നു. ഈ നഗരത്തില്‍ വന്നിട്ട്‌ ആദ്യമായി എന്റെ ഹൃദയം കട്ടെടുത്ത്‌ കളഞ്ഞു അവള്‍. പിന്നീടുള്ള ഓരോ പകലും ഞങ്ങള്‍ ഉള്ളുതുറന്ന്‌ സംസാരിച്ചു. പ്രണയിക്കുന്നവര്‍ക്ക്‌ സംസാരിക്കാന്‍ സ്വപ്നങ്ങളുടെ കഥകളുണ്ടാവും. അത്‌ എത്ര പറഞ്ഞാലുംതീരാത്തവിധം വിശാലമായികൊണ്ടിരിക്കും.

ക്ലാസ്‌ കഴിഞ്ഞ്‌ ഹോസ്റ്റലിലേക്കുള്ള ഇറക്കമിറങ്ങി പോകുമ്പോള്‍ മനസില്‍ വല്ലാത്ത സന്തോഷമായിരുന്നു. വൈകിട്ട്‌ ഗായത്രിയുടെ ഫോണിലേക്ക്‌ ജോജി വിളിക്കും. ഇന്നെങ്കിലും പതിവിന്‌ വിപരീദമായി അല്‍പം സീരിയസായി സംസാരിക്കണം. അമ്മ, ആല്‍ബര്‍ട്ട്‌, ഗായത്രി ഇങ്ങനെ ഓരോരുത്തരായി അറിഞ്ഞുതുടങ്ങി. പ്രണയം പുസ്തകതാളിലിരുന്ന്‌ ഉറങ്ങിപ്പോയ മയില്‍പീലി പോലെയാണ്‌. എല്ലാവര്‍ക്കും എല്ലാവരുടേയും മനസ്‌ കാണാന്‍ കഴിഞ്ഞെന്ന്‌ വരില്ല. അമ്മയുടെ വെറുപ്പുകളെ എങ്ങനെ അവഗണിക്കാനാവുമെന്ന ചിന്ത മാത്രം അവളെ വേട്ടയാടി.
ഒരു പ്രവാസിയുടെ ജീവിതം പപ്പയെക്കാള്‍ നന്നായി എനിക്കിപ്പോഴറിയാം. എന്നെ വിഷമിപ്പിക്കണ്ടല്ലോയെന്ന ചിന്തയാവാം പപ്പയെ കൊണ്ടങ്ങനെ പറയിച്ചത്‌. പക്ഷേ അമ്മ ഒരുവാക്കെതിര്‍ത്ത്‌ പറഞ്ഞാല്‍ പപ്പ കീഴടങ്ങിക്കളയും.
ഇതിനിടയില്‍ ആല്‍ബര്‍ട്ടിനും തന്നോട്‌ പ്രണയം. എപ്പോഴെങ്കിലും ഞാനാ രീതിയില്‍ അവനോട്‌ പെരുമാറിയിരുന്നോ..അറിയില്ല. ഇങ്ങനെയൊരു കാര്യം അറിഞ്ഞപ്പോഴോ വയ്യാന്ന്‌ തുറന്ന്‌ പറയേണ്ടി വന്നു. തിളച്ചുമറിയുന്ന ഒരു മനസിനെ കൂടുതല്‍ തീവ്രമാക്കി അത്‌. ചിലപ്പോള്‍ അവന്‌ വല്ലാത്ത വിഷമമായിട്ടുണ്ടാവും. പക്ഷേ അതിനപ്പുറം ഒരുത്തരം നല്‍കാന്‍ അശക്തയാണ്‌...
ചിന്തകള്‍ കാടുകയറുമ്പോള്‍ സലീനയുടെ മനസ്‌ ഭ്രാന്തമാവും. സ്വപ്നങ്ങള്‍ അതിന്റെ ഭ്രമണപഥം തെറ്റിച്ച്‌ പുറത്തേക്കൊഴുകും. പുറത്ത്‌ ശിഖരങ്ങളടര്‍ത്തി കാറ്റ്‌ വീശുന്നതും സംഗീതം പൊഴിച്ച്‌ മഴ പൊഴിയുന്നതൊന്നും അപ്പോളവള്‍ അറിയാറില്ല. പ്രണയം അസ്വസ്ഥമാക്കിയ ഹൃദയം അപ്പോള്‍ ഒരിക്കലുമില്ലാത്തവിധം ശക്തമായി മിടിക്കുന്നുണ്ടാകും. മിഴി നനഞ്ഞൊഴുകുമ്പോള്‍ അവള്‍ ശബ്ദം കുറച്ച്‌ ചോദിക്കും.
ജോജി...നിനക്ക്‌ ദാഹിക്കുന്നില്ലേ?
ഇതാ എന്റെ കണ്ണുനീര്‍ കുടിച്ചോളൂ...മറ്റൊന്നും തരാനില്ല കയ്യില്‍.
അവളുടെ ചുണ്ടുകള്‍ ആരുമറിയാതെ ചലനാത്മകമായ ശേഷം നിശ്ചലമാവും.


ആല്‍ബര്‍ട്ടിന്റെ മനസ്‌ വല്ലാത്തൊരു ആശയക്കുഴപ്പത്തിലായിരുന്നു. രഞ്ജിത്തിന്റെ സംസാരം അല്‍പം അതിരുകടന്നു പോയി. പണ്ടേ അറിയുന്നത്‌ കൊണ്ടാവാം തിരിച്ചറിയാനാവാത്ത വിധം സുദൃഡമാക്കി വെച്ചിട്ടും അവനെന്റെ മനസ്‌ വായിച്ചുകളഞ്ഞു.
ഇനിയെങ്ങനെ സലീനയെ സമീപിക്കും ?
അവള്‍ അങ്ങനെയൊരു കണ്ണോടെയല്ലേ തന്നെ നോക്കിക്കാണൂ.ഇത്തരം ചിന്തകള്‍ അവനെ അലട്ടാതിരുന്നില്ല. രാവിലെ സലീനയെ വിളിച്ചിരുന്നു. സാധാരണരീതിയില്‍ തന്നെയായിരുന്നില്ലേ അവളുടെ സംസാരം. ഒരിക്കലുമില്ലാത്ത രീതിയിലൊരു സംശയം അവനില്‍ നാമ്പെടുത്തു.
ഏത്‌ ശപിക്കപ്പെട്ട നേരത്താണ്‌ അവളോട്‌ അങ്ങനെയൊരിഷ്ടം തോന്നിയത്‌, അത്‌ പറയിക്കാന്‍ തോന്നിയത്‌...ഉറക്കം നഷ്ടപ്പെട്ട രാത്രികള്‍ അവനെ സമീപിച്ചുകൊണ്ടിരുന്നു.
അവള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ ഇപ്പോള്‍ എനിക്കവളോട്‌ പ്രേമമില്ലെന്നും ഗാഢമായ മറ്റൊരു സ്നേഹമാണെന്നും...ഒരു പക്ഷേ ജോജിയെ അവള്‍ കാണുന്നുണ്ടാകുമോ..പ്രണയത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ച്‌ അവരെ മറ്റ്‌ ചിന്തകള്‍ വഴിതെറ്റിച്ച്‌ വിടുന്നുണ്ടാവുമോ.
അവള്‍ക്ക്‌ എന്തെങ്കിലും പറ്റിയാല്‍ അവളെ എന്നെ ഏല്‍പ്പിച്ചിട്ട്‌ പോയ വീട്ടുകാരോട്‌ എന്തു പറയും..ചിന്തകള്‍ക്ക്‌ തീപിടിച്ച്‌ തീപിടിച്ച്‌ അവന്‍ വെന്തുതുടങ്ങി. മുന്നില്‍ ഇനിയും വര്‍ഷങ്ങളുണ്ട്‌ അത്‌ വരെ അവളെ എങ്ങനെ കാത്ത്‌ സൂക്ഷിക്കും. ആല്‍ബര്‍ട്ടിന്‌ ഒരിക്കലും ഇല്ലാത്ത ആധി പെരുവിരല്‍ മുതല്‍ പെരുത്ത്‌ കയറാന്‍ തുടങ്ങി. സെലീനയുടെ മനസിനെക്കാള്‍ ആയിരം മടങ്ങ്‌ വേഗത്തില്‍ അവന്റെ മനസ്‌ എരിഞ്ഞുതുടങ്ങി.

മുഴച്ച്‌ നില്‍ക്കുന്ന ഒരേച്ച്കെട്ടല്‍ പോലെ ജീവിതം അതിന്റെ പന്ഥാവുകള്‍ തേടി യാത്ര തുടരുന്നു.
പള്ളിയുടെ പടികള്‍ കയറി സലീന നടന്നു. ഷാളെടുത്ത്‌ തലവഴിയിട്ടവള്‍ നൊവേന തുടങ്ങുന്നതിനായി കാത്തുനിന്നു. പെട്ടന്ന്‌ അവളുടെ മനസ്‌ ഒരിക്കലുമില്ലാത്തവിധം രൗദ്രമായി.
അള്‍ത്താരയില്‍ വിങ്ങിപ്പൊട്ടിക്കരയുന്ന മെഴുകുതിരികള്‍...ക്രൂശിതരൂപത്തിന്റെ പ്രതിമയില്‍ നിന്നും രക്തം ഒഴുകിയിറങ്ങുന്നു. കുന്തിരിക്കത്തിന്റെ ഗന്ധം അവിടം മുഴുവന്‍ പരക്കുന്നതായി അവള്‍ക്ക്‌ തോന്നി.
ആദ്യമായി ആ ഭൂമിയിലെ വന്യത കണ്ടവള്‍ ഞെട്ടിവിറച്ചു.
മനസിലിപ്പോള്‍ ജോജിയില്ല, ആല്‍ബര്‍ട്ടില്ല, അമ്മയില്ല.
പ്രാര്‍ത്ഥനകളില്ല...
പെട്ടന്ന്‌ അച്ചന്റെ ശബ്ദം അവള്‍ കേട്ടു.

അന്നാ പെസഹാതിരുനാളില്‍
കര്‍ത്താവരുളിയ കല്‍പന പോല്‍
തിരുനാമത്തില്‍ ചേര്‍ന്നീടാം...
ഒരുമയോടീ ബലിയര്‍പ്പിക്കാം...

അസ്വസ്ഥമായ മനസെടുത്തവള്‍ പ്രാര്‍ത്ഥനാമുറിയിലേക്ക്‌ വലിച്ചെറിച്ച്‌ തിരിച്ച്‌ നടന്നു. അപ്പോള്‍ ഒരിക്കലുമില്ലാത്ത വിധത്തിലൊരു തണുത്തകാറ്റ്‌ അവളെ തഴുകി കടന്നുപോയി.