Monday, December 17, 2007

ഒരു സ്വയംഹത്യയുടെ പിന്നാമ്പുറങ്ങളിലേക്ക്‌...


വേനലറുതിയുടെ വിജനതയില്‍ മാത്രം പൂക്കുന്ന
ഗുല്‍മോഹറിന്റെ ചുവട്ടിലെ കൊഴിഞ്ഞ പൂക്കള്‍ മാത്രം
മനസിന്റെ വഴിത്താരകളില്‍ അവശേഷിപ്പിച്ച്‌ നിന്റെ യാത്ര...
നീയില്ലാത്ത ആദ്യത്തെ ശൈത്യം ഡിസംബറിന്റെ തണുത്ത കരങ്ങളായി
എന്നെ വരിഞ്ഞുമുറുക്കുന്നു...
മരണം കൊണ്ട്‌ നീ നിശ്ബ്ദനായി..
എന്നിട്ടും നീ പറത്തിവിട്ട സ്വപ്നങ്ങള്‍
ഇന്നും എന്നെ അലോസരപ്പെടുത്തികൊണ്ടിരിക്കുന്നു...

ശിവദാസന്റെ ഫോണ്‍കോളെത്തുമ്പോള്‍ സമയം എട്ടുമണിയായിരുന്നു. എന്റെ മനസിന്റെ വ്യതിചലങ്ങള്‍ തിരിച്ചറിഞ്ഞ്‌ വേദനിക്കാനാവാത്തത്‌ കൊണ്ടാവാം. വിമല്‍ മരിച്ചെന്ന്‌ മാത്രം പറഞ്ഞ്‌ അവന്‍ ഫോണ്‍വെച്ചു..എന്താ..എന്തായീ പറയണേ..എന്നുള്ള ആകാംഷ നിറഞ്ഞ എന്റെ ചോദ്യം അതുകൊണ്ട്‌ തന്നെ അവന്‍ കേട്ടുകാണില്ല..
വിമല്‍ ആരായിരുന്നുവെന്നൊരു ചോദ്യം നിങ്ങളില്‍ അവശേഷിക്കുന്നുണ്ടാവാം. എന്റെ പ്രിയപ്പെട്ട സഖി നന്ദനയുടെ മനസ്‌ കട്ടെടുത്ത ഒരാള്‍. അതിനുമപ്പുറം ചോദിച്ച്‌ എന്നെ നിങ്ങള്‍ കുഴക്കരുത്‌..ഒരു നിയോഗം പോലെയാണ്‌ നന്ദന ഈ നഗരത്തിലെത്തുന്നത്‌. കളിയാക്കലുകള്‍ക്കിടയില്‍ നിന്നും അവളുടെ ചലനങ്ങള്‍ പോലും പിഴുതെറിഞ്ഞ്‌ എന്റെ മനസിന്റെ അടഞ്ഞുകിടന്ന വാതില്‍ തള്ളിമാറ്റി കടന്നുവരുകയായിരുന്നു. മുഖത്ത്‌ നിറയെ നിഷ്കളങ്കതയുമായി വള്ളുവനാടന്‍ മണ്ണില്‍ നിന്നൊരു അധിനിവേശം.
താനഭിനയിച്ച ഏതോ നാടകത്തിലെ ഭ്രാന്തിയെ പോലെ തന്റെ മുറിയിലെ ഒരാള്‍ വലിപ്പമുള്ള കണ്ണാടിക്ക്‌ മുമ്പില്‍ നിന്ന്‌ അഹല്യ അഭിനയിക്കുകയാണ്‌.
വിമല്‍ ശങ്കര്‍ എന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മരണം ആക്സ്മികമായിരുന്നു. വിഷം കഴിച്ചൊരു ആത്മഹത്യ. എന്തായിരുന്നു മരണത്തിന്‌ കാരണമെന്നറിയാനായിരുന്നു അഹല്യക്ക്‌ തിടുക്കം. അത്‌ മറ്റൊന്നും കൊണ്ടല്ല ഉള്ളില്‍ ആരിളക്കിയാലും മറിയാത്ത കുറ്റബോധത്തില്‍ നിന്നും ഉടലെടുത്തൊരു ആവേശം. വിമല്‍ ശങ്കറിനെ പരിചയപ്പെടുന്നത്‌ നന്ദനയിലൂടെയാണ്‌. സൂപ്പര്‍മാര്‍ക്കറ്റിന്റെ ബില്ലിംഗ്‌ സെക്ഷനുമായി ബന്ധപ്പെട്ട ഒരു പ്രോഗാം നിര്‍മ്മാണത്തിനിടയിലായിരുന്നു അയാള്‍. നല്ല സംസാരം, പെരുമാറ്റം. പിന്നെ എണ്ണക്കറുപ്പിന്റെ അപാരസൗന്ദര്യവും..നന്ദനയോട്‌ എനിക്കും ഇഷ്ടമായി എന്നൊരു മറുപടി കൊടുത്തു..നന്ദന എന്ന പെണ്‍കുട്ടിയുടെ മനസില്‍ വിമല്‍ ശങ്കര്‍ പിന്നെ വാകമരത്തിന്റെ വേരു പോലെ ദൃഢമായി പടര്‍ന്നുകയറി..പക്ഷേ മറ്റൊരു പ്രശ്നം ഇവിടെ പിന്നെയും ബാക്കിയയായി. രാഗേഷിനെ എങ്ങനെ ഒഴിവാക്കും. സംശയരോഗി, ദേഷ്യക്കാരന്‍ ഇങ്ങനെ ഒരുപാട്‌ നെഗേറ്റെവ്‌ വികാരങ്ങളുടെ തടവറയിലാണയാള്‍. പ്രണയം ശരീരം തമ്മിലുള്ള ഒട്ടിച്ചേരല്‍ മാത്രമല്ലല്ലോ..ഒപ്പം ജീവിക്കുമ്പോ ഇത്തരം വികാരങ്ങള്‍ ചത്ത ശരീരങ്ങള്‍ പോലെയാണ്‌. ഉപകാരമുണ്ടാവില്ലെന്ന്‌ മാത്രമല്ല ഉപദ്രവങ്ങളേറുകയും ചെയ്യും. സത്യത്തില്‍ അഹല്യയുടെ നിര്‍ബന്ധത്തിന്‌ വഴങ്ങിയാണ്‌ രാഗേഷില്‍ നിന്നുമുള്ള ഒളിച്ചോട്ടത്തിന്‌ നന്ദന മുതിര്‍ന്നത്‌. ഒരുപാട്‌ പേരേ പ്രേമിച്ച്‌ വഞ്ചിച്ച്‌ പരിചയമുള്ള അഹല്യക്ക്‌ ഇതിലൊന്നും വല്യ വിഷമം തോന്നാത്തത്‌ സ്വാഭാവികം മാത്രം..
വിമല്‍ശങ്കറുമായുള്ള നന്ദനയുടെ ഇഷ്ടം നാള്‍ക്കുനാള്‍ ശക്തി പ്രാപിച്ചുവന്നു. സഹായിയുടെ ഭാഗം നിരവധി നാടകങ്ങളില്‍ മികച്ച അഭിനേത്രിപട്ടം നേടിയിട്ടുള്ള അഹല്യ അതിമനോഹരമായി അഭിനയിച്ചുതീര്‍ത്തുകൊണ്ടിരുന്നു.

വിമല്‍ശങ്കര്‍ ക്രൂരനാണോ എന്നൊരു ചോദ്യം ഇവിടെ ബാക്കിയാവുന്നുണ്ട്‌..കാരണം അയാള്‍ക്ക്‌ ഭാര്യയും രണ്ടു കുട്ടികളുമുണ്ട്‌. അതു മറച്ചുവെച്ചാണ്‌ നന്ദനയുമായുള്ള പ്രണയം..ഇതറിയാവുന്നത്‌ അയാള്‍ക്ക്‌ മാത്രം. ജഢം പോലെ കിടന്നുതരാറുള്ള തമിഴത്തി ഭാര്യയെ കാമം തീര്‍ക്കാനുള്ള ഒരു ഉപകരണത്തിനപ്പുറം മറ്റൊന്നുമായി കാണാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല. പിന്നെ രണ്ടുകുട്ടികള്‍..ഉറക്കം വരാത്ത ഏതോ രാത്രികളില്‍ മോഹങ്ങള്‍ മതിലുചാടി പോയതിന്റെ അടയാളങ്ങള്‍. ഇങ്ങനെയൊക്കെ ചിന്തിക്കാനാണ്‌ അയാള്‍ക്കിഷ്ടം..ഇനിയാണ്‌ ജീവിതം നന്ദനയുമൊത്ത്‌. കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ അയാള്‍ ചിന്തകളെ പിടിച്ചുനിര്‍ത്താനാവാതെ വിഷമിച്ചുകൊണ്ടിരുന്നു...

നഗരം ഇടക്കൊക്കെ അഴിഞ്ഞാട്ടക്കാരിയെ പോലെയാണ്‌. സമാധാനത്തിന്റെ ലോകത്ത്‌ നിന്നും ഓഫിസെന്ന തിരക്കിന്റെ അതിവിശാലതയിലേക്ക്‌ ഊളിയിടുമ്പോള്‍ ട്രാഫിക്‌ ബ്ലോക്ക്‌ കൊണ്ടാവും പലപ്പോഴും എതിരേല്‍ക്കുക. ഉള്ളിലെ അമര്‍ഷം ബ്യുറോ ചീഫിന്റെ ദേഷ്യത്തിന്‌ മുമ്പില്‍ നിസഹായതയായി അവസാനിക്കും. ഷെഡ്യൂള്‍ ബുക്കെടുത്ത്‌ എഴുതാന്‍ തുടങ്ങുമ്പോഴേക്കും അദ്ദേഹം സമാധാനപ്പെടുത്താന്‍ വന്നിട്ടുണ്ടാവും..
അഹല്യാ...പതിവായി വൈകിവരുന്നതിന്റെ കാരണം ഒരിക്കല്‍ പോലും ഞാന്‍ ചോദിച്ചിട്ടില്ല..ഇനിയെങ്കിലും ആവര്‍ത്തിക്കാതിരുന്നെങ്കില്‍...എവിടെയും തൊടാതെയുള്ള ആ പരിഭവം പറച്ചിലിന്‌ മുമ്പില്‍ സ്വയം പഴി പറഞ്ഞ്‌ ഇറങ്ങിപോരും. പ്രസ്ക്ലബ്ബിലെ വിരസമായ പത്രസമ്മേളനങ്ങളിള്‍ മിഴികളൂന്നിയിരിക്കുമ്പോഴേക്കും മൊബെയില്‍ ഫോണ്‍ ഇടതടവില്ലാതെ ചിലച്ചുകൊണ്ടിരിക്കും. മിക്കവാറും നന്ദനയാവും..അല്ലെങ്കില്‍ വിമല്‍ശങ്കര്‍. മറ്റുള്ളവര്‍ക്ക്‌ വേണ്ടി രാത്രിസമയം നീക്കിവെച്ചിരിക്കുകയാണ്‌...സ്വസ്ഥമായി സംസാരിക്കണമെങ്കില്‍ ഇപ്പോള്‍ ഇരുട്ടിന്റെ മറവ്‌ വേണമെന്നായിരിക്കുന്നു...

നന്ദനയുടെ ഫോണ്‍കോള്‍ അറ്റന്റ്‌ ചെയ്തപ്പോഴേക്കും പത്രസമ്മേളനത്തിലെ ഏതൊക്കെയോ പ്രധാന ഭാഗങ്ങള്‍ വിട്ടുപോയി. ഇനി മറ്റാരുടെയെങ്കിലും കാലുപിടിക്കണം. ഉള്ളില്‍ വല്ലാത്തൊരു വീര്‍പ്പുമുട്ടലും അലോസരപ്പെടുത്തലും അവളിലേക്ക്‌ കടന്നുവന്നു.
നന്ദനക്ക്‌ തന്നെ കാണണമത്രെ..
പന്ത്രണ്ട്‌ മണിയെങ്കിലുമാവും ഇവിടുത്തെ മലമറിക്കല്‍ കഴിയാന്‍..പിന്നെ അവിടെ പോയി തിരിച്ചുവരുമ്പോഴേക്കും രണ്ടു മണിയെങ്കിലുമാവും. വലിയ തിരക്കില്ലാത്തൊരു ദിവസമായതിനാല്‍ അഹല്യക്ക്‌ ഉള്ളിന്റെയുളളില്‍ സമാധാനം തോന്നി.
പ്രസ്ക്ലബ്ബില്‍ നിന്നിറങ്ങി ഓട്ടോയിലേക്ക്‌...എതിരെ ചോദിക്കാതെ വന്ന ഇളംകാറ്റിന്റെ സുഷുപ്തിയില്‍ മിഴികള്‍ പൂട്ടിയിരുന്നു.
നന്ദന ആകെയൊരു വിഭ്രമത്തിലായിരുന്നു. രാഗേഷിന്റെ ചില ഭീഷണികോളുകള്‍ അവളെ ആകമാനം ഉലച്ചുകളഞ്ഞു..വിമല്‍ ശങ്കറെയും രാഗേഷിനെയും താരതമ്യപ്പെടുത്തിയുള്ള തന്റെ ആഖ്യാനത്തില്‍ പതിയെ അവള്‍ ഒരാളിലേക്ക്‌ തന്നെ മടങ്ങിവന്നു. ട്രെയിനിംഗിനായി അയാളുടെ സോഫ്റ്റ്‌ വെയര്‍ കമ്പനിയില്‍ തന്നെ പോകാനുള്ള അവളുടെ തീരുമാനത്തിന്‌ ആദ്യമെ ഗ്രീന്‍ സിഗ്നല്‍ നല്‍കിയിരുന്നു..വിമലുമായി അടുത്തിടപഴകാന്‍ കിട്ടുന്നൊരു അവസരം പിന്നീട്‌ ജീവിതത്തിലും ഗുണം ചെയ്തേക്കുമെന്ന തിരിച്ചറിവ്‌ ആ അഭിപ്രായം നല്ലതാണെന്ന്‌ തോന്നുകയും ചെയ്തിരുന്നു.
പിന്നീടുള്ള നന്ദനയുടെ മാറ്റം എന്നെ പോലും അത്ഭുതപ്പെടുത്തി. വിവിധ കാരണങ്ങള്‍ പറഞ്ഞ്‌ ഓഫിസ്‌ ടൈമില്‍ നേരിയ മാറ്റം വരുത്തി വിമല്‍ അവളുടെ ബോസാകുക കൂടി ചെയ്തപ്പോള്‍ കാര്യങ്ങള്‍ ലളിതമായി. ആള്‍താമസമില്ലാത്ത വലിയ വീടിനുള്ളില്‍ അകപ്പെട്ട പോലെ അവള്‍ അസ്വസ്ഥയായി കൊണ്ടിരുന്നു..ഈ വിഹ്വലത തന്നെയാണ്‌ പ്രണയത്തിന്റെ മുഖമുദ്രയെന്ന്‌ തിരിച്ചറിയാതിരിക്കാന്‍ അവള്‍ കുട്ടിയല്ലല്ലോ...ഞാന്‍ അങ്ങനെ സമാധാനിച്ചു.

രഹസ്യങ്ങളുടെ തടവറ ഭേദിച്ച്‌ വന്ന കൂരമ്പുകള്‍ വല്ലാതെ വേദനിപ്പിച്ച ദിവസങ്ങളുടെ ഘോഷയാത്രകളായിരുന്നു പിന്നീട്‌...നന്ദനയുടെ പ്രണയം അതിന്റെ പാരമ്യത്തോട്‌ അടുക്കുമ്പോഴാണ്‌ വിമല്‍ശങ്കറിന്റെ ആദ്യത്തെ നുണ മറ്റൊരാളിലൂടെ കാതില്‍വന്നലച്ച്‌ തകര്‍ന്നത്‌. അയാള്‍ വിവാഹിതനാണെന്ന്‌ മാത്രമല്ല രണ്ടു കുട്ടികളുടെ പിതാവ്‌ കൂടിയാണെന്ന്‌ കേട്ടപ്പോള്‍ വല്ലാതെ തളര്‍ന്നുപോയി. നന്ദന ഇതറിഞ്ഞാല്‍...മനസിലെ ആശങ്ക പിരിമുറുക്കത്തിന്‌ വഴി മാറി. ഒരു ഇടനിലക്കാരിയുടെ റോളിന്റെ പ്രാധാന്യം ശരിക്കുമറിയുന്നത്‌ കൊണ്ടാവാം വിമലുമായി സംസാരിക്കണമെന്ന്‌ തീരുമാനിച്ചു.
ഒന്നും നിഷേധിക്കുവാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല..അങ്ങനെയൊരു കാര്യമറിഞ്ഞത്‌ നന്ദനയുടെ ചെവിയിലെത്തില്ലെന്ന ഉറപ്പോടെയായിരുന്നു ആ ഫോണ്‍ വെച്ചത്‌. പക്ഷേ അത്‌ പറയാതിരിക്കാന്‍ കഴിഞ്ഞില്ല.
നന്ദന ഇതറിയുമ്പോള്‍ അവളുടെ ശബ്ദം വല്ലാതെ വിറങ്ങലിച്ചിരുന്നു. എന്റെ മനസില്‍ അവള്‍ക്കുള്ള ഉപദേശം മറ്റൊന്നുമായിരുന്നില്ല. വീണ്ടുമൊരു മടക്കയാത്ര രാഗേഷിലേക്ക്‌. ഇവിടെ ആര്‍ക്കും നഷ്ടവും ലാഭവുമില്ല. ഓര്‍ക്കാന്‍ കുറെ പൊള്ളുന്ന ഓര്‍മ്മകള്‍ ബാക്കിവെച്ചൊരു സുഖദയാത്ര. അങ്ങനെ സമാധാനിക്കുകയാണ്‌ ഉചിതം. മറ്റൊരു തീരുമാനത്തിലെത്താനായില്ല...
പിന്നീടുള്ള ദിവസങ്ങളില്‍ നന്ദനയുടെ ഫോണ്‍ അയാളുടെ നമ്പര്‍ കാണുമ്പോള്‍ നിശബ്ദമാകാന്‍ തുടങ്ങി. പക്ഷേ വല്ലാത്തൊരു മാനസികസംഘര്‍ഷത്തിലകപ്പെട്ടത്‌ ഞാനായിരുന്നു. മണിക്കൂറുകളോളം എന്നെ വിളിച്ച്‌ അയാള്‍ നന്ദനയോട്‌ സംസാരിക്കണമെന്നും ഭാര്യയെ ഉപേക്ഷിക്കാനൊരുക്കമാണെന്നും പറഞ്ഞു.
ഇതിനിടയിലാണ്‌ ആകസ്മികമായി ആ മരണവാര്‍ത്ത കേട്ടത്‌. വല്ലാത്തൊരു ഭീതി മനസിനെ പുണരുന്നു. എല്ലാം തകര്‍ക്കാന്‍ ഒരാത്മഹത്യകുറിപ്പ്‌ അയാള്‍ അവശേഷിപ്പിച്ചുണ്ടാവുമോ..ഉറക്കമില്ലാത്ത രാത്രികളുടെ ഘോഷയാത്ര തുടങ്ങി കഴിഞ്ഞുവെന്ന യാഥാര്‍ത്ഥ്യം അവള്‍ തിരിച്ചറിഞ്ഞു.
കൂടുതലെന്തെങ്കിലും ചോദിക്കുന്നതിന്‌ മുമ്പെ ശിവദാസന്‍ ഫോണ്‍ വെച്ചിരുന്നു. ഓഫിസ്‌ നമ്പറിലേക്ക്‌ ഡയല്‍ ചെയ്തു. നഗരത്തിലെ അറിയപ്പെടുന്ന ഒരു സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍ മരിച്ചാല്‍ അത്‌ ഓഫിസിലെത്താതിരിക്കില്ല..
ആ മരണം ശരി വെക്കും വിധമായിരുന്നു ഓഫിസില്‍ നിന്നുള്ള മറുപടിയും..കണ്ണില്‍ ഇരുട്ട്‌ കയറുംപോലെ തോന്നി. മരണകാരണം നന്ദനയാവുമ്പോള്‍ അതിലുള്ള തന്റെ പങ്കും വ്യക്തമാണ്‌. എങ്ങനെയൊന്ന്‌ തടിയൂരും ഇതില്‍ നിന്ന്‌ എന്ന ചിന്ത അഹല്യയെ ആകെ ആശയക്കുഴപ്പത്തിലാക്കി.
നന്ദനക്ക്‌ ഡയല്‍ ചെയ്തു.
ഫോണെടുത്തതും രണ്ടും കല്‍പിച്ച്‌ കാര്യം പറഞ്ഞു..
മറുതലക്കല്‍ ഒരു നിലവിളിയും ആല്‍ത്തലച്ച്‌ മേശയിലേക്ക്‌ വീണതാവാം എന്തൊക്കെയോ തട്ടിമറിയുന്ന ശബ്ദവും കേട്ടു.
നിശബ്ദമായ ഫോണിനരുകില്‍ പിന്നെയും ഏറെ നേരം നിന്നു.
ഉറക്കം നഷ്ടപ്പെട്ട രാത്രി. തീന്‍മുറിയില്‍ ഇരുണ്ടുകൂടിയ നിശബ്ദതയില്‍ വറ്റുകള്‍ പെറുക്കി കൂറെ നേരമിരുന്നു. നല്ല സുഖമില്ലെന്ന്‌ അമ്മയോട്‌ പറഞ്ഞ്‌ മുറിയില്‍ പോയി കിടന്നു..മിഴികളടച്ച്‌ ഏറെ നേരം കിടന്നിട്ടും അവളെ തേടി ഉറക്കം അതുവഴി വന്നതേയില്ല. ഇന്ന്‌ പകല്‍ തന്റെ ഫോണിലേക്ക്‌ വിമല്‍ ശങ്കര്‍ വിളിച്ചിരുന്നു. മരണത്തില്‍ സംശയമുണ്ടെന്നാങ്ങാന്‍ ശ്രുതി പടര്‍ന്നാല്‍ ആ ഫോണ്‍ നമ്പര്‍ വഴി അന്വേഷണം തന്നിലെത്തില്ലേ...
ഏതു നശിച്ച നേരത്താണോ..വിമല്‍ശങ്കര്‍ നന്ദനയുടെ ജീവിതത്തിലേക്ക്‌ കടന്നുവന്നത്‌..അവളുടെ ചിന്തകളില്‍ തീ പടര്‍ന്ന്‌ അതവളെ ഉരുക്കിക്കൊണ്ടിരുന്നു...

അടുത്ത ദിവസം മധ്യാഹ്നം..
മരണത്തിന്റെ നിഗൂഡതയില്‍ വിമല്‍ശങ്കര്‍. തൂശനിലയില്‍ നീണ്ടുനിവര്‍ന്ന്‌..ഇന്നലെ ഉച്ചക്ക്‌ വരെ ഒരുപാട്‌ സ്വപ്നങ്ങളുണ്ടായിരുന്ന മാംസത്തിനുടമയായിരുന്നു അയാള്‍..ഇന്നോ ശൂന്യതയുടെ തടാകത്തില്‍ ജീവനുപേക്ഷിച്ച്‌ ശയിക്കുന്നു. സാമ്പത്തികപ്രശ്നങ്ങളാണ്‌ മരണകാരണമെന്നൊരു അപശ്രുതി പടര്‍ന്നത്‌ ഒരു കണക്കിന്‌ ആശ്വാസമായി. അഹല്യയുടെ മനസ്‌ ആ മരണവീടിന്റെ ശോകത്തിനും സന്തോഷിച്ചു...
തിരിച്ചുപോരുമ്പോള്‍ മനസ്‌ ശാന്തമായിരുന്നു. നന്ദനയെ വിളിച്ച്‌ എല്ലാമറിയിച്ചപ്പോള്‍ അവളുടെ മനസും അടങ്ങി. സത്യത്തില്‍ എവിടെയായിരുന്നു തെറ്റെന്ന്‌ എത്രയാലോചിച്ചിട്ടും അവള്‍ക്ക്‌ മനസിലായില്ല.

അനക്കമറ്റ സ്വപ്നങ്ങളുമേറ്റി എന്തിനിനിയീ യാത്ര...
അധരത്തിലുറഞ്ഞ കൂടിയ
സ്നേഹത്തിന്റെ മഞ്ഞുകണം
ഡിസംബറിന്റെ ആത്മാവിലെ തണുപ്പായിരുന്നു...
നന്ദനയില്‍ നിന്നും മനസെപ്പോഴോ
അഹല്യയിലെക്ക്‌ വഴുതിപോയി..
തെറ്റാണ്‌..
ചിലമ്പിച്ച ആ ശബ്ദത്തോടായിരുന്ന ആദ്യമാദ്യം ഇഷ്ടം...
പിന്നീട്‌ സാന്ത്വനത്തിന്റെ തളിര്‍ക്കാറ്റായി
അതെ ശബ്ദം പരിണമിച്ചു...
വഴിമാറ്റി വിടാന്‍ തുടങ്ങിയ ഇഷ്ടത്തിന്റെ
അര്‍ത്ഥതലങ്ങളിലെവിടെയോ നന്ദനയുടെ മുഖം അപ്രത്യക്ഷമായിരുന്നു...
തകര്‍ന്നടിഞ്ഞ മോഹങ്ങളുടെ
കുരുതിക്കളത്തില്‍
ജിവിതം അവള്‍ക്ക്‌ മുമ്പില്‍ തന്നെ വെച്ചു മടങ്ങുന്നു...

ഇന്നും അക്ഷരങ്ങള്‍ നരക്കാതെ ആ ആത്മഹത്യാകുറിപ്പ്‌ ഇനിയും ശബ്ദിക്കാനെന്നോണം കാത്തുകിടക്കുന്നു...

Sunday, December 16, 2007

അരങ്ങും അണിയറയും ഉണരുന്നു; നാടകം ഇവിടെ ഭദ്രം


പരിഷ്കൃതരെന്ന്‌ അവകാശപ്പെടുന്ന ഒരു വിഭാഗം നാടകത്തെ അരങ്ങില്‍ നിന്ന്‌ വേര്‍പെടുത്തുമ്പോള്‍ രചനയിലെ വൈവിധ്യം കൊണ്ട്‌ പുതിയ തലമുറയെ അഭിനയപാടവത്തിന്റെ അണിയറയിലേക്ക്‌ കൈപിടിച്ചു നടത്തുന്നതാണ്‌ സതീഷ്‌ കെ സതീഷിന്റെ രചനകള്‍. നാടകം കാഴ്ചക്കാരന്റെ മനസില്‍ വര്‍ത്തമാനകാലത്തിന്റെ മുഖംമൂടികള്‍ വലിച്ചെറിയുമ്പോള്‍ സംവേദനത്തിന്റെ പുതുകാഴ്ചകളിലേക്ക്‌ ഓരോരുത്തരും സഞ്ചരിക്കുകയാണിവിടെ. അരങ്ങിന്റെ താളം നഷ്ടപ്പെട്ടവന്റെ രോദനങ്ങളല്ല മറിച്ച്‌ അമര്‍ഷമാണ്‌ ഇവിടെ കഥാപാത്രങ്ങളിലൂടെ പുനര്‍ജനിക്കുന്നത്‌. നാടകസ്നേഹികള്‍ക്കും സ്കൂള്‍-കോളജ്‌ വിദ്യാര്‍ഥികള്‍ക്കും ഒരുപാട്‌ സഹായകരമായ സമാഹാരമാണ്‌ " സതീഷ്‌ കെ സതീഷിന്റെ തെരെഞ്ഞെടുത്ത നാടകങ്ങള്‍"

'ദ്‌ മാസ്ക്ക്‌ അഥവാ അഭിനന്ദനങ്ങള്‍കൊണ്ട്‌ എങ്ങനെ വിശപ്പടക്കാം' എന്നതാണ്‌ സമാഹാരത്തിലെ ആദ്യനാടകം. അരങ്ങിന്റെ നിഷേധി സുരാസുവിനുള്ള ബലിക്കുറിപ്പായാണ്‌ സതീഷ്‌ കെ സതീഷ്‌ ഈ നാടകം എഴുതിയിട്ടുള്ളത്‌. നൊമ്പരങ്ങളും വിഹ്വലതകളും ഇണചേര്‍ന്ന്‌ നില്‍ക്കുന്നൊരു കഥാപ്രതലമാണ്‌ ഈ നാടകത്തിന്റെ പ്രത്യേകത. മകളുടെ വിവാഹത്തിന്‌ മുറ്റത്തെ തുളസികതിര്‍ ഉപഹാരമായി നല്‍കുന്ന ഒരച്ഛന്റെ നിസഹായതക്കപ്പുറം ബാലചന്ദ്രന്‍ കാഴ്ചക്കാരിലേക്ക്‌ പടരുന്നത്‌ മേറ്റ്ന്തൊക്കെയോ ആയാണ്‌. ഏവരും ആദരിക്കുന്ന നാടകകൃത്ത്‌, അരങ്ങിന്റെ ചലനങ്ങള്‍ക്കൊപ്പം കഥാപാത്രമായി ജീവിച്ച്‌ ആനന്ദിക്കേണ്ടി വന്ന അമ്മുവിന്റെ ബാലേട്ടന്‍, മുഖംമൂടി നിര്‍മ്മിച്ച്‌ വില്‍ക്കുന്ന ജോജോവിന്റെ ഗുരു. ഇങ്ങനെ ഇതിലെ പ്രധാനകഥാപാത്രം നിറഞ്ഞാടുകയാണ്‌. മരണമെന്ന നിഗൂഡതയുടെ കൈത്തണലിലേക്ക്‌ മനുഷ്യന്‍ നടന്നടുക്കുന്നത്‌ സമാശ്വാസത്തിനായുള്ള മറുമരുന്നു തേടിയാണെന്ന്‌ അടിവരയിട്ടുറപ്പിക്കുന്നു ഈ നാടകം. ബന്ധങ്ങള്‍ ബന്ധനങ്ങളാവുന്നതിനെക്കാള്‍ ഉചിതം അത്‌ ശിഥിലമാവുന്നതാണെന്നൊരു പിന്‍കുറിപ്പ്‌ നാടകകൃത്ത്‌ അരങ്ങിന്‍ നിന്നും പകര്‍ന്നു നല്‍കുന്നുവോയെന്ന സംശയം ബാക്കിയാക്കിയാണ്‌ തിരശീല നമുക്ക്‌ മുന്നിലെ ദൃശ്യങ്ങളെ മറക്കുന്നത്‌.

സമാഹാരത്തിലെ 12 നാടകങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ്‌ 'ഗ്രീന്‍ റൂം'. മരിച്ചാല്‍ പോലും സ്വസ്ഥത ലഭിക്കാത്ത പെണ്‍ശരീരത്തിന്റെ നൊമ്പരം അരങ്ങിലെന്ന പോലെ കാഴ്ചക്കാരുടെ മിഴികളും ഈറനാക്കുന്നു. പ്രബുദ്ധരെന്ന അവകാശപ്പെടുന്നവരുടെ മനസിലെ ക്രൂരതയുടെ ഇരുട്ട്‌ ഇവിടെ പകയുടെ കനലുകള്‍ പാകുന്നു. ഓരോ മരണവും അതിന്റെ ഉറവിടം തേടി തിരിച്ചു സഞ്ചരിക്കുകയാണിവിടെ. കേന്ദ്രകഥാപാത്രമായ രാഹുലിലൂടെയാണ്‌ കഥ പുരോഗമിക്കുന്നതെങ്കിലും നാടകത്തിലെ സംസാരിക്കുന്ന ശവങ്ങള്‍ ഇന്നിന്റെ വ്യര്‍ത്ഥമായ നേര്‍ക്കാഴ്ചകള്‍ അനുവാചകനിലേക്ക്‌ വലിച്ചെറിയുന്നു. മോഹങ്ങളുടെ തടവറയില്‍പെട്ട്‌ വീര്‍പ്പുമുട്ടുന്ന എലിസബത്തിലൂടെ ദാമ്പത്യജീവിതത്തിന്റെ ക്ഷണികസൗന്ദര്യം തുറന്നുകാട്ടുന്നുവെങ്കിലും ശൈഥില്യത്തിന്റെ നൊമ്പരം ഈ കഥാപാത്രത്തെ പരിണാമദശകളിലേക്ക്‌ ആനയിക്കുന്നതിന്റെ കാഴ്ച വേദനാജനകം തന്നെയാണ്‌. ഇടക്കെപ്പോഴോ രാഹുല്‍ എന്ന നാടകകൃത്തിനെ തേടി അവസരങ്ങളെത്തുന്നുവെങ്കിലും ദാരിദ്ര്യം ആദര്‍ശം പണയം വെക്കാനുള്ള നിമിത്തമായി കാണാന്‍ അദ്ദേഹത്തിലെ നന്മക്ക്‌ കഴിയുന്നില്ല. അതുകൊണ്ട്‌ തന്നെ മതസൗഹാര്‍ദത്തെ കുറിച്ചെഴുതണമെന്ന ആവശ്യവുമായി വന്നവരെ തിരിച്ചറിഞ്ഞ്‌ ആട്ടിപായിക്കുന്നതിലൂടെ രാഹുല്‍ നഷ്ടങ്ങള്‍ക്കിടയിലും ആത്മാഭിമാനം ഉയര്‍ത്തിപിടിച്ച്‌ മരണത്തിലേക്കടുക്കുന്ന ശക്തമായ കഥാപാത്രമാണെന്ന്‌ തിരിച്ചറിയാനാവും. കഥ പറയുന്ന രീതിയിലും അരങ്ങിലെ അനൗപചാരികതയും കൊണ്ടാവാം 1993ല്‍ പി എം താജ്‌ അനുസ്മരണത്തോടനുബന്ധിച്ച്‌ പുരോഗമനകലാസംഘം നടത്തിയ അഖിലകേരള നാടകമത്സരത്തില്‍ രചനയും സംവിധാനവും ഉള്‍പ്പെടെ എല്ലാ സമ്മാനങ്ങളും ഈ നാടകം കരസ്ഥമാക്കിയത്‌.

സ്കൂള്‍-കോളജ്‌ കലോത്സവവേദികളില്‍ ഒരുപാട്‌ പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കിയ 'ജാലകം' ആണ്‌ പുസ്തകത്തിലെ മറ്റൊരു ശ്രദ്ധേയമായ നാടകം. ഭ്രാന്തിന്റെ പിന്നാമ്പുറകാഴ്ചകളിലൂടെ ഒഴുകി നീങ്ങുന്ന നാടകം വിഷയവൈവിധ്യത്തിനപ്പുറം അരങ്ങിനോടൊപ്പം തന്നെ ആസ്വാദകര്‍ക്കിടയിലും പുതിയ ചിന്തകള്‍ പാകുന്നു. ഒരേ കാര്യത്തിലുള്ള സമൂഹത്തിന്റെ വ്യത്യസ്തവീക്ഷണമാണ്‌ ഈ കഥ കാഴ്ചക്കാരിലേക്ക്‌ പകര്‍ന്നു നല്‍കുന്നത്‌. കാഴ്ചയുടെ ധാരാളിത്തത്തിലൂടെ അതിനപ്പുറത്തെ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചുള്ള സതീഷ്‌ കെ സതീഷിന്റെ നിര്‍വചനാതീതമായ വര്‍ണനയായിരുന്നു ഇത്‌. അമേച്ചര്‍ നാടകത്തിന്റെ അതിവിശാലമായ മേച്ചില്‍പുറം കലാസ്നേഹികളിലേക്ക്‌ തുറന്നിട്ട രചനയായിരുന്നു ജാലകം.

ദൈനംദിന സംഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റൊരു രചനയാണ്‌ 'റോസ്മേരി പറയാനിരുന്നത്‌'. ആര്‍ത്തിയും ആസക്തിയും പൂണ്ട കണ്ണുകളോടെ സ്ത്രീകളിലേക്ക്‌ പടര്‍ന്നുകയറുന്ന മനുഷ്യരിലെ മൃഗീയത തുറന്നുകാട്ടുകയെന്ന ലക്ഷ്യമാവണം ഈ നാടകത്തിന്‌ നിര്‍വഹിക്കാനുണ്ടായിരുന്നത്‌. അമ്മയില്ലാത്ത പെണ്‍കുട്ടി അച്ഛന്റെ കാമഭ്രാന്തിന്‌ ഇരയാകേണ്ടി വരുന്ന നിസഹായത ഇന്നിന്റെ സ്വാര്‍ത്ഥതയില്‍ കുഴിച്ചുമൂടപ്പെടാനുള്ളതല്ലെന്നും മരണത്തിന്റെ കളിത്തൊട്ടിലില്‍ നിന്ന്‌ അതിജീവനത്തിന്റെ പാതയിലേക്ക്‌ പാടുപെട്ടെങ്കിലും അവള്‍ പറിച്ചു നടേണ്ടതാണെന്നും അടിവരയിട്ടുറപ്പിക്കുന്നതാണ്‌ ഈ രചന.

രണ്ട്‌ ആത്മഹത്യാശ്രമങ്ങള്‍ക്കിടെ ഒരു പറ്റം കൊതുകുകള്‍, ഒച്ചുകള്‍ മെല്ലെ ഇഴയുന്നത്‌ എന്തുകൊണ്ട്‌, കറുത്തപക്ഷിയുടെ പാട്ട്‌, ആര്‍ദ്രയുടെ ആകാശം, ഇലകള്‍ മഞ്ഞ പൂക്കള്‍ പച്ച, കളി കളി കഥയില്ലാക്കളി, പദപ്രശ്നങ്ങള്‍ക്കിടയില്‍ മേരി ലോറന്‍സ്‌, സതീഷ്‌ കീയും സ്വര്‍ണ്ണതളികയും പിന്നെ ശിവപാര്‍വ്വതിമാരും എന്നിങ്ങനെ അരങ്ങിനെ ജ്വലിപ്പിച്ചിട്ടുള്ള പന്ത്രണ്ട്‌ നാടകങ്ങളാണ്‌ സമാഹാരത്തിലുള്ളത്‌.

സമൂഹത്തിന്റെ ദ്രവിച്ചുപോകുന്ന ബോധത്തെ രാകി മൂര്‍ച്ചപ്പെടുത്താന്‍ നാടകമെന്ന കലക്കേ കഴിയൂ എന്നുറച്ച്‌ വിശ്വസിക്കുന്ന സതീഷ്‌ കെ സതീഷിന്റെ ഓരോ രചനകളിലും നമുക്ക്‌ ചുറ്റുമുള്ള വിവര്‍ത്തനം ചെയ്യപ്പെടാനാവാത്ത മുഖങ്ങള്‍ നിറഞ്ഞാടുന്നു. നിര്‍വചനങ്ങളുടെ ചട്ടക്കൂടില്‍ ചുരുങ്ങാനാഗ്രഹിക്കാത്ത മനുഷ്യരെ അതിഭാവുകത്വത്തിന്റെ അകമ്പടിയോടെയല്ല മറിച്ച ലളിതവ്യാഖ്യാനങ്ങളുടെ മേമ്പൊടി ചേര്‍ത്തു വിളമ്പുകയാണ്‌ ഓരോ നാടകത്തിലെയും ജീവനുള്ള കഥാപാത്രങ്ങള്‍. അണിയറയിലെ വിഹ്വലതകളും വേദനകളും മറന്ന്‌ അരങ്ങ്‌ നിറഞ്ഞാടുമ്പോള്‍ ഇവിടെ നാടകം നമ്മളില്‍ നിന്ന്‌ മറയുകയല്ല. മറിച്ച്‌ കൂടുതല്‍ കൂടുതല്‍ അടുക്കുകയാണ്‌.
പൂര്‍ണ പബ്ലിക്കേഷന്‍സ്‌ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 250 രൂപയാണ്‌.

Thursday, November 15, 2007

വീട്‌ (ആറ്‌ കവിതകള്‍)


ചൂല്‌
അഴുക്ക്‌ നിറഞ്ഞ
പ്രതലത്തില്‍
പ്രണയം
ഉറക്കം തൂങ്ങിയിരുന്ന
പ്രഭാതത്തിലാണ്‌
കുപ്പിവളകളുടെ
കിലുക്കവുമായി
ആകസ്മികമായി നീ വന്നതും
രക്തധമനികളില്‍ നിന്നു പോലും
അതിനെ തുടച്ചുനീക്കിയതും...

വള
ഗന്ധമില്ലാതിരുന്നതിനാല്‍
നീ വരുന്നുണ്ടെന്നുള്ള
അടയാളമായിരുന്നു ഈ കിലുക്കം
ഹൃദയത്തില്‍
തറഞ്ഞുകയറിയപ്പോഴാണ്‌
സൗന്ദര്യം
വേദനയാണെന്ന്‌ തിരിച്ചറിഞ്ഞത്‌...

ആണി
നിന്റെ ഹൃദയത്തില്‍
സുഷിരമായി ആഴ്‌ന്നിറങ്ങേണ്ടി വന്നു
ഒരുപാട്‌ വേദനകള്‍ സമ്മാനിച്ച്‌
പതുപതുത്ത
നിന്റെ മനസ്‌ കട്ടെടുക്കുമ്പോഴും
എനിക്കറിയില്ലായിരുന്നു
നീയെന്നെ പറിച്ചെറിയുമെന്ന്‌...

ഗ്ലാസ്‌
മദ്യവും വെള്ളവും
സമം ചേര്‍ത്ത്‌
എന്നിലൊഴിച്ചത്‌ നീ...
ലഹരിയില്‍
നീ മറന്നാടുമ്പോള്‍
ചുവന്ന്‌
കണ്ണമര്‍ന്ന്‌
ഞാന്‍ പൊട്ടിതകരുന്നത്‌
നീയറിഞ്ഞില്ല...

ഘടികാരം
കാരാഗൃഹത്തിലടക്കപ്പെട്ട മൂന്നുപേര്‍
ഒന്നിഴയുന്നു
ഒന്ന്‌ നടക്കുന്നു
മറ്റൊന്നോടുന്നു
ചില്ലുകളടര്‍ത്തി
മോചിപ്പിച്ചാല്‍
എനിക്ക്‌
നിഴലുകളിലഭയം തേടേണ്ടി വരും...

കട്ടില്‍
ദ്വീപില്‍
നേര്‍ത്ത
മര്‍മ്മരങ്ങളുയരാറുണ്ട്‌...
ആത്മാക്കള്‍
പങ്കുവെക്കപ്പെടാറുണ്ട്‌...
തിരകള്‍ തേടിയപ്പോഴാണറിഞ്ഞത്‌...
ചുറ്റിനും
കടലില്ലായിരുന്നുവെന്ന്‌...
ഇരുട്ടില്‍
ആരോ പണയം വെച്ചിട്ട്‌ പോയ
നാലു കാലുകള്‍ മാത്രം
കാവലിരിക്കുന്നു...

Thursday, November 1, 2007

ഒരു നഷ്ടത്തിന്റെ ഓര്‍മ്മക്കുറിപ്പ്‌


എന്റെ പേര്‌
അതു പൊടിപിടിച്ചു തുടങ്ങിയിരിക്കുന്നു...
ഈ താളുകളില്‍...
എന്റെ ഹൃദയത്തില്‍...പിന്നെ..നിന്റെയും...

അറിഞ്ഞിരുന്നു ഞാന്‍...നിന്നെ എപ്പോഴെന്നോ...
നീയെന്നെയറിയുന്നതിനുമെത്രയോ മുന്‍പ്‌...
ഒരു വാക്കായി...
ഒരു നിഷ്കളങ്കമായ, ഓര്‍ക്കാനിഷ്ടപ്പെടുന്ന..
പുഞ്ചിരിയായി..
ഒരനുഭവമായി...പിന്നെ
ഒടുവിലിപ്പോള്‍...ഒരു നിഴല്‍ മാത്രമായി...

തിരകള്‍ മായ്ച്ച നിന്റെ പേര്‍ തേടിയതെന്തിന്‌...?
മുനയൊടിഞ്ഞ ആ തൂലിക ഞാന്‍ തേടിയതെന്തിന്‌..?
അന്നും...നിന്നില്‍ നിന്നു ഞാന്‍ തേടിയതും, നേടിയതും
എന്തെന്നും...എന്തിനെന്നും...?

നീയെന്നെയറിഞ്ഞില്ല, ഞാന്‍ നിന്നെയുമറിഞ്ഞില്ല
പക്ഷേ നമ്മളിന്നും പരസ്പരം അറിയാതിരുന്നുവെങ്കില്‍...
നീ ചിന്തിച്ചു...വേദനകള്‍ അവ നിന്റെയുള്ളിലൊതുങ്ങുന്നുവെന്ന്‌...
സ്നേഹം നിന്റെയുള്ളിലൊതുങ്ങുന്നുവെന്ന്‌...
മോഹങ്ങള്‍ മോഹഭംഗങ്ങളായപ്പോള്‍ നീ സംശയിച്ചു...
ഈ വൈകൃതത്തെയോ ഗുല്‍മോഹറായി വ്യാഖ്യാനിച്ചതെന്ന്‌ ?

വീണ്ടും ഞാന്‍ പറയുന്നു...
ഞാനറിഞ്ഞിരുന്നുവെല്ലാം...എപ്പോഴെന്നോ...
നീയെന്നെ അറിയുന്നതിനുമെത്രയോ മുന്‍പ്‌
നീ കണ്ടതാരെ...നീയറിഞ്ഞതാരെ...
ചാരത്ത്‌ പ്രേയസികളെത്രയോ...പക്ഷേ
സ്നേഹിച്ചതോ, ഏകാന്തതയെ മാത്രം...
നീ ചിന്തിച്ചുവോ...
മാരുതന്റെ താളത്തിനൊത്ത്‌..എന്തിന്‌...
എന്തിനവള്‍ മാത്രം തന്റെയരുകിലെത്തി...
സ്നേഹിക്കുവാന്‍
വേദനിപ്പിക്കുവാന്‍
ആ ഹൃദയം കുത്തിനോവിക്കുവാന്‍...
അല്ല...ഒന്നിനുമായിരുന്നില്ല...
അവളുടെ ഹൃദയത്തില്‍, നൊമ്പരങ്ങള്‍ക്കിടയില്‍
നിഷ്കളങ്കമായ ഒരു സ്നേഹം
ആരാധന...ആദരവും...

പക്ഷേ നീയറിയുന്നത്‌ പോലെ
അവളെന്നും വിധിയെ ക്ഷണിക്കുന്നു
വിവേകങ്ങള്‍ക്ക്‌ വഴി നല്‍കുന്നു...എന്തുകൊണ്ട്‌...?
കാരണം...
അവള്‍ തന്റെ മോഹങ്ങള്‍ക്ക്‌ നിറം ചാര്‍ത്തിയിരുന്നില്ല..
അവള്‍ക്കതിനു കഴിയുമായിരുന്നില്ല..
അവള്‍ക്കറിയാം, ആ മഷിയൊപ്പിയെടുക്കേണ്ടത്‌
ആകാശത്തിന്റെ നീലിമയില്‍ നിന്നുമാണെന്ന്‌...
നിന്റെ സ്നേഹത്തിന്റെ തീവ്രതക്ക്‌ ഇളം നീല നിറത്തേക്കാള്‍
ചുമന്ന സൂര്യന്റെ രശ്മികളുടെ നിറമായിരുന്നു...

നിന്റെ പ്രണയം നിശബ്ദമായിരുന്നു..
അതിനാലാവാം പ്രതിധ്വനികള്‍ക്ക്‌ കാതോര്‍ത്തിട്ടും
നിരാശയോടെ സ്വയമാശ്വസിക്കേണ്ടി വന്നത്‌...

ഖേദം തെല്ലുണ്ടായിരുന്നു...നിന്റെ മനസിനെ മുറിപ്പെടുത്തിയതിന്‌...
എന്നോടല്ലാ..എന്റെ മനസാക്ഷിയോടല്ല..എന്റെ ബിംബത്തോട്‌
ദര്‍പ്പണത്തില്‍ ഞാന്‍ കണ്ട എന്റെ പ്രതിബിംബത്തോടും...
നോക്കൂ..അപ്പോഴും...നിന്നെ ഞാനറിഞ്ഞിരുന്നു
എങ്കിലും ഞാന്‍ നിന്നെയറിയാതെ അറിയാതിരുന്നു..
അറിഞ്ഞിരുന്നുവെങ്കിലോ...?
ഞാനുരുകിയൊലിച്ചേനേ..നിന്റെ ഹൃദയരശ്മികളുടെ ചൂടേറ്റ്‌
നിന്റെ വികാരതിമര്‍പ്പുകളുടെ അഗ്നിയില്‍..ഞാനെന്നെ വെന്തുവിഭൂതിയായേനേ..

നിയേതു വിന്ധ്യനെന്നറിയില്ല
ചേരനോ...ചോളനോ..സൂര്യനോ..ആര്യനോ...
ആരായിരുന്നാലും...നിന്റെ ഹൃദയരശ്മികള്‍
അവയെത്ര തീഷ്ണങ്ങളായിരുന്നു..
അകലെയായാലും..അരികിലായാലും
സ്പര്‍ശിച്ചാലുമില്ലെങ്കിലും...ഞാന്‍ ഒന്നു മാത്രമറിഞ്ഞു...
നിന്റെ ഹൃദയരശ്മികള്‍..അവ..
നിന്നെപ്പോലെ തന്നെ ജ്വലിക്കുന്നവയായിരുന്നു...

എന്നേക്കാളുയരമേറിയ ഈ ജാലകങ്ങള്‍ക്കരുകിലിരുന്ന്‌..
ശബ്ദമുയര്‍ത്തി നിന്നെ വിളിച്ചിരുന്നു..
മുഖം മൂടിയില്ലാതെ ഞാനടുത്ത്‌ വന്നപ്പോള്‍
നിന്റെ മുഖം നിര്‍വികാരമായി വിളറിവെളുത്തിരുന്നു...
മഴയെ കുറിച്ച്‌ പറഞ്ഞുവല്ലേ..
ശേഷം മഴ..അതിന്റെ സൗന്ദര്യം...പുകയുന്ന മനസിനെ
തണുപ്പിക്കുവാന്‍ പോന്ന നനുത്ത സ്പര്‍ശം
മഴയുടെ നൊമ്പരങ്ങളുടെ നേര്‍ത്ത പ്രതിസ്ഫുരണങ്ങള്‍
ഇവക്കായി ഞാന്‍ കാതോര്‍ത്തു
പക്ഷേ പഞ്ചേന്ദ്രിയങ്ങള്‍ നിശ്ചലമാവുന്നത്‌ ഞാനറിഞ്ഞു..
തുടര്‍ന്ന്‌ മരണത്തെ പോലെ മഴയും എനിക്കന്യമായി...


ഈ കലാലയം സ്വപ്നങ്ങള്‍ കൊയ്യുന്ന നനഞ്ഞ പച്ചനിലമായിരുന്നോ...
ഞാന്‍ തിരിച്ചറിയാത്ത വര്‍ണങ്ങള്‍ക്കായി അലഞ്ഞു
ചിലപ്പോള്‍ കണ്ണുകളെ ശപിക്കും. മറ്റു ചിലപ്പോള്‍ മൂഢതയോര്‍ത്ത്‌ ചിരിക്കും
മരണത്തെ സ്നേഹിച്ച നിന്റെ മനസ്‌ കരിമ്പടം കൊണ്ടുമൂടിയിരുന്നു
വര്‍ഷത്തേയും വസന്തത്തേയും നശിപ്പിച്ച പ്രകൃതി...അതില്‍
സ്നേഹത്തിനും നഷ്ടബോധത്തിന്റെ കാണാക്കയങ്ങള്‍ക്കുമിടയില്‍
തെല്ലുമൊച്ചവെക്കാതെ, കണ്ണുനീരില്ലാതെ കരയുകയായിരുന്നു നീ...
അതെ..പിന്നീട്‌ മാത്രമാവും നീ നിദ്രയെ സ്നേഹിച്ചത്‌...
ഒരിക്കലുമുണരാത്ത നിദ്ര...!

ചവിട്ടും തോറും നഷ്ടമായിക്കൊണ്ടിരിക്കുന്ന
എന്നിലേക്കുള്ള പടികളൊന്നൊന്നായി നീ കയറി
ശൂന്യത മാത്രമവശേഷിച്ചുവെന്നറിഞ്ഞും
എന്തിന്‌ പ്രണയച്ചൂള നീയാളിപ്പടര്‍ത്തി...?
പേര്‌ ഹൃദയത്തിലെഴുതി...മുഖം കോരിയെടുത്തു
എന്നെയുരുക്കി നീ നിന്നില്‍ തന്നെ പൂശി...
ശേഷിക്കുന്ന എന്നെയും മാറോടടുക്കി...
അങ്ങനെ
അങ്ങനെയല്ലേ..ഞാന്‍ നീ പ്രണയിയ്ക്കുന്ന
മയില്‍പീലിയായത്‌...?
വര്‍ണങ്ങള്‍ നിറഞ്ഞ നിന്റെ മാത്രമായ
മയില്‍പീലിതുണ്ടായി മാറിയത്‌...?

ഞാന്‍ പോലുമറിയാതെ ഹരിതനീലസംഗമം നീ കണ്ടൂ..
എന്നിലെ ആയിരം നിശാഗന്ധികളുടെ സുഗന്ധവുമറിഞ്ഞു..
എന്നിട്ടും ഞാനീ സ്വപ്നഭൂമിയിലെന്നും ഊഷരതകള്‍ മാത്രം തിരഞ്ഞുപോയി
മഴയുടെ ശബ്ദമെന്നിലലിഞ്ഞപ്പോഴെ
നിന്റെ പ്രണയവും ഞാന്‍ തിരിച്ചറിഞ്ഞിരുന്നു...
നീയറിയാതെ..എന്നെ തഴുകിയ ആ പ്രണയമഴ
അതെന്റെ കണ്ണുനീരായിരുന്നു
നഷ്ടങ്ങളും ലാഭങ്ങളും തമ്മിലന്തരമുണ്ടായിരുന്നോ..
അവയെ ഞാനറിഞ്ഞില്ലാ..
പക്ഷേ നീയെന്നെയറിയുന്നതിനുമെത്രയെ മുന്‍പ്‌ ഒന്നു ഞാനറിഞ്ഞിരുന്നു...


വര്‍ണ്ണങ്ങള്‍ നരയ്ക്കുവോളം...ഏതോ മന്നന്റെ മുടിയില്‍ അലങ്കാരമായി
...ഈ പാവം മയില്‍പീലിതുണ്ട്‌...
അവളുടെ കണ്ണുനീര്‍...അവയൊരിക്കലും സ്വപ്നഭൂമിയിലിറ്റുവീഴാതെ
വെറും ബാഷ്പങ്ങളായിപ്പോയെന്നറിയുകയെന്നെങ്കിലും...
മേഘങ്ങളോട്‌ ചേര്‍ന്ന്‌ നിന്നെ നനക്കുവാന്‍....


ഡിസംബര്‍ 2003

Thursday, October 25, 2007

മരണവീട്ടിലെ ചിരി

വിരസമായ ഒരു പകല്‍ കൂടി...
സമയത്തെകൊല്ലാന്‍ ഒരുപാട്‌ വഴികളുണ്ട്‌. പക്ഷേ അലസത അതിനൊന്നും സമ്മതിച്ചില്ല. ഞാന്‍ എങ്ങോട്ടെന്നില്ലാതെ നടന്നു. പ്രത്യേകിച്ച്‌ ജോലിയൊന്നുമില്ലാത്തതുകൊണ്ട്‌ നാട്ടുവഴികളൊക്കെ അറിയാം..കുറെ നടന്നപ്പോള്‍ വയലിനരുകിലെ ഓലമേഞ്ഞ വീട്ടില്‍ നിന്നും നിലവിളി കേട്ടു.
അതൊരു മരണവീടായിരുന്നു. നീണ്ടു നിവര്‍ന്ന്‌ പുതച്ച്‌ കിടക്കുന്നയാള്‍ അധികമാരും അറിയാത്ത ഗോപാലേട്ടനായിരുന്നു. വ്യക്തിപരമായി അടുപ്പമൊന്നുമുണ്ടായിരുന്നില്ലെങ്കിലും നാട്ടുകാരനെന്ന്‌ നിലയില്‍ എനിക്കയാള്‍ പരിചിതനാണ്‌. ബന്ധുക്കളും മറ്റും എത്തുമ്പോള്‍ ഗോപാലേട്ടന്റെ ഭാര്യ രാധാമണിചേച്ചിയും കുട്ടികളും അലമുറയിടുന്നുണ്ട്‌. ക്രമേണ അത്‌ നേര്‍ത്ത തേങ്ങലായോ മൂളലായോ അവശേഷിക്കുന്നു. എനിക്ക്‌ ചിരിവന്നു. മരണവീട്ടില്‍ ചിരിക്കാന്‍ പാടില്ലെന്ന സാമാന്യബോധമുള്ളത്‌ കൊണ്ട്‌ അതുള്ളിലൊതുക്കി കാഴ്ചക്കാരിലൊരാളായി മാറിനിന്നു. ആത്മഹത്യക്ക്‌ പുതുമ നഷ്ടപ്പെട്ട്‌ തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ ആഴ്ചയില്‍ ഒന്നെങ്കിലുമില്ലാതെ പറ്റാത്ത അവസ്ഥ. മരണവീട്ടില്‍ പോകാന്‍ ചില പരിഷ്കൃതര്‍ പുതിയവസ്ത്രങ്ങള്‍ വരെ വാങ്ങിവെക്കാന്‍ തുടങ്ങിയിരിക്കുന്നു. മരണവീട്ടിലെത്തുമ്പോള്‍ മനസില്‍ സന്തോഷം നിറയുന്നത്‌ ആദ്യത്തെ സംഭവമല്ല. അതെന്തുകൊണ്ടാണെന്ന്‌ മാത്രം എത്ര ചിന്തിച്ചിട്ടും മനസിലാകുന്നുമില്ല. എനിക്കിപ്പോള്‍ വല്ലാത്തൊരു ഭയമുണ്ട്‌. വളരെ വേണ്ടപ്പെട്ടവരാരെങ്കിലും മരിച്ചാല്‍ ഞാന്‍ ചിരിക്കുമോ അതോ കരയുമോ എന്നോര്‍ത്ത്‌...

അയാളുടെ ചിന്തകള്‍ക്ക്‌ വിരാമമിട്ട്‌ കൈയ്യില്‍ പുഷ്പചക്രവുമായി ഒരാള്‍ വന്നു. നല്ല വെളുത്ത വസ്ത്രം ധരിച്ച അയാളുടെ ഷര്‍ട്ടില്‍ ഒറ്റ ചുളിവുകള്‍ പോലുമുണ്ടായിരുന്നില്ല. മണ്ഡലം കമ്മിറ്റി എന്ന്‌ മനോഹരമായി എഴുതിച്ചേര്‍ത്ത പുഷ്പചക്രം കണ്ടപ്പോള്‍ എല്ലാം മറന്നൊന്ന്‌ ചിരിക്കാന്‍ തോന്നി. കുളിച്ച്‌ സുഗന്ധദ്രവ്യങ്ങള്‍ പൂശി അയാളിവിടെ എത്തിയത്‌ എന്തിനായിരുന്നുവെന്ന്‌ മറ്റാരെക്കാളും നന്നായി എനിക്കറിയാം. പഞ്ചായത്ത്‌ പ്രസിഡന്റാകാനുളള പക്വതയും കഴിവുമൊക്കെ അയാള്‍ക്കുണ്ടെന്ന്‌ എല്ലാവരും പറയുന്നു. തിരിച്ചറിയല്‍ കാര്‍ഡ്‌ നഷ്ടപ്പെട്ട വോട്ടര്‍ക്ക്‌ ഇതിനെ കുറിച്ചൊന്നും അഗാധമായി ചിന്തിക്കാന്‍ അര്‍ഹതയില്ലെന്ന തിരിച്ചറിവുള്ളത്‌ കൊണ്ട്‌ ഞാന്‍ ഇക്കാര്യത്തില്‍ നിന്ന്‌ പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നു.
അയാളുടെ ഊഴം കഴിയാന്‍ കാത്തിരുന്നത്‌ പോലെ വാര്‍ഡ്‌ മെമ്പറെത്തി. ആര്‍ഭാടം നിറഞ്ഞ വസ്ത്രവിധാനമായിരുന്നു അവരുടേത്‌. നിലവിളക്കിന്റെ വെളിച്ചത്തില്‍ സ്വര്‍ണകസവുള്ള സാരി വെട്ടിതിളങ്ങി. മൃതശരീരത്തെ വ്യസനത്തോടെ നോക്കിയിട്ട്‌ രാധാമണി ചേച്ചിയെ കെട്ടിപിടിച്ച്‌ അവര്‍ കരഞ്ഞു. പിന്നെ ഇടറിയ കാലടികളോടെ നടന്നു പോയി. അരിവാളുകാരുടെ പതിവ്ശൈലിയുടെ പുനരാവിഷ്ക്കരണം കണ്ട്‌ ഞാന്‍ ഉള്ളില്‍ ചിരിച്ചു. ഗോപാലേട്ടന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ ഈ മരണം ഒഴിവാക്കാമായിരുന്നില്ലേ എന്നൊരു ചിന്ത അനാവശ്യമായി എന്നിലേക്ക്‌ കടന്നുവന്നു. ഇനി പറഞ്ഞിട്ട്‌ കാര്യമൊന്നുമില്ലെങ്കിലും ഈ നാട്ടുകാരനെന്ന നിലയില്‍ ഈ മരണത്തിന്‌ ഉത്തരവാദികളെ കണ്ടെത്തി പഴി പറഞ്ഞില്ലെങ്കില്‍ എന്റെ തിരിച്ചറിയല്‍ കാര്‍ഡ്‌ നഷ്ടപ്പെട്ടതിന്‌ എന്ത്‌ വിലയുണ്ടാവും. ഗോപാലേട്ടന്‍ വാഴത്തോട്ടം ഇന്‍ഷൂര്‍ ചെയ്യാനൊരുങ്ങിയപ്പോള്‍ വയലിലാണ്‌ കൃഷിചെയ്തതെന്ന്‌ റിപ്പോര്‍ട്ട്‌ കൊടുത്ത മെമ്പറാണ്‌. പിന്നീട്‌ തോട്ടം നശിച്ചപ്പോള്‍ നഷ്ടപരിഹാരം കിട്ടിയില്ലെന്ന്‌ മാത്രമല്ല..ഇതിനിടയില്‍ വയല്‍നികത്തിയെന്ന്‌ ആരോപിച്ച്‌ കേസും വന്നു. ഇത്‌ അധികമാര്‍ക്കും അറിയില്ലെങ്കിലും എനിക്കറിയാം. തൊഴില്ലാത്തവന്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ കണ്ടെത്തുന്നത്‌ തെറ്റാണെന്ന്‌ ഇതുവരെ തോന്നിയിട്ടില്ല.
വീട്‌ മേയാന്‍ കുടുംബശ്രീ മുഖാന്തിരം രാധാമണിചേച്ചിക്ക്‌ ലോണ്‍ ശരിയാക്കിക്കൊടുക്കാന്‍ മെമ്പര്‍ക്ക്‌ എളുപ്പം കഴിയുമായിരുന്നു. എന്ത്‌ ചെയ്യാം കഴിഞ്ഞ ആറുമാസമായി വീട്‌ മോടിപിടിപ്പിക്കുന്ന തിരക്കിലായിരുന്നു അവര്‍. 100 രൂപക്ക്‌ ജയലളിത മൂന്നുസാരി കൊടുത്തപ്പോള്‍ ഓടിപ്പോയി വാങ്ങിയ മെമ്പറുടെ പരിണാമദശകള്‍ മനസില്‍ തെളിഞ്ഞപ്പോള്‍ ഉള്ളിലുറി വന്ന ചിരി ഗദ്ഗദമായി ഞാന്‍ വഴിമാറ്റിവിട്ടു.
രാധാമണിചേച്ചിയേയും കുട്ടികളേയും കാണുമ്പോള്‍ എനിക്ക്‌ അല്‍പം നൊമ്പരം തോന്നാതിരുന്നില്ല. ചേച്ചിയുടെ യൗവനം ഇനിയും ബാക്കിനില്‍ക്കുന്നത്‌ കൊണ്ട്‌ ഇനിയിവിടെ മനുഷ്യസ്നേഹികളുടെ ഉന്തുംതള്ളുമായിരിക്കും. ഇരുട്ടിന്റെ മറവ്‌ പറ്റി ചൂട്ടുവീശി വരുമ്പോള്‍ അവരുടെ മുഖം തിരിച്ചറിഞ്ഞ്‌ പിടിച്ച്‌ നില്‍ക്കാന്‍ ചേച്ചിക്ക്‌ ഈശ്വരന്‍ ശക്തി നല്‍കട്ടെയെന്ന്‌ ഞാന്‍ പ്രാര്‍ത്ഥിച്ചു.

ഇതിനിടയില്‍ ചെറിയൊരു തര്‍ക്കം അവിടെ ഉടലെടുത്തു. കുഴിച്ചിടണോ ദഹിപ്പിക്കണോ എന്നതായിരുന്നു വിഷയം. ദഹിപ്പിക്കണമെങ്കില്‍ അതിര്‍ത്തിയില്‍ ആരുടേതെന്ന്‌ വ്യക്തതയില്ലാതെ നില്‍ക്കുന്ന മാവ്‌ വെട്ടണം. എല്ലാവര്‍ഷവും കണ്ണിമാങ്ങ തരുന്ന അതിനെ അത്രവേഗം വെട്ടിമാറ്റാന്‍ മാത്രം ക്രൂരന്മാരായിരുന്നില്ല അയല്‍ക്കാര്‍. മറ്റൊരു കാര്യം കൂടി ദഹിപ്പിക്കലിനെ ബാധിച്ചു. അടുത്തൊരു കല്ല്യാണവീടുണ്ട്‌. ഉണക്കമത്തിചുട്ട പോലത്തെ മണം പടര്‍ന്നാല്‍ സദ്യക്ക്‌ രുചി കുറയുമത്രെ..
അങ്ങനെ കുഴിച്ചിടാനുള്ള തീരുമാനത്തില്‍ എല്ലാവരും ചേര്‍ന്ന്‌ അടിവരയിട്ടു. മണ്ണില്‍ തൂമ്പ പതിയുന്ന ശബ്ദം കേട്ടപ്പോള്‍ തര്‍ക്കത്തെയും അതില്‍ ആത്മാര്‍ത്ഥമായി പങ്കെടുത്തവരെയും കുറിച്ചോര്‍ത്ത്‌ മുഖത്തൊരു പുഞ്ചിരി പടര്‍ത്താതിരിക്കാന്‍ എനിക്ക്‌ കഴിഞ്ഞില്ല.
ഏതോ സിനിമയില്‍ കണ്ട കോമാളിയെ പോലെ കുളിയും ജപവുമില്ലാത്ത ഒരു സ്വാമി പൂജകള്‍ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ഗോപാലേട്ടന്‍ ഇപ്പോള്‍ കുളികഴിഞ്ഞ്‌ കിടക്കുകയാണ്‌. പൂര്‍ത്തിയായ കുഴിക്കരുകിലേക്ക്‌ എന്തോ അത്ഭുതം കാണാനെന്ന പോലെ ഞാന്‍ നടന്നു. ഓടി പാഞ്ഞുനടന്ന മനുഷ്യനെ കിടത്താന്‍ ഇത്രയും ചുരുങ്ങിയ കുഴി. പതിവുചിന്തയായതിനാലാവാം ഒന്നും തോന്നിയില്ല. മൃതശരീരവുമായി കുഴിക്കരുകിലേക്ക്‌ വരുന്നവരെ കണ്ട്‌ ഞാന്‍ പെട്ടന്ന്‌ പിന്നോട്ട്‌ മാറി. അങ്ങനെ എന്റെ ചിന്ത പാതിവഴിയില്‍ ഒറ്റക്കായി. കുഴിക്കരുകില്‍ നിന്നും അവസാനവട്ട നിലവിളികള്‍ കേട്ടു. ഓര്‍മ്മ വന്നത്‌ നാളത്തെ ചരമപേജാണ്‌. കറുപ്പ്‌ പ്രതലത്തില്‍ വെളുത്ത അക്ഷരം കൊണ്ട്‌ ഒരു കര്‍ഷക ആത്മഹത്യ കൂടി എഴുതിച്ചേര്‍ക്കപ്പെടും. പതിവായി ചരമപേജ്‌ വായിച്ച്‌ ചിരിക്കാറുള്ള എനിക്ക്‌ നാളത്തെ പത്രം കാണാന്‍ ആര്‍ത്തിയായി.
ആളുകള്‍ വിരലിലെണ്ണാവുന്നവരായി അവശേഷിക്കുമ്പോള്‍ ഞാന്‍ ഇറങ്ങി നടന്നു. മൂന്നാംദിവസം ഇനിയൊരു കല്യാണവീടിന്റെ പ്രതീതിയാവും ഇവിടെ..ഒരു വിഭാഗം ശീട്ട്കളി മറ്റൊരു വിഭാഗം മദ്യസേവ..മരണവീട്‌ ആഹ്ലാദത്തിന്റെ അത്യുന്നതങ്ങളിലേക്ക്‌ സന്നിവേശിക്കും...

എല്ലാം ഓര്‍ത്തോത്ത്‌ ചിരിക്കാന്‍ മറവ്‌ തേടുകയായിരുന്നു ഞാന്‍...പെട്ടന്ന്‌ ആരോ കിതച്ചുകൊണ്ട്‌ ഓടി എന്റെയരുകില്‍ വന്നു നിന്നു. പെട്ടന്ന്‌ വീട്ടിലേക്ക്‌ ചെല്ലണം..അയാളുടെ ശബ്ദത്തിന്റെ പതര്‍ച്ച കണ്ടപ്പോള്‍ കാലുകള്‍ക്ക്‌ വേഗത കൂടുന്നതറിഞ്ഞു..
പാഞ്ഞുപോകുന്നതിനിടെ വെറുതെയൊന്ന്‌ തിരിഞ്ഞുനോക്കി..
അയാള്‍ എന്നെ പിന്‍തുടരുന്നുണ്ട്‌. എന്നെ പോലെ മറ്റൊരാളാവാം അത്‌. ഒരുപക്ഷേ ഞാന്‍ കരയുമോ അതോ ചിരിക്കുമോ എന്നറിയാനുള്ള ആകാംഷയാവും അയാള്‍ക്ക്‌...

Thursday, October 11, 2007

അവള്‍ ഉരുകുകയാണ്‌


മംഗലാപുരത്ത്‌ നിന്നുള്ള ഒരു പറിച്ചുനടലായിരുന്നു സലീനയുടെ ജീവിതം മാറ്റിമറിച്ചത്‌. സ്വപ്നങ്ങള്‍ കണ്ണുപൊത്തിക്കളിക്കുന്ന മനസ്‌, വിഹ്വലതകള്‍ പതഞ്ഞൊഴുകുന്ന ഓര്‍മ്മകള്‍, എല്ലാം വേട്ടയാടിതീര്‍ക്കും മുമ്പ്‌ അനുയോജ്യമായൊരു മാറ്റം തന്ന ദൈവത്തിന്‌ സ്തുതി പറഞ്ഞു. ഹോസ്റ്റല്‍ മുറിയിലെ സ്വയം കണ്ടെത്തിയ ഏകാന്തതകളില്‍ അവള്‍ അവളോട്‌ തന്നെ ചോദ്യം ചോദിക്കുന്നു അവള്‍ തന്നെ ഉത്തരം കണ്ടെത്തുന്നു. മുറിവുകള്‍ പുനര്‍ജനി തേടുന്ന പകലും പകലറുതികളും അവളെ പ്രതീക്ഷകള്‍ തന്ന്‌ കൊതിപ്പിക്കുന്നു. കളിപ്പാട്ടം തിരഞ്ഞുനടന്ന ബാല്യത്തില്‍ പ്രണയത്തിന്റെ കഥ പറഞ്ഞു തന്ന കളിക്കൂട്ടുകാരന്‍ മനസിനെ പിടിച്ചുകുലുക്കിയപ്പോഴും ഉള്ളില്‍ ഒന്നും തോന്നാത്തതിന്റെ നിസഹായതായിരുന്നു. പിന്നീടെന്നോ സ്വയം ചോദ്യങ്ങള്‍ വീര്‍പ്പുമുട്ടിച്ചപ്പോള്‍ അവനില്‍ തന്നെ അഭയം പ്രാപിക്കാന്‍ മനസ്‌ ഒരുമ്പെട്ടുവെന്നതും കൗതുകകരം.
പത്ത്‌ വര്‍ഷത്തിന്‌ പത്തു ദിവസത്തിന്റെ ദൈര്‍ഘ്യം മാത്രം...
നിയെന്നെ പഴി പറയരുത്‌ ഞാന്‍ ജോജിയെ പ്രണയിക്കുന്നു. ഒരാള്‍ വലിപ്പമുള്ള കണ്ണാടിക്ക്‌ മുന്നില്‍ നിന്ന്‌ അവള്‍ അവളോട്‌ തന്നെ പറഞ്ഞു. പ്രണയം വേദനയുടെ അസ്ഥിത്വം തേടുന്നു.. അത്‌ കണ്ണുനീരില്‍ പുനര്‍ജനിക്കുന്നു. അസ്തമയത്തിന്റെ ശോണിമയില്‍ വീണ്ടും മരിക്കുന്നു. ചിന്തകള്‍ക്ക്‌ കടിഞ്ഞാണിടാനാവാതെ അവള്‍ ആദ്യമായി കുഴങ്ങി.
അവളുടെ മനസ്‌ കോഴിക്കോട്ടെത്തിയതില്‍ പിന്നെ അസ്വസ്ഥമായിരുന്നു...ഹോസ്റ്റല്‍മുറിയിലെ ഏകാന്തതയെ കീറി മുറിക്കാന്‍ തത്രപ്പെടുമ്പോഴും കഴമ്പില്ലാത്ത കഥകളില്‍ സമയത്തെ കൊല്ലുമ്പൊഴും മനസില്‍ സാഫല്യത്തിന്റെ നെടുവീര്‍പ്പുകള്‍ വന്നുംപോയുമിരുന്നു. സ്വന്തം സ്വത്വം നഷ്ടപ്പെടുത്താന്‍ മാത്രം ക്രൂരനാണോ ഈ വികാരം.അതിന്റെ തേറ്റപല്ലുകള്‍ ആഴ്‌ന്നിറങ്ങുന്നത്‌ ഹൃദയത്തിന്റെ നീലത്തടാകങ്ങളിലേക്കാണെന്ന തിരിച്ചറിവ്‌ അവളെ ഭീതിപ്പെടുത്തിക്കൊണ്ടിരുന്നു...

അച്ഛന്റെ സ്നേഹം കിട്ടാക്കനിയായിരുന്നു. പ്രവാസജീവിതത്തിന്റെ ഇടവേളയിലെപ്പോഴോ ഒരോര്‍മ്മ പോലെ മകളുടെ രൂപം സ്വപ്നം കാണുന്നുണ്ടാവാം. കടലിനക്കരെ നിന്നും ഒഴുകിയെത്തുന്ന ശബ്ദത്തില്‍ ഒരുപാട്‌ വാക്കുകള്‍ പുറത്തേക്ക്‌ വരാനാവാതെ വിങ്ങിനില്‍ക്കുമ്പോഴും മനസില്‍ ദേഷ്യമൊന്നും തോന്നിയിരുന്നില്ല. അച്ഛന്‍ എന്ന സങ്കല്‍പത്തിന്‌ അത്രയെ നിറം നല്‍കിയിരുന്നുള്ളു. അമ്മയായിരുന്നു എല്ലാം. ഉള്ളില്‍ വേദന തോന്നുമ്പോഴും സന്തോഷം തോന്നുമ്പോഴും ആ ശബ്ദത്തിന്റെ തീഷ്ണത നിമിഷങ്ങളെ മാറ്റി മറിച്ചുകൊണ്ടിരുന്നു. അമ്മ ഒരറിവാണ്‌..ഒരിക്കലും തീരാത്ത പ്രപഞ്ചത്തിന്റെ ഗൂഢരഹസ്യം പോലെ...ജോജിയുമായുള്ള ബന്ധം അമ്മക്ക്‌ തിരെ ഇഷ്ടമായിരുന്നില്ല. അതെന്തു തന്നെയായാലും അമ്മയുടെ തീരുമാനത്തെ വെറുക്കാന്‍ മനസ്‌ അനുവദിക്കുമായിരുന്നില്ല. വളര്‍ത്തി വലുതാക്കിയതെങ്ങനെയെന്ന്‌ ഓര്‍മ്മ വെച്ച്‌ തുടങ്ങിയപ്പോള്‍ മുതല്‍ മനസിലാക്കിയിരുന്നു. അമ്മയണിയാറുള്ള നിസംഗതയെയായിരുന്നു ഏറ്റവും ഇഷ്ടം. കുറവുകള്‍ ജീവിതത്തില്‍ ഒരിക്കലും വരുത്തിയിട്ടില്ല..അതറിയിക്കാതിരിക്കാന്‍ മറുനാട്ടില്‍ നിന്നെത്തുന്ന പണത്തിന്‌ എത്രമാത്രം സാധിച്ചുവെന്നതും കൗതുകകരമായി ചിന്തിക്കേണ്ടിയിരിക്കുന്നു. പക്ഷേ പണമാണോ ഒരു ജീവിതത്തിന്റെ മാനദണ്ഡം..? സലീന അവളോട്‌ ചോദിച്ച ആദ്യത്തെ ചോദ്യം. ഉത്തരം കണ്ടെത്തുമ്പോള്‍ ദിവസങ്ങളെടുത്തിരുന്നു.

ആര്‍ബര്‍ട്ട്‌ മുഖാന്തിരമായിരുന്നു പുതിയ കലാലയത്തിലേക്കുള്ള പ്രവേശനം തരപ്പെടുത്തിയത്‌. ചെറുപ്പത്തിലൊരുമിച്ചിരുന്ന്‌ ഭക്ഷണം കഴിച്ചൊരു സായന്തനത്തിലായിരുന്നു ആദ്യമായി അവനെ കണ്ടത്‌. ബന്ധുത്വത്തിന്റെ അസ്വാദ്യകരമായ ഒരനുഭൂതിക്കപ്പുറം അതിന്‌ ജീവിതത്തില്‍ മറ്റൊരു പ്രാധാന്യവും നല്‍കിയിരുന്നില്ല. പുതിയ കലാലയവുമായി പൊരുത്തപ്പെടാന്‍ ദിവസങ്ങളെടുത്തു. സമരത്തിന്റെ തീഷ്ണതയില്‍ യൗവനം പുതിയ വാതായനങ്ങളിലേക്ക്‌ ചിറകടിച്ചുയരുന്നതിന്‌ സാക്ഷിയാകേണ്ടി വന്നു. മനസ്‌ ഇടക്കിടെ മടുത്തു തുടങ്ങിയപ്പോള്‍ ഞായറാഴ്ചയാവാന്‍ കാത്തിരിക്കും. അള്‍ത്താരയുടെ ഒഴിഞ്ഞ കോണിലിരുന്ന്‌ ദൈവപുത്രനെ മനസിലേക്കാവാഹിക്കും. ഉള്ളിലെ വിങ്ങലടങ്ങാന്‍ ഇതൊക്കെ മതി സലീനക്ക്‌..
ആല്‍ബര്‍ട്ട്‌ ഇടക്കിടെ ഹോസ്റ്റലിലെത്തും. അവന്റെ മൊബെയിലില്‍ നിന്നും അമ്മയെ വിളിക്കും. പ്രണയത്തെ കുറിച്ചും സ്നേഹത്തെ കുറിച്ചുമെല്ലാം ഹോസ്റ്റല്‍മുറിയില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ നടക്കാറുണ്ട്‌. ഇതിനിടയിലെപ്പോഴോ ആല്‍ബര്‍ട്ടിന്റെ പെരുമാറ്റത്തില്‍ തീവ്രമായ വിധത്തിലൊരു സ്നേഹത്തിന്റെ ലാഞ്ചന കണ്ടെത്താന്‍ കഴിഞ്ഞിരുന്നു അവള്‍ക്ക്‌. ജോജിയെ പറ്റി പറയാന്‍ ഒരുപാട്‌ തവണ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. അവന്റെ മനസില്‍ പ്രണയത്തിന്റെ മഴ പെയ്തുതുടങ്ങും മുമ്പ്‌ കാറ്റായി ആ മേഘശകലങ്ങള്‍ പറത്തിവിടാന്‍ അത്‌ പറയാതെ നിവര്‍ത്തിയില്ലെന്ന യാഥാര്‍ത്ഥ്യത്തിനിടയിലാണ്‌ അമ്മ മുഖാന്തിരംഅവനതറിഞ്ഞത്‌.

ഗ്രാമത്തിന്റെ നിശബ്ദതതയില്‍ നിന്നും നഗരത്തിന്റെ തിരക്കിലേക്ക്‌ ചേക്കേറുമ്പോള്‍ ആല്‍ബര്‍ട്ടിന്റെ മനസ്‌ ശൂന്യമായിരുന്നു. മരുഭൂമി പോലെ സ്വപ്നങ്ങള്‍ക്കായി പരന്നു കിടക്കുന്ന മനസ്‌. പണ്ടൊരിക്കല്‍ ദിവ്യബലിക്കിടയില്‍ ജേക്കബ്ബച്ചന്‍ പറഞ്ഞതോര്‍മ്മയുണ്ട്‌. ഓരോ ചെടിയും പറിച്ചുനടാന്‍ വിധിക്കപ്പെട്ടവരാണ്‌. എവിടെ പ്രതലം കണ്ടെത്തിയാലും കാറ്റും മഴയും അതിനെ സ്നേഹിച്ചുകൊണ്ടിരിക്കും. ശരിയാണ്‌ എവിടെ ചെന്നാലും പിടിച്ചുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ചിലരുണ്ട്‌. സ്നേഹത്തിന്റെ അസുലഭതയിലേക്ക്‌ കൈപിടിച്ചുകൊണ്ടു പോകുന്നവര്‍. കോഴിക്കോട്ടെത്തുമ്പോള്‍ മനസില്‍ ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളു. മറ്റാരെയും ശല്യം ചെയ്യാതെ സുഖമായി ജീവിക്കാന്‍ കഴിയുക. കടം മനുഷ്യനെ ഭ്രാന്തനാക്കുമ്പോള്‍ ആര്‍ക്കും തോന്നാവുന്ന സാധാരണചിന്ത. പക്ഷേ ആല്‍ബര്‍ട്ട്‌ സാഫല്യത്തിന്റെ ചിറകിലേറിയത്‌ വളരെ വേഗമായിരുന്നു.
തീരെ അവിചാരിതമായാണ്‌ ആ ഫോണ്‍കോള്‍ വന്നത്‌. ബന്ധത്തിലുള്ള കുട്ടിക്ക്‌ നഗരത്തിലെ ഒരു പ്രമുഖ കോളജില്‍ അഡ്മിഷന്‌ വേണ്ടി..പഠിക്കാനാവാത്തതിന്റെ ദുഖം ആത്മാവിനെ വരിഞ്ഞുമുറുക്കുന്നത്‌ കൊണ്ടാവാം പഠിക്കുന്ന കുട്ടികളെ ഒരുപാടിഷ്ടമായിരുന്നു. ചരിത്രമുറങ്ങിക്കിടക്കുന്ന ആ കലാലയത്തിലെത്തുമ്പോള്‍ തിമര്‍ത്തുപെയ്യുന്ന മഴയായിരുന്നു. ആപ്ലിക്കേഷന്‍ ഫോറം വാങ്ങിതിരിച്ചു വരുമ്പോള്‍ കുഞ്ഞുനാളിലെങ്ങോ കണ്ട ആ പിഞ്ചുമുഖം വളര്‍ന്നത്‌ ഏതുരൂപത്തിലാണെന്നറിയാനുള്ള ആകാംക്ഷയായിരുന്നു. സലീനയുടെ നിറം, രൂപം, ഭാവം, സംസാരം ഒക്കെ ഓര്‍മ്മിച്ചെടുക്കാനാവാത്ത വിധം വിദൂരമായിരുന്നു.
പിന്നീട്‌ കണ്ടപ്പോള്‍, സംസാരിച്ചപ്പോള്‍, ഉള്ളുതുറന്നപ്പോള്‍ അറിയാതെ അവള്‍ മനസിലേക്ക്‌ നടന്നുവരുതായി അവന്റെ ചിന്തകള്‍ക്ക്‌ തോന്നിയതിലും അത്ഭുതപ്പെടാനില്ല. കാരണം സലീനയുടെ ഭാവങ്ങള്‍ ആരിലും പ്രണയം വിടര്‍ത്തും വിധം ചേതോഹരമായിരുന്നു.
ഒടുവില്‍ ജോജി എന്നൊരാളെ അവള്‍ സ്നേഹിക്കുന്നുണ്ടെന്ന്‌ തിരിച്ചറിഞ്ഞിട്ടും മനസ്‌ തുറന്ന്‌ കാട്ടേണ്ടി വന്നു. സ്നേഹിതനായ രഞ്ജിത്ത്‌ അവളോട്‌ ഇക്കാര്യം സംസാരിക്കുമ്പോള്‍ ഉള്ളില്‍ പ്രതീക്ഷ അവശേഷിച്ചിരുന്നുവെന്ന്‌ പറയാതെ വയ്യ...

പതിവിന്‌ വിപരീദമായി സലീനക്ക്‌ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതായി. ഉള്ളില്‍ വിഹ്വലതകള്‍ കൂടുകൂട്ടുന്നു. ജോജിയുമായുള്ള ആത്മബന്ധത്തിന്‌ മുറിവ്‌ പറ്റുമോ എന്ന ആശങ്ക തന്നെയായിരുന്നു അതിന്‌ കാരണം. വേദന മാംസത്തെ നുള്ളിപറിക്കാന്‍ തുടങ്ങുമ്പോള്‍ ഞായറാഴാചയാകാന്‍ കാത്തിരിക്കും. ദൈവപുത്രന്റെ സന്നിധിയിലെത്തി അള്‍ത്താര സാന്ത്വനമാകുമ്പോള്‍ ഒരിക്കലും ലഭിക്കാത്ത ശാന്തത ആത്മാവിലേക്ക്‌ തള്ളിക്കയറും. മനസില്‍ രണ്ടു കാര്യങ്ങളാവും അപ്പോള്‍. പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയണം.ജോജിയെ കിട്ടണം. യൗവനാരംഭത്തില്‍ ഏതൊരു പെണ്‍കുട്ടികള്‍ക്കും തോന്നുന്ന ചെറുചിന്ത.
ഹോസ്റ്റലിലെ തീന്‍മേശയില്‍ ഭക്ഷണത്തിന്‌ മുന്നിലിരിക്കുമ്പോള്‍ മനസില്‍ അമ്മയുടെയും അനിയത്തിയുടേയും മുഖമാവും. ഒന്നുരണ്ടു വറ്റ്‌ വാരിതിന്നിട്ട്‌ എഴുന്നേറ്റ്‌ പോകും..സത്യത്തില്‍ കോഴിക്കോട്ടെക്ക്‌ വരാന്‍ പ്രേരിപ്പിച്ചത്‌ ഇവിടെ ജോജിയുണ്ടെന്ന ചിന്ത മാത്രമാണ്‌. സ്നേഹത്തിന്റെ സൗന്ദര്യമൊന്നും ജീവിതത്തില്‍ കിട്ടിയിട്ടില്ല. ശബ്ദത്തിന്റെ പരിമിതികളെ അഭയം പ്രാപിക്കുമ്പോള്‍ സാമീപ്യം കൊതിക്കുന്നത്‌ തെറ്റാണോ? സലീന അവളോട്‌ തന്നെ ചോദിക്കുന്ന മറ്റൊരു ചോദ്യം.
വേദനകള്‍ കുത്തിനിറക്കുന്നൊരു വികാരമായിട്ടും എല്ലാവരും പ്രണയം കൊതിക്കുന്നതെന്തെ...ഈ ക്ഷണികമായ വ്യഥയെ സുഖനൊമ്പരമെന്ന്‌ വിളിക്കുന്നതാവും ഉചിതം. സത്യത്തില്‍ അതൊരു അനുഭൂതിയുടെ പെയ്ത്താണ്‌.
കൂട്ടുകാരുടെ സലീനാ എന്നുള്ള ചെകിടടപ്പിക്കുന്ന ശബ്ദം കേട്ട്‌ അവള്‍ ചിന്തകള്‍ക്ക്‌ താല്‍ക്കാലികമായി അവധി നല്‍കി. എന്നിട്ട്‌ അവരോടൊപ്പം കൂടി. ഹോസ്റ്റല്‍മുറികളിലെ വിഷയം സൗഹൃദത്തിനും പ്രണയത്തിനും വേണ്ടി മാറ്റിവെച്ചിട്ടുള്ളതാണ്‌.
നീയൊരാളെ പ്രണയിക്കുന്നില്ലേ സലീനാ..
എല്ലാമറിഞ്ഞിട്ടെന്നവണ്ണമുള്ള ഗായത്രിയുടെ ചോദ്യം അമ്പരപ്പിച്ചുകളഞ്ഞു.
ആദ്യമായി ഉള്ളിലെ രഹസ്യം ചോര്‍ത്തിയത്‌ അവളായിരുന്നു. ഈ നഗരത്തില്‍ വന്നിട്ട്‌ ആദ്യമായി എന്റെ ഹൃദയം കട്ടെടുത്ത്‌ കളഞ്ഞു അവള്‍. പിന്നീടുള്ള ഓരോ പകലും ഞങ്ങള്‍ ഉള്ളുതുറന്ന്‌ സംസാരിച്ചു. പ്രണയിക്കുന്നവര്‍ക്ക്‌ സംസാരിക്കാന്‍ സ്വപ്നങ്ങളുടെ കഥകളുണ്ടാവും. അത്‌ എത്ര പറഞ്ഞാലുംതീരാത്തവിധം വിശാലമായികൊണ്ടിരിക്കും.

ക്ലാസ്‌ കഴിഞ്ഞ്‌ ഹോസ്റ്റലിലേക്കുള്ള ഇറക്കമിറങ്ങി പോകുമ്പോള്‍ മനസില്‍ വല്ലാത്ത സന്തോഷമായിരുന്നു. വൈകിട്ട്‌ ഗായത്രിയുടെ ഫോണിലേക്ക്‌ ജോജി വിളിക്കും. ഇന്നെങ്കിലും പതിവിന്‌ വിപരീദമായി അല്‍പം സീരിയസായി സംസാരിക്കണം. അമ്മ, ആല്‍ബര്‍ട്ട്‌, ഗായത്രി ഇങ്ങനെ ഓരോരുത്തരായി അറിഞ്ഞുതുടങ്ങി. പ്രണയം പുസ്തകതാളിലിരുന്ന്‌ ഉറങ്ങിപ്പോയ മയില്‍പീലി പോലെയാണ്‌. എല്ലാവര്‍ക്കും എല്ലാവരുടേയും മനസ്‌ കാണാന്‍ കഴിഞ്ഞെന്ന്‌ വരില്ല. അമ്മയുടെ വെറുപ്പുകളെ എങ്ങനെ അവഗണിക്കാനാവുമെന്ന ചിന്ത മാത്രം അവളെ വേട്ടയാടി.
ഒരു പ്രവാസിയുടെ ജീവിതം പപ്പയെക്കാള്‍ നന്നായി എനിക്കിപ്പോഴറിയാം. എന്നെ വിഷമിപ്പിക്കണ്ടല്ലോയെന്ന ചിന്തയാവാം പപ്പയെ കൊണ്ടങ്ങനെ പറയിച്ചത്‌. പക്ഷേ അമ്മ ഒരുവാക്കെതിര്‍ത്ത്‌ പറഞ്ഞാല്‍ പപ്പ കീഴടങ്ങിക്കളയും.
ഇതിനിടയില്‍ ആല്‍ബര്‍ട്ടിനും തന്നോട്‌ പ്രണയം. എപ്പോഴെങ്കിലും ഞാനാ രീതിയില്‍ അവനോട്‌ പെരുമാറിയിരുന്നോ..അറിയില്ല. ഇങ്ങനെയൊരു കാര്യം അറിഞ്ഞപ്പോഴോ വയ്യാന്ന്‌ തുറന്ന്‌ പറയേണ്ടി വന്നു. തിളച്ചുമറിയുന്ന ഒരു മനസിനെ കൂടുതല്‍ തീവ്രമാക്കി അത്‌. ചിലപ്പോള്‍ അവന്‌ വല്ലാത്ത വിഷമമായിട്ടുണ്ടാവും. പക്ഷേ അതിനപ്പുറം ഒരുത്തരം നല്‍കാന്‍ അശക്തയാണ്‌...
ചിന്തകള്‍ കാടുകയറുമ്പോള്‍ സലീനയുടെ മനസ്‌ ഭ്രാന്തമാവും. സ്വപ്നങ്ങള്‍ അതിന്റെ ഭ്രമണപഥം തെറ്റിച്ച്‌ പുറത്തേക്കൊഴുകും. പുറത്ത്‌ ശിഖരങ്ങളടര്‍ത്തി കാറ്റ്‌ വീശുന്നതും സംഗീതം പൊഴിച്ച്‌ മഴ പൊഴിയുന്നതൊന്നും അപ്പോളവള്‍ അറിയാറില്ല. പ്രണയം അസ്വസ്ഥമാക്കിയ ഹൃദയം അപ്പോള്‍ ഒരിക്കലുമില്ലാത്തവിധം ശക്തമായി മിടിക്കുന്നുണ്ടാകും. മിഴി നനഞ്ഞൊഴുകുമ്പോള്‍ അവള്‍ ശബ്ദം കുറച്ച്‌ ചോദിക്കും.
ജോജി...നിനക്ക്‌ ദാഹിക്കുന്നില്ലേ?
ഇതാ എന്റെ കണ്ണുനീര്‍ കുടിച്ചോളൂ...മറ്റൊന്നും തരാനില്ല കയ്യില്‍.
അവളുടെ ചുണ്ടുകള്‍ ആരുമറിയാതെ ചലനാത്മകമായ ശേഷം നിശ്ചലമാവും.


ആല്‍ബര്‍ട്ടിന്റെ മനസ്‌ വല്ലാത്തൊരു ആശയക്കുഴപ്പത്തിലായിരുന്നു. രഞ്ജിത്തിന്റെ സംസാരം അല്‍പം അതിരുകടന്നു പോയി. പണ്ടേ അറിയുന്നത്‌ കൊണ്ടാവാം തിരിച്ചറിയാനാവാത്ത വിധം സുദൃഡമാക്കി വെച്ചിട്ടും അവനെന്റെ മനസ്‌ വായിച്ചുകളഞ്ഞു.
ഇനിയെങ്ങനെ സലീനയെ സമീപിക്കും ?
അവള്‍ അങ്ങനെയൊരു കണ്ണോടെയല്ലേ തന്നെ നോക്കിക്കാണൂ.ഇത്തരം ചിന്തകള്‍ അവനെ അലട്ടാതിരുന്നില്ല. രാവിലെ സലീനയെ വിളിച്ചിരുന്നു. സാധാരണരീതിയില്‍ തന്നെയായിരുന്നില്ലേ അവളുടെ സംസാരം. ഒരിക്കലുമില്ലാത്ത രീതിയിലൊരു സംശയം അവനില്‍ നാമ്പെടുത്തു.
ഏത്‌ ശപിക്കപ്പെട്ട നേരത്താണ്‌ അവളോട്‌ അങ്ങനെയൊരിഷ്ടം തോന്നിയത്‌, അത്‌ പറയിക്കാന്‍ തോന്നിയത്‌...ഉറക്കം നഷ്ടപ്പെട്ട രാത്രികള്‍ അവനെ സമീപിച്ചുകൊണ്ടിരുന്നു.
അവള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ ഇപ്പോള്‍ എനിക്കവളോട്‌ പ്രേമമില്ലെന്നും ഗാഢമായ മറ്റൊരു സ്നേഹമാണെന്നും...ഒരു പക്ഷേ ജോജിയെ അവള്‍ കാണുന്നുണ്ടാകുമോ..പ്രണയത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ച്‌ അവരെ മറ്റ്‌ ചിന്തകള്‍ വഴിതെറ്റിച്ച്‌ വിടുന്നുണ്ടാവുമോ.
അവള്‍ക്ക്‌ എന്തെങ്കിലും പറ്റിയാല്‍ അവളെ എന്നെ ഏല്‍പ്പിച്ചിട്ട്‌ പോയ വീട്ടുകാരോട്‌ എന്തു പറയും..ചിന്തകള്‍ക്ക്‌ തീപിടിച്ച്‌ തീപിടിച്ച്‌ അവന്‍ വെന്തുതുടങ്ങി. മുന്നില്‍ ഇനിയും വര്‍ഷങ്ങളുണ്ട്‌ അത്‌ വരെ അവളെ എങ്ങനെ കാത്ത്‌ സൂക്ഷിക്കും. ആല്‍ബര്‍ട്ടിന്‌ ഒരിക്കലും ഇല്ലാത്ത ആധി പെരുവിരല്‍ മുതല്‍ പെരുത്ത്‌ കയറാന്‍ തുടങ്ങി. സെലീനയുടെ മനസിനെക്കാള്‍ ആയിരം മടങ്ങ്‌ വേഗത്തില്‍ അവന്റെ മനസ്‌ എരിഞ്ഞുതുടങ്ങി.

മുഴച്ച്‌ നില്‍ക്കുന്ന ഒരേച്ച്കെട്ടല്‍ പോലെ ജീവിതം അതിന്റെ പന്ഥാവുകള്‍ തേടി യാത്ര തുടരുന്നു.
പള്ളിയുടെ പടികള്‍ കയറി സലീന നടന്നു. ഷാളെടുത്ത്‌ തലവഴിയിട്ടവള്‍ നൊവേന തുടങ്ങുന്നതിനായി കാത്തുനിന്നു. പെട്ടന്ന്‌ അവളുടെ മനസ്‌ ഒരിക്കലുമില്ലാത്തവിധം രൗദ്രമായി.
അള്‍ത്താരയില്‍ വിങ്ങിപ്പൊട്ടിക്കരയുന്ന മെഴുകുതിരികള്‍...ക്രൂശിതരൂപത്തിന്റെ പ്രതിമയില്‍ നിന്നും രക്തം ഒഴുകിയിറങ്ങുന്നു. കുന്തിരിക്കത്തിന്റെ ഗന്ധം അവിടം മുഴുവന്‍ പരക്കുന്നതായി അവള്‍ക്ക്‌ തോന്നി.
ആദ്യമായി ആ ഭൂമിയിലെ വന്യത കണ്ടവള്‍ ഞെട്ടിവിറച്ചു.
മനസിലിപ്പോള്‍ ജോജിയില്ല, ആല്‍ബര്‍ട്ടില്ല, അമ്മയില്ല.
പ്രാര്‍ത്ഥനകളില്ല...
പെട്ടന്ന്‌ അച്ചന്റെ ശബ്ദം അവള്‍ കേട്ടു.

അന്നാ പെസഹാതിരുനാളില്‍
കര്‍ത്താവരുളിയ കല്‍പന പോല്‍
തിരുനാമത്തില്‍ ചേര്‍ന്നീടാം...
ഒരുമയോടീ ബലിയര്‍പ്പിക്കാം...

അസ്വസ്ഥമായ മനസെടുത്തവള്‍ പ്രാര്‍ത്ഥനാമുറിയിലേക്ക്‌ വലിച്ചെറിച്ച്‌ തിരിച്ച്‌ നടന്നു. അപ്പോള്‍ ഒരിക്കലുമില്ലാത്ത വിധത്തിലൊരു തണുത്തകാറ്റ്‌ അവളെ തഴുകി കടന്നുപോയി.

Thursday, September 27, 2007

അപരിചിത


സെന്‍ട്രല്‍ ലൈബ്രറിയിലെ വായനാമുറിയില്‍ വെച്ച്‌ മൂന്നാമത്തെ തവണയാണ്‌ ആ സ്ത്രീയെ കണ്ടുമുട്ടുന്നത്‌. ഒരു തട്ടം കണക്കെ സാരിതുമ്പ്‌ തലയിലിട്ട്‌ അവരാ പടികള്‍ കയറിവരുമ്പോള്‍ ഒരു മുസ്ലിം സ്ത്രീയാണെന്നാണ്‌ കരുതിയത്‌. അല്‍പമകലെയിരുന്ന്‌ ആഴ്ചപതിപ്പിലൂടെ കണ്ണോടിക്കുമ്പോള്‍ അറിയാതൊന്ന്‌ നോക്കി...അവരുടെ ബ്ലൗസിന്‌ മുകളിലൂടെ കിടക്കുന്ന വെളുത്ത മുത്തുകളുള്ള കൊന്ത കണ്ടു. അവര്‍ ഒരു ക്രിസ്ത്യാനിയാണെന്ന്‌ മനസ്‌ മാറ്റിയെഴുതി. സത്യത്തില്‍ മതമെന്റെ വിഷയമായിരുന്നില്ല. എന്നിട്ടും അവരുടെ മതമറിയാന്‍ ആകാംഷ തോന്നി. ചുറ്റിനുമുള്ള ആരൊക്കെയോ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നെങ്കിലും അവള്‍ പരിസരത്തെ കുറിച്ച്‌ തീരെ ബോധവതിയായിരുന്നില്ല.
വായനയുടെ താളം മുറുകിയപ്പോള്‍ ഞാനറിയാതെ അവരെ വിസ്മരിച്ചു.
പിറ്റേന്ന്‌ അവരിരുന്ന ഇരിപ്പിടം ശൂന്യമായിരുന്നു. വളരെ വിരസമായിത്തോന്നിയ അന്ന്‌ ഒന്നും വായിക്കാന്‍ തോന്നിയില്ല.
മിഠായിതെരുവിലെ തിരക്കിനിടയിലൂടെ ഊളിയിടുമ്പോള്‍ ഇനിയെങ്ങോട്ട്‌ പോകണമെന്ന ചിന്തയായിരുന്നു മനസില്‍. വെയില്‍ കുറഞ്ഞൊരു പകലായത്‌ കൊണ്ട്‌ കടപ്പുറത്തേക്ക്‌ നടന്നു. രണ്ടാംഗേറ്റിനടുത്തെത്തിയപ്പോള്‍ വല്ലാത്ത തിരക്കായിരുന്നു. വൈകിയെത്തിയ നേത്രാവതി ഇഴഞ്ഞുനീങ്ങുകയാണ്‌. ഓട്ടോറിക്ഷകളുടെ നീണ്ടനിര ആ പരിസരത്തെ അലോസരപ്പെടുത്തി. വണ്ടി പോയപ്പോള്‍ തിരക്കിനിടയിലൂടെ നടന്നു. ഇടക്ക്‌ മേഘങ്ങള്‍ വഴുതിമാറുമ്പോള്‍ എത്തിനോക്കുന്ന സൂര്യന്‍ തെല്ലൊന്ന്‌ വിഷമിപ്പിക്കുന്നുണ്ടെങ്കിലും ഈ പകലിനെയും കൊന്നേ തീരു എന്ന ചിന്ത നടത്തത്തിന്‌ ആക്കം കൂട്ടി.
കടപ്പുറത്ത്‌ തീരെ തിരക്ക്‌ കുറവായിരുന്നു. ചില പ്രണയികള്‍ വൃക്ഷത്തണലിലിരുന്ന്‌ സംസാരിക്കുന്നുണ്ട്‌. തട്ടുകടക്കാരുടെയും കടലവില്‍പനക്കാരുടെയുമെല്ലാം മുഖത്ത്‌ ആളില്ലാത്തതിന്റെ നിരാശ നിഴലിച്ച്‌ കിടക്കുന്നത്‌ കാണാം.
ഒരു തണല്‍ തേടിയുള്ള യാത്രയായിരുന്നു പിന്നീട്‌. ഇവിടെയെത്തുമ്പോള്‍ സാധാരണ ഇരിക്കാറുള്ളത്‌ കടല്‍പാലത്തിന്‌ സമീപത്താണ്‌. എതിരെ കടന്നുവരുന്ന കാറ്റിന്റെ ശബളിമയില്‍ അവിടെയെത്തിയതറിഞ്ഞില്ല. സ്വകാര്യത ഇഷ്ടപ്പെടുന്നവരില്‍ ചിലരെല്ലാം ദൂരങ്ങളുടെ വിടവ്‌ തീര്‍ത്ത്‌ കടലിനോട്‌ സല്ലപിക്കുന്നുണ്ടായിരുന്നു.
ഇരുന്ന്‌ നാലുപാടും കണ്ണുപായിക്കുന്നതിനിടയിലാണ്‌ ആ സ്ത്രീയെ കണ്ടത്‌. കൈയില്‍ ഒന്നു രണ്ടു പുസ്തകങ്ങളുമുണ്ടായിരുന്നു. കാറ്റ്‌ മുടിയിഴകളെ പറത്തി മുഖത്തേക്കിടുന്നത്‌ കൊണ്ടാവാം പാതി ചെരിച്ച്‌ വെച്ച കുട അവരുടെ തോളിലൂടെ ചാഞ്ഞുകിടന്നിരുന്നു. ആദ്യമെ കണ്ടപ്പോള്‍ മുതല്‍ ശ്രദ്ധിക്കുകയാണ്‌, ഒരു വികാരവുമില്ലാത്തൊരു മുഖം, ഭീതിപ്പെടുത്തുന്ന നിസംഗത. ഉള്ളിലൊരു കടലൊളിപ്പിച്ച്‌ മറ്റൊരു കടലിനോട്‌ കഥ പറയുന്നത്‌ പോലെ തോന്നി..
അവള്‍ക്കിഷ്ടപ്പെട്ട നിറം കറുപ്പായിരുന്നോ..? കണ്ടപ്പോഴെല്ലാം അവരുടെ ശരീരത്തോടൊട്ടി കിടന്നിരുന്നത്‌ കറുപ്പ്‌ സാരികളാണ്‌. അതില്‍ ചെറിയ പൂക്കളായി അലങ്കാരപണികള്‍ ചെയ്തിരുന്നു. നന്നായി വെളുത്ത ശരീരമായിരുന്നത്‌ കൊണ്ട്‌ തന്നെ ആ കറുപ്പ്‌ അവരില്‍ വല്ലാത്ത സൗന്ദര്യം ജ്വലിപ്പിച്ചിരുന്നു.
ഇത്തവണ കറുപ്പില്‍ നീലശംഖുപുഷ്പങ്ങളായിരുന്നു അവരുടെ സാരിയിലെ ഡിസൈന്‍. നേര്‍ത്ത വള്ളികളില്‍ പൂക്കള്‍ തൂങ്ങിയാടുന്നത്‌ പോലെ തോന്നിപ്പിച്ചു.
ലൈബ്രറിയിലെ ഒരു നിത്യസന്ദര്‍ശക എന്ന നിലയില്‍ ഏതെങ്കിലുമൊരു പുസ്കതത്തെ കുറിച്ച്‌ ചോദിച്ച്‌ പരിചയപ്പെടാവുന്നതേയുള്ളു. പക്ഷേ മനസില്‍ ഒരിക്കലുമില്ലാത്തൊരു മടി ആവരണം ചെയ്യുന്നത്‌ പോലെ തോന്നി. ദിവസവും കാണുന്ന നിരവധി പേരില്‍ ഒരാള്‍ മാത്രമാണിത്‌..അതും തന്നെക്കാള്‍ പത്ത്‌ വയസെങ്കിലും അധികമുള്ളൊരു സ്ത്രീ..പരിചയപ്പെട്ടാല്‍ തന്നെ എന്തിന്‌..? എന്നിലെ യുവത്വം എന്റെ ഭീരുത്വത്തെ അങ്ങനെടക്കം ചെയ്യാന്‍ ശ്രമിച്ചു..
തിരിച്ചു നടക്കുമ്പോഴെപ്പോഴോ ആ സ്ത്രീ മനസില്‍ നിന്ന്‌ വീണുപോയി...

രാവിലെ പത്രത്തിലൂടെ കണ്ണോടിച്ചു. ഇന്നത്തെ പരിപാടിയില്‍ നാലാമത്തെതില്‍ മനസും മിഴികളുമുടക്കി നിന്നു. രാവിലെ പതിനൊന്നിന്‌ ഐ എം എ ഹാളില്‍ സാഹിത്യസദസ്‌..
അവിടെയെത്തുമ്പോള്‍ ഹാളില്‍ പതിനഞ്ചോളം പേര്‍ മാത്രം. നോട്ടീസില്‍ പറഞ്ഞവരില്‍ ഭൂരിഭാഗവും എത്തിയിട്ടില്ല. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒരു ബാനര്‍ മാത്രം പുറകുവശത്തെ കര്‍ട്ടനില്‍ തൂങ്ങിയാടുന്നുണ്ട്‌. സ്വാഗതപ്രാസംഗികന്‍ തന്നെ വിരസതയിലേക്ക്‌ കൈപിടിച്ചു നടത്തി. പിന്നെ ഇരുന്നില്ല.

എല്‍ ഐ സി കോര്‍ണറില്‍ ബസിറങ്ങി കൂള്‍ ബാറിലേക്ക്‌ നടന്നു. ലൈംജ്യോൂസ്‌ വാങ്ങി വായിലേക്ക്‌ കമഴ്ത്തി. നൈറ്റ്‌ ഷിഫ്റ്റായതില്‍ പിന്നെയുള്ള ദുരിതങ്ങളാണിത്‌..വേറെ നാട്ടില്‍ നിന്ന്‌ വന്നുനില്‍ക്കുന്നതാവുമ്പോള്‍ പറയാതിരിക്കുന്നതാവും നല്ലത്‌..പകല്‍ ശാപമാകുന്നു..
വായനാമുറിയില്‍ അന്ന്‌ വളരെ കുറച്ച്‌ പേര്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. പുതിയ ചില ആഴ്ചപതിപ്പുകള്‍ കണ്ടു അതിലൊന്നെടുത്ത്‌ സ്വയം ചുരുങ്ങി. ആ സ്ത്രീ വന്നത്‌ വായനയുടെ സുഖത്തില്‍ ഞാനറിഞ്ഞില്ല. മാതൃഭൂമി ആഴ്ചപതിപ്പിലെ ടി പി രാജീവന്‍ എഴുതുന്ന പാലേരി മാണിക്യം കൊലക്കേസ്‌ എന്ന നോവലിലായിരുന്നു കണ്ണും മനസും..വായിച്ച്‌ തീര്‍ത്ത്‌ ഒന്നു മൂരിനിവര്‍ന്നപ്പോഴാണ്‌ അവരെ കണ്ടത്‌..
ഒന്നുമറിയാത്ത ഭാവത്തില്‍ ആ സ്ത്രീ പുസ്തകം വായിക്കുന്നു. താളുകള്‍ക്കിടയിലൂടെ കയറ്റിവെച്ച വിരലുകളിലൊന്നില്‍ തിളങ്ങുന്ന ഒരു കൃഷ്ണന്റെ മോതിരം..
ഇവരിതേത്‌ മതക്കാരിയാണ്‌...
അല്ലെങ്കിലും കാഴ്ചയില്‍ മതമറിഞ്ഞിട്ടെന്തിനാണ്‌
പൂര്‍ണനഗ്നയായ ഒരു സ്ത്രീയെ നോക്കി ഏതു മതമാണെന്ന്‌ ഈ ലോകത്ത്‌ ആര്‍ക്ക്‌ പറയാനാകും? അടയാളങ്ങളാണ്‌ മനുഷ്യനെ മതത്തിനടിമയാക്കുന്നത്‌..എന്റെ ചിന്ത എന്നെ ഛിന്നഭിന്നമാക്കും മുമ്പ്‌ ഞാനതിനെ വഴിമാറ്റി വിട്ടു.
പക്ഷേ..അന്നും ആ സ്ത്രീയ പരിചയപ്പെടാന്‍ എന്നിലെ ഭീരുത്വം അനുവദിച്ചില്ല.
പിന്നീട്‌-
വൈ എം സി എ റോഡില്‍, റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത്‌, മൊഫ്യൂസല്‍ ബസ്റ്റാന്റില്‍, അരയിടത്ത്പാലത്തെ സമ്മേളനനഗരിയില്‍..നഗരത്തില്‍ ഞാന്‍ പോകാറിടത്തെല്ലാം അവരുമുണ്ടായിരുന്നു..
തീര്‍ത്തും നിസംഗയായ ആ സ്ത്രീ ഇതിലൊരു തവണ പോലും എന്നെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. പക്ഷേ ഇനിയൊരിക്കല്‍ കണ്ടുമുട്ടിയാല്‍ ഒരു വാക്കെങ്കിലും സംസാരിക്കണമെന്ന്‌ ഞാനുറച്ചു.
ഇതിനിടയില്‍ നാട്ടില്‍ പോകേണ്ടതായി വന്നു. ഒരാഴ്ചക്ക്‌ ശേഷമാണ്‌ തിരിച്ചുവന്നത്‌.
കോഴിക്കോട്ടെത്തിയ ശേഷം ഇടക്കിടെ ലൈബ്രറിയില്‍ എത്താറുണ്ടായിരുന്നെങ്കിലും ആ സ്ത്രീയെ മാത്രം കണ്ടില്ല. കണ്ടുമറന്ന അപരിചിതരെ പോലെ അവരെയും മനസില്‍ കുഴിച്ചുമൂടി.
മാതൃഭൂമി ആഴ്ചപതിപ്പില്‍ ഈയിടയായി അശ്ലീലം അമിതമാകുന്നുണ്ടെന്ന വായനക്കാരന്റെ പരാതിയിലേക്കൊന്ന്‌ കണ്ണുപായിച്ച്‌ അവിടെയിരുന്നു..കഥയിലും കവിതയിലും നോവലിലുമെല്ലാം അത്‌ അതിര്‍ത്തിലംഘിച്ച്‌ കിടക്കുകയാണെന്ന്‌ പരിവേദനവുമായി നിരവധി അസ്വാദകരുടെ കുറിപ്പുകള്‍..
ലൈബ്രറിയില്‍ നിന്ന്‌ പുറത്തേക്കിറങ്ങി വരുമ്പോള്‍ ആ സ്ത്രീ കയറിവരുന്നുണ്ടായിരുന്നു. കറുപ്പില്‍ വെളുത്ത പുള്ളികളുള്ള കോട്ടണ്‍സാരിയായിരുന്നു അവര്‍ ധരിച്ചിരുന്നത്‌.
തൊട്ടടുത്തെത്തിയപ്പോള്‍ ധൈര്യം സംഭരിച്ച്‌ ചോദിച്ചു.
എന്താ പേര്‌..
ഒരു നിമിഷം അവരെന്റെ മുഖത്തേക്ക്‌ നോക്കി. പിന്നെ നേര്‍ത്ത പുഞ്ചിരിയോടെ പറഞ്ഞു.
അരുന്ധതി.
മറ്റൊരു വാക്കു പോലുമുരിയാടാതെ നടന്നു പോകുകയും ചെയ്തു.
പകല്‍സമയത്തെ ശൂന്യതയില്‍ മാനാഞ്ചിറ മൈതാനിയില്‍ സ്വകാര്യം പറയുന്ന പരുന്തുകളെ നോക്കി മതിലിനരുകില്‍ നിന്നു. മനസില്‍ അരുന്ധതിയായിരുന്നു. അവരെ കുറിച്ച്‌ കൂടുതല്‍ അറിയണമെന്ന്‌ തോന്നി.
വീണ്ടും ലൈബ്രറി ഹാളിലേക്ക്‌ നടന്നു
അവരുടെയടുക്കേത്ത്‌ ചെന്നു.
കുറെ ചോദ്യങ്ങളുണ്ട്‌ മനസില്‍ ല്ലേ?
ഉം. ഞാന്‍ മൂളി
എല്ലാത്തിനും ഉത്തരം പ്രതീക്ഷിക്കരുത്‌
സമ്മതിച്ചു-ചിരിച്ചുകൊണ്ട്‌ ഞാന്‍ പറഞ്ഞു.

എവിടെയാ വീട്‌...
അവര്‍ മെല്ലെ തലയാട്ടി
ബന്ധുക്കളൊക്കെ-
അതിനും അവര്‍ തലയാട്ടിയതേയുള്ളു
എന്താ ആ പുസ്തകം തിരിച്ചെത്തിക്കാത്തത്‌..അപ്രതീക്ഷിതമായ ആ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി..
എതു പുസ്തകം-ഞ്ഞാന്‍ ചോദിച്ചു
പത്മരാജന്റെ ഋതുഭേദങ്ങളുടെ പാരിതോഷികം..
വായിച്ചു തീര്‍ന്നില്ല...
അവള്‍ തലകുലുക്കി.

നമുക്ക്‌ പിരിയാം...പെട്ടന്നുള്ള അവരുടെ മറുപടി എന്നെ എറെ നിരാശനാക്കി.
തിരിച്ചു നടക്കുമ്പോള്‍ ഇനിയൊരിക്കലും കണ്ടുമുട്ടരുതേയെന്ന്‌ പ്രാര്‍ത്ഥിച്ചു. ഉള്ളില്‍ നിഗൂഡത ഒളിപ്പിക്കുന്നവനാണ്‌ ഞാന്‍..അത്തരത്തിലുള്ള ഒരാള്‍ക്ക്‌ എന്തിനാണ്‌ അതേ ഛായയുള്ള മറ്റൊരാളുടെ സൗഹൃദം...

മൂന്നാല്‌ ദിവസം ലൈബ്രറിയിലേക്ക്‌ പോയതേയില്ല.
ഇതിനിടയില്‍ എറണാകുളത്ത്‌ ജോലി ചെയ്യുന്ന കൂട്ടുകാരി വന്നിരുന്നു. അവളുടെ കൂടെ ഉച്ചഭക്ഷണം കഴിച്ച്‌ റെയില്‍വെസ്റ്റേഷനിലേക്ക്‌ പേകേണ്ടി വന്നു.
ലേഡീസ്‌ കമ്പാര്‍ട്ട്മെന്റിലെ തിരക്കിനിടയിലേക്ക്‌ അവള്‍ ഊളിയിട്ടപ്പോള്‍ വീണ്ടും സിമന്റുബെഞ്ചില്‍ വന്നിരുന്നു.
തീവണ്ടി താളം ഒപ്പിച്ചു ഒഴുകി നീങ്ങി..
ശൂന്യമായ ആ പ്ലാറ്റ്ഫോമില്‍ തന്നെയിരുന്നു.

സമയം അഞ്ചരയാകുന്നു..
ഇനി ഓഫിസിലേക്ക്‌
എഴുന്നേറ്റപ്പോഴേക്കും ദൂരെ നിന്നും മംഗള എക്സ്പ്രസിന്റെ ചൂളംവിളി കേട്ടു. അത്‌ സ്റ്റേഷനിലെത്തി നിന്നു. പെട്ടന്ന്‌ പ്ലാറ്റ്ഫോമില്‍ വല്ലാത്ത തിരക്കനുഭവപ്പെട്ടു.
പുറത്തേക്ക്‌ നടക്കുമ്പോള്‍ യാദൃശ്ചികമായി ഒരു കമ്പാര്‍ട്ട്മെന്റില്‍ ജനലിനോട്‌ ചേര്‍ന്ന്‌ അരുന്ധതി..നിസാമുദ്ദീന്‍ വരെ പോകുന്ന തീവണ്ടിയാണ്‌..ഒരു പക്ഷേ അവര്‍ ഈ നഗരം വിടുകയാവും..ആ ചിന്ത എന്റെ മനസില്‍ വല്ലാത്തൊരു നൊമ്പരം തീര്‍ത്തു..
കറുപ്പില്‍ ഇളംറോസ്‌ പൂക്കളുളള സാരിയുടുത്ത്‌ അരുന്ധതി...
ഓടിയാ ജാലകത്തിനടുത്തെത്തിയപ്പോഴേക്കും തീവണ്ടി മെല്ലെ ചലിച്ചു തുടങ്ങിയിരുന്നു. ഒന്നും പറയാതെ അവരെന്റെ മുഖത്തേക്ക്‌ തന്നെ നോക്കി നിന്നു.
ഞാന്‍ പോകുകയാണ്‌..ഇനിയൊരിക്കലും കാണില്ല..
വിറയാര്‍ന്ന ശബ്ദത്തില്‍ അവരത്‌ പറഞ്ഞ്‌ തീര്‍ത്തു.
പിന്നെ ഒന്നും മിണ്ടാതെ പുറത്തേ ബഹളത്തിലേക്ക്‌ നോക്കിയിരുന്നു.
എവിടെ ചെന്നാലും നീയുണ്ടായിരുന്നു..ഒരു നിഴലു പോലെ...ഒടുവില്‍ എന്നെ യാത്രയാക്കാനും നിനക്ക്‌ വരേണ്ടി വന്നു..ഒരു പക്ഷേ നിന്റെ നിയോഗം...പേര്‌ ചോദിക്കുന്നില്ല..അതറിഞ്ഞാല്‍ മനസില്‍ അത്‌ മാത്രമായി അവശേഷിക്കും..
പൊയ്ക്കൊള്ളു...
അവരുടെ മുത്തുമണികള്‍ കിലുങ്ങുന്ന ശബ്ദം അകന്നകന്നു പോകുന്നതറിഞ്ഞു.

അല്‍പം ദൂരത്തെത്തിയപ്പോള്‍ അരുന്ധതി വാതില്‍ക്കലെത്തി കൈവീശി കാണിച്ചു.ഞാന്‍ തിരിച്ചും..

Thursday, September 13, 2007

മൂന്നു കവിതകള്‍


എലി

തുരന്ന്‌ തുരന്ന്‌
ഹൃദയം തീര്‍ത്തു...
സ്നേഹത്തിന്റെ രുചി പറയാതെ
ഒളിവില്‍ പോയിട്ടും
വെറുപ്പ്‌ തോന്നിയില്ല...

എന്റെ പതുപതുത്ത
കാലുള്ള
സ്വപ്നങ്ങളുടെ ഇരയല്ലേ നീ...

പൂച്ച

നിന്റെ ശരീരത്തിന്റെ ഇരമ്പലില്‍
എന്റെ സമയത്തിന്റെ മഷി പുരളുന്നുണ്ട്‌...

തിളങ്ങുന്ന കണ്ണുകളുള്ള മീന്‍തല
കിണ്ണത്തിലെ പാല്‌...
തൈര്‌...

രാത്രിയുടെ മറവില്ലാതെ തന്നെ
മോഷ്ടിച്ചു കൊണ്ടിരിക്കുന്നു....

കാക്ക
അഴുക്ക്‌ തിന്നിട്ടും
നിന്നെക്കാള്‍ ആയുസുണ്ടെനിക്ക്‌...
നല്ലതും ചീത്തയുമെന്ന്‌
വേര്‍തിരിച്ചിട്ടും...
നീ
സ്വാര്‍ത്ഥത വിഴുങ്ങി മരിക്കുന്നു

Monday, September 10, 2007

നീലിമ എവിടെയാണ്‌...?


വഴിയമ്പലത്തില്‍ വെച്ച്‌ എന്നും അയാളെ അവള്‍ കണ്ടുമുട്ടുമായിരുന്നു.
വെറ്റില കറ പുരണ്ട പല്ലുകള്‍ കാട്ടി അയാള്‍ എന്നും പൊട്ടിചിരിക്കും. മുഖത്തെ മാംസങ്ങള്‍ ചുക്കിചുളിഞ്ഞു തുടങ്ങിയിരിക്കുന്നു...കണ്ണുകളില്‍ ആര്‍ക്കും വായിച്ചെടുക്കാവുന്ന നിഷ്കളങ്കത എന്നിട്ടും അയാളില്‍ അവശേഷിച്ചിരുന്നു..
മഴ തോര്‍ന്ന ഒരു പകലിലാണ്‌ അയാള്‍ അവള്‍ക്ക്‌ നക്ഷത്രങ്ങളെ കുറിച്ചുള്ള കഥ പറഞ്ഞുകൊടുത്തത്‌..
എന്നും മാനത്ത്‌ സസൂക്ഷ്മം നിരീക്ഷിക്കാറുള്ള ചില നക്ഷത്രങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന ഐതിഹ്യങ്ങളെ പറ്റിയും മറ്റും അയാള്‍ വാ തോരാതെ സംസാരിക്കുന്നത്‌ കേള്‍ക്കുമ്പോള്‍ വല്ലാത്ത കൊതി തോന്നും.

പത്താം ക്ലാസിലെത്തിയതോടെ അവളുടെ വഴിയമ്പലത്തിലേക്കുള്ള യാത്ര ചുരുങ്ങി. എങ്കിലും ഇടക്കൊക്കെ അമ്മയുടെ കണ്ണുവെട്ടിച്ച്‌ അവള്‍ അവിടെയെത്തുമായിരുന്നു.
ചില ദിവസം അയാളെ കാണുമ്പോള്‍ വല്ലാത്ത മനപ്രയാസം തോന്നും.
ക്ഷേത്രത്തില്‍ പോയി മടങ്ങിവന്ന ഒരു സായന്തനത്തിലാണ്‌ അമ്മ പറഞ്ഞത്‌..
"ആ കിഴവന്റെ നോട്ടം കണ്ടോ..
പെണ്ണുങ്ങളെ കാണാത്ത പോലെ..."

പാവം തോന്നി. അയാള്‍ തന്നെയാണ്‌ നോക്കുന്നതെന്നും കുറെ ദിവസമായി കാണാത്തതിന്റെ സങ്കടമാണ്‌ ആ മുഖത്ത്‌ കാണുന്നതെന്നും ബോധ്യമായി...

പിറ്റേന്ന്‌ കണ്ടപ്പോള്‍ അവള്‍ അയാള്‍ക്ക്‌ ഒരു മയില്‍പീലി നീട്ടി...
അതു വാങ്ങിക്കുമ്പോള്‍ അയാള്‍ പറഞ്ഞു..പാവം ആണ്‍മയില്‍...
ലോകത്ത്‌ ആണ്‍വര്‍ഗത്തിനാണ്‌ ദൈവം കൂടുതല്‍ സൗന്ദര്യം നല്‍കിയിരിക്കുന്നത്‌ മൃഗമായാലും..മനുഷ്യനായാലും..
ഒപ്പം ചിരിക്കുമ്പോഴും അത്‌ ശരിയാണോയെന്ന്‌ അവള്‍ ചിന്തിക്കുകയായിരുന്നു...
സിഹം, പുലി, കോഴി..എന്നിങ്ങനെ എല്ലാത്തിനും ആണ്‍വര്‍ഗത്തിനാണ്‌ ഭംഗി..ചിന്തകള്‍ക്കൊടുവില്‍ അവള്‍ സമ്മതിച്ചു..

അയാളുടെ അഭിപ്രായങ്ങളോടെല്ലാം അവള്‍ യോജിച്ചുകൊണ്ടിരുന്നു...
്നമുക്കൊരു യാത്ര പോയാലോ...കാടും പുഴകളും ഒക്കെ കണ്ട്‌...
ഉം..അവള്‍ തലയാട്ടി...

നീലിമ..ഇന്നെവിടെയാണ്‌..?
ചോദ്യങ്ങള്‍ക്കൊടുവില്‍ അവളുടെ നോട്ടുബുക്കില്‍ നിന്നും ഒരു കുറിപ്പ്‌ കിട്ടി..

ഞാന്‍ പോകുകയാണ്‌..കാടും പുഴയും മലകളും ഒക്കെ കാണാന്‍...
ഫ്ലാറ്റില്‍ നിന്നും കരച്ചിലുയരുമ്പോള്‍ അവള്‍ അയാളോടൊപ്പം പുഴയുടെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു...

Saturday, September 1, 2007

ജൂലിയാസൈമണ്‍-മരണമില്ലാത്ത പെണ്‍കുട്ടി


ശാന്തി ആശുപത്രിയിലെ നൂറ്റി പതിമൂന്നാം നമ്പര്‍ മുറിയില്‍ മരണത്തിന്റെ വരവും കാത്ത്‌ കിടക്കുമ്പോള്‍ ഓര്‍മ്മ വന്നത്‌ അവളെയാണ്‌, ജൂലിയ സൈമണെ
ഇതേ മുറിയില്‍ ഇതേ കിടക്കയില്‍...അന്നവളും..
പക്ഷേ ആ മുഖത്ത്‌ ഭീതിയുടെ ഒരു നിഴലുപോലുമുണ്ടായിരുന്നില്ല. തളര്‍ന്നവശയായിട്ടും ഒബ്സര്‍വേഷന്‍ വാര്‍ഡില്‍ നിന്നും തനിയെ നടന്ന്‌ ഈ മുറിയിലെത്തുമ്പോള്‍ പോലും ജൂലിയയുടെ ചുണ്ടില്‍ നിന്നും പുഞ്ചിരി മാഞ്ഞിരുന്നില്ല.

പ്രദുല്‍...
ഞാനിവിടെയുണ്ട്‌. തിരക്കില്ലെങ്കില്‍ മാത്രം വരിക.
ഒരു മെസേജ്‌ മാത്രം..
ഒരു പക്ഷേ വിളിച്ചാല്‍ ശബ്ദം വിറങ്ങലിച്ചുപോകുമോയെന്നവള്‍ ഭയപ്പെട്ടിരിക്കാം.
ലിഫ്റ്റിന്‌ കാത്തുനില്‍ക്കാതെ പടികള്‍ കയറി കിതച്ചുകൊണ്ട്‌ മുറിയിലെത്തുമ്പോള്‍ ഒരു ചെറുചിരിയോടെ കിടക്കുകയാണവള്‍.
പ്രദുല്‍...
നിന്റെ മുഖം കണ്ടിട്ട്‌ ചോദിക്കുവാ..
പേടിയുണ്ടോ നിനക്ക്‌. അതും എനിക്കില്ലാത്തൊരു പേടി
ഭയപ്പെടണ്ട..അബോര്‍ഷനല്ല..
അതു പറഞ്ഞവള്‍ പൊട്ടിചിരിക്കുന്നത്‌ കണ്ടു.
പഴയ...
അവനത്‌ പൂര്‍ത്തിയാക്കുന്നതിന്‌ മുമ്പെ അവള്‍ തലകുലുക്കി.
പപ്പ വന്നില്ലേ?
ആര്‌..സൈമണ്‍ പീറ്ററോ? അയാള്‍ വിദേശ ടൂറിലാ. പണം..പിന്നെ സ്ത്രീശരീരം ഇതിനപ്പുറം മറ്റൊന്നും വേണ്ട അയാള്‍ക്ക്‌.
അത്‌ പറഞ്ഞവള്‍ മുറിയുടെ മൂലയിലേക്ക്‌ നോക്കി ഒരു ഭ്രാന്തിയെ പോലെ ചിരിച്ചു.

ജൂലിയാ..നിനക്ക്‌ വിശക്കുന്നില്ലേ?
ഉണ്ട്‌
ദാ ആ ബാഗില്‍ പൈസയുണ്ട്‌. നീ പോയി വാ...
ടാ..തെമ്മാടി. നിനക്ക്‌ ശല്യമായോ ഞാന്‍..ആയാലും കുഴപ്പമില്ല നീയെന്റെ ആരുമല്ലല്ലോ

പടികളിറങ്ങി നടക്കുമ്പോള്‍ മനസില്‍ ജൂലിയ മാത്രമായിരുന്നു. ഒരിക്കലും അവളെയൊന്നു മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല.എപ്പോഴും മുഖത്ത്‌ പുഞ്ചിരിയുമായി നടക്കുന്ന അവളെ മനസിലാക്കാന്‍ ശ്രമിച്ചില്ല എന്നതാണ്‌ മറ്റൊരു യാഥാര്‍ത്ഥ്യം.
ഒരിക്കല്‍ യാദൃശ്ചികമായി അവളുടെ ബയോഡാറ്റ കാണാനിടയായത്‌ ഓര്‍മ്മയുണ്ട്‌..ആരോടും പറയാതെ അന്നൊരു സെപ്റ്റംബര്‍ 25ന്‌ അവള്‍ക്കൊരു സമ്മാനപൊതി വാങ്ങി..ഓഫിസിലെത്തി...
വിസിറ്റിംഗ്‌ റൂമില്‍ ഇരിക്കുമ്പോള്‍ മനസില്‍ നിറയെ അവളുടെ മുഖമായിരുന്നു..ഒരു സര്‍പ്രൈസ്‌ അത്രയെ കരുതിയുള്ളു...
ചിരിച്ചുകൊണ്ടോടി വന്നു.
ഹാപ്പി ബര്‍ത്ത്ഡേ ജൂലിയാ
സമ്മാനപൊതി നീട്ടിയപ്പോള്‍ അവളുടെ മുഖത്തെ പുഞ്ചിരി മായുന്നത്‌ കണ്ടു.
പ്രദുല്‍...നമുക്കൊരിടം വരെ പോകാം.
പൊതി വാങ്ങാതെ അവള്‍ പുറത്തേക്ക്‌ നടന്നു.അനുസരണയുള്ള കുട്ടിയെ പോലെ ഞാനും.
കയറ്‌..
കൈനറ്റിക്‌ സ്റ്റാര്‍ട്ടാക്കി അവള്‍ പറഞ്ഞു.

സെന്റ്‌ ജോസഫ്‌ ഓര്‍ത്തഡോക്സ്‌ പള്ളിക്ക്‌ മുമ്പില്‍ വണ്ടി നിര്‍ത്തി അവള്‍ ഇറങ്ങി.
സെമിത്തേരി വരെ അവളെ അനുഗമിച്ചു
കറുത്ത മാര്‍ബിള്‍ കൂടാരത്തിന്‌ മുമ്പില്‍ മുട്ടുകുത്തിയിരുന്നവള്‍ മിഴികള്‍ പൂട്ടി
ആനിസൈമണ്‍...
ആ ശവകൂടിരത്തിന്‌ മുന്നില്‍ നില്‍ക്കുമ്പോള്‍ മാത്രമാണ്‌ ജൂലിയക്ക്‌ അമ്മയില്ല എന്ന യാഥാര്‍ത്ഥ്യം മനസിലായത്‌.
പ്രദുല്‍...
നിന്നെ ഇത്രയും ദൂരം കൊണ്ടുവന്ന്‌ ശല്യപ്പെടുത്തിയതിന്‌ മാപ്പ്‌...
ഇനിയാ സമ്മാനം താ
ഇതു വാങ്ങുമ്പോള്‍ മമ്മിയെങ്കിലും സാക്ഷിയാവണമെന്ന്‌ കരുതി ഞാന്‍.
ആദ്യമായാണ്‌ ഞാന്‍ പിറന്നാള്‍ സമ്മാനം വാങ്ങുന്നത്‌. കാരണം മറ്റൊന്നും കൊണ്ടല്ല മമ്മി മരിച്ചതും ഞാന്‍ ജനിച്ചതും ഒരു ദിവസമായിരുന്നു...
ആ പൊതി വാങ്ങി അവള്‍ പൊട്ടിചിരിച്ചുകൊണ്ട്‌ പറഞ്ഞു
സര്‍പ്രൈസ്‌ ല്ലേ ?
അറിയാതെ ഒരിറ്റ്‌ കണ്ണുനീര്‍ എന്റെ കവിളിനെ നനയിക്കുന്നതറിഞ്ഞു.അവള്‍ അതുകണ്ടില്ലെന്ന മട്ടില്‍ നടന്നുനീങ്ങി.

പഴങ്ങളും ജ്യൂസുമൊക്കെയായി മുറിയിലെത്തുമ്പോള്‍ അവള്‍ മിഴികള്‍ പൂട്ടികിടക്കുകയായിരുന്നു.
ജൂലിയാ..
വിളിച്ചപ്പോള്‍ അവള്‍ എഴുന്നേറ്റിരുന്നു
ഓറഞ്ചിന്റെ തൊലികളഞ്ഞ്‌ ഓരോ അല്ലിയായി അവള്‍ക്ക്‌ കൊടുത്തു
പ്രദുല്‍..
നീയെന്നെ ഒരു രോഗിയാക്കല്ലേടാ
ഒന്നും പറയാതെ അവളുടെ മുഖത്തേക്ക്‌ നോക്കി കുറെ നേരമിരുന്നു.

ഞാന്‍ ശാലൂനെ വിളിക്കെട്ടെ
എന്തിന്‌? അവളുടെ മറുപടി.
രാത്രി...ഒറ്റക്കിവിടെ
പ്രദുല്‍, ഇന്ന്‌ നീയിവിടെ നില്‍ക്ക്‌..നാളെ എന്താ ചെയ്യുകാന്ന്‌ അപ്പോള്‍ തീരുമാനിക്കാം. ഞാന്‍ നേരത്തെ പറഞ്ഞില്ലേ. ഇന്ന്‌ നീയെന്നെ സഹിച്ചേ തീരൂ
ഉം. അവന്‍ മൂളി.

ഉയരമേറിയ ജാലകത്തിലൂടെ താഴെ കളിക്കുന്ന കുട്ടികളെ കണ്ടു. ബാല്യത്തിന്റെ ഓര്‍മ്മ മനസിലേക്കോടിയെത്തി. ജൂവനെയില്‍ ഹോമിലെ ദിവസങ്ങള്‍ക്ക്‌ ഒരു വല്ലാത്ത സുഖമുണ്ടായിരുന്നു. പഠനം, ആഘോഷങ്ങള്‍, സുഹൃത്തുക്കളുമൊത്ത്‌ താമസിക്കാനുള്ള ഭാഗ്യം. സത്യത്തില്‍ അപൂര്‍വം പേര്‍ക്കല്ലേ ഇങ്ങനെയൊരു അവസരം കിട്ടൂ
അവന്റെ മനസിലൂടെ ചിന്തകള്‍ മിന്നിമാഞ്ഞു...

പ്രദുല്‍...
നിനക്ക്‌ ബോറടിക്കുന്നുണ്ടാവും ല്ലേ?
ഇല്ല
ജൂലിയാ..ഞാനൊരു കാര്യം ചോദിച്ചോട്ടെ...?
ചോദിച്ചോളൂ. പക്ഷേ ആവശ്യമില്ലാത്തതിനൊന്നും ഉത്തരം തരില്ലാ ട്ടോ
പപ്പയോടെന്താ ഇത്ര വെറുപ്പ്‌?
മമ്മക്ക്‌ വെറുപ്പായിരുന്നു. മമ്മ പോയപ്പോള്‍ ആ വെറുപ്പ്‌ എനിക്ക്‌ പകര്‍ന്നുകിട്ടി. അതുമാത്രമല്ല, മദ്യത്തിന്റെ ലഹരിയില്‍ മകളെ കാമിക്കാന്‍ വരുന്ന പിതാവിനോട്‌ നീയൊരു പെണ്ണാണെങ്കില്‍ വെറുപ്പ്‌ തോന്നില്ലേ? ല്ലേ?

മമ്മക്കെന്തിനായിരുന്നു പപ്പയോട്‌ വെറുപ്പ്‌?
ജീവിതം തകര്‍ത്ത ഒരാളോട്‌ ഒരു പെണ്‍കുട്ടിക്ക്‌ വെറുപ്പ്‌ തോന്നില്ലേടാ.അത്‌ തന്നെ
മമ്മയെ പപ്പയെ കൊണ്ട്‌ ബലമായി വിവാഹം കഴിപ്പിച്ചതാണ്‌..ഒരു മാലാഖക്കുട്ടിയെ പോലെ സുന്ദരിയായ ആനി ഫിലിപ്പിനോട്‌ സൈമണ്‍ പീറ്ററിന്‌ തോന്നിയ ആര്‍ത്തി. കണ്ടപ്പോഴെ ഇഷ്ടമായി. കല്യാണം കഴിക്കാനൊന്നുമല്ലാ ട്ടോ..ഒരു ദിവസമെങ്കിലും കിടപ്പറ പങ്കിടാന്‍...
ഒടുവില്‍ എസ്റ്റേറ്റ്‌ ബംഗ്ലാവിലെ ഒരു മുറിയിലിട്ട്‌ പപ്പ മമ്മയെ പിച്ചിചീന്തി.എതിര്‍ക്കാന്‍ പറ്റുന്നിടത്തോളം മമ്മ പിടിച്ചുനിന്നു.പക്ഷേ വിജയം അയാള്‍ക്കായിരുന്നു.

മമ്മയാകെ തളര്‍ന്നുപോയ നാളുകള്‍.മമ്മയുടെ കാമുകന്‍ ക്രിസ്റ്റഫറുമായി ഉറപ്പിച്ച വിവാഹം മുടങ്ങി. പിന്നെ പള്ളിയില്‍ വെച്ച്‌ ചര്‍ച്ച.പക്ഷേ പുറത്തറിയാതെ പപ്പയെ കൊണ്ട്‌ തന്നെ മമ്മയെ വിവാഹം കഴിപ്പിക്കാനുള്ള അവസാനശ്രമവും പാളി..കോമ്പന്‍സേഷന്‍ തരാമെന്ന്‌ പറഞ്ഞ്‌ ഒഴിവാകാനുള്ള പപ്പയുടെ ശ്രമവും നടന്നില്ല.പിന്നീട്‌ ആരൊക്കെയോ ചേര്‍ന്ന്‌ ബലമായി തന്നെ ആ വിവാഹം നടത്തി.അന്ന്‌ മമ്മയുടെ വയറ്റില്‍ ജൂലിയയുടെ പ്രായം മൂന്ന്‌ മാസം

നല്ല രസമുള്ള കഥ..ല്ലേ പ്രദുല്‍
ഒരു ബലാത്സംഗത്തിന്റെ ബാക്കി പത്രമാണ്‌ ഈ നീണ്ടുനിവര്‍ന്നു കിടക്കുന്നത്‌
നിനക്ക്‌ സഹതാപം തോന്നുന്നുണ്ടോ എന്നോട്‌..?
ഉം..
എനിക്കറിയാം നീ സെന്‍സിറ്റീവാ
ഒരിക്കല്‍ പപ്പയൊരു കോള്‍ഗേളുമായി വീട്ടില്‍ വന്നിരുന്നു. മൂന്നാല്‌ വീടില്ലേ സൈമണ്‍ പീറ്ററിന്‌..എന്തിനാ ഇങ്ങോട്ട്‌ തന്നെ കെട്ടിയെടുത്തതെന്ന്‌ ചോദിച്ചു
ഇതാണ്‌ ജൂലിയയുടെ പുതിയ മമ്മി,പപ്പയുടെ മറുപടി.
എത്ര രൂപ കൊടുത്തു ഈ പീസിന്‌.മുഖവും മുലയും ചന്തിയും വെച്ച്‌ നോക്കുമ്പോള്‍ ഒരു രാത്രിക്ക്‌ പതിനായിരമെങ്കിലും വേണ്ടി വരും ല്ലേ പപ്പാ
എന്റെ ചോദ്യം കേട്ട്‌ പപ്പ അലറിക്കൊണ്ട്‌ പാഞ്ഞു വന്നു.

കൊല്ലും ഞാന്‍ നിന്നെ...
പപ്പാ പ്ലീസ്‌ പപ്പാ...നിങ്ങളെന്റെ മുന്നില്‍ വരരുത്‌. എനിക്ക്‌ വെറുപ്പാ നിങ്ങളോട്‌...അത്‌ ഒരിക്കലും മാറില്ലാ...
എന്റെ വാക്കുകള്‍ കേട്ട്‌ പപ്പയാ സ്ത്രീയെയും കൂട്ടി ഇറങ്ങിപ്പോയി.
അങ്ങനെയൊക്കെ പറയേണ്ടി വന്നതില്‍ പിന്നീട്‌ ദുഖം തോന്നിയിട്ടുണ്ട്‌.പക്ഷേ..,
പ്രദുല്‍ എന്റെ മമ്മ മതിയായ ചികിത്സ കിട്ടാതെയാ മരിച്ചത്‌. അതിന്‌ കാരണം അയാളാ, പറയ്‌ നീ പറ..ഞാന്‍ ചെയ്തത്‌ തെറ്റാണോ?

ജൂലിയാ...
ഇല്ലടാ നീയാണ്‌ ശരി.
ഞാന്‍ അമലിനെ വിവരമറിയിക്കെട്ടെ..
പ്രദുല്‍..നീയെന്റെ കൂട്ടുകാരനാണ്‌...പക്ഷേ അവന്‍ അവനങ്ങനെയല്ല.മനസില്‍ പ്രണയവുമായി നടക്കുകയാണവന്‍.
ഇവിടെ വന്നാല്‍ എന്നെ ഈയവസ്ഥയില്‍ കണ്ടാല്‍ അവന്‌ സങ്കടാകും...
ജൂലിയയെ ഒരുപാടിഷ്ടമാണവന്‌...പക്ഷേ അറിഞ്ഞിട്ടും എന്തേ...ഒരിറ്റ്‌ സ്നേഹം തിരിച്ചുനല്‍കിയില്ല...
പ്രദുല്‍...മോഹങ്ങള്‍ കുത്തിനിറക്കാന്‍ പറ്റിയൊരു മനസല്ലാ എന്റേത്‌...ഇപ്പോ തന്നെ എന്തിനാണ്‌ ഞാനിവിടെ അഡ്മിറ്റായതെന്ന്‌ നിനക്കറിയോ..മേറ്റ്വിടെയെങ്കിലും തളര്‍ന്നുവീണ്‌ മരിക്കാതിരിക്കാന്‍...

പള്ളിയിലെ കുടിശികയൊക്കെ തീര്‍ത്തു...ശവപ്പെട്ടിക്ക്‌ അളവെടുത്ത്‌ വിലയും പറഞ്ഞുവെച്ചു...പിന്നെ കുറെ പണമെടുത്ത്‌ ബാഗിലിട്ടു...എന്നെ കൊണ്ട്‌ ആര്‍ക്കും ഒരു ശല്യമാകാന്‍ പാടില്ലല്ലോ...?
ഏറിപോയാല്‍ ഒരാഴ്ച...
ജൂലിയാ...നീയെന്തൊക്കെ ഭ്രാന്താ ഈ പറയുന്നത്‌...ഞാനിപ്പോ പോകും ട്ടോ...

പ്രദുല്‍...
ജൂലിയ തമാശ പറഞ്ഞ്‌ കളിക്കാറില്ല...അര്‍ബുദം കാര്‍ന്നുതിന്നുന്നത്‌ എന്റെ ആത്മവിനെയല്ല...മറിച്ച്‌ മോഹങ്ങളെയാണ്‌...പക്ഷേ കരയാന്‍ ജൂലിയക്ക്‌ മനസില്ല...
ജൂലിയാ...
ഓരോന്ന്‌ ആലോചിക്കാതെ നീയൊന്നു മയങ്ങ്‌...
ഉം..അവള്‍ മൂളി...

ഡോക്ടറുടെ ശീതികരിച്ച മുറിയിലിരിക്കുമ്പോള്‍ പ്രദുല്‍ വിയര്‍ത്തു..
ഏതു നിമിഷവും അവള്‍ മരിച്ചേക്കാം..
അറിയിക്കാനുള്ളവരെയൊക്കെ അറിയിക്കാം...ആ കുട്ടിക്ക്‌ അങ്ങനെയാരുമില്ലെന്ന്‌ തോന്നുന്നു ല്ലേ..?
അതേ..
ഡോക്ടറുടെ വാക്കുകളില്‍ ചിലത്‌ അവിശ്വസനീയമായി തോന്നി...
അവളെ കണ്ടാല്‍ അങ്ങനെയൊന്നും തോന്നില്ലല്ലോ..
ഇടക്ക്‌ വല്ലാതെ സംസാരിക്കും..പിന്നെ നിശബ്ദമാകും...ഇതൊക്കെ ഈ രോഗത്തിന്റെ സിമ്പ്റ്റമ്പ്സാണ്‌...ഇവിടെയുണ്ടാവണം...പറ്റിയാല്‍ പ്രദുലിന്റെ വീട്ടില്‍ നിന്നും ആരെയെങ്കിലുമൊക്കെ കൊണ്ടു വന്നു നിര്‍ത്തണം...താനൊറ്റക്കല്ലെന്ന ആശങ്ക അവളില്‍ നിന്നു മാറ്റാനെങ്കിലും...
ഡോക്ടറോട്‌ വല്ലാത്ത ദേഷ്യം തോന്നി..
എന്തു ലാഘവത്തോടെയാണ്‌ അയാള്‍ പറയുന്നത്‌...അവള്‍ മരിക്കുമെത്രെ...ഈ ലോകം കീഴടക്കിയ മനുഷ്യന്‍ അര്‍ബുദത്തോടെന്തെ..തോല്‍ക്കുന്നു...

പകലിലെ ജൂലിയെയായിരുന്നില്ല രാത്രി കണ്ടത്‌...
വല്ലാതെ തളര്‍ന്ന്‌ കിടന്നു അവള്‍. വേദന മാറാനുള്ള ഗുളികള്‍ ഇടക്കിടെ നഴ്സുമാര്‍ നല്‍കി മടങ്ങി...പൊടിയരി കഞ്ഞി സ്പൂണില്‍ കോരി അവളുടെ ചുണ്ടുകളില്‍ വെച്ചുകൊടുത്തപ്പോള്‍ ആ കണ്ണുകളില്‍ നിന്നും ഉപ്പുതുള്ളികള്‍ ഊര്‍ന്നിറങ്ങുന്നത്‌ കണ്ടു...ഒരിക്കലും അവളൊന്നു വിതുമ്പുന്നത്‌ കാണാന്‍ കഴിഞ്ഞിട്ടില്ല...പക്ഷേ ഇപ്പോള്‍...
ബാഗില്‍ നിന്നും ഷാളെടുത്ത്‌ പുതപ്പിച്ചു...അടുത്ത ബെഡ്ഡില്‍ പോയിരുന്നു...അവളിലേക്ക്‌ തന്നെ മിഴികളൂന്നി കുറെ നേരമിരുന്നു...
ഒരു പക്ഷേ അവളിപ്പോള്‍ ഇവിടെ നിന്നും സഞ്ചരിച്ചുകൊണ്ടിരിക്കുകയാവും. ചിന്തകളോട്‌ ആദ്യമായി വെറുപ്പ്‌ തോന്നി..

നേരം വെളുക്കുമ്പോള്‍ ജൂലിയ നിശ്ചലയായിരുന്നു...
ആരൊക്കെയെ വന്നു...മരവിച്ച ശവശരീരം എടുത്ത്‌ കൊണ്ടുപോയി ആംബുലന്‍സില്‍ കയറ്റിതന്നു...
പള്ളിയിലെത്തുമ്പോഴേക്കും ആരൊക്കെയോ വന്നു.ഉച്ചയോടെ ജൂലിയ മണ്ണിനടിയിലായി.അര്‍ബുദത്തോട്‌ തോറ്റ എന്റെ മൂന്നാമത്തെ സൗഹൃദം.
കരയാനേ തോന്നിയില്ല...ഉള്ളില്‍ പകയായിരുന്നു...ആരോടൊക്കെയോ...
അമലും ശാലിനിയും വന്നു..
നിനക്കൊന്ന്‌ കരഞ്ഞൂടേ..നിന്റെ കൂട്ടുകാരിയല്ലേ അവള്‍,
പിടിച്ചുകുലുക്കി കൊണ്ട്‌ ശാലു ചോദിച്ചതോര്‍മ്മയുണ്ട്‌.
അമലിന്റെ മുഖത്ത്‌ ഒരിക്കലും കാണാത്ത നിസംഗതയായിരുന്നു അപ്പോള്‍...

നൂറ്റി പതിമൂന്നാം നമ്പര്‍ മുറിയോട്‌ അന്ന്‌ വിടപറഞ്ഞകന്നത്‌ അന്നാണ്‌. പക്ഷേ ഇവിടെ തന്നെ വീണ്ടും കാലം തന്നെകൊണ്ടെത്തിച്ചിരിക്കുന്നു..ജൂലിയ മരിച്ച ദിവസം സിസ്റ്റര്‍ എലിസബത്ത്‌ പറഞ്ഞതോര്‍മ്മയുണ്ട്‌..
ഈ മുറിയില്‍ ഇത്‌ പതിനേഴാമത്തെ മരണം.

ശാലിനിയുടെ സീമന്തത്തില്‍ ദുഖത്തിന്റെ നിഴലുകള്‍ വീഴ്ത്തി മറ്റൊരു പൂവ്‌ കൂടി അര്‍ബുദം ബാധിച്ച്‌ കൊഴിഞ്ഞുവീഴുമായിരിക്കും. പക്ഷേ ജൂലിയയെ പോലെ ചിരിച്ചുകൊണ്ട്‌ മരണത്തെ സ്വീകരിക്കാന്‍ മാത്രം എനിക്ക്‌ കഴിയില്ല.
അള്‍ത്താരക്ക്‌ മുന്നില്‍ മെഴുകുതിരികളുടെ വെളിച്ചം മനസിലേക്കോടിയെത്തുന്നു..ക്വയറിന്റെ മധ്യനിരയില്‍ നിന്ന്‌ ജൂലിയാസൈമണ്‍ പാടുന്നു...ആത്മാവില്‍ തീവ്രസ്നേഹത്തിന്റെ വിത്തുകള്‍ വിതറി കരിങ്കുളത്തച്ചന്‍ സോളമന്റെ ഗീതങ്ങളെ പറ്റി പറയുന്നു...
ദിവ്യബലി തീരാന്‍ ഇനി മിനിറ്റുകള്‍ മാത്രം...

Saturday, August 18, 2007

എയ്ഡ്സ്‌


ഒന്ന്‌
കണ്ണാ...
ഇന്ദ്രിയങ്ങളെ നിദ്ര കീഴ്പ്പെടുത്തും മുമ്പ്‌
ഞാനെന്റെ ഹൃദയം തിരിച്ചുചോദിക്കുന്നു
വില്‍ക്കുവാനല്ല...
നിറമില്ലാത്ത ചുമരുകളില്‍
ചിത്രങ്ങളെ പോലെ തൂക്കിയിടാന്‍
പൊടിപിടിച്ചു തുടങ്ങുമ്പോള്‍
ഹരിതഭൂമിയുടെ ഊഷ്മളതയിലേക്ക്‌ വൃഥാ വലിച്ചെറിയാന്‍...

പരസ്പരം കാണാറുള്ള കവലകളില്‍ നിന്നും
താളിയോലകളില്‍ നിന്നും മാഞ്ഞുപോകുന്ന
പേരായി നീ മറയുമ്പോള്‍...
മണ്‍സൂണ്‍ രാത്രികളിലെ നഷ്ടപ്പെട്ട യാമങ്ങള്‍
ഇന്നും എന്നെ ഇക്കിളിപ്പെടുത്തുകയാണ്‌...

ഊഷരഭൂമിയില്‍ നിന്നും അയനം
ഊര്‍വതയിലെത്തും മുമ്പെ സാര്‍ത്ഥകമായ മിഥ്യകള്‍
ചോദ്യങ്ങള്‍ ചോര്‍ന്നുപോയവന്റെ ജഡത്തില്‍
ഈച്ചയാര്‍ക്കുന്ന നേരം...
സംസ്ക്കരിക്കാന്‍ മറന്ന അവശിഷ്ടങ്ങളില്‍
മുഖം പൂഴ്ത്തി ചിരിച്ചതും നീ...

ഹേമന്തത്തില്‍ ശബ്ദമുണ്ടാക്കുന്ന
കാറ്റാടി മരങ്ങളുടെ ശിഖരങ്ങളില്‍ കൂടുകൂട്ടിയ
പക്ഷികളുടെ വെന്തമാംസം
തീന്‍മേശയില്‍ ആവി പറത്തുമ്പോള്‍..
നിന്റെ ചുണ്ടുകളിലേക്കെന്റെ
ലാവ ഉരുകിയൊലിച്ച്‌ പടര്‍ന്നത്‌...
ലാളനങ്ങളുടെ കടലില്‍ നാം തിരമാലയായത്‌...
ഊടുവഴികളില്‍ ഒരൊറ്റബിന്ദുവായി ചേര്‍ന്നലിഞ്ഞത്‌...
നിന്റെ ശിശിരത്തിലായിരുന്നു

രണ്ട്‌
ചവിട്ടിക്കടന്നുപോയവരുടെ കാല്‍പാടുകളായിരുന്നു
ഹൃദയത്തിന്റെ വെളുത്ത ചുവരുകള്‍ നിറയെ...
എന്നിട്ടും ആസുരനൃത്തം കണ്ടാസ്വദിച്ച
പരേതാത്മക്കളോട്‌...
മാര്‍ബിള്‍കൂടാരത്തില്‍ കിടന്നുറങ്ങുന്ന
നിന്റെ സ്വപ്നങ്ങളുടെ വില പറയുക...

എന്റെ മനസിന്റെ തരിശില്‍
നിന്റെ കാല്‍പാദങ്ങള്‍ പതിഞ്ഞിട്ടുണ്ടായിരുന്നു...
കാറ്റിലും... ഇലകള്‍ കൊഴിഞ്ഞപ്പോഴും
ഓര്‍മ്മകള്‍ കൊണ്ട്‌ കാത്തുസൂക്ഷിച്ചിരുന്നു...
പക്ഷേ..ഈ മഴയില്‍...ചോര്‍ച്ചയില്‍
ആര്‍ദ്രമായി തന്നെ അസ്തമിക്കുകയാണ്‌
കിനാവുകളിലെ ആ മുദ്രകള്‍...

കാറ്റ്‌ പൊഴിക്കുന്ന സ്ഫടികതുള്ളികള്‍
ആകസ്മികമായി ചിതറുമ്പോള്‍
ഇടവപാതിയുടെ സങ്കീര്‍ത്തനങ്ങള്‍
ബാഷ്പമായി പറന്നത്‌ മറ്റൊരു മഴക്കായി മാത്രം...
പേമാരിയില്‍ ഒഴുകി നടന്ന്‌
മണ്ണിന്റെ അഗാധതയിലേക്ക്‌ പോയത്‌
തായ്‌വേരുകളുടെ സുക്ഷുപ്തിക്കും...
കോളില്ലാത്ത ആകാശത്ത്‌ നക്ഷമായി നീ ചിരിക്കുമ്പോള്‍
കൊന്നമരത്തിന്റെ ചുവട്ടില്‍
ഞാന്‍ മഴ നനയുകയായിരുന്നു....

മൂന്ന്‌
നന്ദി...
നീ തന്ന പോസിറ്റീവ്‌ രക്തത്തിന്‌
ചുവടുകള്‍ പിഴക്കാത്ത നൃത്തത്തിന്‌
ഒഴുകി വന്ന മന്ത്രണങ്ങള്‍ക്ക്‌
വിയര്‍പ്പിന്റെ സുഗന്ധത്തിന്‌
നിന്നോട്‌...നിന്റെ ഹൃദയത്തോട്‌...ആത്മാവിനോട്‌...

തപസ്‌ തീര്‍ന്നു...
മരണവാര്‍ഡുകളിലേക്ക്‌ മാമ്പൂ നിറച്ച ട്യൂബുകളുമായി
വിരുന്നുപോകുന്ന വെളുത്ത മാലാഖമാരുടെ
വിരാമഗീതങ്ങള്‍ കേള്‍ക്കുന്നു...
താപമളക്കാന്‍ വന്ന തെര്‍മോമീറ്ററിന്റെ നിലവിളിയും
ഉറയുടെ പരസ്യത്തില്‍
ചിതലരിക്കുന്നു...

പ്രളയം വന്ന്‌ സകലതുമൊലിച്ചുപോയാലുമില്ലെങ്കിലും..
സൂര്യാഘാതമേറ്റാലും..
മാര്‍ബിള്‍ കൂടാരത്തില്‍ കുറിച്ചുവെച്ച പേര്‌
നിന്റെത്‌ തന്നെയായിരുന്നുവെന്ന്‌
ശൈത്യം ഓര്‍മ്മപ്പെടുത്തുന്നു...

കണ്ണാ...
പക്ഷിയല്ല ചിറകറ്റുവീഴുവാന്‍..
ശിഖരമല്ല അടരുവാന്‍...
ഋതുഭേദങ്ങളില്‍ മറഞ്ഞിരുന്ന്‌ കൊത്തിയ
വിഷനാഗത്തിന്റെ പല്ലുകള്‍ മാത്രം നീ...


ചിത്രം കടപ്പാട്‌-ഗൂഗിള്‍

Saturday, August 11, 2007

അവളിലൂടെ തീവണ്ടി പായുന്നു


അയാളോടൊപ്പം ആള്‍ക്കൂട്ടത്തിനിടയിലേക്ക്‌ ഊളിയിടുമ്പോള്‍ അവളുടെ മനസില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല...വിഹ്വലതകള്‍ എത്തിനോക്കാത്ത നിമിഷങ്ങള്‍ ജീവിതത്തില്‍ വസന്തം തീര്‍ക്കാന്‍ തുടങ്ങിയത്‌ അവന്റെ വരവോടെയാണെന്ന യാഥാര്‍ത്ഥ്യം പലപ്പോഴും ഓര്‍മ്മകളെ സുന്ദരമാക്കാറുണ്ടെന്നതാണ്‌ വാസ്തവം...പ്രാരാബ്ദങ്ങളുടെ തീച്ചൂളയില്‍ ഉരുകിയില്ലാതാകുമെന്ന്‌ തോന്നിയ ഒരു പകലിലാണ്‌ അവന്‍ ജീവിതത്തിലേക്ക്‌ കടന്നുവന്നത്‌.സ്വപ്നങ്ങള്‍ അന്യമായിപോകുകയാണെന്ന തിരിച്ചറിവിലേക്ക്‌ പതിയ മടങ്ങിപോകുകയായിരുന്നെങ്കിലും യാഥാര്‍ഥ്യം അവളെ അതിവേഗം അവിടെ നിന്നും പിന്തിരിപ്പിച്ച്‌ കളഞ്ഞു...
ഒരുപാട്‌ ദിവസത്തെ പ്രാര്‍ത്ഥനക്ക്‌ ശേഷമാണ്‌ ഒരുപാട്‌ അകലെയായിട്ടും അവളോടൊപ്പം ചിലവഴിക്കാന്‍ അയാള്‍ എത്തിയത്‌..ആ പകലില്‍ അയാളുടെ മടിയില്‍ വാടി തളര്‍ന്നുകിടക്കുമ്പോള്‍ ഉള്ളറിവുകളില്‍ നിന്നും നേരിയ നീറ്റലില്‍ ഒന്നു തിരിച്ചറിയുകയായിരുന്നു...ഒരുപാട്‌ കാലം കാത്തുവെച്ചതെല്ലാം തനിക്ക്‌ നഷ്ടപ്പെടുകയാണോ...?

അവള്‍ മയൂഖ...
ഗ്രാമത്തിന്റെ വിശുദ്ധിയില്‍ നിന്നും നഗരത്തിന്റെ കപടതയിലേക്ക്‌ പറിച്ചെറിയപ്പെട്ടവള്‍...ജീവിതം വിരസമെന്ന്‌ തോന്നിയ ചില പകലുകളിലാണ്‌ അവളില്‍ നിന്നും മോഹങ്ങള്‍ പടിയിറങ്ങി തുടങ്ങിയത്‌...പക്ഷേ കിനാവുകളില്‍ സുഖനൊമ്പരത്തിന്റെ ചിത്രങ്ങള്‍ തീര്‍ത്ത്‌ നിനച്ചിരിക്കാതെ അയാള്‍ പടികയറിയെത്തിയപ്പോഴാണ്‌ അനുഭവങ്ങളുടെ സാഫല്യത്തില്‍ അവള്‍ അവളല്ലാതായി തുടങ്ങിയത്‌...
ചെന്നൈയിലെ പ്രഭാതങ്ങളോടും പ്രദോഷങ്ങളോടും പൊരുത്തപ്പെട്ട്‌ ജീവിതത്തിന്റെ പച്ചപ്പിനായി പടവെട്ടുമ്പോള്‍ മനസ്‌ ഇടക്ക്‌ നാട്ടിലേക്ക്‌ പായും..ക്രിസ്റ്റിയിപ്പോ എവിടെയാകും...ഇടക്ക്‌ തുമ്മുമ്പോള്‍ വെറുതെ നിനക്കും അവന്‍ തന്നെ ഓര്‍ത്തിട്ടുണ്ടാവും...ഇങ്ങനെ അനസ്യൂതം ഒഴുകുന്ന ഓര്‍മ്മകളാല്‍ സുന്ദരമാണ്‌ അവളുടെ പകലുകളും രാത്രികളും...
സത്യത്തില്‍ വര്‍ഷങ്ങള്‍ എന്തു വേഗമാണ്‌ കടന്നുപോകുന്നത്‌...ക്രിസ്റ്റി ജീവിതത്തിലേക്ക്‌ കടന്നുവന്നിട്ട്‌ രണ്ടുവര്‍ഷം കഴിഞ്ഞിരിക്കുന്നു...ഒരുപാട്‌ നല്ല ഓര്‍മ്മകള്‍ മാത്രം ഇപ്പോഴും ബാക്കിയായി അവശേഷിക്കുന്നു...ചുണ്ടുകളില്‍ മുറിപാട്‌ തീര്‍ത്ത അവന്റെ ചുംബനം ആദ്യമായി ഏറ്റുവാങ്ങിയത്‌ ഈ മണ്ണില്‍വെച്ചാണ്‌..എന്ത്‌ ആര്‍ത്തിയായിരുന്നു അവന്‌...ഉയര്‍ന്നു നില്‍ക്കുന്ന മാറിടത്തിലേക്ക്‌ ആസക്തിയോടെ നോക്കി അവനിരുന്നത്‌ മറീന ബീച്ചിലെ ഇളംകാറ്റും തിരമാലകളും കണ്ട്‌ ലജ്ജിച്ച്‌ നിന്നതോര്‍ക്കുന്നു...അവളുടെ മനസിലൂടെ ഒരു കൊള്ളിയാന്‍ പോലെ ഓര്‍മ്മകള്‍ മിന്നിമാഞ്ഞു...
നിനക്കായി രണ്ടു ദിവസം ഞാന്‍ തരുന്നു...പതിവായി പ്രാര്‍ത്ഥിക്കാറുള്ള ദേവിവിഗ്രഹം തന്നോട്‌ മാത്രമായി മൊഴിഞ്ഞ പോലെ തോന്നി...
പിറ്റേന്നാണ്‌ ക്രിസ്റ്റി ചെന്നൈയിലെത്തിയത്‌...മനസില്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത സന്തോഷം ഓളം തല്ലുന്നതറിഞ്ഞു...അവന്റെ കൂടെ അമ്പലത്തിലേക്ക്‌...അവന്‍ വാങ്ങിതന്ന കസവ്മുണ്ട്‌ മേറ്റ്ന്ത്‌ വേഷത്തേക്കാളും നന്നായി യോജിക്കുന്നുണ്ടെന്ന്‌ തിരിച്ചറിഞ്ഞ പകലായിരുന്നു അത്‌...
എവിടെയും ആളുകള്‍ മാത്രം..ആദ്യമായി ഈ ലോകം ശൂന്യമായിരുന്നെങ്കിലെന്നും ഇവിടെ താനും ക്രിസ്റ്റിയും മാത്രമായി അവശേഷിച്ചിരുന്നെങ്കിലെന്നും അവള്‍ ആശിച്ചുപോയി...നിരര്‍ത്ഥകമാണ്‌ ഈ ചിന്തയെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ മനസില്‍ ബഹളത്തെക്കാള്‍ ശൂന്യതയായിരുന്നു..എല്ലാവര്‍ക്കും അവരവരുടെ കാര്യം ഇതിനിടയില്‍ തന്നെയും ക്രിസ്റ്റിയേയും ആര്‌ ശ്രദ്ധിക്കുന്നു...
അല്‍പം തിരക്കുകുറഞ്ഞ സ്ഥലത്ത്‌ അവര്‍ ഇരുന്നു...
ക്രിസ്റ്റിയുടെ മടിയില്‍ അവള്‍ പതിയെ തലചായ്ച്ചു...മുകളിലെ സൂര്യബിംബം തന്റെ കണ്ണുകളോട്‌ എന്തോ മന്ത്രിക്കുന്നത്‌ പോലെ അവള്‍ക്ക്‌ തോന്നി..മുഖത്ത്‌ അറിയാതെ ഒരു നാണം കടന്നുവരുന്നുണ്ടോയെന്നവള്‍ സംശയിച്ചു..തന്റെ പൊടിരോമങ്ങള്‍ നിറഞ്ഞ വയറില്‍ അവനറിയാതൊന്നു തൊട്ടപ്പോള്‍...സിരകളിലൂടെ ഒരു അഗ്നി പാഞ്ഞുപോകുന്നതറിഞ്ഞു...
ക്രിസ്റ്റിക്ക്‌ തന്നോടൊന്നും മറച്ചുവെക്കാനാവാത്തത്‌ കൊണ്ടാവാം...രാധികയെ കുറിച്ച്‌ പറഞ്ഞത്‌..കേട്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി..എനിക്ക്‌ കിട്ടില്ലേ എന്റെ ക്രിസ്റ്റിയെ...ഇല്ലെങ്കില്‍ പിന്നെ ഈ ലോകത്ത്‌ ഞാനുണ്ടാവില്ല...മനസില്‍ അങ്ങനെയൊരു തീരുമാനം ഉടലെടുക്കുമ്പോഴും ഒന്നുമറിയാത്ത പോലെ ഇമയനക്കാതെ ക്രിസ്റ്റിയുടെ പ്രണയകഥ കേട്ടു...ആ പകലിന്റെ പടിയിറങ്ങി നടന്നുപോകുമ്പോള്‍ ക്രിസ്റ്റി തന്നെ ചേര്‍ത്തുപിടിച്ചിരുന്നു...

രാത്രി വിനോദ്സാറിന്റെ വക വിരുന്ന്‌...
നിമിഷങ്ങള്‍ തീര്‍ന്നുപോകരുതേയെന്ന്‌ ആശിച്ചുപോയതുകൊണ്ടാകാം..സമയത്തിന്‌ പതിവിലും തിരക്കായിരുന്നുവെന്ന്‌ തോന്നി...
രാവിലെ ക്രിസ്റ്റിയോടൊപ്പം മയുഖ നാട്ടിലേക്ക്‌ പോകാനിറങ്ങി..പകലിന്റെ പൗരുഷത്തിലേക്കുള്ള ആ യാത്രയാണ്‌ അവളില്‍ സ്വപ്നങ്ങളുടെ നിഴലുകള്‍ ചിത്രം വരച്ചത്‌...

ബസന്ത്‌ നഗര്‍ ബീച്ച്‌...
ക്രിസ്റ്റിയും മയൂഖയും തോളുരുമി നടന്നു...
ഒഴിഞ്ഞ സ്ഥലം നോക്കി അവര്‍ ഇരുന്നു...ക്രിസ്റ്റിയുടെ മടിയില്‍ അവള്‍ മലര്‍ന്നുകിടന്നു..അവയവങ്ങളിലൂടെ വൈദ്യുതി പ്രവഹിക്കുന്ന പോലെ തോന്നി..അവളുടെ ചൂണ്ടിലേക്ക്‌ അവന്റെ ചുണ്ടുകള്‍ തീക്കാറ്റായി സ്പര്‍ശിച്ചു..ആദ്യമായി ഒരു പുരുഷന്റെ മടിയില്‍ പൂര്‍ണസ്വതന്ത്രയായി കിടന്നപ്പോള്‍ ഉള്ളില്‍ വിഹ്വലതകള്‍ ഉറഞ്ഞുകൂടുന്നുണ്ടായിരുന്നു..ക്രിസ്റ്റി ഓടി വന്നത്‌ തന്റെ സാമീപ്യത്തിനായിരുന്നുവെന്ന്‌ തിരിച്ചറിയാഞ്ഞല്ല...പക്ഷേ എങ്കിലും ചില ഉള്ളുരുക്കങ്ങള്‍ മനസിനെ വേട്ടയാടുന്നു...
തീരെ നിനച്ചിരിക്കാതെയായായിരുന്നു നിരഞ്ജനുമായുമായുള്ള സൗഹൃദം..ഒരു നവജാതശിശുവിന്റെ സൗന്ദര്യം പോലെ അവന്റെ കവിതകള്‍...പലതിലും സ്ത്രൈണതയുടെ ദയനീയചിത്രങ്ങള്‍..ചിലതിലൂടെ കണ്ണ്‌ പായിച്ചപ്പോള്‍ അവന്‍ ഞാന്‍ തന്നെയാണോ എന്ന്‌ സംശയിച്ചു..വാക്കുകളുടെ അനസ്യൂതമായ ഒഴുക്ക്‌ അങ്ങനെ തോന്നിപ്പിച്ചതാകാം..ഒരു ഫെമിനിസ്റ്റിന്‍ പോലെ സ്ത്രീവാദിയായ നിരഞ്ജന്‍..ഒന്നു കാണണമെന്നായിരുന്നു ആദ്യം തോന്നിയത്‌...പിന്നെ മറുപടിയൊന്നും പ്രതീക്ഷിക്കാതെ ഒരു മെയില്‍ ചെയ്തു..നിനച്ചിരിക്കാതെ മറുപടി വന്നു..പിന്നെ ആ സൗഹൃദം ചാറ്റിങ്ങിലൂടെ വളര്‍ന്നു...നിനച്ചിരിക്കാതെ ലഭിക്കുന്ന ചില ആത്മബന്ധങ്ങള്‍ മനസിനെ മുറിപ്പെടുത്തിയേക്കുമോയെന്നും ഭയമുണ്ടായിരുന്നു...പക്ഷേ നിഴലുകള്‍ വീണുകിടന്ന വഴികളില്‍ നിന്നും അന്ധകാരം പതിയെ പോയ്മറയുന്നതായി തോന്നി...അറിയാതെ സ്വയം ചോദിച്ചുനോക്കി..അവന്‍ ആരാണ്‌? എല്ലാം തുറന്നുപറയാന്‍ ഒരു കൂട്ടുകാരന്‍...ദിവസങ്ങളുടെ കുതിച്ചുപായല്‍ ആ ഉത്തരത്തിനും മാറ്റം വരുത്തിയേക്കാമെന്ന്‌ സംശയിച്ചു...മനസില്‍ പ്രാര്‍ത്ഥിച്ചു..അവന്‌ ഒരിക്കലും തന്നോട്‌ പ്രണയം തോന്നരുതേയെന്ന്‌...പക്ഷേ ചില കവിതകളിലെ വരികളുടെ അര്‍ത്ഥവ്യതിയാനങ്ങള്‍, സംസാരത്തിലെ വാചാലത..ഒക്കെ പ്രണയത്തിന്റെ ചിത്രമായി തോന്നി...അവന്റെ മനസില്‍ ഇപ്പോള്‍ ഞാന്‍ മാത്രമെയുള്ളുവെന്നും സംശയിച്ചു..പക്ഷേ ക്രിസ്റ്റിയല്ലാതെ തന്റെ ജീവിതത്തില്‍ മറ്റാര്‍ക്കും സ്ഥാനമില്ലല്ലോ..?
ക്രിസ്റ്റിയോട്‌ ഒന്നും ഒളിച്ചുവെക്കാനാവാത്തത്‌ കൊണ്ടാവാം...അവനെഴുതിയ കവിതകളും..അവന്റെ സംസാരങ്ങളും ഒക്കെ പറഞ്ഞു..ക്രിസ്റ്റിക്കപ്പോള്‍ ഉള്ളിലും പുറത്തും നിസംഗതയായിരുന്നു..പക്ഷേ ആ മുഖം കാണാഞ്ഞിട്ടും ആ മനസ്‌ വിങ്ങുന്നുണ്ടെന്ന്‌ ഞാന്‍ മാത്രം തിരിച്ചറിഞ്ഞു...ജീവിത്തിലെപ്പോഴോ മനസിന്റെ താളം ഒന്നു തെറ്റിയോ..? മനസില്‍ ആ എഴുത്തുകാരന്‍ എന്തെങ്കിലും കുത്തികുറിച്ചിട്ടിട്ടുണ്ടോ...? മഴ എന്ന പേരില്‍ അവനെഴുതിയ ഒറ്റ കവിത മതിയായിരുന്നു ആ മനസ്‌ തിരിച്ചറിയാന്‍ എന്നിട്ടും ഒന്നുമറിയാത്ത പോലെ എന്തൊക്കെയോ...എനിക്കറിയില്ല...അല്‍പം ആശയക്കുഴപ്പത്തിലേക്ക്‌ മനസണ്‍ന്‌ വഴിമാറിയോ...ഏയ്‌ ഇല്ല..മയൂഖക്കതിനാവില്ല..ഒടുവില്‍ അങ്ങനെ സാന്ത്വനിച്ചു...
ചിന്തകള്‍ക്ക്‌ അറുതി വന്നത്‌ ക്രിസ്റ്റി തന്റെ കറുത്ത രോമങ്ങള്‍ ഇടതിങ്ങി നില്‍ക്കുന്ന കാലില്‍ സ്പര്‍ശിച്ചപ്പോഴാണ്‌..നാണമില്ലാതെ അവനെന്റെ ദേഹത്ത്‌ വീണ്ടും വീണ്ടും തൊട്ടുതലോടുകയാണ്‌...കള്ളന്‍..അവന്റെ ചില നോട്ടങ്ങളില്‍ വല്ലാതെ ചൂളിപോകുന്നതറിഞ്ഞു...മുലഞ്ഞെട്ടു കണ്ടാല്‍ മയങ്ങിവീഴുന്ന ബാല്യകാലം പോലെ അവന്‍ എന്റെ ചുണ്ടുകള്‍ വലിച്ചുകുടിക്കുന്നതറിഞ്ഞു...ഓര്‍മ്മ വന്നത്‌...നിരഞ്ജന്റെ കവിതയാണ്‌...ഒരു സ്ത്രീയുടെ കന്യകാത്വം നഷ്ടപ്പെടാന്‍ എടുക്കുന്ന സമയത്തെ കുറിച്ച്‌...ശാരീരം എന്ന പേരില്‍ അവന്‍ കുത്തികുറിച്ചിട്ട ആ കവിത എന്തോ ഇഷ്ടമായില്ല..മറ്റൊന്നും കൊണ്ടായിരുന്നില്ല..ഉള്ളില്‍ മോഹങ്ങള്‍ ആമ്പല്‍പൂക്കള്‍ പോലെ കണ്ണുചിമ്മുമ്പോള്‍ അവസരങ്ങളൊരുപാടുണ്ടായിട്ടും അവളെ അവന്‍ ഒന്നും ചെയ്യാതെ വിട്ടതിലുള്ള അമര്‍ഷം തന്നെയായിരുന്നു അങ്ങനെ തോന്നിപ്പിച്ചത്‌...ഈ കന്യകാത്വം എന്ന്‌ പറയുന്നതിന്‌ ഹൈടെക്‌ പെണ്‍കുട്ടികള്‍ എന്ത്‌ വില നല്‍കാനാണ്‌.മെഴുകുതിരിയായി ഉരുകിയുറ്റാന്‍ കൊതിക്കുന്ന പെണ്ണിന്‌ ആ കവിത കണ്ടാല്‍ ഭ്രാന്താകും...
ക്രിസ്റ്റിയുടെ രോമം തിങ്ങിനിറഞ്ഞ ശരീരം കണ്ടപ്പോള്‍ അവനോടൊപ്പം ശയിക്കാനാണ്‌ തോന്നിയത്‌...പിന്നെ ആ ദേഹം നിറയെ സ്വപ്നങ്ങള്‍ കൊണ്ട്‌ ചിത്രം വരക്കാനും.ജീവിതത്തിലെ അസുലഭ നിമിഷങ്ങളാണ്‌ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു.തന്നെ ആദ്യമായി ചുംബിച്ചത്‌..ക്രിസ്റ്റിയാണ്‌...ആയുസ്‌ തീരും വരെ അത്‌ ഒരോര്‍മ്മയായി മനസില്‍ കിടക്കുമെന്നുറപ്പാണ്‌...
നിമിഷങ്ങള്‍ പായല്ലേയെന്ന്‌ പ്രാര്‍ത്ഥിച്ചിട്ടും അത്‌ കാത്തുനില്‍ക്കാതെ കടന്നുപോകുന്നതറിഞ്ഞു.
തിരക്കിട്ട്‌ സ്റ്റേഷനിലേക്ക്‌...
ചെന്നൈയില്‍ നിന്ന്‌ തിരിക്കുന്ന വണ്ടിയായത്‌ കൊണ്ടാവാം സീറ്റ്‌ കിട്ടി...
ഇനി മുന്നില്‍ ഒരു രാത്രി...
ഉള്ളില്‍ മോഹങ്ങളുടെ തുടികൊട്ടുന്നു...
ആളുകള്‍ കുറവായ കമ്പാര്‍ട്ട്മെന്റിന്റെ ഒഴിഞ്ഞ കോണില്‍ അവരിരുന്നു...
ട്രെയിന്‍ പതിയെ നീങ്ങി...
ജനാലക്ക്‌ പുറത്തുള്ള കാഴ്ചകള്‍ അകന്നകന്നു പോകുന്നത്‌ കണ്ടു...
മദാലസയായ ഒരു പെണ്ണിനെയും ശരീരസൗന്ദര്യമുള്ള പുരുഷനും കണ്ടുമുട്ടുന്നത്‌ പോലെ പ്രണയവും കാമവും കണ്ടുമുട്ടുന്നത്‌ കണ്ടു...


തീവണ്ടിയുടെ ഗതിവിഗതികളോടൊത്ത്‌ അവരുടെ മനസും ഇളകിതുടങ്ങി...ക്രിസ്റ്റിയുടെ കാലില്‍ കൈകളൂന്നി മയുഖ കിടന്നു. ഓര്‍മ്മകള്‍ വീണ്ടും കുതിച്ചുപായുന്നതറിഞ്ഞു.. നിരഞ്ജന്‍ ഇപ്പോ എവിടെയാവും..സ്വപ്നങ്ങളുടെ ശവപറമ്പില്‍ ഓര്‍മ്മകളെ കുഴിച്ചുമൂടിക്കൊണ്ടിരിക്കുകയാവും അവന്‍...ഉള്ളിലെ പെരുമ്പറകൊട്ടുന്ന അനുഭവകാഴ്ചകളില്‍ നിന്നും തിമിരം ബാധിച്ചൊരു വൃദ്ധനാകാന്‍ മോഹിക്കുകയാവും അവന്‍. അവശേഷിക്കുന്ന കാഴ്ചകളില്‍ നിന്നെങ്കിലും മുക്തി നേടാന്‍..

അവനിപ്പോ എന്നെ കുറിച്ച്‌ ഓര്‍ക്കുന്നുണ്ടാകുമോ..? അവനറിയില്ലല്ലോ..ഞാനെന്റെ ക്രിസ്റ്റിയുടെ കാലില്‍ കെട്ടിപിടിച്ച്‌ ഒരു വേഴാമ്പലായി മാറാന്‍ കൊതിക്കുകയാണെന്ന്‌...ചിന്തകള്‍ക്ക്‌ അറുതി വന്നത്‌ ക്രിസ്റ്റിയുടെ കൈ അരക്കെട്ടിനെ മുറുക്കന്നതറിഞ്ഞപ്പോഴാണ്‌....അവനിപ്പോ തന്നെ ദേഹത്തോട്‌ ചേര്‍ത്തുപിടിച്ചിരിക്കുന്നു..വയറിലൂടെ അവന്റെ കൈ മിന്നാമിന്നിയെ പോലെ പ്രകാശം പരത്തി താഴേക്ക്‌ അരിച്ചിറങ്ങുന്നതറിഞ്ഞു...അവന്റെ ഉമിക്കരി പോലെ തള്ളി നിന്ന മുഖത്തെ രോമങ്ങള്‍ കവിളില്‍ ചിത്രം വരക്കുന്നത്‌ പോലെ തോന്നി...അവന്റെ കൈ താഴേക്ക്‌ താഴേക്ക്‌ അരിച്ചരിച്ചിറങ്ങുന്നു..ഞാനൊന്നു തടഞ്ഞിരുന്നെങ്കില്‍ ക്രിസ്റ്റിയിപ്പോ എന്നെ സ്പര്‍ശിക്കാന്‍ പോലും തുനിയില്ലായിരുന്നു..പക്ഷേ കഴിയുന്നില്ല..അവന്റേതല്ലേ ഞാന്‍..എന്റെ അവയവങ്ങളെല്ലാം അവന്‌ അസ്വദിക്കാനുള്ളതല്ലേ...തരളിതമായ മോഹങ്ങള്‍ക്ക്‌ ആത്മമന്ത്രണമായി അത്രയെ പറയാന്‍ കഴിഞ്ഞുള്ളു..അറിയാതെ ഒന്നു പൊന്തിയുയര്‍ന്നുപോയി..ക്രിസ്റ്റി പൊക്കിള്‍ചുഴിയിലേക്ക്‌ കൈകടത്തിയപ്പോള്‍ ശരീരം ഒന്നുലഞ്ഞു.അവന്റെ മടിയിലേക്ക്‌ തിരിച്ചുകിടത്തി ഉമ്മകള്‍കൊണ്ടുപൊതിഞ്ഞു...അവന്‍ കുറ്റിരോമങ്ങള്‍ മുഖത്തുരസിയപ്പോള്‍ വേദന തെല്ലൊന്നലോസരപ്പെടുത്തിയെങ്കിലും അത്‌ സുഖദമാണെന്ന്‌ തിരിച്ചറിഞ്ഞു...അവന്‍ ചുണ്ടുകളും ചുണ്ടുകളും തമ്മില്‍ കോര്‍ത്തുമാലയുണ്ടാക്കി...കവിളും കവിളും തമ്മില്‍ തീക്കാറ്റായി ഉരസി...കത്തുന്ന മോഹങ്ങള്‍..ശരീരത്തിലെ രഹസ്യാവയവങ്ങള്‍ പതിയെ നനയുന്നത്‌ പോലെ തോന്നി...
ഞങ്ങള്‍ ഇപ്പോള്‍ ഒരിരുണ്ട മുറിയിലായിരുന്നെങ്കില്‍.. പരസ്പരം കാണാതെ അവയവങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നെങ്കില്‍...ചിന്തകളില്‍ പോലും പ്രണയം കാമത്തിന്റെ ചിത്രം വരക്കുന്നതറിഞ്ഞു...
കാപ്പിക്കാരന്റെ അലോസരപ്പെടുത്തുന്ന ശബ്ദം കമ്പാര്‍ട്ട്മെന്റില്‍ മുഴങ്ങി...അയാള്‍ തങ്ങളോട്‌ ഒന്നും ചെയ്തില്ലെങ്കില്‍ പോലും ഈ ലോകത്തെ ഏറ്റവും വെറുക്കപ്പെട്ടവനായി അയാള്‍ മാറുന്നതറിഞ്ഞു...
ഇടക്കെപ്പോഴോ ചാന്ദ്നിയെ ഓര്‍മ്മ വന്നു...
അവള്‍ക്ക്‌ മോഹങ്ങളില്ലെന്ന്‌ തോന്നിയിട്ടുണ്ട്‌ പലപ്പോഴും..സൗഹൃദത്തിന്റെ മതില്‍കെട്ടിനുള്ളില്‍ തളക്കപ്പെട്ടതാണ്‌ അവളുടെ ജീവിതം..ആണ്‍കുട്ടികളോട്‌ അടുപ്പം കൂടാനൊന്നും അവള്‍ ഒരിക്കലും തയ്യാറായിരുന്നില്ല...സ്വയം ചോദിക്കാറുണ്ട്‌..അവളെന്തെ ഇങ്ങനെ..ആഗ്രഹങ്ങളുടെ കുരുതിക്കളത്തിലേക്ക്‌ പൊങ്ങിയും താഴ്‌ന്നും നടക്കേണ്ട പ്രായത്തില്‍...സുഖമില്ലാതെ ആശുപത്രികിടക്കയില്‍ കിടക്കുമ്പോള്‍ അവളുടെ അടുത്ത്‌ തന്നെയിരിക്കണമെന്നുണ്ടായിരുന്നെങ്കിലും കഴിഞ്ഞില്ല..മറ്റൊന്നും കൊണ്ടല്ല..ജോലിതിരക്ക്‌ തന്നെ..ഒരു തവണ പോയപ്പോള്‍ തന്നെ ആ കണ്ണുകളിലെ തിളക്കം വായിച്ചെടുത്തിരുന്നു..തന്നെ അവള്‍ക്ക്‌ ഒരുപാടിഷ്ടമാണ്‌...തിരിച്ചും. നിരഞ്ജന്‍ ജീവിതത്തിലേക്ക്‌ വന്നതുപോലെ യാദൃശ്ചികമായിരുന്നില്ല ആ പരിചയപ്പെടല്‍..എന്നാലും....
സത്യത്തില്‍ നിനച്ചിരിക്കാതെയെത്തുന്ന ചില ആത്മബന്ധങ്ങള്‍ ഈശ്വരനിശ്ചയം തന്നെയല്ലേ..? അല്ലെങ്കില്‍ അങ്ങകലെയുള്ള നിരഞ്ജനെ എങ്ങനെ കണ്ടെത്താനാണ്‌...സ്വപ്നങ്ങള്‍ ചിറക്‌ വിറച്ചാര്‍ക്കുന്ന നേരത്തെന്നൊന്നുമല്ലെങ്കില്‍ പോലും എപ്പോഴൊക്കെയോ ആ സാമീപ്യം താന്‍ കൊതിക്കുന്നില്ലേ..
ക്രിസ്റ്റിയെ കണ്ടുമുട്ടിയതും ഇതുപോലെയായിരുന്നു..ആദ്യമായി കണ്ടപ്പോഴും തന്നെ നോക്കിനിന്നപ്പോഴുമെല്ലാം അവന്‍ തന്റെ ജീവിതത്തിലേക്ക്‌ കടന്നുവരേണ്ടയാളാണെന്ന്‌ നിനച്ചിരുന്നേയില്ല...പകലുകളും പകലറുതികളും എന്റെ മനസിനെ കീഴ്പ്പെടുത്തിയപ്പോള്‍ മാത്രമല്ലേ പ്രണയത്തിന്റെ ഓളപരപ്പുകള്‍ക്കിടയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയത്‌..ഇപ്പോ ഈ തീവണ്ടിയാത്ര വരെയെത്തി ആ ബന്ധം...
ക്രിസ്റ്റി തന്നെ ഇറുകെ അമര്‍ത്തിപിടിക്കുന്നതറിഞ്ഞു...ദേഹങ്ങള്‍ തമ്മിലുള്ള ആകര്‍ഷണത്തിന്റെ മായാകാഴ്ചകളുടെ സുഖം മനസും ശരീരവും ഒരുപോലെ തിരിച്ചറിഞ്ഞിരിക്കുന്നു...ഒന്നുമറിയാത്തത്‌ പോലെ അവന്റെ മടിയില്‍ കിടന്നു...പിടിച്ചുനില്‍ക്കാനാവാത്ത വിധം മേലാകെ കോരിത്തരിക്കുന്നു...അവന്റെ മുഖത്തേക്ക്‌ നോക്കാന്‍ വല്ലാത്ത ജാള്യത തോന്നി...അവന്‍ തന്റെ ദേഹത്തില്‍ എന്തിനോ വേണ്ടി പരതി നടക്കുന്നത്‌ പോലെ തോന്നി..ക്രമേണ അവന്റെ കൈ മാറിടത്തെ ലക്ഷ്യമാക്കി ചലിക്കുന്നത്‌ കണ്ടു..മെല്ലെ മിഴികള്‍ പൂട്ടി...തൊണ്ട വരളുന്നത്‌ പോലെ തോന്നി...
ഇപ്പോള്‍ മനസില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല..കത്തുന്ന കനലായി കാമം മാത്രം..

ട്രെയിനിലെ ടോയ്‌ലെറ്റില്‍ ക്രിസ്റ്റിയോടൊപ്പം നിന്നു വിയര്‍ക്കുമ്പോള്‍ ട്രെയിന്റെ വേഗത ക്രമാധീതമായി വര്‍ധിക്കുന്നത്‌ പോലെ തോന്നി. ഞാന്‍ നശിച്ചിരിക്കുന്നു. കാത്തുവെച്ചതെല്ലാം ക്രിസ്റ്റി കട്ടെടുത്തിരിക്കുന്നു...പക്ഷേ അവന്‍ കുറ്റക്കാരനാണോ..ഒരിക്കലുമല്ല..അവനര്‍ഹതപ്പെട്ടത്‌ അവനെടുത്തു...വിവാഹത്തിന്‌ മുമ്പ്‌...ഇതൊന്നും പാടില്ലെന്ന സാമൂഹ്യവ്യവസ്ഥ പൊളിച്ചെറിയേണ്ട കാലം കഴിഞ്ഞെന്ന്‌ കമ്പ്യൂട്ടര്‍ കാണാത്ത നാട്ടുമ്പുറത്തുകാര്‍ക്ക്‌ പറഞ്ഞാല്‍ മനസിലാവില്ല...മയൂഖയുടെ മനസില്‍ ചിന്തകള്‍ പെയ്തിറങ്ങി...
പരസ്പരം മുഖത്തേക്ക്‌ നോക്കാതെ സീറ്റില്‍ വന്നിരിക്കുമ്പോള്‍ ഒന്നു വേഗം കോഴിക്കോട്ടെത്തിയിരുന്നെങ്കില്‍ എന്ന ചിന്ത മാത്രമായിരുന്നു മനസില്‍.

ആറുമാസത്തിന്‌ ശേഷം
പുരോഗതിയെന്തെന്നറിയാത്ത നാട്ടുമ്പുറത്തെ പാതി ചെരിഞ്ഞുനിന്ന മാവിന്‍കൊമ്പില്‍ ജീവിതത്തെ കെട്ടിയിട്ട്‌ മയൂഖ മനോഹര്‍ തിരിഞ്ഞു നടക്കുമ്പോള്‍ തോറ്റത്‌ അവളായിരുന്നില്ല...പ്രണയം മാത്രം...


പെയിന്റിംഗ്‌ കടപ്പാട്‌-ഗൂഗിള്‍

Sunday, June 24, 2007

ഇരമ്പലടങ്ങാതെ ദുരന്തത്തിന്റെ ചൂളംവിളി



"തോരാതെ പെയ്യുന്ന മഴ...എന്തോ ഇളകിമറിയുന്ന ശബ്ദം കേട്ടു. അമ്മേയെന്നുള്ള മകളുടെ നിലവിളി. ഭര്‍ത്താവിന്റെ കാലില്‍ പിടുത്തം കിട്ടിയതോര്‍മയുണ്ട്‌. പിന്നീട്‌ ഏതോ വണ്ടിയില്‍ കയറ്റുമ്പോള്‍ എന്റെ കൂടെ ആളുകളുണ്ടെന്നു പറഞ്ഞെങ്കിലും ആര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ലെന്ന്‌ പറയുന്നതു കേട്ടു. മനസില്‍ നിന്നും തീപ്പൊരി പാറുന്ന പോലെ തോന്നിയ നിമിഷങ്ങള്‍"-കടലുണ്ടി ട്രെയിന്‍ ദുരന്തത്തിന്റെ ആറാംവാര്‍ഷിക വേളയില്‍ ആ കറുത്ത ദിനത്തിന്റെ സാക്ഷിയും ഇരയുമായ വിജയാ ധനഞ്ജയന്റെ ഓര്‍മകള്‍ക്കു പോലും വിറയല്‍.
ഭര്‍ത്താവിനെയും മകളെയും കൊച്ചുമകനെയും നഷ്ടപ്പെടുത്തി തന്നെ നിത്യദുഃഖത്തിന്റെ കയത്തില്‍ തള്ളിയ മഹാദുരന്തത്തിന്‌ ആറു വയസായെന്ന തിരിച്ചറിവ്‌ പോലും ഇനിയും ഞെട്ടല്‍മാറാത്ത ഒരു ദു:സ്വപ്നം പോലെയാണ്‌ കോഴിക്കോട്‌ ജില്ലയിലെ പാറോപ്പടി ധനുഷില്‍ വിജയയ്ക്ക്‌. ഇടറുന്ന വാക്കുകളോടെ ഉറ്റവരെ തട്ടിയെടുത്ത ആ നാളുകളെ പേടിമാറാതെയാണവര്‍ അയവിറക്കുന്നത്‌.
വിജയയുടെ അനിയത്തി മരിച്ചിട്ട്‌ നാല്‍പതാംദിന ചടങ്ങിന്‌ പോണ്ടിച്ചേരിക്ക്‌ പോകുമ്പോഴാണ്‌ ട്രെയിന്‍ അപകടം സംഭവിച്ചത്‌. ഭര്‍ത്താവ്‌ ധനഞ്ജയന്‍, മകള്‍ ദിവ്യ, കൊച്ചുമകന്‍ നാലുവയസുകാരനായ ശ്രാദ്ധിജ്‌ എന്നിവര്‍ക്കൊപ്പം മംഗലാപുരത്തു നിന്നും ചെന്നൈയിലേക്കു പോകുന്ന ചെന്നൈ മെയിലില്‍ കോഴിക്കോടു നിന്നുമായിരുന്നു യാത്ര. ചെന്നൈയിലുള്ള ഭര്‍ത്താവിന്റെ സഹോദരിയുടെ വീട്ടില്‍ നിന്നും പോണ്ടിച്ചേരിക്ക്‌ പോകാനായിരുന്നു പരിപാടി.
ഭര്‍ത്താവിന്റെ മരുമകള്‍ ഹസീനയുടെ കാറിലാണ്‌ റയില്‍വെ സ്റ്റേഷനിലേക്ക്‌ പോയത്‌. ട്രെയിനില്‍ വെച്ച്‌ അവള്‍ കൊടുത്തയച്ച കട്ലറ്റ്‌ എല്ലാവര്‍ക്കും കൊടുത്തു. ചായ അടുത്ത സ്റ്റോപ്പില്‍ നിന്നും വാങ്ങാമെന്ന്‌ പറഞ്ഞ്‌ ചിരിച്ചുകളിച്ചുള്ള യാത്രയായിരുന്നു. പക്ഷേ ഒക്കെ ഒരു നിമിഷം കൊണ്ടു കഴിഞ്ഞു- ബാക്കി പറയാന്‍ വിജയക്ക്‌ വാക്കുകള്‍ കിട്ടുന്നില്ല. റയില്‍വെ സ്റ്റേഷനില്‍ നിന്നും യാത്രയയച്ച ബന്ധുക്കള്‍ വീട്ടിലെത്തുമ്പോള്‍ ടെലിവിഷനില്‍ ചെന്നൈ മെയിലിന്‌ സംഭവിച്ച ദുരന്തവാര്‍ത്ത വന്നിരുന്നു.
"ചൈന്നൈ മെയിലിന്റെ എസ്‌-6 കംപാര്‍ട്ട്മെന്റിലായിരുന്നു സീറ്റു ലഭിച്ചത്‌. പൊട്ടിപൊളിഞ്ഞ്‌ ചോര്‍ന്നൊലിക്കുന്ന കംപാര്‍ട്ട്മെന്റ്‌. സൈഡ്‌ സീറ്റില്‍ എതിര്‍ദിശകളിലായാണ്‌ ഞാനും ഭര്‍ത്താവും ഇരുന്നത്‌. മകളും കുട്ടിയും വേറൊരു സീറ്റിലായിരുന്നു. കുട്ടിയെ എടുത്ത്‌ ലാളിച്ച ശേഷം മകളുടെ കൈകളിലേക്ക്‌ കൊടുത്തിട്ടേയുണ്ടായിരുന്നുള്ളു. അല്‍പനിമിഷങ്ങള്‍ക്ക്‌ ശേഷം ദുരന്തം സംഭവിച്ചു." അവര്‍ പറഞ്ഞു.
ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ നിന്നും വിരമിച്ച ധനഞ്ജയന്‍ 21 വര്‍ഷം എയര്‍ ഫോഴ്സിലായിരുന്നു. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയിരുന്ന കുടുംബം അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം 2000ലാണ്‌ നാട്ടിലേക്ക്‌ വന്നത്‌. ഒരു വര്‍ഷത്തിനുള്ളില്‍ അപകടവും സംഭവിച്ചു. ദിവ്യ ഭര്‍ത്താവ്‌ ശ്രീനാഥിനോടൊപ്പം ഗള്‍ഫില്‍ നിന്നും അവധിക്കു നാട്ടിലെത്തിയതായിരുന്നു. കുറച്ചു ദിവസം നാട്ടില്‍ നില്‍ക്കട്ടെയെന്ന്‌ പറഞ്ഞു ശ്രീനാഥ്‌ വീണ്ടും ഗള്‍ഫിലേക്ക്‌ തിരിച്ചുപോയി. ചെന്നൈയില്‍ പോയി സുഹൃത്തുക്കളെയും മറ്റും കാണാമെന്നു പറഞ്ഞു വൈകിയാണ്‌ പോണ്ടിച്ചേരിക്ക്‌ വരാന്‍ ദിവ്യ തീരുമാനിച്ചത്‌.
ദുരന്തം നടക്കുമ്പോള്‍ മകന്‍ അഭേദ്കുമാര്‍ ഗള്‍ഫിലായിരുന്നു. ദുരന്തം സംഭവിച്ച ദിവസം എല്ലാവരുമായും ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നുവെന്ന്‌ അഭേദ്‌ പറഞ്ഞു. അമ്മയ്ക്ക്‌ ആശ്രയമായി നാട്ടില്‍ നില്‍ക്കുന്നതിന്‌ വേണ്ടി ജോലിക്കായി റയില്‍വെയില്‍ അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട്‌ ബാംഗ്ലൂരില്‍ ഫ്ലൈറ്റ്‌ സേഫ്റ്റി ഓഫിസറായി ജോലി ലഭിച്ചു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വിജയക്ക്‌ വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ്‌ നടക്കാനും മറ്റും സാധിച്ചത്‌. വിജയയുടെ തലയില്‍ 29ഓളം തുന്നലുണ്ടായിരുന്നു. തുടയെല്ല്‌ നീക്കം ചെയ്ത്‌ സ്റ്റീല്‍പ്ലേറ്റ്‌ ഉറപ്പിച്ചതിനാല്‍ നടക്കാനും മറ്റും ഇപ്പോള്‍ പ്രയാസമില്ല. നാഷണല്‍ ഹോസ്പിറ്റലില്‍ ആറുമാസത്തെ തീവ്രപരിചരണത്തിന്‌ ശേഷമാണ്‌ വിജയക്ക്‌ നടക്കാനും മറ്റും സാധിച്ചത്‌. അയല്‍ക്കാരുടേയും മറ്റും സ്നേഹപൂര്‍വമായ പെരുമാറ്റമാണ്‌ ഭീതിപ്പെടുത്തുന്ന ഓര്‍മകളില്‍ നിന്നുള്ള ഏക ആശ്രയമെന്ന്‌ അവര്‍ പറയുന്നു. ചിത്രകാരായ ഭര്‍ത്താവിന്റെയും മകളുടെയും ചിത്രങ്ങള്‍ കാണുമ്പോള്‍ ദുരന്തവാര്‍ഷികത്തില്‍ അവരുടെ കണ്ണുനിറയുന്നു. പ്രകൃതി സ്നേഹിയായ ഭര്‍ത്താവിന്റെ ക്യാന്‍വാസില്‍ ചിത്രങ്ങള്‍ക്കു ജീവന്‍ വയ്ക്കുമ്പോള്‍ എല്ലാം വീക്ഷിച്ച്‌ അരികിലിരിക്കും. ധനഞ്ജയന്‍ വരച്ച അവസാന ചിത്രം മാറോടു ചേര്‍ത്തു വിജയ വിതുമ്പുന്നു. പിന്നെ വിധിയെ പഴിക്കുന്നു.

Saturday, June 9, 2007

അവള്‍ മഴ നനയുകയാണ്‌


ഒന്ന്‌

വെള്ളം കെട്ടികിടക്കുന്ന പാടത്ത്‌ കൂടി ചാറ്റല്‍മഴ നനഞ്ഞ്‌ അവള്‍ നടന്നു...പഴയ സ്ലേറ്റും ദ്രവിച്ചു തുടങ്ങിയ പുസ്തകവും മാറോട്‌ ചേര്‍ത്ത്‌ നടക്കുമ്പോഴാണ്‌ അപ്രതീക്ഷിതമായി മഴ ശക്തിപ്രാപിച്ചത്‌..
ഓലക്കുട ചൂടി പാടം ഉഴുതുമറിക്കുന്നവരെ അവള്‍ കണ്ടു..ഒരു വശത്ത്‌ മഴയുടെ താളത്തിനൊത്ത്‌ പാട്ടുമൂളി ചെറുമികള്‍ ഞാറു പറിക്കുന്നത്‌ നോക്കി അവള്‍ നടത്തിന്‌ വേഗത കൂട്ടി...
നിഹാ...
ഇതെന്താ കുട്ടീ കുടയെടുക്കാതെ...
ബീഡിപുക കറുപ്പിച്ച രാമേട്ടന്റെ ചുണ്ടുകള്‍ ചലിക്കുന്നത്‌ കണ്ടു...
അച്ഛന്‍ വന്നിട്ടില്ല..കുടേം ബാഗുമൊന്നും വാങ്ങീല മാമാ..അയാളുടെ മുഖത്ത്‌ നോക്കി അവള്‍ ചെറിയപല്ലുകള്‍ കാട്ടി ചിരിച്ചു..
അയാള്‍ തന്റെ ഓലക്കുട അവളുടെ തലയില്‍ വെച്ച്‌ കൊടുത്തിട്ട്‌ പറഞ്ഞു...
മോളെ മാമന്‍ കൊണ്ടുവിടാം ട്ടോ...
തലയില്‍ നിന്നും ഇടക്കിടെ പുറത്തേക്ക്‌ തെന്നിമാറുന്ന ഓലക്കുട വീണ്ടും അവളുടെ തലയില്‍ തന്നെ അമര്‍ത്തിവെച്ച ശേഷം അയാള്‍ അവളൊടൊപ്പം നടന്നു...

ഇതെന്ത്‌ പെയ്ത്താ കൃഷ്ണാ...തോരണില്ലല്ലോ മഴ
ഞാനിതിപ്പോ എങ്ങനെ വീട്ടില്‍ പോകും..വൈകുന്നേമായപ്പോ അവള്‍ക്ക്‌ ഭീതിയായി.
ഒടുവില്‍ വരുന്നത്‌ വരട്ടെയെന്ന ഭാവത്തോടെ ആ പെരുമഴയില്‍ ഇറങ്ങി നടന്നു...
വീട്ടിലെത്തിയപ്പോ ഉള്ളില്‍ വിശപ്പ്‌ പെരുമ്പറ കൊട്ടുന്നതറിഞ്ഞു...അമ്മ ഇനിയും ഇല്ലത്ത്‌ നിന്ന്‌ വേല കഴിഞ്ഞ്‌ വന്നിട്ടില്ല...
അടുപ്പില്‍ തീ കൂട്ടി അവള്‍ പുസ്തകമുണക്കി...പലപേജുകളും പിന്നിപോയത്‌ കണ്ടപ്പോള്‍ അവള്‍ക്ക്‌ വല്ലാത്ത സങ്കടം തോന്നി..

പിന്നെ ആരോടോ വാശി തീര്‍ക്കും പോലെ മഴയത്തിറങ്ങി നിന്നു...ശരീരത്തിന്റെ ഓരോ ഭാഗത്തും മഴ ചിത്രം വരുക്കുന്നതറിഞ്ഞു..ഉള്ളിലെ സങ്കടം മഴവെള്ളം പോലെ ഒലിച്ചുപോകുന്നതവള്‍ അറിഞ്ഞു...


രണ്ട്‌

പതിനെട്ട്‌ വര്‍ഷമായിട്ടും അച്ഛനെന്തേ മടങ്ങി വന്നില്ല..അവള്‍ സ്വയം ചോദിക്കുന്ന ചോദ്യം..എത്ര റഫര്‍ ചെയ്തിട്ടും ഉത്തരം കിട്ടാത്തതായിരുന്നു അച്ഛന്റെ തിരോധാനം..
വീണ്ടുമൊരു മഴക്കാലം കൂടി..
വീടു മേയാത്തതിലായിരുന്നു അമ്മക്ക്‌ ദു:ഖം..മോഹങ്ങള്‍ വീര്‍പ്പുമുട്ടിയിട്ടും നൊമ്പരപ്പെടാത്ത അമ്മയുടെ ഈ ദു:ഖം കണ്ട്‌ ഉള്ളില്‍ വിഷാദമുറഞ്ഞു കൂടുമ്പോഴും ചിരിക്കാന്‍ ശ്രമിച്ചു...
പഠിക്കേണ്ട പല പുസ്തകങ്ങളും കണ്ടിട്ട്‌ പോലുമില്ല...അവള്‍ക്ക്‌ ലൈബ്രറിയെ തന്നെ അഭയം പ്രാപിക്കാതെ വയ്യെന്നായി...
ജൂണ്‍മാസം പകുതിയായി..
പാതി തുളവീണ കുടയിലൂടെ മഴ അരിച്ചിറങ്ങി തുടങ്ങിയിരിക്കുന്നു...വസ്ത്രം നനച്ച്‌
ഉള്ളിലേക്കൊഴുതിയെത്തി മഴ അലസോരപ്പെടുത്തുമ്പോഴും വര്‍ഷകാലത്തെ അവള്‍ വെറുത്തിരുന്നില്ല...
മഴ നനയുന്ന അനുഭൂതി മറ്റൊന്നില്‍ നിന്നും കിട്ടിയിട്ടില്ല...
ഇപ്പോഴും അമ്മയില്ലാത്തപ്പോള്‍ മഴ നനയും...
അവള്‍ തിരിച്ചറിയുന്നുണ്ട്‌..മഴ തന്റെ കാമുകനാണ്‌..എന്റെ ഹൃദയത്തെ ഇറുകെ പുണര്‍ന്ന ഒരു കൂട്ടുകാരന്‍...ചോദിക്കാതെ തന്നെയാണ്‌ പലപ്പോഴും അവന്‍ അവളെ ചുംബിച്ചതും മാറോട്‌ അടക്കിയതും..
എത്ര വര്‍ഷകാലരാത്രികളില്‍ കമ്പിളിപുതപ്പിലൂടെ അവന്‍ തന്റെ അരുകിലെത്തിയിരിക്കുന്നു......

മൂന്ന്‌

അര്‍ബുധത്തോട്‌ പടവെട്ടി സര്‍ക്കാര്‍ ആശുപത്രിയിലെ ചെളിപുരണ്ട കിടക്കയില്‍ ദിവസങ്ങളോളം കിടന്നെങ്കിലും ഒടുവില്‍ വീട്ടില്‍ പോകാന്‍ അവള്‍ക്ക്‌ അവസരം കിട്ടി...
തന്നെ കാണുമ്പോഴെല്ലാം അമ്മയുടെ കണ്ണുനിറയുന്നതെന്തിനാണ്‌...ഒരു പക്ഷേ തനിക്കിനി ജീവിതത്തിലേക്കൊരു തിരിച്ചുവരവുണ്ടാകില്ലേ...?
അച്ഛന്‍ പോയിട്ട്‌ ഇരുപത്താറ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു...എന്തേ ഇതുവരെ വന്നില്ല..തന്റെ കൗമാരം കാണാന്‍...യൗവനം കാണാന്‍...ഈ രോഗാതുരത കണ്ട്‌ കരയാന്‍...
മാംസം കുത്തിപറിക്കുന്ന വേദനയിലും കണ്ണുനിറക്കാതെ ചിരിക്കാന്‍ ശ്രമിക്കുകയാണ്‌ അവള്‍...
ഒരു ദിവസം അമ്മയോട്‌ തിരക്കി...
ഇതേതാ...മാസം...
കര്‍ക്കിടകം...
അമ്മയുടെ മറുപടി കേട്ടപ്പോള്‍ കോരിതരിച്ചുപോയി...മഴ തുടങ്ങിയിട്ട്‌ ഇത്ര ദിവസമായിട്ടും അമ്മയെന്തേ പറയാതിരുന്നു...അവള്‍ക്ക്‌ പുറത്തിറങ്ങാന്‍ വല്ലാത്ത കൊതി തോന്നി...
ഈ കുത്തിപറിക്കുന്ന വേദനയില്‍ ഒരല്‍പ്പം ആശ്വാസം നല്‍കാന്‍ മഴക്കേ ആകൂ...
ആരുമില്ലാതിരുന്ന ഒരു പകലില്‍ അവള്‍ ആയാസപ്പെട്ട്‌ പുറത്തിറങ്ങി..
ഇതുവരെ കാണാത്തത്ര ശക്തിയുള്ള മഴ...
അവളെ അത്‌ കുളിരണിയിച്ചുകൊണ്ട്‌ പെയ്തുകൊണ്ടിരുന്നു...
ഇന്നു കറുത്തവാവാകും...ആരോടോ വാശി തീര്‍ക്കും പോലെ പെയ്തിറങ്ങുന്ന മഴയെ നോക്കി അവള്‍ പിറുപിറുത്തു...

ആത്മാക്കള്‍ ഭൂമിയിലൂടെ സഞ്ചരിക്കാറുള്ള ഒരു കറുത്തവാവ്‌ ദിനത്തിലായിരുന്നു നിഹാരിക മരിച്ചത്‌...

Thursday, May 31, 2007

മഴ-സാഹിത്യത്തില്‍



ഗ്രാമവിശുദ്ധിയില്‍ ‍മഴ പൊഴിയുമ്പോള്‍ പലര്‍ക്കും അതൊരു ഭൂതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ്‌. പിന്നീട്‌ നിറഞ്ഞൊഴുകുന്ന പുഴ ആസൂരതയുടെ പ്രതീകമാകുമ്പോള്‍ മഴ ശാപവചനങ്ങള്‍ ഏറ്റുവാങ്ങുന്നു. ഒടുവില്‍ അറുതിയുടെ അവസാനവാക്കായി മഴ അകന്നകന്നുപോകും..ഏകാന്തതകളില്‍ ചിന്തകളിലേക്ക്‌ മഴ പൊഴിയുമ്പോള്‍ അസ്തമയം കാണാനാവാതെ ആത്മാവ്‌ വിലപിക്കുമ്പോള്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഓര്‍മ്മകള്‍ മഴ പോലെ പെയ്തുകൊണ്ടേയിരിക്കുന്നു...അതിന്‌ സംഗീതമുണ്ട്‌...കണ്ണുനീരിന്റെ ആര്‍ദ്രതയുണ്ട്‌..ഒടുവില്‍ സ്വപ്നങ്ങള്‍ക്കും അപ്പുറത്ത്‌ നിന്ന്‌ മഴ വിസ്മരിക്കാന്‍ എളുപ്പമുള്ള ഒരു നോവായി പരിണമിക്കുന്നു...നീയും ഞാനും നമ്മുടെ സ്വപ്നങ്ങളിലെ മഴയും...എന്നു പറഞ്ഞ്‌ മഴനൂലുകളെ നാം മാറോടടുക്കുന്നു...
മഴ ഊഷരഭൂമിയെ ആര്‍ദ്രമാക്കാന്‍ വരുന്ന പ്രകൃതിയുടെ കണ്ണുനീര്‍ തന്നെയാവാം..അല്ലെങ്കില്‍ കരിന്തിരി കത്തിതുടങ്ങിയ നിലവിളക്കില്‍ എണ്ണയായി പരിണമിച്ചെത്തിയ അതിഥിയാവാം...എന്തായാലും ഓര്‍മ്മകളില്‍ മഴക്കാലത്തെ ഹൃദ്യമായ അനുഭവസമ്പത്തായി സൂക്ഷിക്കാനാണ്‌ സാഹിത്യലോകത്തെ പ്രതിഭകള്‍ക്കിഷ്ടം..
"വര്‍ഷകാലമായാല്‍ ആകെയുള്ള മൂന്നു ജോഡി ഉടുപ്പുകളും കരിമ്പന്‍ പിടിച്ചു തുടങ്ങും. പിന്നെ പതിയെ പതിയെ ദാരിദ്ര്യത്തിലേക്ക്‌ ജീവിതം വഴുതിമാറും. അടച്ചു പിടിച്ചു പെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ ഉണങ്ങാത്ത ഉടുപ്പുകള്‍ പ്രശ്നമാണെങ്കിലും കാലവര്‍ഷത്തെ ഒരു ഉത്സവകാലം പോലെ കാത്തിരുന്നു....." മഴ പെയ്യണ പെയ്യലില്‌...എന്ന കഥയില്‍ എം ടി തന്റെ ബാല്യത്തിലെ മഴക്കാലത്തെ അനുസ്മരിക്കുന്നു...
മഴയെ പ്രണയിച്ച്‌ മഴ തിമര്‍ത്തുപെയ്യുന്ന രാത്രിയില്‍ മുറിയടച്ച്‌ ആത്മഹത്യ ചെയ്ത നന്ദനാരുടെ ഒരു വര്‍ഷകാലരാത്രി എന്ന കഥ വര്‍ത്തമാനകാലത്തിന്റെ നേര്‍ക്കാഴ്ചയാണ്‌..വര്‍ഷകാലരാത്രിയിലെ തണുപ്പിനകത്തേക്ക്‌ ചൂടുമായി കയറിപ്പോകുന്ന ദാമ്പത്യത്തിന്റെ വര്‍ണനയാണിത്‌...
പത്മരാജന്റെ മഴ എന്ന കഥയില്‍ ഒഴുകിയൊഴുകി തളര്‍ന്ന്‌ ഒടുവില്‍ മരണം കൈപിടിച്ച്‌ കൊണ്ടുപോകുന്ന സുഹൃത്തിന്റെ ചിത്രം വരച്ചുകാണിക്കുന്നു...മഴ വര്‍ണമുള്ള പൂച്ചെടികള്‍ നശിപ്പിക്കുമ്പോഴും മഴയെ സ്നേഹിക്കുന്നവരുടെ കഥയാണ്‌ ടി പത്മനാഭന്റെ 'മഴ ഒടുവിലത്തെ മഴ...'
എസ്‌ കെ പൊറ്റക്കാടിന്റെ അന്തകന്റെ തോട്ടി, ഉറൂബിന്റെ നനഞ്ഞ ഒരു രാത്രി എന്നീ കഥകളും മഴയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടതാണ്‌..
എഴുത്തഛന്റെ ഋതുവര്‍ണനത്തില്‍ നിന്നു വേണം മഴക്കവിതകളെ മനസിലേക്ക്‌ ആവാഹിച്ചു തുടങ്ങാന്‍.കാലത്തിന്റെ അഭേദ്യമായ പരിണാമങ്ങളെ ഒരു കുളിര്‍മഴ പോലെ ഇതില്‍ നിന്നും വായിച്ചെടുക്കാനാകും. മഴ അതിലൊരു അപൂര്‍വ്വ അനുഭവമാണ്‌...ചെറുശേരിയുടെ കുചേലസദ്ഗതി, കുമാരനാശന്റെ പ്രരോദനം, ഉള്ളൂരിന്റെ ഒരു മഴത്തുള്ളി, വൈലോപ്പിള്ളിയുടെ വര്‍ഷാഗമം എന്നീ കവിതകളിലും മഴ അതിന്റെ സങ്കീര്‍ത്തനങ്ങളോടെ പെയ്യുന്നു...
മലയാളിയുടെ മനസില്‍ ഇനിയും പെയ്തുതോരാത്തൊരു മഴയുണ്ട്‌...സുഗതകുമാരിയുടെ രാത്രി മഴ..ഭ്രാന്തിയായ യുവതിയുടെ ഭാവമാണ്‌ ഇതില്‍ മഴക്ക്‌...ആതുരാലയത്തിന്റെ ഗദ്ഗദങ്ങളില്‍ ശോകാര്‍ദ്രമായി സംഗീതം പൊഴിച്ച്‌ തേങ്ങികരഞ്ഞ്‌..കിഴക്ക്‌ വെള്ള കീറുമ്പോള്‍ ആരുമറിയാതെ കടന്നുകളയുന്ന മഴ...മനുഷ്യജീവിതത്തെ സുഗതകുമാരി മഴയുടെ ഭിന്നഭാവങ്ങളോട്‌ ചേര്‍ത്തുവെക്കുന്നു...
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സ്നേഹം എന്ന കവിതയില്‍ മഴ വേദനയാണ്‌..വെള്ളപാച്ചിലില്‍ കൂട്ടുകാരന്റെ ചേതനയറ്റ ശരീരത്തില്‍ പിടിച്ച്‌ കരയ്ക്ക്‌ കയറുന്നവന്റെ നിസഹായതയിലൂടെ അത്‌ പുരോഗമിക്കുന്നു...
മഴ പ്രണയമാണ്‌...പിന്നെ ജാലകവാതില്‍ വന്ന്‌ എത്തിനോക്കുന്ന കൂട്ടുകാരനായി വീണ്ടുമൊരു കര്‍ക്കിടകം...വിജയലക്ഷ്മിയുടെ മഴ എന്ന കവിത ഒരപൂര്‍വഅനുഭവമാണ്‌...
മലയാളത്തിന്റെ പുതുകവിതകളിലും മഴയുടെ സുന്ദരശീലുകള്‍ ആവോളമുണ്ട്‌...മഴ വ്യാകുലതയായും വേപഥുവായും മിന്നിമറയുമ്പോള്‍ മലയാളത്തില്‍ ജനിക്കുന്നത്‌ പുത്തന്‍ സങ്കല്‍പങ്ങളാണ്‌...
'മഴ'
ഉള്ളരുകുകളോളം ചെന്ന്‌
നനച്ചുനീറ്റല്‍ തന്നുണര്‍ത്തുന്ന
വെറും ജലധാരയുടെ ഇടമുറിയാത്ത വിളി...
'മഴ'
പെട്ടന്ന്‌ പൊട്ടിയുണരുന്ന
പുതുപൂവുകളുടെ ഉടയാട പിളരുന്ന ശബ്ദമാണ്‌...
ഒരീണത്തിന്റെ അലുക്കുവെച്ച്‌
ഒരറിവില്ലായ്മയുടെ ഗോപിക്കുറി തൊട്ട്‌
ഒരുപാട്‌ അറിഞ്ഞുപോയതിന്റെ
പ്രായച്ഛിത്തങ്ങള്‍ കെട്ടുപൊട്ടിക്കും മുമ്പ്‌
ഉതിര്‍ന്നുവീഴുന്ന അവസാനശ്വാസമാണ്‌ -മഴ
പുതിയ തലമുറയിലെ എഴുത്തുകാരി എം പി പവിത്രയുടെ ഈ കവിതയിലും മഴ സമൃദമായി പെയ്തിറങ്ങുന്നു..മഴ സ്നേഹത്തിലേക്കുള്ള രണ്ടക്ഷരപാലമായി ചിത്രീകരിക്കുന്ന കവയത്രിയുടെ ഓര്‍മ്മകളില്‍ വര്‍ഷകാലം മനോഹരമായ അനുഭവമാണ്‌..
എഴുത്തിന്റെ അപാരതയില്‍ നിന്നും ജീവിതത്തെ വെറുത്ത്‌ പോയ്മറഞ്ഞ നന്ദിതയുടെയും ഷെല്‍വിയുടേയും രചനകളിലും മഴ തോരാതെ പെയ്യുന്നുണ്ട്‌...
മഴ നോവായും അനുഭൂതിയായും ബിംബമായും ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണ്‌ എഴുത്തുകാര്‍...മലയാളിക്ക്‌ മഴ ജീവിതത്തിന്റെ ഭാഗമാണ്‌..തളിര്‍ക്കാനും പുഷ്പിക്കാനും മഴയെ കൂട്ടുപിടിക്കാതെ അവര്‍ക്കാവില്ല..അതാവാം കെടുതികളും വേദനകളും അവരെ വീര്‍പ്പുമുട്ടിച്ചിട്ടും മഴയെ മനസിലൊളിപ്പിക്കുന്നത്‌...

Sunday, May 27, 2007

മഴ


നീ...
എന്റെ ജലധാര...
ഉള്ളുരുക്കങ്ങള്‍ക്കപ്പുറത്ത്‌ നിന്നും...
മേഘങ്ങള്‍ മുഖം കറുപ്പിച്ച രാത്രിയില്‍
ഓര്‍മ്മകളിലേക്ക്‌ പെയ്തിറങ്ങിയത്‌....

ദൂരെ ഇലപൊഴിയുന്നുണ്ട്‌....
അഗ്നിയില്‍ വെന്തുരുകിയ
ആത്മാവിനൊപ്പം ഞാനും സഞ്ചരിക്കുന്നുണ്ട്‌...
നിന്നിലെത്താന്‍...

സ്വപ്നങ്ങളെ ഒഴുക്കികളയാതിരിക്കാന്‍
ഇന്ദ്രിയങ്ങളില്‍ മുഖം പൂഴ്ത്തി...
ഉമ്മറവാതിലില്‍ കാത്തിരിക്കുമ്പോള്‍...
അറിയുന്നു...

നീ....
എന്റെ ജലധാര