Saturday, June 19, 2010

ആര്‍ദ്രാനായര്‍-പരിണാമത്തിന്റെ പേര്‌


അപരിചിതമായ ആ നഗരത്തിന്റെ ബഹളങ്ങള്‍ക്കിടയില്‍ വെച്ചാണ്‌ ആര്‍ദ്രാനായരെ ഞാന്‍ വീണ്ടും കണ്ടുമുട്ടുന്നത്‌. വെളുത്ത്‌ മെലിഞ്ഞിരുന്ന അവളില്‍ കാലം എഴുതിച്ചേര്‍ത്ത മാറ്റങ്ങളിലേക്കാണ്‌ ഞാന്‍ മിഴി തുറന്നത്‌. ശോണിമ മറഞ്ഞ ചുണ്ടുകളും സീമന്തത്തില്‍ ചിതറിച്ചിട്ട സിന്ദൂരവും നരച്ച കോട്ടണ്‍ സാരിയും അവള്‍ക്ക്‌ തീരെ ഇണങ്ങുന്നുണ്ടായിരുന്നില്ല. കാച്ചെണ്ണയുടെ ഗന്ധമുണ്ടായിരുന്ന മുടി ചെമ്പ്‌ പൊതിഞ്ഞ്‌ വികൃതമായിരിക്കുന്നു.
പതിവുപോലെ ഇത്തവണയും കാലമാണ്‌ വില്ലന്‍. അവന്റെ കുസൃതിയില്‍ ആര്‍ദ്രാനായരെന്ന ഗ്രാമീണത പോസ്റ്റ്‌ മോഡേണിസത്തിന്റെ ഇരയായിരിക്കുന്നു. ചുവന്ന ചുണ്ടുകള്‍ വരണ്ട്‌ കറുപ്പ്‌നിറം പടര്‍ന്നിരിക്കുന്നു.
മഴ ബസ്റ്റാന്റിന്റെ മേല്‍ക്കൂരയില്‍ മുത്തുമണികള്‍ ചൊരിയുകയാണ്‌. നനയാന്‍ വിധിക്കപ്പെട്ട ജൂണിന്റെ പകലുകളില്‍ അധിനിവേശം കൊതിച്ചെത്തുന്ന വെയിലിന്റെ നേര്‍ത്ത കിരണങ്ങള്‍ കറുത്ത ചിത്രങ്ങള്‍ വരയ്‌ക്കാന്‍ വെമ്പുന്നു.
എങ്ങനെയാണ്‌ ഞാന്‍ ആര്‍ദ്രാനായരിലേക്ക്‌ തിരിഞ്ഞുനടക്കുക?
വര്‍ഷങ്ങള്‍ എന്നിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാവും. ഇഷ്‌ടമല്ലാത്ത മാറ്റങ്ങളെ ആരും തിരിച്ചറിയാന്‍ ശ്രമിക്കുന്നില്ലെന്ന്‌ മാത്രം.
എന്റെ കണ്ണുകള്‍ ആര്‍ദ്രാനായര്‍ക്ക്‌ ചുറ്റും ഒരു കവചം തീര്‍ക്കുന്നുണ്ടെങ്കിലും അവള്‍ക്കരുകിലേക്ക്‌ ആരൊക്കെയോ വന്നുകൊണ്ടിരുന്നു.
ആളുകളെ കുത്തിനിറച്ച്‌ പായുന്ന ബസ്സുകള്‍. ആരെയൊക്കെയോ കാത്തുകിടക്കുന്നവ വേറെയും. ഏതു ദിക്കിലേക്കുള്ള ബസ്‌ കാത്താവും ആര്‍ദ്രാനായര്‍ നില്‍ക്കുന്നത്‌?
നിമിഷങ്ങള്‍ക്കകം അവള്‍ ലക്ഷ്യത്തിലേക്ക്‌ നീങ്ങും. അതിന്‌ മുമ്പ്‌ പരിചയം പുതുക്കണം. അവളുടെ ജീവിതത്തെ കുറിച്ചറിയണം.
എന്റെ ഹൃദയം താളാത്മകമായെങ്കിലും കാലുകള്‍ നിശ്ചലമായിരുന്നു.

മഴ കാറ്റിന്റെ പിടിയില്‍ നിന്ന്‌ കുതറിമാറി ചെരിഞ്ഞിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. കറുത്ത തുണിയുടെ സഞ്ചാരപഥങ്ങളില്‍ വീണവ ചിതറുന്നു. അപരിചിതരായ ആരൊക്കെയോ വരുന്നു, പോകുന്നു.
ബസ്റ്റാന്റുകള്‍ യാത്രികരുടെ സമ്മേളനനഗരിയായത്‌ കൊണ്ടാവാം എല്ലാവരുടേയും മുഖത്തുണ്ട്‌ ലക്ഷ്യങ്ങള്‍. ദൂരങ്ങളുടെ വിടവ്‌ തീര്‍ത്ത്‌ നില്‍ക്കുന്ന ഹൃദയങ്ങളിലേക്കാണ്‌ ഓരോ യാത്രയുടേയും പര്യവസാനം.
ആര്‍ദ്രാനായര്‍ക്ക്‌ ഇനി എത്ര ദൂരം പോകേണ്ടി വരും?
അവളില്‍ ഒരു ദൂരയാത്രയുടെ ലക്ഷണങ്ങളെ ഉണ്ടായിരുന്നില്ല. പഴകിയ ഒരു പഴ്‌സല്ലാതെ അവളുടെ കൈകളില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. പിശടന്‍കാറ്റിന്റെ അഹന്തയോട്‌ തോറ്റ്‌ സാരിത്തലപ്പ്‌ തോളിലൂടെയിട്ട്‌ നില്‍ക്കുമ്പോഴും ആ മുഖം ശാന്തമായിരുന്നു.

ആര്‍ദ്രാനായരെ ഞാന്‍ ആദ്യം കാണുന്നത്‌ ഉത്തരാധുനീക കവിതകളെ കുറിച്ചുള്ള സിമ്പോസിയത്തില്‍ വെച്ചാണ്‌. ഞാനും അവളും അവിടെ വഴിതെറ്റിയെത്തിയവരായിരുന്നു. അരികില്‍ വന്നിരുന്ന സുന്ദരിയായ അവളെ ഇമ ചിമ്മാതെ ഞാന്‍ നോക്കിക്കൊണ്ടിരുന്നു. അതു കാണാത്ത പോലെ അവളും.
``കവിത വരണമെങ്കില്‍ ഊശാന്‍താടി വേണമെന്നുണ്ടോ?''
ഇടക്കെപ്പോഴൊ അവള്‍ ചോദിച്ചു.
ഉദ്‌ഘാടകന്‍ തുപ്പല്‍ തെറിപ്പിച്ച്‌ പ്രസംഗം തുടരുകയാണ്‌.
നവലിബറലിസം മുതല്‍ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ വരെ ഇന്നലെ രാത്രി ഉറക്കമിളച്ച്‌ റഫര്‍ ചെയ്‌തതിന്റെ അമര്‍ഷം അയാളുടെ പ്രസംഗത്തില്‍ പ്രതിഫലിച്ചുകൊണ്ടിരുന്നു.
``ഏത്‌ തെണ്ടിക്കും എഴുതാന്‍ പറ്റുംവിധം കവിത ഇന്ന്‌ ഗദ്യമെന്ന വിഴുപ്പ്‌ ചുമക്കുന്നു.''
മുഖത്തേക്ക്‌ നോക്കാതെ അവള്‍ പറഞ്ഞു.
ശാന്തവും ശാലീനവുമായ ആ മുഖത്ത്‌ നിന്നാണോ ഇത്തരം വാക്കുകള്‍ കടന്നുവരുന്നതെന്ന്‌ ഞാന്‍ സംശയിച്ചു.
പ്രസംഗങ്ങളും ക്ലാസുകളും തീര്‍ന്നപ്പോള്‍ സംവാദം തുടങ്ങി.
``എവിടം മുതലാണ്‌ കവിതക്ക്‌ മൂല്യച്യുതി സംഭവിക്കാന്‍ തുടങ്ങിയത്‌?''
ഊശാന്‍ താടിക്കാരന്‌ നേരെ അവള്‍ ആദ്യചോദ്യമെറിഞ്ഞു.
താടി ചൊറിഞ്ഞ്‌ അയാള്‍ മൈക്ക്‌ കൈയ്യിലെടുത്തു.
``കവിതക്ക്‌ മൂല്യച്യുതി സംഭവിച്ചിട്ടില്ല.'' ഗൗരവത്തോടെ അയാള്‍ മറുപടി പറഞ്ഞു.
``പണം വാങ്ങി പുസ്‌തകമിറക്കി കൊടുക്കുന്ന പ്രസാധകരുടെ കാലമാണിത്‌. ഇപ്പോഴിറങ്ങുന്ന ഏത്‌ കവിതയിലാണ്‌ ആത്മാവുള്ളത്‌?''
ഊശാന്‍താടിക്കാരന്‌ നേരെ അവള്‍ ചോദ്യമെറിഞ്ഞു.
താടി ചൊറിഞ്ഞ്‌ അയാള്‍ മൈക്ക്‌ കൈയ്യിലെടുത്തു.
``കവിതക്ക്‌ മൂല്യച്യുതി സംഭവിച്ചിട്ടില്ല.'' ഗൗരവത്തോടെ അയാള്‍ മറുപടി പറഞ്ഞു.
``പണം വാങ്ങി പുസ്‌തകമിറക്കിക്കൊടുക്കുന്ന പ്രസാധകരുടെ കാലമാണിത്‌. ഇപ്പോഴിറങ്ങുന്ന ഏത്‌ കവിതയിലാണ്‌ ആത്മാവുള്ളത്‌?''
ഊശാന്‍താടിക്കാരന്‍ തലവേദന വന്നതുപോലെ നെറ്റിയില്‍ വിരലമര്‍ത്തി.
അവള്‍ എഴുന്നേറ്റു.
``സമയത്തെ കൊല്ലാന്‍ പാര്‍ക്കുകളോ, കടല്‍തീരമോ ആണ്‌ നല്ലത്‌.''
അങ്ങനെ പറഞ്ഞ്‌ അവള്‍ നടന്നുപോയി.

ആര്‍ദ്രാനായരെ ഞാന്‍ വീണ്ടും കാണുന്നത്‌ പിന്നെയും ഒരുമാസത്തിന്‌ ശേഷമാണ്‌.
വില്ലേജ്‌ ഓഫിസില്‍ ജാതി സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാനെത്തിയ വൃദ്ധയായ സ്‌ത്രീയെ അവഹേളിച്ച ക്ലര്‍ക്കിനോട്‌ വഴക്കിടുകയായിരുന്നു അവള്‍.
എന്നെ കണ്ടപ്പോള്‍ പുഞ്ചിരിച്ചു.
പരിചിതനായ വില്ലേജ്‌ ഓഫിസറുടെ മുന്നിലിരിക്കുമ്പോഴും പുറത്തുനിന്നും അവളുടെ ശബ്‌ദം കേള്‍ക്കുന്നുണ്ടായിരുന്നു.
``എന്നുമുണ്ടാകും ഇങ്ങനെ ഗാന്ധിജിയുടെ കൊച്ചുമക്കളിലാരെങ്കിലും...മനുഷ്യനെ മിനക്കെടുത്താന്‍...''
അമര്‍ഷം നുരഞ്ഞുപൊന്തിയ ആ വാക്കുകള്‍ നുണഞ്ഞ്‌ ഞാന്‍ കാര്യത്തിലേക്ക്‌ കടന്നു.
പുറത്തെത്തുമ്പോള്‍ ആ വൃദ്ധയെ ഓട്ടോറിക്ഷയില്‍ പിടിച്ചുകയറ്റി യാത്രയാക്കുന്ന ആര്‍ദ്രാനായരെയാണ്‌ കണ്ടത്‌.
``ഞാന്‍ പുറത്തേക്കൊന്നും അധികമിറങ്ങാറില്ല. ഇങ്ങനെ എന്തിലെങ്കിലുമൊക്കെ ഇടപെട്ട്‌ പോകും...''
അല്‍പ്പം ലജ്ജയോടെ അവള്‍ പറഞ്ഞു.
ഞാന്‍ ചിരിച്ചതേയുള്ളു.

മൂന്ന്‌ മാസങ്ങള്‍ക്ക്‌ ശേഷം ആര്‍ദ്രാനായരെ കാണുമ്പോള്‍ അവള്‍ ഒരു പ്രസംഗവേദിയിലായിരുന്നു.
മഹിളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്‌ത്രീപീഡനങ്ങള്‍ക്കെതിരെ നടന്ന പ്രക്ഷോഭ പരിപാടികളുടെ ഉദ്‌ഘാടനചടങ്ങില്‍ അവള്‍ സംസാരിക്കുന്നു.
``സ്‌ത്രീ ആണ്‍വര്‍ഗ്ഗത്തിലെ ഒരു വിഭാഗത്തിന്‌ ഉടലഴക്‌ മാത്രമാണ്‌. അത്തരക്കാരുടെ മുന്നില്‍ ഉപഭോഗവസ്‌തുവായി മാറുന്നതിനേക്കാള്‍ നല്ലത്‌ മരിക്കുകയാണ്‌. കമ്പോളങ്ങളില്‍ അര്‍ദ്ധനഗ്നയായി നില്‍ക്കുന്ന സ്‌ത്രീകള്‍ പരസ്യബോര്‍ഡുകളില്‍ നിന്ന്‌ യാഥാര്‍ത്ഥ്യത്തിലേക്ക്‌ തിരിച്ചുനടക്കണം.......
സ്‌തബ്‌ധരായി ഇരിക്കുന്ന സദസ്സ്‌.
അടക്കിവെച്ചിരിക്കുന്ന പ്രതികരണശേഷി ആര്‍ദ്രാനായരില്‍ നിന്ന്‌ പുറംചാടി ഒരു കടലാവുകയാണ്‌. ആ തിരകളില്‍ അനീതികളോടുള്ള അമര്‍ഷം ആരിലൊക്കെയോ നുരഞ്ഞുപൊന്തുന്നു....

ജോലിയുടെ ഭാഗമായുള്ള ട്രാന്‍സ്‌ഫറുകളുടെ പ്രളയത്തില്‍പ്പെട്ട്‌ ആടിയുലഞ്ഞ്‌ പോയ പതിനൊന്ന്‌ വര്‍ഷങ്ങള്‍. ആര്‍ദ്രാനായരെ ഇടക്കെല്ലാം ഞാന്‍ ഓര്‍ക്കുമായിരുന്നു. ഒരു നിയമസഭാസമാജികരുടെ വേഷത്തിലെങ്കിലും അവള്‍ ഉയരുമെന്നും പ്രത്യാശിച്ചിരുന്നു. ഒടുവില്‍ തീര്‍ത്തും അപരിചിതമായ മഹാനഗരത്തില്‍ അപ്രതീക്ഷിതമായി അവള്‍...
മഴ ശക്തി പ്രാപിക്കുകയാണ്‌.
ആര്‍ദ്രാനായരിലേക്ക്‌ കണ്ണുകള്‍ തിരിച്ചെങ്കിലും നിരാശനാകേണ്ടി വന്നു.
എന്റെ ശ്രദ്ധ മാറിയ ഏതോ ഒരു നിമിഷം അവള്‍ പോയ്‌മറഞ്ഞിരിക്കുന്നു.
പരിചയം പുതുക്കണമെന്ന്‌ അതിയായി ആഗ്രഹിച്ചെങ്കിലും കഴിയാതെ പോയതില്‍ ദുഖം തോന്നി. ഈ മഹാനഗരത്തില്‍ നിന്ന്‌ ഇനി ആര്‍ദ്രാനായരെ എങ്ങനെ കണ്ടെടുക്കാനാവും...

എനിക്ക്‌ പോകേണ്ട ബസ്സ്‌ വന്നപ്പോള്‍ അതില്‍ കയറിയിരുന്നു.
അഭയാര്‍ത്ഥികളും ഭിക്ഷാംദേഹികളും നിറഞ്ഞ ആ ബസ്സിനുള്ളില്‍ വീര്‍പ്പുമുട്ടിയിരുന്നു. പതിവുപോലെ ഈ നഗരവുമായി ഇണങ്ങാനും അല്‍പ്പം സമയമെടുക്കുമെന്ന്‌ തോന്നി.
ജാലകത്തിലൂടെ ഉയരമേറിയ കെട്ടിടങ്ങളിലേക്ക്‌ തെന്നിയിറങ്ങുന്ന മഴയെ നോക്കിയിരുന്നു. ഡബിള്‍ബെല്ലിലേക്ക്‌ നീങ്ങും വരെ ഓര്‍മ്മയിലേക്ക്‌ ചാഞ്ഞു.
ബസ്സ്‌ ചലിച്ചുതുടങ്ങിയപ്പോഴാണ്‌ സീറ്റില്‍ കിടന്ന കാര്‍ഡ്‌ കണ്ടത്‌. ഏതോ ഭിക്ഷാംദേഹി മറന്നുപോയതാണെന്ന്‌ തോന്നി.
``എന്റെ ഭര്‍ത്താവ്‌ ഒരു ഖനി തൊഴിലാളിയായിരുന്നു. ജോലിക്കിടെയുണ്ടായ അപകടത്തില്‍ അരക്ക്‌ താഴേക്ക്‌ തളര്‍ന്ന്‌ കിടപ്പിലാണ്‌. ഞാന്‍ ഒരു കാന്‍സര്‍ രോഗിയാണ്‌. നിര്‍ധന കുടുംബത്തില്‍പ്പെട്ട എനിക്ക്‌ ജോലി ചെയ്‌ത്‌ ജീവിക്കാനാവില്ല. രണ്ടുമക്കളെയും കുടുംബത്തേയും നോക്കാന്‍ വേറെ വഴിയില്ലാത്തത്‌ കൊണ്ടാണ്‌.....................''
വായിച്ചുതീര്‍ന്നപ്പോള്‍ നടുങ്ങിപ്പോയി.
അതിനടയിലെ പേര്‌ `ആര്‍ദ്രാനായര്‍' എന്നായിരുന്നു.
ബസ്സ്‌ വേഗത പ്രാപിച്ചുതുടങ്ങിയിരിക്കുന്നു. ചില്ലുജാലകത്തിന്റെ നേര്‍ത്ത വിടവിലൂടെ അകത്തേക്ക്‌ കയറുന്ന കാറ്റ്‌ വല്ലാതെ അലോസരപ്പെടുത്തി.
ആ റോഡ്‌ നിറമുള്ള കാര്‍ഡ്‌ അറിയാതെ തിരിച്ചു.
അതില്‍ മനോഹരമായ കൈയ്യക്ഷരത്തില്‍ ഇത്രയും എഴുതിയിരുന്നു.

``നിങ്ങള്‍ കണ്ടുമുട്ടാറുള്ള ധിക്കാരിയായ ആ പെണ്‍കുട്ടി മരിച്ചു.
അവളുടെ ചലിക്കുന്ന ജഡം
പരേതാത്മക്കള്‍ നിറഞ്ഞ ഈ ലോകത്തില്‍
ഒരു നേരത്തെ അന്നം തേടി അലയുന്നു.
ജീവിതം ഒരു കണ്ണുപൊത്തിക്കളിയാണ്‌.
മിഴി തുറക്കുമ്പോഴേക്കും മാഞ്ഞുപോകുന്ന
വിസ്‌മയങ്ങളെ ഈ ലോകത്തുള്ളു.

-ആര്‍ദ്രാനായര്‍ ''

image cortasy-google

Wednesday, June 2, 2010

ഖഡ്‌ക്ക


കിഷന്‍ജി കിടന്നുകൊണ്ട്‌ ഖഡ്‌ക്ക വലിക്കുകയാണ്‌. ഇടക്കിടെ ചുമക്കുന്നതും ആയാസപ്പെടുന്നതും കാണുമ്പോള്‍ എന്തിനാണ്‌ ഇത്ര ബുദ്ധിമുട്ടുന്നതെന്ന്‌ തോന്നും. സമീപത്ത്‌ ഭാര്യ മഹാലക്ഷ്‌മി അനിഷ്‌ടത്തോടെ ഇരിക്കുന്നുണ്ട്‌.
കഴിഞ്ഞ ഒരാഴ്‌ചയായി ബസാറിലേക്കുള്ള എന്റെ യാത്ര അവസാനിക്കുന്നത്‌ അലങ്കാരപണി ചെയ്‌ത കിഷന്‍ജിയുടെ കൊച്ചുവീടിന്‌ മുന്നിലാണ്‌. എന്തോ എനിക്ക്‌ പോലുമറിയില്ല, ഒരു കാന്തികവലയം പോലെ മക്കളില്ലാത്ത ആ ദമ്പതികളുടെ മുമ്പിലേക്ക്‌ ഞാന്‍ ആകര്‍ഷിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.
അവരുടെ വീടിന്‌ മുന്നിലെ ഉണങ്ങിത്തുടങ്ങിയ വലിയ മരച്ചുവട്ടില്‍ കത്തുന്ന ചൂടില്‍ സാന്ത്വനമായി എത്താറുള്ള കാറ്റിനെ പ്രതീക്ഷിച്ച്‌ ഇരുട്ട്‌ വീഴുന്നത്‌ വരെ ഇരിക്കും. വീടിന്‌ മുന്‍വശത്തെ ജാലകത്തിലൂടെ ഇരുവരും ചേര്‍ന്ന്‌ രാത്രിഭക്ഷണം ഒരുക്കുന്നത്‌ കാണാം. ഇടക്കവര്‍ ചെറിയ കാര്യങ്ങള്‍ക്ക്‌ പോലും വല്ലാതെ വഴക്കടിക്കും. തീ കത്തിച്ചില്ലെന്നോ, വെണ്ടക്കയും ഉരുളക്കിഴങ്ങും അരിഞ്ഞത്‌ വലുതായി എന്നോ ഒക്കെയാവും വഴക്കിനുള്ള കാരണങ്ങള്‍. ദേഷ്യം പിടിച്ചാല്‍ കിഷന്‍ജി ഓടി ഖഡ്‌ക്കയുടെ അടുത്തെത്തും. അത്‌ തുടച്ച്‌ മരുന്ന്‌ നിറച്ച്‌ കത്തിച്ച്‌ വലിക്കും. നേര്‍ത്ത പുക പുറത്തേക്കൂതി വിടുമ്പോള്‍ കണ്ണുനിറഞ്ഞിട്ടുണ്ടാവും. കുര്‍ത്തയുടെ തലപ്പ്‌ കൊണ്ട്‌ കണ്ണുകള്‍ തുടച്ച്‌ വിതുമ്പുമ്പോള്‍ മഹാലക്ഷ്‌മി ഓടി വന്ന്‌ അദ്ദേഹത്തെ ചേര്‍ത്തുപിടിക്കും. നരച്ച താടിയിലൂടെ ഊര്‍ന്നിറങ്ങുന്ന കണ്ണുനീരിന്റെ ചാല്‍ പതിയെ അവ്യക്തമാവും.
ജയ്‌പ്പൂരിലെ എന്റെ സായന്തനങ്ങള്‍ കിഷന്‍ജിയുടെ വീടിന്‌ മുന്നില്‍ വീണുടയുകയാണ്‌. നാട്ടിലേക്ക്‌ തിരിച്ചുപോവാന്‍ ഇനി 29 ദിവസങ്ങള്‍ കൂടിയുണ്ട്‌. ജോലിയുമായി ബന്ധപ്പെട്ട്‌ കിട്ടിയ ഈ മൂന്ന്‌ മാസം ശരിക്കും ഞാന്‍ ആസ്വദിക്കുകയായിരുന്നു. ജീവിതത്തിലേക്ക്‌ ഇറങ്ങിവന്നിട്ടില്ലെങ്കിലും ഇവിടെ പരിചയപ്പെട്ടവരും കണ്ടവരുമെല്ലാം ജീവിതത്തിന്റെ ഭാഗമായ പോലെ...

കിഷന്‍ജിയുടെ ചുമ ശക്തിപ്രാപിക്കുകയാണ്‌. ഇടക്കയാള്‍ ബന്ധപ്പെട്ട്‌ എഴുന്നേറ്റ്‌ വെള്ളം കുടിക്കാന്‍ ശ്രമിച്ചെങ്കിലും അതിന്‌ കഴിയാതെ കട്ടിലിലേക്ക്‌ തന്നെ വീണു. പിന്നീട്‌ മഹാലക്ഷ്‌മി അദ്ദേഹത്തെ താങ്ങിപ്പിടിച്ചിരുത്തി വെള്ളം കുടിപ്പിച്ചു. അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
ഞാന്‍ മരത്തില്‍ ചാരിയിരുന്നു മിഴികള്‍ പൂട്ടി.

കളിപ്പാട്ട വില്‍പ്പനക്കാരനായ കിഷന്‍ജിയെയും മഹാലക്ഷ്‌മിയെയും ഞാന്‍ കണ്ടുമുട്ടുന്നത്‌ ജയ്‌പ്പൂരില്‍ വന്നതിന്‌ പിറ്റേ ദിവസമാണ്‌. പുറത്ത്‌ നിന്നുള്ള ഭക്ഷണം ശരിയാകാത്തത്‌ കൊണ്ട്‌ സ്വയം വെച്ചുകഴിക്കാന്‍ തീരുമാനിച്ച പകല്‍. അത്യാവശ്യസാധനങ്ങള്‍ വാങ്ങാനായി ബസാറില്‍ പോയി. കുങ്കുമപ്പൊടികളും, രാഗികളും വില്‍ക്കുന്ന കടകള്‍ക്കരുകില്‍ കളിപ്പാട്ടങ്ങള്‍ നിറഞ്ഞ ഒരു കട കണ്ടു. മനോഹരമായ പാവകള്‍ കണ്ടപ്പോള്‍ അങ്ങോട്ടുനടന്നു. വിവിധ അസംസ്‌കൃതവസ്‌തുക്കളാല്‍ തീര്‍ത്ത പാവകള്‍. കടയുടെ ഒരു വശത്തിരുന്ന്‌ ചെറിയ തടികള്‍ ചെത്തിമിനുക്കി പാവയുണ്ടാക്കുന്ന കിഷന്‍ജി. അയാളെ സഹായിക്കുന്ന മഹാലക്ഷ്‌മി. ഏതോ മരത്തിന്റെ നാരുകള്‍ പിന്നിയെടുത്ത്‌ പാവകള്‍ക്ക്‌ തലമുടിയുണ്ടാക്കുകയാണ്‌ അവര്‍.
മലയാളിയായ മസാലപീടികക്കാരനില്‍ നിന്നാണ്‌ കിഷന്‍ജിയെ കുറിച്ചറിഞ്ഞത്‌. ബസാറിലെ ഏറ്റവും പഴയ വ്യാപാരിയാണ്‌ അയാള്‍. മറുനാട്ടില്‍ നിന്നുവരെ പാവകള്‍ വാങ്ങാന്‍ ഈ ചെറിയ കട തേടി ആളുകള്‍ വരാറുണ്ടത്രെ.
കിഷന്‍ജിയുടെയും മഹാലക്ഷ്‌മിയുടെയും ജീവിതം മറ്റുള്ളവരില്‍ നിന്നും വിഭിന്നമായിരുന്നു. ജോലി ചെയ്‌തു സമ്പാദിക്കുന്നതിന്റെ പകുതിയിലധികവും അനാഥരായ കുട്ടികള്‍ക്കായാണ്‌ അവര്‍ ചിലവഴിച്ചിരുന്നത്‌. ബസാറിന്‌ സമീപമുള്ള ദേവീക്ഷേത്രത്തില്‍ വെച്ച്‌ എല്ലാ വ്യാഴാഴ്‌ചയും അനാഥക്കുട്ടികള്‍ക്കും തെരുവ്‌ കുട്ടികള്‍ക്കുമായി അവര്‍ റൊട്ടിയും പാലും വിതരണം ചെയ്‌തിരുന്നു.

മഹാലക്ഷ്‌മിയുടെ നിലവിളി കേട്ടാണ്‌ കണ്ണുതുറന്നത്‌.
കിഷന്‍ജി ചുമച്ച്‌ ചുമച്ച്‌ ചോര ഛര്‍ദ്ദിക്കുന്നു.
ഓടിചെല്ലുമ്പോഴേക്കും അയാള്‍ തളര്‍ന്നുവീണിരുന്നു.
കിഷന്‍ജിയെ റിക്ഷയില്‍ കയറ്റിയിരുത്തി. അലമുറയിടുന്ന മഹാലക്ഷ്‌മി അദ്ദേഹത്തെ കെട്ടിപിടിച്ചുകരയുകയാണ്‌. ആശുപത്രിയിലേക്ക്‌ ഇനിയും ദൂരമുണ്ട്‌.
റിക്ഷക്കാരന്‍ തനിക്കാവും വിധം റോഡിലെ തിരക്കിനെ അവഗണിച്ചുകൊണ്ട്‌ ചവിട്ടിവിട്ടു.
``ബേട്ടാ...മേരാ കിഷന്‍...''
അദ്ദേഹത്തെ ചൂണ്ടികാട്ടി മഹാലക്ഷ്‌മി വിതുമ്പി.
``ടര്‍നേ ക്കാ ബാത്ത്‌ നഹിം..മാം'
എനിക്ക്‌ പറയാന്‍ മറ്റൊന്നുമുണ്ടായിരുന്നില്ല.
പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ ഐ സി യുവിലേക്ക്‌ കിഷന്‍ജിയെ കയറ്റി.
മഹാലക്ഷ്‌മി മുറിക്കുപുറത്തെ സിമന്റ്‌ബെഞ്ചില്‍ തളര്‍ന്നിരിക്കുകയാണ്‌. സമീപത്ത്‌ പോയിരുന്നപ്പോള്‍
എന്റെ തോളിലേക്കവര്‍ ചാരി കിടന്നു.
``ഘൂന്‍ ചാഹിയേ സാബ്‌''
വാതില്‍ തുറന്ന്‌ പുറത്തേക്ക്‌ വന്ന നഴ്‌സ്‌ എന്നെ നോക്കി പറഞ്ഞു.
ലാബോറട്ടറിയിലേക്ക്‌ നടക്കുമ്പോള്‍ സൗകര്യക്കുറവുള്ള ആ ആശുപത്രിയില്‍ വേണ്ടത്ര പരിചരണം ലഭിക്കാതെ കിഷന്‍ജിക്ക്‌ എന്തെങ്കിലും പറ്റുമോയെന്ന്‌ എനിക്ക്‌ ഭയമുണ്ടായിരുന്നു.
ഭാഗ്യമെന്നോണം എന്റെ ബ്ലഡ്‌ ഗ്രൂപ്പ്‌ തന്നെയായിരുന്നു കിഷന്‍ജിക്കും. രക്തമെടുത്ത്‌ കഴിഞ്ഞപ്പോള്‍ വല്ലാത്ത തളര്‍ച്ച തോന്നി. കൂജയില്‍ നിന്നും രാമച്ചമിട്ട വെള്ളമെടുത്ത്‌ കുടിച്ച ശേഷം വീണ്ടും മഹാലക്ഷ്‌മിയുടെ അടുത്ത്‌ പോയിരുന്നു.
സമയം ഇഴഞ്ഞുനീങ്ങുകയാണ്‌.
കിഷന്‍ജി പതിയെ ശ്വാസമെടുക്കുന്നത്‌ വാതിലിന്‌ നടുവിലുള്ള ചില്ലുജാലകത്തിലൂടെ മഹാലക്ഷ്‌മിക്ക്‌ കാണിച്ചുകൊടുത്തു.
അവരുടെ മുഖം പ്രസന്നമായി.
നേരം വെളുത്തപ്പോഴാണ്‌ കിഷന്‍ജിയെ കാണാന്‍ അവസരം ലഭിച്ചത്‌. പുഞ്ചിരിച്ചുകൊണ്ട്‌ കിടക്കുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ മഹാലക്ഷ്‌മി തുള്ളിച്ചാടി. ഓടിച്ചെന്ന്‌ ആ മാറില്‍ വീണു.
``ലക്ഷ്‌മീ...മേരാ ഖഡ്‌ക്കാ...'' കിഷന്‍ജി ചിരിച്ചുകൊണ്ട്‌ ചോദിക്കുകയാണ്‌.
``ബുരാ കിഷന്‍...ചുപ്പ്‌ രഹോ'' മഹാലക്ഷ്‌മി പതിയെ അദ്ദേഹത്തിന്റെ കവിളില്‍ നുള്ളിക്കൊണ്ട്‌ പറഞ്ഞു.
അവരുടെ സ്‌നേഹത്തിന്റെ തീവ്രത ഞാന്‍ അത്ഭുതത്തോടെ നോക്കിനിന്നു.
പിറ്റേന്ന്‌ ഉച്ചയോടെ കിഷന്‍ജി ആശുപത്രി വിട്ടു. വീട്‌ വരെ ഞാനും അവരോടൊപ്പം പോയി. യാത്ര പറഞ്ഞുപിരിയുമ്പോള്‍ മഹാലക്ഷ്‌മി എന്നെ ആരതിയുഴിഞ്ഞു.
``തൂ ഹമാരാ ബേട്ടാ ഹേ''. ഗെയ്‌റ്റ്‌ കടക്കുമ്പോള്‍ അവര്‍ പറയുന്നത്‌ കേട്ടു.

എന്റെ സായന്തനങ്ങള്‍ ആ മരച്ചുവട്ടില്‍ നിന്നും കിഷന്‍ജിയുടെ വരാന്തയിലേക്ക്‌ മാറി. ജയ്‌പ്പൂരിലെ തെരുവുകളെ കുറിച്ചും കച്ചവടങ്ങളെ കുറിച്ചും ഇരുവരും കുറെ നേരം സംസാരിക്കും. എന്നെ നിര്‍ബന്ധിച്ച്‌ മധുരപാനീയങ്ങളും പലഹാരങ്ങളും കഴിപ്പിക്കും. തിരിച്ചുപോകാനാവാതെയിരിക്കുമ്പോള്‍ രാത്രി പതിയെ കയറിവരും. റാന്തല്‍വിളക്കിന്റെ തിരിയുയര്‍ത്തി മനസ്സില്ലാ മനസ്സോടെ മുറിയിലേക്ക്‌ നടക്കും.
ജീവിക്കുകയാണെങ്കില്‍ കിഷന്‍ജിയെയും മഹാലക്ഷ്‌മിയെയും പോലെയാവണമെന്ന്‌ പലപ്പോഴും തോന്നി. ജീവിതത്തെ അവരേറ്റെടുക്കുകയാണ്‌. ഒരു പുസ്‌തകത്തിന്റെ താളുകളെന്ന പോലെ ദിവസങ്ങളെ ആകര്‍ഷകമായി അടുക്കിവെക്കുകയാണവര്‍...
മുറിയില്‍ ഭയാനകമായ ഏകാന്തത കടന്നുവരുമ്പോള്‍ ഗസലുകളില്‍ അഭയം പ്രാപിക്കും. ജാലകങ്ങള്‍ക്കപ്പുറത്ത്‌ നിന്നും വരുന്ന നേരിയ വെട്ടം പതിയെ പതിയെ കനത്ത ഇരുട്ടിന്‌ വഴിമാറുമ്പോള്‍ മനസ്സ്‌ നാട്ടിലേക്ക്‌ പറക്കും. പായല്‍ പിടിച്ച ചുമരുകളുള്ള വീട്ടിലെ നൊമ്പരങ്ങളിലൂടെ ഒഴുകി നടക്കുമ്പോള്‍ അമ്മയുടെ നിലവിളിയും അച്ഛന്റെ മദ്യാസക്തിയും ലയിച്ച്‌ ചെവികളില്‍ ഭീകരതയാവും. ഒരു ഭയാനകസ്വപ്‌നം കണ്ടിട്ടെന്ന പോലെ വല്ലാതെ വിയര്‍ക്കും. കൂജയെടുത്ത്‌ വായിലേക്ക്‌ കമിഴ്‌ത്തും. ജയ്‌പൂരിലെ എന്റെ രാത്രികള്‍ വന്യമാകുന്നത്‌ ഞാന്‍ പോലുമറിയാതെയാണ്‌.
നാട്ടിലെ ഓഫിസ്‌ മുറിയിലേക്കും ആതിരയുടെ സാമീപ്യത്തിലേക്കുമുള്ള യാത്രയാണ്‌ രാത്രിയുടെ രണ്ടാംയാമം. വെളുത്തുമെലിഞ്ഞ അവളുടെ പുഞ്ചിരിയിലാണ്‌ പലപ്പോഴും നഷ്‌ടമായെന്ന്‌ തോന്നുന്ന ജീവിതത്തിന്റെ താളം ഞാന്‍ കണ്ടെടുത്തിരുന്നത്‌. എന്റെ കൈപിടിച്ച്‌ കണ്ണാനാംകുന്ന്‌ കയറുന്ന കുഞ്ഞുടിപ്പിട്ട അനിയത്തിക്കുട്ടിയുടെ പുനര്‍ജന്മമാണ്‌ അവള്‍. എല്ലാരെയും ഉപേക്ഷിച്ച്‌ തന്നിഷ്‌ടത്തിനിറങ്ങിപ്പോകുമ്പോഴും അവള്‍ എന്റെ നെഞ്ചിലിരുത്തി ഞാന്‍ വളര്‍ത്തിയ `കുഞ്ഞു'വായിരുന്നല്ലോ...
ഓര്‍മ്മകള്‍ വെടിയുണ്ടകളായി ഹൃദയത്തില്‍ പാഞ്ഞുകയറി മരണം സംഭവിക്കുന്നതാണ്‌ എനിക്കെന്നുമുറക്കം. ജാലകത്തിനപ്പുറത്തെ തെരുവുകുട്ടികളുടെ ബഹളത്തിലേക്കാണ്‌ പിന്നീട്‌ ഞാന്‍ പുനര്‍ജനിക്കുന്നത്‌.
പകലുകള്‍ എത്ര കൂട്ടിയാലും ശരിയാകാത്ത കണക്കുകളിലേക്കും കുനുകുനെ വരച്ചിട്ട കടലാസുകളിലേക്കും ചുരുങ്ങുകയാണ്‌. ആകാശം മുട്ടെ ഉയരുന്ന കെട്ടിടത്തിന്റെ ഓരോ മുറികളും എന്റെ മനസ്സില്‍ ഭദ്രമാണ്‌. ചിന്തകള്‍ക്ക്‌ മൂര്‍ച്ച കൂട്ടി പാകപ്പെടുത്തിയെടുത്ത പ്ലാനുകളില്‍ ഒന്നുപോലും ഇതുവരെ പിഴിച്ചിട്ടില്ലാത്തതുകൊണ്ടാവാം ഭാഷയും വേഷവുമെല്ലാം എനിക്ക്‌ അപരിചിതമാവാത്തത്‌. ഞാന്‍ പോലുമറിയാതെ ഒരു നാടോടിയാവുന്നത്‌.
കിഷന്‍ജിയുടെ വരാന്തയില്‍ നിന്ന്‌ ഞാന്‍ ജയ്‌പൂരിന്റെ ചരിത്രത്തിലേക്കും വികസനത്തിന്റെ വെള്ളിവെളിച്ചം നാടിന്റെ അസ്ഥിത്വം ചോര്‍ത്തിയെടുക്കുന്നതിലേക്കും സഞ്ചരിച്ചുകൊണ്ടിരുന്നു. ആവി പറക്കുന്ന ആലു പൊറോട്ടയും അറബിചായയും കൊണ്ടുവെച്ച്‌ ഞങ്ങളുടെ സംവാദത്തിലേക്ക്‌ മഹാലക്ഷ്‌മിയും ഇറങ്ങിവരും. ഇനി മുതല്‍ `മാം' എന്ന്‌ എന്നെ വിളിച്ചാല്‍ മതിയെന്ന്‌ പറഞ്ഞ്‌ ചിലപ്പോഴെല്ലാം അവരെന്റെ തോളത്ത്‌ ചാരിയിരിക്കും. ദിവസങ്ങള്‍ പിന്നിടും തോറും ഇതാണ്‌ എന്റെ നാടെന്നും കിഷന്‍ജിയും മഹാലക്ഷ്‌മിയുമാണ്‌ എന്റെ മാതാപിതാക്കളെന്നും തോന്നി. ഫ്‌ളാറ്റിന്റെ അന്തിമജോലികളിലേക്ക്‌ കടന്നിരിക്കുന്നതിനാല്‍ തിരക്ക്‌ പിടിച്ച ജോലിയായിരുന്നു പലപ്പോഴും. പക്ഷേ, രാത്രി വൈകിയാലും കിഷന്‍ജിയുടെ വീട്ടിലെത്താതെ റൂമിലേക്ക്‌ മടക്കമില്ലായിരുന്നു. ഇടക്കെല്ലാം റൊട്ടിയും വെണ്ടക്കാക്കറിയും കിഷന്‍ജിയുടെ കൈയില്‍ സൈറ്റിലേക്ക്‌ മഹാലക്ഷ്‌മി കൊടുത്തുവിടുമായിരുന്നു. ജോലിതിരക്കിനിടയില്‍ വിശപ്പിനെ മറന്ന്‌ തിരക്കുകളിലേക്കൂളിയിടുമ്പോഴും നിര്‍ബന്ധിച്ച്‌ ഭക്ഷണം കഴിപ്പിച്ചാണ്‌ കിഷന്‍ജി മടങ്ങാറുള്ളത്‌. നിയോഗത്തിന്റെ അര്‍ത്ഥവും വ്യാപ്‌തിയും ജയ്‌പൂരിലെ വേനലിന്റെ കാഠിന്യത്തോടൊപ്പം ഞാനറിയുകയായിരുന്നു.
ജയ്‌പ്പൂരില്‍ നിന്ന്‌ മടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ്‌ കിഷന്‍ജിക്ക്‌ വീണ്ടും സുഖമില്ലാതായത്‌. ഒരു സന്ധ്യക്ക്‌ കിഷന്‍ജിയുടെ വീട്ടിലെത്തുമ്പോള്‍ മഹാലക്ഷ്‌മിയുടെ നിലവിളി കേട്ടു. വീട്ടിനുള്ളിലെ ചാരുകട്ടിലില്‍ ഖഡ്‌ക്കയും കെട്ടിപിടിച്ച്‌ ശ്വാസം വലിക്കാന്‍ ബദ്ധപ്പെടുന്ന കിഷന്‍ജിയെയാണ്‌ കണ്ടത്‌. റിക്ഷാക്കാരനെ കൂട്ടി വീട്ടിലെത്തുമ്പോഴേക്കും കിഷന്‍ജി വല്ലാതെ തളര്‍ന്നിരുന്നു. സന്ധ്യയുടെ തിരക്കിനെ അതിജീവിച്ച്‌ മുന്നേറാന്‍ പാടുപെടുന്ന റിക്ഷാക്കാരനോട്‌ `ജല്‍ദി, ജല്‍ദി' എന്ന്‌ മഹാലക്ഷ്‌മി ആക്രോശിച്ചുകൊണ്ടിരുന്നു. ഒരു ഭ്രാന്തിയെ പോലെ എന്തൊക്കെയോ അവര്‍ പുലമ്പുന്നുണ്ടായിരുന്നു.
ഐ സി യുവിന്റെ ചില്ലുജാലകത്തിനരുകില്‍ മഹാലക്ഷ്‌മിയെ ഇരുത്തി ഡോക്‌ടറെ കാണാന്‍ പോകാന്‍ തുടങ്ങുമ്പോള്‍ അവരെന്റെ കൈയ്യില്‍ പിടിച്ചു.
``ബേട്ടാ...മേം അകേലാ ഹും...''
ദൈന്യതയാര്‍ന്ന ആ കണ്ണുകളില്‍ നിന്നും എന്തോ വായിച്ചെടുക്കാന്‍ വൃഥാ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കിഷന്‍ജിക്കെന്തെങ്കിലും പറ്റിയാല്‍ ഈ വലിയ ലോകത്ത്‌ അവര്‍ തനിച്ചാവും. പക്ഷേ കിഷന്‍ജിയുടെ വിയോഗം അവരെ ഈ ഭൂമിയില്‍ തുടരാന്‍ അനുവദിക്കുമോ...അനാവശ്യചിന്തകള്‍ എന്നിലേക്കും വന്നുകൊണ്ടിരുന്നു.
ഒരു മണിക്കൂറിന്‌ ശേഷം ഐ സി യുവിന്റെ വാതില്‍ തുറന്ന ഡോക്‌ടര്‍ എന്നെ വിളിച്ചു.
കിഷന്‍ജി ഈ ഭൂമിയില്‍ നിന്നും യാത്രയെന്നറിഞ്ഞപ്പോള്‍ ഉറക്കെ നിലവിളിക്കാനാണ്‌ തോന്നിയത്‌. പ്രതീക്ഷയുടെ തുരുത്തില്‍ ലോകത്തെ മുഴുവന്‍ ദൈവങ്ങളോടും അപേക്ഷിച്ചുകൊണ്ടിരിക്കുന്ന മഹാലക്ഷ്‌മിയുടെ മുഖത്തേക്ക്‌ നോക്കിയപ്പോള്‍ ഒന്നിനും കഴിഞ്ഞില്ല. നിസ്സംഗനായി അവരുടെ അരികത്തിരുന്നു. പിന്നെ പതിയെ പറഞ്ഞു.
``മാം. ബാപ്‌.....''
ശബ്‌ദം തൊണ്ടയില്‍ കുരുങ്ങിയപ്പോള്‍ കണ്ണുകള്‍ ഒഴുകിത്തുടങ്ങിയിരുന്നു.
കിഷന്‍...മേരാ കിഷന്‍...
മഹാലക്ഷ്‌മിയെ ഒരു ഭ്രാന്തിയെ പോലെ അലമുറിയിട്ട്‌ ആശുപത്രി വരാന്തയിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു...

പുതിയ പകല്‍.
ഞാന്‍ നാളെ നാട്ടിലേക്ക്‌ മടങ്ങുകയാണ്‌.
കിഷന്‍ജിയുടെ വരാന്തയില്‍ ലോകം ശൂന്യമായെന്ന്‌ പരിതപിച്ച്‌ മഹാലക്ഷ്‌മിയുണ്ട്‌. ഇനിയൊരിക്കല്‍ വീണ്ടും വരാമെന്ന ഉറപ്പോടെ ആ വീട്ടില്‍ നിന്നും തിരിഞ്ഞു നടക്കുമ്പോള്‍ തലേ ദിവസത്തെ മഹാലക്ഷ്‌മിയെയാണ്‌ ഓര്‍മ്മ വന്നത്‌.
ഈ ഏകാന്തതയില്‍ നിന്നും അവരെ മോചിപ്പിക്കണമെന്നുറച്ചാണ്‌ ആ സന്ധ്യയിലും കിഷന്‍ജിയുടെ വീട്ടിലെത്തിയത്‌. ഉമ്മറത്ത്‌ ആരെയും കണ്ടില്ല. അകത്തേക്ക്‌ നടക്കുമ്പോള്‍ ഖഡ്‌ക്കയില്‍ നിന്നും പുകച്ചുരുളുകള്‍ ഉയരുന്നത്‌ കണ്ടു. പുക വലിച്ച്‌ കണ്ണുചുവന്ന്‌ തളര്‍ന്നിരിക്കുന്ന മഹാലക്ഷ്‌മിക്ക്‌ കൈയ്യിലുണ്ടായിരുന്ന പലഹാരപ്പൊതി നീട്ടി...
പുഞ്ചിരിച്ചുകൊണ്ട്‌ അവരത്‌ വാങ്ങി.
എന്റെ കൂടെ നാട്ടിലേക്ക്‌ വരണമെന്ന്‌ പറഞ്ഞപ്പോള്‍ അവര്‍ പൊട്ടിച്ചിരിച്ചു.
കിഷന്റെ ഓര്‍മ്മകളില്‍ നിന്നും എങ്ങോട്ടുമില്ലെന്നും നാട്ടിലെത്തിയാല്‍ പതിവായി കത്തുകളയക്കണമെന്നും പറഞ്ഞ്‌ എന്നെ നെഞ്ചോടു ചേര്‍ത്തു. അവരുടെ മിഴികളില്‍ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീര്‍ എന്നെ നനയിച്ചുകൊണ്ടിരുന്നു.
ഖഡ്‌ക്ക വലിച്ചതിന്‌ അവരെ ഞാന്‍ ശാസിച്ചു.
ദയനീയതയോടെ എന്നെ നോക്കിയ ശേഷം അവര്‍ പറഞ്ഞു.
ബേട്ടാ...യേ ഖഡ്‌ഖാ മേരാ കിഷന്‍ ഹേ...
കരയുന്നതിനിടെ അവര്‍ പതിയെ പതിയെ ചിരിയിലേക്ക്‌ വഴിമാറിക്കൊണ്ടിരുന്നു. അവര്‍ ഈ ലോകത്ത്‌ ഒറ്റക്കല്ലെന്ന്‌ ആദ്യമായി ഞാനും തിരിച്ചറിയുകയായിരുന്നു.

image courtasy-google