Thursday, May 31, 2007

മഴ-സാഹിത്യത്തില്‍



ഗ്രാമവിശുദ്ധിയില്‍ ‍മഴ പൊഴിയുമ്പോള്‍ പലര്‍ക്കും അതൊരു ഭൂതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ്‌. പിന്നീട്‌ നിറഞ്ഞൊഴുകുന്ന പുഴ ആസൂരതയുടെ പ്രതീകമാകുമ്പോള്‍ മഴ ശാപവചനങ്ങള്‍ ഏറ്റുവാങ്ങുന്നു. ഒടുവില്‍ അറുതിയുടെ അവസാനവാക്കായി മഴ അകന്നകന്നുപോകും..ഏകാന്തതകളില്‍ ചിന്തകളിലേക്ക്‌ മഴ പൊഴിയുമ്പോള്‍ അസ്തമയം കാണാനാവാതെ ആത്മാവ്‌ വിലപിക്കുമ്പോള്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഓര്‍മ്മകള്‍ മഴ പോലെ പെയ്തുകൊണ്ടേയിരിക്കുന്നു...അതിന്‌ സംഗീതമുണ്ട്‌...കണ്ണുനീരിന്റെ ആര്‍ദ്രതയുണ്ട്‌..ഒടുവില്‍ സ്വപ്നങ്ങള്‍ക്കും അപ്പുറത്ത്‌ നിന്ന്‌ മഴ വിസ്മരിക്കാന്‍ എളുപ്പമുള്ള ഒരു നോവായി പരിണമിക്കുന്നു...നീയും ഞാനും നമ്മുടെ സ്വപ്നങ്ങളിലെ മഴയും...എന്നു പറഞ്ഞ്‌ മഴനൂലുകളെ നാം മാറോടടുക്കുന്നു...
മഴ ഊഷരഭൂമിയെ ആര്‍ദ്രമാക്കാന്‍ വരുന്ന പ്രകൃതിയുടെ കണ്ണുനീര്‍ തന്നെയാവാം..അല്ലെങ്കില്‍ കരിന്തിരി കത്തിതുടങ്ങിയ നിലവിളക്കില്‍ എണ്ണയായി പരിണമിച്ചെത്തിയ അതിഥിയാവാം...എന്തായാലും ഓര്‍മ്മകളില്‍ മഴക്കാലത്തെ ഹൃദ്യമായ അനുഭവസമ്പത്തായി സൂക്ഷിക്കാനാണ്‌ സാഹിത്യലോകത്തെ പ്രതിഭകള്‍ക്കിഷ്ടം..
"വര്‍ഷകാലമായാല്‍ ആകെയുള്ള മൂന്നു ജോഡി ഉടുപ്പുകളും കരിമ്പന്‍ പിടിച്ചു തുടങ്ങും. പിന്നെ പതിയെ പതിയെ ദാരിദ്ര്യത്തിലേക്ക്‌ ജീവിതം വഴുതിമാറും. അടച്ചു പിടിച്ചു പെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ ഉണങ്ങാത്ത ഉടുപ്പുകള്‍ പ്രശ്നമാണെങ്കിലും കാലവര്‍ഷത്തെ ഒരു ഉത്സവകാലം പോലെ കാത്തിരുന്നു....." മഴ പെയ്യണ പെയ്യലില്‌...എന്ന കഥയില്‍ എം ടി തന്റെ ബാല്യത്തിലെ മഴക്കാലത്തെ അനുസ്മരിക്കുന്നു...
മഴയെ പ്രണയിച്ച്‌ മഴ തിമര്‍ത്തുപെയ്യുന്ന രാത്രിയില്‍ മുറിയടച്ച്‌ ആത്മഹത്യ ചെയ്ത നന്ദനാരുടെ ഒരു വര്‍ഷകാലരാത്രി എന്ന കഥ വര്‍ത്തമാനകാലത്തിന്റെ നേര്‍ക്കാഴ്ചയാണ്‌..വര്‍ഷകാലരാത്രിയിലെ തണുപ്പിനകത്തേക്ക്‌ ചൂടുമായി കയറിപ്പോകുന്ന ദാമ്പത്യത്തിന്റെ വര്‍ണനയാണിത്‌...
പത്മരാജന്റെ മഴ എന്ന കഥയില്‍ ഒഴുകിയൊഴുകി തളര്‍ന്ന്‌ ഒടുവില്‍ മരണം കൈപിടിച്ച്‌ കൊണ്ടുപോകുന്ന സുഹൃത്തിന്റെ ചിത്രം വരച്ചുകാണിക്കുന്നു...മഴ വര്‍ണമുള്ള പൂച്ചെടികള്‍ നശിപ്പിക്കുമ്പോഴും മഴയെ സ്നേഹിക്കുന്നവരുടെ കഥയാണ്‌ ടി പത്മനാഭന്റെ 'മഴ ഒടുവിലത്തെ മഴ...'
എസ്‌ കെ പൊറ്റക്കാടിന്റെ അന്തകന്റെ തോട്ടി, ഉറൂബിന്റെ നനഞ്ഞ ഒരു രാത്രി എന്നീ കഥകളും മഴയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടതാണ്‌..
എഴുത്തഛന്റെ ഋതുവര്‍ണനത്തില്‍ നിന്നു വേണം മഴക്കവിതകളെ മനസിലേക്ക്‌ ആവാഹിച്ചു തുടങ്ങാന്‍.കാലത്തിന്റെ അഭേദ്യമായ പരിണാമങ്ങളെ ഒരു കുളിര്‍മഴ പോലെ ഇതില്‍ നിന്നും വായിച്ചെടുക്കാനാകും. മഴ അതിലൊരു അപൂര്‍വ്വ അനുഭവമാണ്‌...ചെറുശേരിയുടെ കുചേലസദ്ഗതി, കുമാരനാശന്റെ പ്രരോദനം, ഉള്ളൂരിന്റെ ഒരു മഴത്തുള്ളി, വൈലോപ്പിള്ളിയുടെ വര്‍ഷാഗമം എന്നീ കവിതകളിലും മഴ അതിന്റെ സങ്കീര്‍ത്തനങ്ങളോടെ പെയ്യുന്നു...
മലയാളിയുടെ മനസില്‍ ഇനിയും പെയ്തുതോരാത്തൊരു മഴയുണ്ട്‌...സുഗതകുമാരിയുടെ രാത്രി മഴ..ഭ്രാന്തിയായ യുവതിയുടെ ഭാവമാണ്‌ ഇതില്‍ മഴക്ക്‌...ആതുരാലയത്തിന്റെ ഗദ്ഗദങ്ങളില്‍ ശോകാര്‍ദ്രമായി സംഗീതം പൊഴിച്ച്‌ തേങ്ങികരഞ്ഞ്‌..കിഴക്ക്‌ വെള്ള കീറുമ്പോള്‍ ആരുമറിയാതെ കടന്നുകളയുന്ന മഴ...മനുഷ്യജീവിതത്തെ സുഗതകുമാരി മഴയുടെ ഭിന്നഭാവങ്ങളോട്‌ ചേര്‍ത്തുവെക്കുന്നു...
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സ്നേഹം എന്ന കവിതയില്‍ മഴ വേദനയാണ്‌..വെള്ളപാച്ചിലില്‍ കൂട്ടുകാരന്റെ ചേതനയറ്റ ശരീരത്തില്‍ പിടിച്ച്‌ കരയ്ക്ക്‌ കയറുന്നവന്റെ നിസഹായതയിലൂടെ അത്‌ പുരോഗമിക്കുന്നു...
മഴ പ്രണയമാണ്‌...പിന്നെ ജാലകവാതില്‍ വന്ന്‌ എത്തിനോക്കുന്ന കൂട്ടുകാരനായി വീണ്ടുമൊരു കര്‍ക്കിടകം...വിജയലക്ഷ്മിയുടെ മഴ എന്ന കവിത ഒരപൂര്‍വഅനുഭവമാണ്‌...
മലയാളത്തിന്റെ പുതുകവിതകളിലും മഴയുടെ സുന്ദരശീലുകള്‍ ആവോളമുണ്ട്‌...മഴ വ്യാകുലതയായും വേപഥുവായും മിന്നിമറയുമ്പോള്‍ മലയാളത്തില്‍ ജനിക്കുന്നത്‌ പുത്തന്‍ സങ്കല്‍പങ്ങളാണ്‌...
'മഴ'
ഉള്ളരുകുകളോളം ചെന്ന്‌
നനച്ചുനീറ്റല്‍ തന്നുണര്‍ത്തുന്ന
വെറും ജലധാരയുടെ ഇടമുറിയാത്ത വിളി...
'മഴ'
പെട്ടന്ന്‌ പൊട്ടിയുണരുന്ന
പുതുപൂവുകളുടെ ഉടയാട പിളരുന്ന ശബ്ദമാണ്‌...
ഒരീണത്തിന്റെ അലുക്കുവെച്ച്‌
ഒരറിവില്ലായ്മയുടെ ഗോപിക്കുറി തൊട്ട്‌
ഒരുപാട്‌ അറിഞ്ഞുപോയതിന്റെ
പ്രായച്ഛിത്തങ്ങള്‍ കെട്ടുപൊട്ടിക്കും മുമ്പ്‌
ഉതിര്‍ന്നുവീഴുന്ന അവസാനശ്വാസമാണ്‌ -മഴ
പുതിയ തലമുറയിലെ എഴുത്തുകാരി എം പി പവിത്രയുടെ ഈ കവിതയിലും മഴ സമൃദമായി പെയ്തിറങ്ങുന്നു..മഴ സ്നേഹത്തിലേക്കുള്ള രണ്ടക്ഷരപാലമായി ചിത്രീകരിക്കുന്ന കവയത്രിയുടെ ഓര്‍മ്മകളില്‍ വര്‍ഷകാലം മനോഹരമായ അനുഭവമാണ്‌..
എഴുത്തിന്റെ അപാരതയില്‍ നിന്നും ജീവിതത്തെ വെറുത്ത്‌ പോയ്മറഞ്ഞ നന്ദിതയുടെയും ഷെല്‍വിയുടേയും രചനകളിലും മഴ തോരാതെ പെയ്യുന്നുണ്ട്‌...
മഴ നോവായും അനുഭൂതിയായും ബിംബമായും ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണ്‌ എഴുത്തുകാര്‍...മലയാളിക്ക്‌ മഴ ജീവിതത്തിന്റെ ഭാഗമാണ്‌..തളിര്‍ക്കാനും പുഷ്പിക്കാനും മഴയെ കൂട്ടുപിടിക്കാതെ അവര്‍ക്കാവില്ല..അതാവാം കെടുതികളും വേദനകളും അവരെ വീര്‍പ്പുമുട്ടിച്ചിട്ടും മഴയെ മനസിലൊളിപ്പിക്കുന്നത്‌...

Sunday, May 27, 2007

മഴ


നീ...
എന്റെ ജലധാര...
ഉള്ളുരുക്കങ്ങള്‍ക്കപ്പുറത്ത്‌ നിന്നും...
മേഘങ്ങള്‍ മുഖം കറുപ്പിച്ച രാത്രിയില്‍
ഓര്‍മ്മകളിലേക്ക്‌ പെയ്തിറങ്ങിയത്‌....

ദൂരെ ഇലപൊഴിയുന്നുണ്ട്‌....
അഗ്നിയില്‍ വെന്തുരുകിയ
ആത്മാവിനൊപ്പം ഞാനും സഞ്ചരിക്കുന്നുണ്ട്‌...
നിന്നിലെത്താന്‍...

സ്വപ്നങ്ങളെ ഒഴുക്കികളയാതിരിക്കാന്‍
ഇന്ദ്രിയങ്ങളില്‍ മുഖം പൂഴ്ത്തി...
ഉമ്മറവാതിലില്‍ കാത്തിരിക്കുമ്പോള്‍...
അറിയുന്നു...

നീ....
എന്റെ ജലധാര