Sunday, December 16, 2007

അരങ്ങും അണിയറയും ഉണരുന്നു; നാടകം ഇവിടെ ഭദ്രം


പരിഷ്കൃതരെന്ന്‌ അവകാശപ്പെടുന്ന ഒരു വിഭാഗം നാടകത്തെ അരങ്ങില്‍ നിന്ന്‌ വേര്‍പെടുത്തുമ്പോള്‍ രചനയിലെ വൈവിധ്യം കൊണ്ട്‌ പുതിയ തലമുറയെ അഭിനയപാടവത്തിന്റെ അണിയറയിലേക്ക്‌ കൈപിടിച്ചു നടത്തുന്നതാണ്‌ സതീഷ്‌ കെ സതീഷിന്റെ രചനകള്‍. നാടകം കാഴ്ചക്കാരന്റെ മനസില്‍ വര്‍ത്തമാനകാലത്തിന്റെ മുഖംമൂടികള്‍ വലിച്ചെറിയുമ്പോള്‍ സംവേദനത്തിന്റെ പുതുകാഴ്ചകളിലേക്ക്‌ ഓരോരുത്തരും സഞ്ചരിക്കുകയാണിവിടെ. അരങ്ങിന്റെ താളം നഷ്ടപ്പെട്ടവന്റെ രോദനങ്ങളല്ല മറിച്ച്‌ അമര്‍ഷമാണ്‌ ഇവിടെ കഥാപാത്രങ്ങളിലൂടെ പുനര്‍ജനിക്കുന്നത്‌. നാടകസ്നേഹികള്‍ക്കും സ്കൂള്‍-കോളജ്‌ വിദ്യാര്‍ഥികള്‍ക്കും ഒരുപാട്‌ സഹായകരമായ സമാഹാരമാണ്‌ " സതീഷ്‌ കെ സതീഷിന്റെ തെരെഞ്ഞെടുത്ത നാടകങ്ങള്‍"

'ദ്‌ മാസ്ക്ക്‌ അഥവാ അഭിനന്ദനങ്ങള്‍കൊണ്ട്‌ എങ്ങനെ വിശപ്പടക്കാം' എന്നതാണ്‌ സമാഹാരത്തിലെ ആദ്യനാടകം. അരങ്ങിന്റെ നിഷേധി സുരാസുവിനുള്ള ബലിക്കുറിപ്പായാണ്‌ സതീഷ്‌ കെ സതീഷ്‌ ഈ നാടകം എഴുതിയിട്ടുള്ളത്‌. നൊമ്പരങ്ങളും വിഹ്വലതകളും ഇണചേര്‍ന്ന്‌ നില്‍ക്കുന്നൊരു കഥാപ്രതലമാണ്‌ ഈ നാടകത്തിന്റെ പ്രത്യേകത. മകളുടെ വിവാഹത്തിന്‌ മുറ്റത്തെ തുളസികതിര്‍ ഉപഹാരമായി നല്‍കുന്ന ഒരച്ഛന്റെ നിസഹായതക്കപ്പുറം ബാലചന്ദ്രന്‍ കാഴ്ചക്കാരിലേക്ക്‌ പടരുന്നത്‌ മേറ്റ്ന്തൊക്കെയോ ആയാണ്‌. ഏവരും ആദരിക്കുന്ന നാടകകൃത്ത്‌, അരങ്ങിന്റെ ചലനങ്ങള്‍ക്കൊപ്പം കഥാപാത്രമായി ജീവിച്ച്‌ ആനന്ദിക്കേണ്ടി വന്ന അമ്മുവിന്റെ ബാലേട്ടന്‍, മുഖംമൂടി നിര്‍മ്മിച്ച്‌ വില്‍ക്കുന്ന ജോജോവിന്റെ ഗുരു. ഇങ്ങനെ ഇതിലെ പ്രധാനകഥാപാത്രം നിറഞ്ഞാടുകയാണ്‌. മരണമെന്ന നിഗൂഡതയുടെ കൈത്തണലിലേക്ക്‌ മനുഷ്യന്‍ നടന്നടുക്കുന്നത്‌ സമാശ്വാസത്തിനായുള്ള മറുമരുന്നു തേടിയാണെന്ന്‌ അടിവരയിട്ടുറപ്പിക്കുന്നു ഈ നാടകം. ബന്ധങ്ങള്‍ ബന്ധനങ്ങളാവുന്നതിനെക്കാള്‍ ഉചിതം അത്‌ ശിഥിലമാവുന്നതാണെന്നൊരു പിന്‍കുറിപ്പ്‌ നാടകകൃത്ത്‌ അരങ്ങിന്‍ നിന്നും പകര്‍ന്നു നല്‍കുന്നുവോയെന്ന സംശയം ബാക്കിയാക്കിയാണ്‌ തിരശീല നമുക്ക്‌ മുന്നിലെ ദൃശ്യങ്ങളെ മറക്കുന്നത്‌.

സമാഹാരത്തിലെ 12 നാടകങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ്‌ 'ഗ്രീന്‍ റൂം'. മരിച്ചാല്‍ പോലും സ്വസ്ഥത ലഭിക്കാത്ത പെണ്‍ശരീരത്തിന്റെ നൊമ്പരം അരങ്ങിലെന്ന പോലെ കാഴ്ചക്കാരുടെ മിഴികളും ഈറനാക്കുന്നു. പ്രബുദ്ധരെന്ന അവകാശപ്പെടുന്നവരുടെ മനസിലെ ക്രൂരതയുടെ ഇരുട്ട്‌ ഇവിടെ പകയുടെ കനലുകള്‍ പാകുന്നു. ഓരോ മരണവും അതിന്റെ ഉറവിടം തേടി തിരിച്ചു സഞ്ചരിക്കുകയാണിവിടെ. കേന്ദ്രകഥാപാത്രമായ രാഹുലിലൂടെയാണ്‌ കഥ പുരോഗമിക്കുന്നതെങ്കിലും നാടകത്തിലെ സംസാരിക്കുന്ന ശവങ്ങള്‍ ഇന്നിന്റെ വ്യര്‍ത്ഥമായ നേര്‍ക്കാഴ്ചകള്‍ അനുവാചകനിലേക്ക്‌ വലിച്ചെറിയുന്നു. മോഹങ്ങളുടെ തടവറയില്‍പെട്ട്‌ വീര്‍പ്പുമുട്ടുന്ന എലിസബത്തിലൂടെ ദാമ്പത്യജീവിതത്തിന്റെ ക്ഷണികസൗന്ദര്യം തുറന്നുകാട്ടുന്നുവെങ്കിലും ശൈഥില്യത്തിന്റെ നൊമ്പരം ഈ കഥാപാത്രത്തെ പരിണാമദശകളിലേക്ക്‌ ആനയിക്കുന്നതിന്റെ കാഴ്ച വേദനാജനകം തന്നെയാണ്‌. ഇടക്കെപ്പോഴോ രാഹുല്‍ എന്ന നാടകകൃത്തിനെ തേടി അവസരങ്ങളെത്തുന്നുവെങ്കിലും ദാരിദ്ര്യം ആദര്‍ശം പണയം വെക്കാനുള്ള നിമിത്തമായി കാണാന്‍ അദ്ദേഹത്തിലെ നന്മക്ക്‌ കഴിയുന്നില്ല. അതുകൊണ്ട്‌ തന്നെ മതസൗഹാര്‍ദത്തെ കുറിച്ചെഴുതണമെന്ന ആവശ്യവുമായി വന്നവരെ തിരിച്ചറിഞ്ഞ്‌ ആട്ടിപായിക്കുന്നതിലൂടെ രാഹുല്‍ നഷ്ടങ്ങള്‍ക്കിടയിലും ആത്മാഭിമാനം ഉയര്‍ത്തിപിടിച്ച്‌ മരണത്തിലേക്കടുക്കുന്ന ശക്തമായ കഥാപാത്രമാണെന്ന്‌ തിരിച്ചറിയാനാവും. കഥ പറയുന്ന രീതിയിലും അരങ്ങിലെ അനൗപചാരികതയും കൊണ്ടാവാം 1993ല്‍ പി എം താജ്‌ അനുസ്മരണത്തോടനുബന്ധിച്ച്‌ പുരോഗമനകലാസംഘം നടത്തിയ അഖിലകേരള നാടകമത്സരത്തില്‍ രചനയും സംവിധാനവും ഉള്‍പ്പെടെ എല്ലാ സമ്മാനങ്ങളും ഈ നാടകം കരസ്ഥമാക്കിയത്‌.

സ്കൂള്‍-കോളജ്‌ കലോത്സവവേദികളില്‍ ഒരുപാട്‌ പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കിയ 'ജാലകം' ആണ്‌ പുസ്തകത്തിലെ മറ്റൊരു ശ്രദ്ധേയമായ നാടകം. ഭ്രാന്തിന്റെ പിന്നാമ്പുറകാഴ്ചകളിലൂടെ ഒഴുകി നീങ്ങുന്ന നാടകം വിഷയവൈവിധ്യത്തിനപ്പുറം അരങ്ങിനോടൊപ്പം തന്നെ ആസ്വാദകര്‍ക്കിടയിലും പുതിയ ചിന്തകള്‍ പാകുന്നു. ഒരേ കാര്യത്തിലുള്ള സമൂഹത്തിന്റെ വ്യത്യസ്തവീക്ഷണമാണ്‌ ഈ കഥ കാഴ്ചക്കാരിലേക്ക്‌ പകര്‍ന്നു നല്‍കുന്നത്‌. കാഴ്ചയുടെ ധാരാളിത്തത്തിലൂടെ അതിനപ്പുറത്തെ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചുള്ള സതീഷ്‌ കെ സതീഷിന്റെ നിര്‍വചനാതീതമായ വര്‍ണനയായിരുന്നു ഇത്‌. അമേച്ചര്‍ നാടകത്തിന്റെ അതിവിശാലമായ മേച്ചില്‍പുറം കലാസ്നേഹികളിലേക്ക്‌ തുറന്നിട്ട രചനയായിരുന്നു ജാലകം.

ദൈനംദിന സംഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റൊരു രചനയാണ്‌ 'റോസ്മേരി പറയാനിരുന്നത്‌'. ആര്‍ത്തിയും ആസക്തിയും പൂണ്ട കണ്ണുകളോടെ സ്ത്രീകളിലേക്ക്‌ പടര്‍ന്നുകയറുന്ന മനുഷ്യരിലെ മൃഗീയത തുറന്നുകാട്ടുകയെന്ന ലക്ഷ്യമാവണം ഈ നാടകത്തിന്‌ നിര്‍വഹിക്കാനുണ്ടായിരുന്നത്‌. അമ്മയില്ലാത്ത പെണ്‍കുട്ടി അച്ഛന്റെ കാമഭ്രാന്തിന്‌ ഇരയാകേണ്ടി വരുന്ന നിസഹായത ഇന്നിന്റെ സ്വാര്‍ത്ഥതയില്‍ കുഴിച്ചുമൂടപ്പെടാനുള്ളതല്ലെന്നും മരണത്തിന്റെ കളിത്തൊട്ടിലില്‍ നിന്ന്‌ അതിജീവനത്തിന്റെ പാതയിലേക്ക്‌ പാടുപെട്ടെങ്കിലും അവള്‍ പറിച്ചു നടേണ്ടതാണെന്നും അടിവരയിട്ടുറപ്പിക്കുന്നതാണ്‌ ഈ രചന.

രണ്ട്‌ ആത്മഹത്യാശ്രമങ്ങള്‍ക്കിടെ ഒരു പറ്റം കൊതുകുകള്‍, ഒച്ചുകള്‍ മെല്ലെ ഇഴയുന്നത്‌ എന്തുകൊണ്ട്‌, കറുത്തപക്ഷിയുടെ പാട്ട്‌, ആര്‍ദ്രയുടെ ആകാശം, ഇലകള്‍ മഞ്ഞ പൂക്കള്‍ പച്ച, കളി കളി കഥയില്ലാക്കളി, പദപ്രശ്നങ്ങള്‍ക്കിടയില്‍ മേരി ലോറന്‍സ്‌, സതീഷ്‌ കീയും സ്വര്‍ണ്ണതളികയും പിന്നെ ശിവപാര്‍വ്വതിമാരും എന്നിങ്ങനെ അരങ്ങിനെ ജ്വലിപ്പിച്ചിട്ടുള്ള പന്ത്രണ്ട്‌ നാടകങ്ങളാണ്‌ സമാഹാരത്തിലുള്ളത്‌.

സമൂഹത്തിന്റെ ദ്രവിച്ചുപോകുന്ന ബോധത്തെ രാകി മൂര്‍ച്ചപ്പെടുത്താന്‍ നാടകമെന്ന കലക്കേ കഴിയൂ എന്നുറച്ച്‌ വിശ്വസിക്കുന്ന സതീഷ്‌ കെ സതീഷിന്റെ ഓരോ രചനകളിലും നമുക്ക്‌ ചുറ്റുമുള്ള വിവര്‍ത്തനം ചെയ്യപ്പെടാനാവാത്ത മുഖങ്ങള്‍ നിറഞ്ഞാടുന്നു. നിര്‍വചനങ്ങളുടെ ചട്ടക്കൂടില്‍ ചുരുങ്ങാനാഗ്രഹിക്കാത്ത മനുഷ്യരെ അതിഭാവുകത്വത്തിന്റെ അകമ്പടിയോടെയല്ല മറിച്ച ലളിതവ്യാഖ്യാനങ്ങളുടെ മേമ്പൊടി ചേര്‍ത്തു വിളമ്പുകയാണ്‌ ഓരോ നാടകത്തിലെയും ജീവനുള്ള കഥാപാത്രങ്ങള്‍. അണിയറയിലെ വിഹ്വലതകളും വേദനകളും മറന്ന്‌ അരങ്ങ്‌ നിറഞ്ഞാടുമ്പോള്‍ ഇവിടെ നാടകം നമ്മളില്‍ നിന്ന്‌ മറയുകയല്ല. മറിച്ച്‌ കൂടുതല്‍ കൂടുതല്‍ അടുക്കുകയാണ്‌.
പൂര്‍ണ പബ്ലിക്കേഷന്‍സ്‌ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 250 രൂപയാണ്‌.

15 comments:

ഗിരീഷ്‌ എ എസ്‌ said...

സമാഹാരത്തിലെ 12 നാടകങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ്‌ 'ഗ്രീന്‍ റൂം'. മരിച്ചാല്‍ പോലും സ്വസ്ഥത ലഭിക്കാത്ത പെണ്‍ശരീരത്തിന്റെ നൊമ്പരം അരങ്ങിലെന്ന പോലെ കാഴ്ചക്കാരുടെ മിഴികളും ഈറനാക്കുന്നു. പ്രബുദ്ധരെന്ന അവകാശപ്പെടുന്നവരുടെ മനസിലെ ക്രൂരതയുടെ ഇരുട്ട്‌ ഇവിടെ പകയുടെ കനലുകള്‍ പാകുന്നു. ഓരോ മരണവും അതിന്റെ ഉറവിടം തേടി തിരിച്ചു സഞ്ചരിക്കുകയാണിവിടെ.

സതീഷ്‌ കെ സതീഷിന്റെ രചനകളിലൂടെ...

ശ്രീ said...

ഈ പുസ്തക പരിചയം നന്നായി, ദ്രൌപതീ.

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഈ വിവരണം നാടകത്തെക്കുറിച്ച്‌ ഒന്നുകൂടി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.ഉപകാരപ്രദമായ ഒന്ന്

ഉപാസന || Upasana said...

Hmmm...
Avatharika "ksha" pidichchu
:)
upaasana

പ്രയാസി said...

കൊള്ളാം.. പെണ്ണിനു എപ്പോഴും ശരീരത്തിന്റെ നൊമ്പരം പറയാനെ നേരമുള്ളു..!

അവളെ ശാരീരികമായി കീഴ്പ്പെടുത്തിയാലും അവള്‍ കാഴ്ചവെച്ചാലും ഒരേ പോലെ കുറ്റം.. ആണുങ്ങള്‍ ശവത്തെപ്പോലും വിടാത്തവര്‍..!

ഇവളുമാരുടെ മാന്‍സ്സിക പീഡനം ഇതിനെക്കാളെത്രയൊ ഭയാനകമാണ്..!

നാടക വിവരണം നന്നായി.. ഒരു സംശയം പുസ്തക കച്ചവടം തുടങ്ങുന്നുണ്ടോ..!?

അലി said...

അമേച്വര്‍ നാടകങ്ങള്‍ അരങ്ങൊഴിയുകയും പ്രോഫഷണല്‍ നാടകങ്ങള്‍ ക്ലൈമാക്സ് ആടിത്തീര്‍ക്കുകയും ചെയ്യുന്ന ഈ കാലത്ത് നാടകത്തെക്കുറിച്ചുള്ള രചനകളെങ്കിലുമുണ്ടാവട്ടെ!

പുസ്തക പരിചയം നന്നായി
അഭിനന്ദനങ്ങള്‍!

ദിലീപ് വിശ്വനാഥ് said...

പുതിയ തലമുറയ്ക്ക് അന്യമാവുന്ന നാടകസംസ്ക്കാരം പരിചയപ്പടുത്താന്‍ ഈ പുസ്തകത്തിനു കഴിയും എന്നുറച്ച വിശ്വാസമുണ്ട്. നല്ല ഉദ്യമം ദ്രൗപതി.

ഏറനാടന്‍ said...

നന്നായി, നല്ല ഉദ്യമം

Sandeep PM said...

അമച്വര്‍ നാടകങ്ങളെ പറ്റി ഞാന്‍ ഗൗരവമായ്‌ പഠിച്ചിട്ടില്ല... പഠിക്കേണ്ട സമയം ആയി എന്ന് തോന്നുന്നു.... വളരെ നന്ദി... ഈ പുസ്തക പരിചയത്തിന്‌.

നാടോടി said...

ദ്രൌപതീ,
ഈ പുസ്തക പരിചയം നന്നായി...
കഴിഞ്ഞ നാലു ദിവസം ബഹറിന്‍ കേരളിയ സമാജത്തില്‍ നാടകോത്സവം ഉണ്ടായിരുന്നു. പത്തു നാടകങ്ങള്‍ വളരെ നന്നായി അവതരിപ്പിച്ചു..
നാടകങ്ങള്‍‌ക്ക് പുതുജീവന്‍ ലഭിക്കുന്നു എന്ന്‌ അറിയുന്നതില്‍ സന്തോഷം....
നാടകത്തെ വളരെ സ്‌നേഹിക്കുന്ന ഒരാള്‍..

സണ്ണിക്കുട്ടന്‍ /Sunnikuttan said...

kollam varmma. pusthaka parichayam.

njaan prayasiyute commnet support cheyyunnu.

:)

ദൈവം said...

നാടകാന്വേഷണങ്ങളുടെ അവസാനകാലത്ത് സതീഷായിരുന്നു നിറയെ.
അഭിവാദനം, വീണ്ടും ആ ഓര്‍മ്മകളിലേക്കു കൈപിടിച്ചതിന് നന്ദി.

K.P.Sukumaran said...

ദൈവവും ബൂലോഗത്ത് താണിറങ്ങി വന്നോ ? എനിക്ക് വയ്യേ ...

ഗിരീഷ്‌ എ എസ്‌ said...

ശ്രീ
പ്രിയാ
സുനില്‍
പ്രയാസി (പുസ്തകകച്ചവടം തുടങ്ങാനല്ല ട്ടോ)
അലി
വാല്‍മീകി
സാലിയേട്ടാ
ദീപു
നാടോടി
സണ്ണികുട്ടാ
ദൈവം
വിവേകി
അഭിപ്രായത്തിന്‌ നന്ദി..

Sathya Bhama said...

ee nombarangal kanumbol sthree abala anenna vikaram sakthamakukayano ennu thonnunnu.
kooduthal vethyasthatha ulla premeyangal pratheeshikunnu.