Saturday, August 18, 2007

എയ്ഡ്സ്‌


ഒന്ന്‌
കണ്ണാ...
ഇന്ദ്രിയങ്ങളെ നിദ്ര കീഴ്പ്പെടുത്തും മുമ്പ്‌
ഞാനെന്റെ ഹൃദയം തിരിച്ചുചോദിക്കുന്നു
വില്‍ക്കുവാനല്ല...
നിറമില്ലാത്ത ചുമരുകളില്‍
ചിത്രങ്ങളെ പോലെ തൂക്കിയിടാന്‍
പൊടിപിടിച്ചു തുടങ്ങുമ്പോള്‍
ഹരിതഭൂമിയുടെ ഊഷ്മളതയിലേക്ക്‌ വൃഥാ വലിച്ചെറിയാന്‍...

പരസ്പരം കാണാറുള്ള കവലകളില്‍ നിന്നും
താളിയോലകളില്‍ നിന്നും മാഞ്ഞുപോകുന്ന
പേരായി നീ മറയുമ്പോള്‍...
മണ്‍സൂണ്‍ രാത്രികളിലെ നഷ്ടപ്പെട്ട യാമങ്ങള്‍
ഇന്നും എന്നെ ഇക്കിളിപ്പെടുത്തുകയാണ്‌...

ഊഷരഭൂമിയില്‍ നിന്നും അയനം
ഊര്‍വതയിലെത്തും മുമ്പെ സാര്‍ത്ഥകമായ മിഥ്യകള്‍
ചോദ്യങ്ങള്‍ ചോര്‍ന്നുപോയവന്റെ ജഡത്തില്‍
ഈച്ചയാര്‍ക്കുന്ന നേരം...
സംസ്ക്കരിക്കാന്‍ മറന്ന അവശിഷ്ടങ്ങളില്‍
മുഖം പൂഴ്ത്തി ചിരിച്ചതും നീ...

ഹേമന്തത്തില്‍ ശബ്ദമുണ്ടാക്കുന്ന
കാറ്റാടി മരങ്ങളുടെ ശിഖരങ്ങളില്‍ കൂടുകൂട്ടിയ
പക്ഷികളുടെ വെന്തമാംസം
തീന്‍മേശയില്‍ ആവി പറത്തുമ്പോള്‍..
നിന്റെ ചുണ്ടുകളിലേക്കെന്റെ
ലാവ ഉരുകിയൊലിച്ച്‌ പടര്‍ന്നത്‌...
ലാളനങ്ങളുടെ കടലില്‍ നാം തിരമാലയായത്‌...
ഊടുവഴികളില്‍ ഒരൊറ്റബിന്ദുവായി ചേര്‍ന്നലിഞ്ഞത്‌...
നിന്റെ ശിശിരത്തിലായിരുന്നു

രണ്ട്‌
ചവിട്ടിക്കടന്നുപോയവരുടെ കാല്‍പാടുകളായിരുന്നു
ഹൃദയത്തിന്റെ വെളുത്ത ചുവരുകള്‍ നിറയെ...
എന്നിട്ടും ആസുരനൃത്തം കണ്ടാസ്വദിച്ച
പരേതാത്മക്കളോട്‌...
മാര്‍ബിള്‍കൂടാരത്തില്‍ കിടന്നുറങ്ങുന്ന
നിന്റെ സ്വപ്നങ്ങളുടെ വില പറയുക...

എന്റെ മനസിന്റെ തരിശില്‍
നിന്റെ കാല്‍പാദങ്ങള്‍ പതിഞ്ഞിട്ടുണ്ടായിരുന്നു...
കാറ്റിലും... ഇലകള്‍ കൊഴിഞ്ഞപ്പോഴും
ഓര്‍മ്മകള്‍ കൊണ്ട്‌ കാത്തുസൂക്ഷിച്ചിരുന്നു...
പക്ഷേ..ഈ മഴയില്‍...ചോര്‍ച്ചയില്‍
ആര്‍ദ്രമായി തന്നെ അസ്തമിക്കുകയാണ്‌
കിനാവുകളിലെ ആ മുദ്രകള്‍...

കാറ്റ്‌ പൊഴിക്കുന്ന സ്ഫടികതുള്ളികള്‍
ആകസ്മികമായി ചിതറുമ്പോള്‍
ഇടവപാതിയുടെ സങ്കീര്‍ത്തനങ്ങള്‍
ബാഷ്പമായി പറന്നത്‌ മറ്റൊരു മഴക്കായി മാത്രം...
പേമാരിയില്‍ ഒഴുകി നടന്ന്‌
മണ്ണിന്റെ അഗാധതയിലേക്ക്‌ പോയത്‌
തായ്‌വേരുകളുടെ സുക്ഷുപ്തിക്കും...
കോളില്ലാത്ത ആകാശത്ത്‌ നക്ഷമായി നീ ചിരിക്കുമ്പോള്‍
കൊന്നമരത്തിന്റെ ചുവട്ടില്‍
ഞാന്‍ മഴ നനയുകയായിരുന്നു....

മൂന്ന്‌
നന്ദി...
നീ തന്ന പോസിറ്റീവ്‌ രക്തത്തിന്‌
ചുവടുകള്‍ പിഴക്കാത്ത നൃത്തത്തിന്‌
ഒഴുകി വന്ന മന്ത്രണങ്ങള്‍ക്ക്‌
വിയര്‍പ്പിന്റെ സുഗന്ധത്തിന്‌
നിന്നോട്‌...നിന്റെ ഹൃദയത്തോട്‌...ആത്മാവിനോട്‌...

തപസ്‌ തീര്‍ന്നു...
മരണവാര്‍ഡുകളിലേക്ക്‌ മാമ്പൂ നിറച്ച ട്യൂബുകളുമായി
വിരുന്നുപോകുന്ന വെളുത്ത മാലാഖമാരുടെ
വിരാമഗീതങ്ങള്‍ കേള്‍ക്കുന്നു...
താപമളക്കാന്‍ വന്ന തെര്‍മോമീറ്ററിന്റെ നിലവിളിയും
ഉറയുടെ പരസ്യത്തില്‍
ചിതലരിക്കുന്നു...

പ്രളയം വന്ന്‌ സകലതുമൊലിച്ചുപോയാലുമില്ലെങ്കിലും..
സൂര്യാഘാതമേറ്റാലും..
മാര്‍ബിള്‍ കൂടാരത്തില്‍ കുറിച്ചുവെച്ച പേര്‌
നിന്റെത്‌ തന്നെയായിരുന്നുവെന്ന്‌
ശൈത്യം ഓര്‍മ്മപ്പെടുത്തുന്നു...

കണ്ണാ...
പക്ഷിയല്ല ചിറകറ്റുവീഴുവാന്‍..
ശിഖരമല്ല അടരുവാന്‍...
ഋതുഭേദങ്ങളില്‍ മറഞ്ഞിരുന്ന്‌ കൊത്തിയ
വിഷനാഗത്തിന്റെ പല്ലുകള്‍ മാത്രം നീ...


ചിത്രം കടപ്പാട്‌-ഗൂഗിള്‍

Saturday, August 11, 2007

അവളിലൂടെ തീവണ്ടി പായുന്നു


അയാളോടൊപ്പം ആള്‍ക്കൂട്ടത്തിനിടയിലേക്ക്‌ ഊളിയിടുമ്പോള്‍ അവളുടെ മനസില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല...വിഹ്വലതകള്‍ എത്തിനോക്കാത്ത നിമിഷങ്ങള്‍ ജീവിതത്തില്‍ വസന്തം തീര്‍ക്കാന്‍ തുടങ്ങിയത്‌ അവന്റെ വരവോടെയാണെന്ന യാഥാര്‍ത്ഥ്യം പലപ്പോഴും ഓര്‍മ്മകളെ സുന്ദരമാക്കാറുണ്ടെന്നതാണ്‌ വാസ്തവം...പ്രാരാബ്ദങ്ങളുടെ തീച്ചൂളയില്‍ ഉരുകിയില്ലാതാകുമെന്ന്‌ തോന്നിയ ഒരു പകലിലാണ്‌ അവന്‍ ജീവിതത്തിലേക്ക്‌ കടന്നുവന്നത്‌.സ്വപ്നങ്ങള്‍ അന്യമായിപോകുകയാണെന്ന തിരിച്ചറിവിലേക്ക്‌ പതിയ മടങ്ങിപോകുകയായിരുന്നെങ്കിലും യാഥാര്‍ഥ്യം അവളെ അതിവേഗം അവിടെ നിന്നും പിന്തിരിപ്പിച്ച്‌ കളഞ്ഞു...
ഒരുപാട്‌ ദിവസത്തെ പ്രാര്‍ത്ഥനക്ക്‌ ശേഷമാണ്‌ ഒരുപാട്‌ അകലെയായിട്ടും അവളോടൊപ്പം ചിലവഴിക്കാന്‍ അയാള്‍ എത്തിയത്‌..ആ പകലില്‍ അയാളുടെ മടിയില്‍ വാടി തളര്‍ന്നുകിടക്കുമ്പോള്‍ ഉള്ളറിവുകളില്‍ നിന്നും നേരിയ നീറ്റലില്‍ ഒന്നു തിരിച്ചറിയുകയായിരുന്നു...ഒരുപാട്‌ കാലം കാത്തുവെച്ചതെല്ലാം തനിക്ക്‌ നഷ്ടപ്പെടുകയാണോ...?

അവള്‍ മയൂഖ...
ഗ്രാമത്തിന്റെ വിശുദ്ധിയില്‍ നിന്നും നഗരത്തിന്റെ കപടതയിലേക്ക്‌ പറിച്ചെറിയപ്പെട്ടവള്‍...ജീവിതം വിരസമെന്ന്‌ തോന്നിയ ചില പകലുകളിലാണ്‌ അവളില്‍ നിന്നും മോഹങ്ങള്‍ പടിയിറങ്ങി തുടങ്ങിയത്‌...പക്ഷേ കിനാവുകളില്‍ സുഖനൊമ്പരത്തിന്റെ ചിത്രങ്ങള്‍ തീര്‍ത്ത്‌ നിനച്ചിരിക്കാതെ അയാള്‍ പടികയറിയെത്തിയപ്പോഴാണ്‌ അനുഭവങ്ങളുടെ സാഫല്യത്തില്‍ അവള്‍ അവളല്ലാതായി തുടങ്ങിയത്‌...
ചെന്നൈയിലെ പ്രഭാതങ്ങളോടും പ്രദോഷങ്ങളോടും പൊരുത്തപ്പെട്ട്‌ ജീവിതത്തിന്റെ പച്ചപ്പിനായി പടവെട്ടുമ്പോള്‍ മനസ്‌ ഇടക്ക്‌ നാട്ടിലേക്ക്‌ പായും..ക്രിസ്റ്റിയിപ്പോ എവിടെയാകും...ഇടക്ക്‌ തുമ്മുമ്പോള്‍ വെറുതെ നിനക്കും അവന്‍ തന്നെ ഓര്‍ത്തിട്ടുണ്ടാവും...ഇങ്ങനെ അനസ്യൂതം ഒഴുകുന്ന ഓര്‍മ്മകളാല്‍ സുന്ദരമാണ്‌ അവളുടെ പകലുകളും രാത്രികളും...
സത്യത്തില്‍ വര്‍ഷങ്ങള്‍ എന്തു വേഗമാണ്‌ കടന്നുപോകുന്നത്‌...ക്രിസ്റ്റി ജീവിതത്തിലേക്ക്‌ കടന്നുവന്നിട്ട്‌ രണ്ടുവര്‍ഷം കഴിഞ്ഞിരിക്കുന്നു...ഒരുപാട്‌ നല്ല ഓര്‍മ്മകള്‍ മാത്രം ഇപ്പോഴും ബാക്കിയായി അവശേഷിക്കുന്നു...ചുണ്ടുകളില്‍ മുറിപാട്‌ തീര്‍ത്ത അവന്റെ ചുംബനം ആദ്യമായി ഏറ്റുവാങ്ങിയത്‌ ഈ മണ്ണില്‍വെച്ചാണ്‌..എന്ത്‌ ആര്‍ത്തിയായിരുന്നു അവന്‌...ഉയര്‍ന്നു നില്‍ക്കുന്ന മാറിടത്തിലേക്ക്‌ ആസക്തിയോടെ നോക്കി അവനിരുന്നത്‌ മറീന ബീച്ചിലെ ഇളംകാറ്റും തിരമാലകളും കണ്ട്‌ ലജ്ജിച്ച്‌ നിന്നതോര്‍ക്കുന്നു...അവളുടെ മനസിലൂടെ ഒരു കൊള്ളിയാന്‍ പോലെ ഓര്‍മ്മകള്‍ മിന്നിമാഞ്ഞു...
നിനക്കായി രണ്ടു ദിവസം ഞാന്‍ തരുന്നു...പതിവായി പ്രാര്‍ത്ഥിക്കാറുള്ള ദേവിവിഗ്രഹം തന്നോട്‌ മാത്രമായി മൊഴിഞ്ഞ പോലെ തോന്നി...
പിറ്റേന്നാണ്‌ ക്രിസ്റ്റി ചെന്നൈയിലെത്തിയത്‌...മനസില്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത സന്തോഷം ഓളം തല്ലുന്നതറിഞ്ഞു...അവന്റെ കൂടെ അമ്പലത്തിലേക്ക്‌...അവന്‍ വാങ്ങിതന്ന കസവ്മുണ്ട്‌ മേറ്റ്ന്ത്‌ വേഷത്തേക്കാളും നന്നായി യോജിക്കുന്നുണ്ടെന്ന്‌ തിരിച്ചറിഞ്ഞ പകലായിരുന്നു അത്‌...
എവിടെയും ആളുകള്‍ മാത്രം..ആദ്യമായി ഈ ലോകം ശൂന്യമായിരുന്നെങ്കിലെന്നും ഇവിടെ താനും ക്രിസ്റ്റിയും മാത്രമായി അവശേഷിച്ചിരുന്നെങ്കിലെന്നും അവള്‍ ആശിച്ചുപോയി...നിരര്‍ത്ഥകമാണ്‌ ഈ ചിന്തയെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ മനസില്‍ ബഹളത്തെക്കാള്‍ ശൂന്യതയായിരുന്നു..എല്ലാവര്‍ക്കും അവരവരുടെ കാര്യം ഇതിനിടയില്‍ തന്നെയും ക്രിസ്റ്റിയേയും ആര്‌ ശ്രദ്ധിക്കുന്നു...
അല്‍പം തിരക്കുകുറഞ്ഞ സ്ഥലത്ത്‌ അവര്‍ ഇരുന്നു...
ക്രിസ്റ്റിയുടെ മടിയില്‍ അവള്‍ പതിയെ തലചായ്ച്ചു...മുകളിലെ സൂര്യബിംബം തന്റെ കണ്ണുകളോട്‌ എന്തോ മന്ത്രിക്കുന്നത്‌ പോലെ അവള്‍ക്ക്‌ തോന്നി..മുഖത്ത്‌ അറിയാതെ ഒരു നാണം കടന്നുവരുന്നുണ്ടോയെന്നവള്‍ സംശയിച്ചു..തന്റെ പൊടിരോമങ്ങള്‍ നിറഞ്ഞ വയറില്‍ അവനറിയാതൊന്നു തൊട്ടപ്പോള്‍...സിരകളിലൂടെ ഒരു അഗ്നി പാഞ്ഞുപോകുന്നതറിഞ്ഞു...
ക്രിസ്റ്റിക്ക്‌ തന്നോടൊന്നും മറച്ചുവെക്കാനാവാത്തത്‌ കൊണ്ടാവാം...രാധികയെ കുറിച്ച്‌ പറഞ്ഞത്‌..കേട്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി..എനിക്ക്‌ കിട്ടില്ലേ എന്റെ ക്രിസ്റ്റിയെ...ഇല്ലെങ്കില്‍ പിന്നെ ഈ ലോകത്ത്‌ ഞാനുണ്ടാവില്ല...മനസില്‍ അങ്ങനെയൊരു തീരുമാനം ഉടലെടുക്കുമ്പോഴും ഒന്നുമറിയാത്ത പോലെ ഇമയനക്കാതെ ക്രിസ്റ്റിയുടെ പ്രണയകഥ കേട്ടു...ആ പകലിന്റെ പടിയിറങ്ങി നടന്നുപോകുമ്പോള്‍ ക്രിസ്റ്റി തന്നെ ചേര്‍ത്തുപിടിച്ചിരുന്നു...

രാത്രി വിനോദ്സാറിന്റെ വക വിരുന്ന്‌...
നിമിഷങ്ങള്‍ തീര്‍ന്നുപോകരുതേയെന്ന്‌ ആശിച്ചുപോയതുകൊണ്ടാകാം..സമയത്തിന്‌ പതിവിലും തിരക്കായിരുന്നുവെന്ന്‌ തോന്നി...
രാവിലെ ക്രിസ്റ്റിയോടൊപ്പം മയുഖ നാട്ടിലേക്ക്‌ പോകാനിറങ്ങി..പകലിന്റെ പൗരുഷത്തിലേക്കുള്ള ആ യാത്രയാണ്‌ അവളില്‍ സ്വപ്നങ്ങളുടെ നിഴലുകള്‍ ചിത്രം വരച്ചത്‌...

ബസന്ത്‌ നഗര്‍ ബീച്ച്‌...
ക്രിസ്റ്റിയും മയൂഖയും തോളുരുമി നടന്നു...
ഒഴിഞ്ഞ സ്ഥലം നോക്കി അവര്‍ ഇരുന്നു...ക്രിസ്റ്റിയുടെ മടിയില്‍ അവള്‍ മലര്‍ന്നുകിടന്നു..അവയവങ്ങളിലൂടെ വൈദ്യുതി പ്രവഹിക്കുന്ന പോലെ തോന്നി..അവളുടെ ചൂണ്ടിലേക്ക്‌ അവന്റെ ചുണ്ടുകള്‍ തീക്കാറ്റായി സ്പര്‍ശിച്ചു..ആദ്യമായി ഒരു പുരുഷന്റെ മടിയില്‍ പൂര്‍ണസ്വതന്ത്രയായി കിടന്നപ്പോള്‍ ഉള്ളില്‍ വിഹ്വലതകള്‍ ഉറഞ്ഞുകൂടുന്നുണ്ടായിരുന്നു..ക്രിസ്റ്റി ഓടി വന്നത്‌ തന്റെ സാമീപ്യത്തിനായിരുന്നുവെന്ന്‌ തിരിച്ചറിയാഞ്ഞല്ല...പക്ഷേ എങ്കിലും ചില ഉള്ളുരുക്കങ്ങള്‍ മനസിനെ വേട്ടയാടുന്നു...
തീരെ നിനച്ചിരിക്കാതെയായായിരുന്നു നിരഞ്ജനുമായുമായുള്ള സൗഹൃദം..ഒരു നവജാതശിശുവിന്റെ സൗന്ദര്യം പോലെ അവന്റെ കവിതകള്‍...പലതിലും സ്ത്രൈണതയുടെ ദയനീയചിത്രങ്ങള്‍..ചിലതിലൂടെ കണ്ണ്‌ പായിച്ചപ്പോള്‍ അവന്‍ ഞാന്‍ തന്നെയാണോ എന്ന്‌ സംശയിച്ചു..വാക്കുകളുടെ അനസ്യൂതമായ ഒഴുക്ക്‌ അങ്ങനെ തോന്നിപ്പിച്ചതാകാം..ഒരു ഫെമിനിസ്റ്റിന്‍ പോലെ സ്ത്രീവാദിയായ നിരഞ്ജന്‍..ഒന്നു കാണണമെന്നായിരുന്നു ആദ്യം തോന്നിയത്‌...പിന്നെ മറുപടിയൊന്നും പ്രതീക്ഷിക്കാതെ ഒരു മെയില്‍ ചെയ്തു..നിനച്ചിരിക്കാതെ മറുപടി വന്നു..പിന്നെ ആ സൗഹൃദം ചാറ്റിങ്ങിലൂടെ വളര്‍ന്നു...നിനച്ചിരിക്കാതെ ലഭിക്കുന്ന ചില ആത്മബന്ധങ്ങള്‍ മനസിനെ മുറിപ്പെടുത്തിയേക്കുമോയെന്നും ഭയമുണ്ടായിരുന്നു...പക്ഷേ നിഴലുകള്‍ വീണുകിടന്ന വഴികളില്‍ നിന്നും അന്ധകാരം പതിയെ പോയ്മറയുന്നതായി തോന്നി...അറിയാതെ സ്വയം ചോദിച്ചുനോക്കി..അവന്‍ ആരാണ്‌? എല്ലാം തുറന്നുപറയാന്‍ ഒരു കൂട്ടുകാരന്‍...ദിവസങ്ങളുടെ കുതിച്ചുപായല്‍ ആ ഉത്തരത്തിനും മാറ്റം വരുത്തിയേക്കാമെന്ന്‌ സംശയിച്ചു...മനസില്‍ പ്രാര്‍ത്ഥിച്ചു..അവന്‌ ഒരിക്കലും തന്നോട്‌ പ്രണയം തോന്നരുതേയെന്ന്‌...പക്ഷേ ചില കവിതകളിലെ വരികളുടെ അര്‍ത്ഥവ്യതിയാനങ്ങള്‍, സംസാരത്തിലെ വാചാലത..ഒക്കെ പ്രണയത്തിന്റെ ചിത്രമായി തോന്നി...അവന്റെ മനസില്‍ ഇപ്പോള്‍ ഞാന്‍ മാത്രമെയുള്ളുവെന്നും സംശയിച്ചു..പക്ഷേ ക്രിസ്റ്റിയല്ലാതെ തന്റെ ജീവിതത്തില്‍ മറ്റാര്‍ക്കും സ്ഥാനമില്ലല്ലോ..?
ക്രിസ്റ്റിയോട്‌ ഒന്നും ഒളിച്ചുവെക്കാനാവാത്തത്‌ കൊണ്ടാവാം...അവനെഴുതിയ കവിതകളും..അവന്റെ സംസാരങ്ങളും ഒക്കെ പറഞ്ഞു..ക്രിസ്റ്റിക്കപ്പോള്‍ ഉള്ളിലും പുറത്തും നിസംഗതയായിരുന്നു..പക്ഷേ ആ മുഖം കാണാഞ്ഞിട്ടും ആ മനസ്‌ വിങ്ങുന്നുണ്ടെന്ന്‌ ഞാന്‍ മാത്രം തിരിച്ചറിഞ്ഞു...ജീവിത്തിലെപ്പോഴോ മനസിന്റെ താളം ഒന്നു തെറ്റിയോ..? മനസില്‍ ആ എഴുത്തുകാരന്‍ എന്തെങ്കിലും കുത്തികുറിച്ചിട്ടിട്ടുണ്ടോ...? മഴ എന്ന പേരില്‍ അവനെഴുതിയ ഒറ്റ കവിത മതിയായിരുന്നു ആ മനസ്‌ തിരിച്ചറിയാന്‍ എന്നിട്ടും ഒന്നുമറിയാത്ത പോലെ എന്തൊക്കെയോ...എനിക്കറിയില്ല...അല്‍പം ആശയക്കുഴപ്പത്തിലേക്ക്‌ മനസണ്‍ന്‌ വഴിമാറിയോ...ഏയ്‌ ഇല്ല..മയൂഖക്കതിനാവില്ല..ഒടുവില്‍ അങ്ങനെ സാന്ത്വനിച്ചു...
ചിന്തകള്‍ക്ക്‌ അറുതി വന്നത്‌ ക്രിസ്റ്റി തന്റെ കറുത്ത രോമങ്ങള്‍ ഇടതിങ്ങി നില്‍ക്കുന്ന കാലില്‍ സ്പര്‍ശിച്ചപ്പോഴാണ്‌..നാണമില്ലാതെ അവനെന്റെ ദേഹത്ത്‌ വീണ്ടും വീണ്ടും തൊട്ടുതലോടുകയാണ്‌...കള്ളന്‍..അവന്റെ ചില നോട്ടങ്ങളില്‍ വല്ലാതെ ചൂളിപോകുന്നതറിഞ്ഞു...മുലഞ്ഞെട്ടു കണ്ടാല്‍ മയങ്ങിവീഴുന്ന ബാല്യകാലം പോലെ അവന്‍ എന്റെ ചുണ്ടുകള്‍ വലിച്ചുകുടിക്കുന്നതറിഞ്ഞു...ഓര്‍മ്മ വന്നത്‌...നിരഞ്ജന്റെ കവിതയാണ്‌...ഒരു സ്ത്രീയുടെ കന്യകാത്വം നഷ്ടപ്പെടാന്‍ എടുക്കുന്ന സമയത്തെ കുറിച്ച്‌...ശാരീരം എന്ന പേരില്‍ അവന്‍ കുത്തികുറിച്ചിട്ട ആ കവിത എന്തോ ഇഷ്ടമായില്ല..മറ്റൊന്നും കൊണ്ടായിരുന്നില്ല..ഉള്ളില്‍ മോഹങ്ങള്‍ ആമ്പല്‍പൂക്കള്‍ പോലെ കണ്ണുചിമ്മുമ്പോള്‍ അവസരങ്ങളൊരുപാടുണ്ടായിട്ടും അവളെ അവന്‍ ഒന്നും ചെയ്യാതെ വിട്ടതിലുള്ള അമര്‍ഷം തന്നെയായിരുന്നു അങ്ങനെ തോന്നിപ്പിച്ചത്‌...ഈ കന്യകാത്വം എന്ന്‌ പറയുന്നതിന്‌ ഹൈടെക്‌ പെണ്‍കുട്ടികള്‍ എന്ത്‌ വില നല്‍കാനാണ്‌.മെഴുകുതിരിയായി ഉരുകിയുറ്റാന്‍ കൊതിക്കുന്ന പെണ്ണിന്‌ ആ കവിത കണ്ടാല്‍ ഭ്രാന്താകും...
ക്രിസ്റ്റിയുടെ രോമം തിങ്ങിനിറഞ്ഞ ശരീരം കണ്ടപ്പോള്‍ അവനോടൊപ്പം ശയിക്കാനാണ്‌ തോന്നിയത്‌...പിന്നെ ആ ദേഹം നിറയെ സ്വപ്നങ്ങള്‍ കൊണ്ട്‌ ചിത്രം വരക്കാനും.ജീവിതത്തിലെ അസുലഭ നിമിഷങ്ങളാണ്‌ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു.തന്നെ ആദ്യമായി ചുംബിച്ചത്‌..ക്രിസ്റ്റിയാണ്‌...ആയുസ്‌ തീരും വരെ അത്‌ ഒരോര്‍മ്മയായി മനസില്‍ കിടക്കുമെന്നുറപ്പാണ്‌...
നിമിഷങ്ങള്‍ പായല്ലേയെന്ന്‌ പ്രാര്‍ത്ഥിച്ചിട്ടും അത്‌ കാത്തുനില്‍ക്കാതെ കടന്നുപോകുന്നതറിഞ്ഞു.
തിരക്കിട്ട്‌ സ്റ്റേഷനിലേക്ക്‌...
ചെന്നൈയില്‍ നിന്ന്‌ തിരിക്കുന്ന വണ്ടിയായത്‌ കൊണ്ടാവാം സീറ്റ്‌ കിട്ടി...
ഇനി മുന്നില്‍ ഒരു രാത്രി...
ഉള്ളില്‍ മോഹങ്ങളുടെ തുടികൊട്ടുന്നു...
ആളുകള്‍ കുറവായ കമ്പാര്‍ട്ട്മെന്റിന്റെ ഒഴിഞ്ഞ കോണില്‍ അവരിരുന്നു...
ട്രെയിന്‍ പതിയെ നീങ്ങി...
ജനാലക്ക്‌ പുറത്തുള്ള കാഴ്ചകള്‍ അകന്നകന്നു പോകുന്നത്‌ കണ്ടു...
മദാലസയായ ഒരു പെണ്ണിനെയും ശരീരസൗന്ദര്യമുള്ള പുരുഷനും കണ്ടുമുട്ടുന്നത്‌ പോലെ പ്രണയവും കാമവും കണ്ടുമുട്ടുന്നത്‌ കണ്ടു...


തീവണ്ടിയുടെ ഗതിവിഗതികളോടൊത്ത്‌ അവരുടെ മനസും ഇളകിതുടങ്ങി...ക്രിസ്റ്റിയുടെ കാലില്‍ കൈകളൂന്നി മയുഖ കിടന്നു. ഓര്‍മ്മകള്‍ വീണ്ടും കുതിച്ചുപായുന്നതറിഞ്ഞു.. നിരഞ്ജന്‍ ഇപ്പോ എവിടെയാവും..സ്വപ്നങ്ങളുടെ ശവപറമ്പില്‍ ഓര്‍മ്മകളെ കുഴിച്ചുമൂടിക്കൊണ്ടിരിക്കുകയാവും അവന്‍...ഉള്ളിലെ പെരുമ്പറകൊട്ടുന്ന അനുഭവകാഴ്ചകളില്‍ നിന്നും തിമിരം ബാധിച്ചൊരു വൃദ്ധനാകാന്‍ മോഹിക്കുകയാവും അവന്‍. അവശേഷിക്കുന്ന കാഴ്ചകളില്‍ നിന്നെങ്കിലും മുക്തി നേടാന്‍..

അവനിപ്പോ എന്നെ കുറിച്ച്‌ ഓര്‍ക്കുന്നുണ്ടാകുമോ..? അവനറിയില്ലല്ലോ..ഞാനെന്റെ ക്രിസ്റ്റിയുടെ കാലില്‍ കെട്ടിപിടിച്ച്‌ ഒരു വേഴാമ്പലായി മാറാന്‍ കൊതിക്കുകയാണെന്ന്‌...ചിന്തകള്‍ക്ക്‌ അറുതി വന്നത്‌ ക്രിസ്റ്റിയുടെ കൈ അരക്കെട്ടിനെ മുറുക്കന്നതറിഞ്ഞപ്പോഴാണ്‌....അവനിപ്പോ തന്നെ ദേഹത്തോട്‌ ചേര്‍ത്തുപിടിച്ചിരിക്കുന്നു..വയറിലൂടെ അവന്റെ കൈ മിന്നാമിന്നിയെ പോലെ പ്രകാശം പരത്തി താഴേക്ക്‌ അരിച്ചിറങ്ങുന്നതറിഞ്ഞു...അവന്റെ ഉമിക്കരി പോലെ തള്ളി നിന്ന മുഖത്തെ രോമങ്ങള്‍ കവിളില്‍ ചിത്രം വരക്കുന്നത്‌ പോലെ തോന്നി...അവന്റെ കൈ താഴേക്ക്‌ താഴേക്ക്‌ അരിച്ചരിച്ചിറങ്ങുന്നു..ഞാനൊന്നു തടഞ്ഞിരുന്നെങ്കില്‍ ക്രിസ്റ്റിയിപ്പോ എന്നെ സ്പര്‍ശിക്കാന്‍ പോലും തുനിയില്ലായിരുന്നു..പക്ഷേ കഴിയുന്നില്ല..അവന്റേതല്ലേ ഞാന്‍..എന്റെ അവയവങ്ങളെല്ലാം അവന്‌ അസ്വദിക്കാനുള്ളതല്ലേ...തരളിതമായ മോഹങ്ങള്‍ക്ക്‌ ആത്മമന്ത്രണമായി അത്രയെ പറയാന്‍ കഴിഞ്ഞുള്ളു..അറിയാതെ ഒന്നു പൊന്തിയുയര്‍ന്നുപോയി..ക്രിസ്റ്റി പൊക്കിള്‍ചുഴിയിലേക്ക്‌ കൈകടത്തിയപ്പോള്‍ ശരീരം ഒന്നുലഞ്ഞു.അവന്റെ മടിയിലേക്ക്‌ തിരിച്ചുകിടത്തി ഉമ്മകള്‍കൊണ്ടുപൊതിഞ്ഞു...അവന്‍ കുറ്റിരോമങ്ങള്‍ മുഖത്തുരസിയപ്പോള്‍ വേദന തെല്ലൊന്നലോസരപ്പെടുത്തിയെങ്കിലും അത്‌ സുഖദമാണെന്ന്‌ തിരിച്ചറിഞ്ഞു...അവന്‍ ചുണ്ടുകളും ചുണ്ടുകളും തമ്മില്‍ കോര്‍ത്തുമാലയുണ്ടാക്കി...കവിളും കവിളും തമ്മില്‍ തീക്കാറ്റായി ഉരസി...കത്തുന്ന മോഹങ്ങള്‍..ശരീരത്തിലെ രഹസ്യാവയവങ്ങള്‍ പതിയെ നനയുന്നത്‌ പോലെ തോന്നി...
ഞങ്ങള്‍ ഇപ്പോള്‍ ഒരിരുണ്ട മുറിയിലായിരുന്നെങ്കില്‍.. പരസ്പരം കാണാതെ അവയവങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നെങ്കില്‍...ചിന്തകളില്‍ പോലും പ്രണയം കാമത്തിന്റെ ചിത്രം വരക്കുന്നതറിഞ്ഞു...
കാപ്പിക്കാരന്റെ അലോസരപ്പെടുത്തുന്ന ശബ്ദം കമ്പാര്‍ട്ട്മെന്റില്‍ മുഴങ്ങി...അയാള്‍ തങ്ങളോട്‌ ഒന്നും ചെയ്തില്ലെങ്കില്‍ പോലും ഈ ലോകത്തെ ഏറ്റവും വെറുക്കപ്പെട്ടവനായി അയാള്‍ മാറുന്നതറിഞ്ഞു...
ഇടക്കെപ്പോഴോ ചാന്ദ്നിയെ ഓര്‍മ്മ വന്നു...
അവള്‍ക്ക്‌ മോഹങ്ങളില്ലെന്ന്‌ തോന്നിയിട്ടുണ്ട്‌ പലപ്പോഴും..സൗഹൃദത്തിന്റെ മതില്‍കെട്ടിനുള്ളില്‍ തളക്കപ്പെട്ടതാണ്‌ അവളുടെ ജീവിതം..ആണ്‍കുട്ടികളോട്‌ അടുപ്പം കൂടാനൊന്നും അവള്‍ ഒരിക്കലും തയ്യാറായിരുന്നില്ല...സ്വയം ചോദിക്കാറുണ്ട്‌..അവളെന്തെ ഇങ്ങനെ..ആഗ്രഹങ്ങളുടെ കുരുതിക്കളത്തിലേക്ക്‌ പൊങ്ങിയും താഴ്‌ന്നും നടക്കേണ്ട പ്രായത്തില്‍...സുഖമില്ലാതെ ആശുപത്രികിടക്കയില്‍ കിടക്കുമ്പോള്‍ അവളുടെ അടുത്ത്‌ തന്നെയിരിക്കണമെന്നുണ്ടായിരുന്നെങ്കിലും കഴിഞ്ഞില്ല..മറ്റൊന്നും കൊണ്ടല്ല..ജോലിതിരക്ക്‌ തന്നെ..ഒരു തവണ പോയപ്പോള്‍ തന്നെ ആ കണ്ണുകളിലെ തിളക്കം വായിച്ചെടുത്തിരുന്നു..തന്നെ അവള്‍ക്ക്‌ ഒരുപാടിഷ്ടമാണ്‌...തിരിച്ചും. നിരഞ്ജന്‍ ജീവിതത്തിലേക്ക്‌ വന്നതുപോലെ യാദൃശ്ചികമായിരുന്നില്ല ആ പരിചയപ്പെടല്‍..എന്നാലും....
സത്യത്തില്‍ നിനച്ചിരിക്കാതെയെത്തുന്ന ചില ആത്മബന്ധങ്ങള്‍ ഈശ്വരനിശ്ചയം തന്നെയല്ലേ..? അല്ലെങ്കില്‍ അങ്ങകലെയുള്ള നിരഞ്ജനെ എങ്ങനെ കണ്ടെത്താനാണ്‌...സ്വപ്നങ്ങള്‍ ചിറക്‌ വിറച്ചാര്‍ക്കുന്ന നേരത്തെന്നൊന്നുമല്ലെങ്കില്‍ പോലും എപ്പോഴൊക്കെയോ ആ സാമീപ്യം താന്‍ കൊതിക്കുന്നില്ലേ..
ക്രിസ്റ്റിയെ കണ്ടുമുട്ടിയതും ഇതുപോലെയായിരുന്നു..ആദ്യമായി കണ്ടപ്പോഴും തന്നെ നോക്കിനിന്നപ്പോഴുമെല്ലാം അവന്‍ തന്റെ ജീവിതത്തിലേക്ക്‌ കടന്നുവരേണ്ടയാളാണെന്ന്‌ നിനച്ചിരുന്നേയില്ല...പകലുകളും പകലറുതികളും എന്റെ മനസിനെ കീഴ്പ്പെടുത്തിയപ്പോള്‍ മാത്രമല്ലേ പ്രണയത്തിന്റെ ഓളപരപ്പുകള്‍ക്കിടയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയത്‌..ഇപ്പോ ഈ തീവണ്ടിയാത്ര വരെയെത്തി ആ ബന്ധം...
ക്രിസ്റ്റി തന്നെ ഇറുകെ അമര്‍ത്തിപിടിക്കുന്നതറിഞ്ഞു...ദേഹങ്ങള്‍ തമ്മിലുള്ള ആകര്‍ഷണത്തിന്റെ മായാകാഴ്ചകളുടെ സുഖം മനസും ശരീരവും ഒരുപോലെ തിരിച്ചറിഞ്ഞിരിക്കുന്നു...ഒന്നുമറിയാത്തത്‌ പോലെ അവന്റെ മടിയില്‍ കിടന്നു...പിടിച്ചുനില്‍ക്കാനാവാത്ത വിധം മേലാകെ കോരിത്തരിക്കുന്നു...അവന്റെ മുഖത്തേക്ക്‌ നോക്കാന്‍ വല്ലാത്ത ജാള്യത തോന്നി...അവന്‍ തന്റെ ദേഹത്തില്‍ എന്തിനോ വേണ്ടി പരതി നടക്കുന്നത്‌ പോലെ തോന്നി..ക്രമേണ അവന്റെ കൈ മാറിടത്തെ ലക്ഷ്യമാക്കി ചലിക്കുന്നത്‌ കണ്ടു..മെല്ലെ മിഴികള്‍ പൂട്ടി...തൊണ്ട വരളുന്നത്‌ പോലെ തോന്നി...
ഇപ്പോള്‍ മനസില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല..കത്തുന്ന കനലായി കാമം മാത്രം..

ട്രെയിനിലെ ടോയ്‌ലെറ്റില്‍ ക്രിസ്റ്റിയോടൊപ്പം നിന്നു വിയര്‍ക്കുമ്പോള്‍ ട്രെയിന്റെ വേഗത ക്രമാധീതമായി വര്‍ധിക്കുന്നത്‌ പോലെ തോന്നി. ഞാന്‍ നശിച്ചിരിക്കുന്നു. കാത്തുവെച്ചതെല്ലാം ക്രിസ്റ്റി കട്ടെടുത്തിരിക്കുന്നു...പക്ഷേ അവന്‍ കുറ്റക്കാരനാണോ..ഒരിക്കലുമല്ല..അവനര്‍ഹതപ്പെട്ടത്‌ അവനെടുത്തു...വിവാഹത്തിന്‌ മുമ്പ്‌...ഇതൊന്നും പാടില്ലെന്ന സാമൂഹ്യവ്യവസ്ഥ പൊളിച്ചെറിയേണ്ട കാലം കഴിഞ്ഞെന്ന്‌ കമ്പ്യൂട്ടര്‍ കാണാത്ത നാട്ടുമ്പുറത്തുകാര്‍ക്ക്‌ പറഞ്ഞാല്‍ മനസിലാവില്ല...മയൂഖയുടെ മനസില്‍ ചിന്തകള്‍ പെയ്തിറങ്ങി...
പരസ്പരം മുഖത്തേക്ക്‌ നോക്കാതെ സീറ്റില്‍ വന്നിരിക്കുമ്പോള്‍ ഒന്നു വേഗം കോഴിക്കോട്ടെത്തിയിരുന്നെങ്കില്‍ എന്ന ചിന്ത മാത്രമായിരുന്നു മനസില്‍.

ആറുമാസത്തിന്‌ ശേഷം
പുരോഗതിയെന്തെന്നറിയാത്ത നാട്ടുമ്പുറത്തെ പാതി ചെരിഞ്ഞുനിന്ന മാവിന്‍കൊമ്പില്‍ ജീവിതത്തെ കെട്ടിയിട്ട്‌ മയൂഖ മനോഹര്‍ തിരിഞ്ഞു നടക്കുമ്പോള്‍ തോറ്റത്‌ അവളായിരുന്നില്ല...പ്രണയം മാത്രം...


പെയിന്റിംഗ്‌ കടപ്പാട്‌-ഗൂഗിള്‍