Thursday, September 27, 2007

അപരിചിത


സെന്‍ട്രല്‍ ലൈബ്രറിയിലെ വായനാമുറിയില്‍ വെച്ച്‌ മൂന്നാമത്തെ തവണയാണ്‌ ആ സ്ത്രീയെ കണ്ടുമുട്ടുന്നത്‌. ഒരു തട്ടം കണക്കെ സാരിതുമ്പ്‌ തലയിലിട്ട്‌ അവരാ പടികള്‍ കയറിവരുമ്പോള്‍ ഒരു മുസ്ലിം സ്ത്രീയാണെന്നാണ്‌ കരുതിയത്‌. അല്‍പമകലെയിരുന്ന്‌ ആഴ്ചപതിപ്പിലൂടെ കണ്ണോടിക്കുമ്പോള്‍ അറിയാതൊന്ന്‌ നോക്കി...അവരുടെ ബ്ലൗസിന്‌ മുകളിലൂടെ കിടക്കുന്ന വെളുത്ത മുത്തുകളുള്ള കൊന്ത കണ്ടു. അവര്‍ ഒരു ക്രിസ്ത്യാനിയാണെന്ന്‌ മനസ്‌ മാറ്റിയെഴുതി. സത്യത്തില്‍ മതമെന്റെ വിഷയമായിരുന്നില്ല. എന്നിട്ടും അവരുടെ മതമറിയാന്‍ ആകാംഷ തോന്നി. ചുറ്റിനുമുള്ള ആരൊക്കെയോ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നെങ്കിലും അവള്‍ പരിസരത്തെ കുറിച്ച്‌ തീരെ ബോധവതിയായിരുന്നില്ല.
വായനയുടെ താളം മുറുകിയപ്പോള്‍ ഞാനറിയാതെ അവരെ വിസ്മരിച്ചു.
പിറ്റേന്ന്‌ അവരിരുന്ന ഇരിപ്പിടം ശൂന്യമായിരുന്നു. വളരെ വിരസമായിത്തോന്നിയ അന്ന്‌ ഒന്നും വായിക്കാന്‍ തോന്നിയില്ല.
മിഠായിതെരുവിലെ തിരക്കിനിടയിലൂടെ ഊളിയിടുമ്പോള്‍ ഇനിയെങ്ങോട്ട്‌ പോകണമെന്ന ചിന്തയായിരുന്നു മനസില്‍. വെയില്‍ കുറഞ്ഞൊരു പകലായത്‌ കൊണ്ട്‌ കടപ്പുറത്തേക്ക്‌ നടന്നു. രണ്ടാംഗേറ്റിനടുത്തെത്തിയപ്പോള്‍ വല്ലാത്ത തിരക്കായിരുന്നു. വൈകിയെത്തിയ നേത്രാവതി ഇഴഞ്ഞുനീങ്ങുകയാണ്‌. ഓട്ടോറിക്ഷകളുടെ നീണ്ടനിര ആ പരിസരത്തെ അലോസരപ്പെടുത്തി. വണ്ടി പോയപ്പോള്‍ തിരക്കിനിടയിലൂടെ നടന്നു. ഇടക്ക്‌ മേഘങ്ങള്‍ വഴുതിമാറുമ്പോള്‍ എത്തിനോക്കുന്ന സൂര്യന്‍ തെല്ലൊന്ന്‌ വിഷമിപ്പിക്കുന്നുണ്ടെങ്കിലും ഈ പകലിനെയും കൊന്നേ തീരു എന്ന ചിന്ത നടത്തത്തിന്‌ ആക്കം കൂട്ടി.
കടപ്പുറത്ത്‌ തീരെ തിരക്ക്‌ കുറവായിരുന്നു. ചില പ്രണയികള്‍ വൃക്ഷത്തണലിലിരുന്ന്‌ സംസാരിക്കുന്നുണ്ട്‌. തട്ടുകടക്കാരുടെയും കടലവില്‍പനക്കാരുടെയുമെല്ലാം മുഖത്ത്‌ ആളില്ലാത്തതിന്റെ നിരാശ നിഴലിച്ച്‌ കിടക്കുന്നത്‌ കാണാം.
ഒരു തണല്‍ തേടിയുള്ള യാത്രയായിരുന്നു പിന്നീട്‌. ഇവിടെയെത്തുമ്പോള്‍ സാധാരണ ഇരിക്കാറുള്ളത്‌ കടല്‍പാലത്തിന്‌ സമീപത്താണ്‌. എതിരെ കടന്നുവരുന്ന കാറ്റിന്റെ ശബളിമയില്‍ അവിടെയെത്തിയതറിഞ്ഞില്ല. സ്വകാര്യത ഇഷ്ടപ്പെടുന്നവരില്‍ ചിലരെല്ലാം ദൂരങ്ങളുടെ വിടവ്‌ തീര്‍ത്ത്‌ കടലിനോട്‌ സല്ലപിക്കുന്നുണ്ടായിരുന്നു.
ഇരുന്ന്‌ നാലുപാടും കണ്ണുപായിക്കുന്നതിനിടയിലാണ്‌ ആ സ്ത്രീയെ കണ്ടത്‌. കൈയില്‍ ഒന്നു രണ്ടു പുസ്തകങ്ങളുമുണ്ടായിരുന്നു. കാറ്റ്‌ മുടിയിഴകളെ പറത്തി മുഖത്തേക്കിടുന്നത്‌ കൊണ്ടാവാം പാതി ചെരിച്ച്‌ വെച്ച കുട അവരുടെ തോളിലൂടെ ചാഞ്ഞുകിടന്നിരുന്നു. ആദ്യമെ കണ്ടപ്പോള്‍ മുതല്‍ ശ്രദ്ധിക്കുകയാണ്‌, ഒരു വികാരവുമില്ലാത്തൊരു മുഖം, ഭീതിപ്പെടുത്തുന്ന നിസംഗത. ഉള്ളിലൊരു കടലൊളിപ്പിച്ച്‌ മറ്റൊരു കടലിനോട്‌ കഥ പറയുന്നത്‌ പോലെ തോന്നി..
അവള്‍ക്കിഷ്ടപ്പെട്ട നിറം കറുപ്പായിരുന്നോ..? കണ്ടപ്പോഴെല്ലാം അവരുടെ ശരീരത്തോടൊട്ടി കിടന്നിരുന്നത്‌ കറുപ്പ്‌ സാരികളാണ്‌. അതില്‍ ചെറിയ പൂക്കളായി അലങ്കാരപണികള്‍ ചെയ്തിരുന്നു. നന്നായി വെളുത്ത ശരീരമായിരുന്നത്‌ കൊണ്ട്‌ തന്നെ ആ കറുപ്പ്‌ അവരില്‍ വല്ലാത്ത സൗന്ദര്യം ജ്വലിപ്പിച്ചിരുന്നു.
ഇത്തവണ കറുപ്പില്‍ നീലശംഖുപുഷ്പങ്ങളായിരുന്നു അവരുടെ സാരിയിലെ ഡിസൈന്‍. നേര്‍ത്ത വള്ളികളില്‍ പൂക്കള്‍ തൂങ്ങിയാടുന്നത്‌ പോലെ തോന്നിപ്പിച്ചു.
ലൈബ്രറിയിലെ ഒരു നിത്യസന്ദര്‍ശക എന്ന നിലയില്‍ ഏതെങ്കിലുമൊരു പുസ്കതത്തെ കുറിച്ച്‌ ചോദിച്ച്‌ പരിചയപ്പെടാവുന്നതേയുള്ളു. പക്ഷേ മനസില്‍ ഒരിക്കലുമില്ലാത്തൊരു മടി ആവരണം ചെയ്യുന്നത്‌ പോലെ തോന്നി. ദിവസവും കാണുന്ന നിരവധി പേരില്‍ ഒരാള്‍ മാത്രമാണിത്‌..അതും തന്നെക്കാള്‍ പത്ത്‌ വയസെങ്കിലും അധികമുള്ളൊരു സ്ത്രീ..പരിചയപ്പെട്ടാല്‍ തന്നെ എന്തിന്‌..? എന്നിലെ യുവത്വം എന്റെ ഭീരുത്വത്തെ അങ്ങനെടക്കം ചെയ്യാന്‍ ശ്രമിച്ചു..
തിരിച്ചു നടക്കുമ്പോഴെപ്പോഴോ ആ സ്ത്രീ മനസില്‍ നിന്ന്‌ വീണുപോയി...

രാവിലെ പത്രത്തിലൂടെ കണ്ണോടിച്ചു. ഇന്നത്തെ പരിപാടിയില്‍ നാലാമത്തെതില്‍ മനസും മിഴികളുമുടക്കി നിന്നു. രാവിലെ പതിനൊന്നിന്‌ ഐ എം എ ഹാളില്‍ സാഹിത്യസദസ്‌..
അവിടെയെത്തുമ്പോള്‍ ഹാളില്‍ പതിനഞ്ചോളം പേര്‍ മാത്രം. നോട്ടീസില്‍ പറഞ്ഞവരില്‍ ഭൂരിഭാഗവും എത്തിയിട്ടില്ല. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒരു ബാനര്‍ മാത്രം പുറകുവശത്തെ കര്‍ട്ടനില്‍ തൂങ്ങിയാടുന്നുണ്ട്‌. സ്വാഗതപ്രാസംഗികന്‍ തന്നെ വിരസതയിലേക്ക്‌ കൈപിടിച്ചു നടത്തി. പിന്നെ ഇരുന്നില്ല.

എല്‍ ഐ സി കോര്‍ണറില്‍ ബസിറങ്ങി കൂള്‍ ബാറിലേക്ക്‌ നടന്നു. ലൈംജ്യോൂസ്‌ വാങ്ങി വായിലേക്ക്‌ കമഴ്ത്തി. നൈറ്റ്‌ ഷിഫ്റ്റായതില്‍ പിന്നെയുള്ള ദുരിതങ്ങളാണിത്‌..വേറെ നാട്ടില്‍ നിന്ന്‌ വന്നുനില്‍ക്കുന്നതാവുമ്പോള്‍ പറയാതിരിക്കുന്നതാവും നല്ലത്‌..പകല്‍ ശാപമാകുന്നു..
വായനാമുറിയില്‍ അന്ന്‌ വളരെ കുറച്ച്‌ പേര്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. പുതിയ ചില ആഴ്ചപതിപ്പുകള്‍ കണ്ടു അതിലൊന്നെടുത്ത്‌ സ്വയം ചുരുങ്ങി. ആ സ്ത്രീ വന്നത്‌ വായനയുടെ സുഖത്തില്‍ ഞാനറിഞ്ഞില്ല. മാതൃഭൂമി ആഴ്ചപതിപ്പിലെ ടി പി രാജീവന്‍ എഴുതുന്ന പാലേരി മാണിക്യം കൊലക്കേസ്‌ എന്ന നോവലിലായിരുന്നു കണ്ണും മനസും..വായിച്ച്‌ തീര്‍ത്ത്‌ ഒന്നു മൂരിനിവര്‍ന്നപ്പോഴാണ്‌ അവരെ കണ്ടത്‌..
ഒന്നുമറിയാത്ത ഭാവത്തില്‍ ആ സ്ത്രീ പുസ്തകം വായിക്കുന്നു. താളുകള്‍ക്കിടയിലൂടെ കയറ്റിവെച്ച വിരലുകളിലൊന്നില്‍ തിളങ്ങുന്ന ഒരു കൃഷ്ണന്റെ മോതിരം..
ഇവരിതേത്‌ മതക്കാരിയാണ്‌...
അല്ലെങ്കിലും കാഴ്ചയില്‍ മതമറിഞ്ഞിട്ടെന്തിനാണ്‌
പൂര്‍ണനഗ്നയായ ഒരു സ്ത്രീയെ നോക്കി ഏതു മതമാണെന്ന്‌ ഈ ലോകത്ത്‌ ആര്‍ക്ക്‌ പറയാനാകും? അടയാളങ്ങളാണ്‌ മനുഷ്യനെ മതത്തിനടിമയാക്കുന്നത്‌..എന്റെ ചിന്ത എന്നെ ഛിന്നഭിന്നമാക്കും മുമ്പ്‌ ഞാനതിനെ വഴിമാറ്റി വിട്ടു.
പക്ഷേ..അന്നും ആ സ്ത്രീയ പരിചയപ്പെടാന്‍ എന്നിലെ ഭീരുത്വം അനുവദിച്ചില്ല.
പിന്നീട്‌-
വൈ എം സി എ റോഡില്‍, റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത്‌, മൊഫ്യൂസല്‍ ബസ്റ്റാന്റില്‍, അരയിടത്ത്പാലത്തെ സമ്മേളനനഗരിയില്‍..നഗരത്തില്‍ ഞാന്‍ പോകാറിടത്തെല്ലാം അവരുമുണ്ടായിരുന്നു..
തീര്‍ത്തും നിസംഗയായ ആ സ്ത്രീ ഇതിലൊരു തവണ പോലും എന്നെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. പക്ഷേ ഇനിയൊരിക്കല്‍ കണ്ടുമുട്ടിയാല്‍ ഒരു വാക്കെങ്കിലും സംസാരിക്കണമെന്ന്‌ ഞാനുറച്ചു.
ഇതിനിടയില്‍ നാട്ടില്‍ പോകേണ്ടതായി വന്നു. ഒരാഴ്ചക്ക്‌ ശേഷമാണ്‌ തിരിച്ചുവന്നത്‌.
കോഴിക്കോട്ടെത്തിയ ശേഷം ഇടക്കിടെ ലൈബ്രറിയില്‍ എത്താറുണ്ടായിരുന്നെങ്കിലും ആ സ്ത്രീയെ മാത്രം കണ്ടില്ല. കണ്ടുമറന്ന അപരിചിതരെ പോലെ അവരെയും മനസില്‍ കുഴിച്ചുമൂടി.
മാതൃഭൂമി ആഴ്ചപതിപ്പില്‍ ഈയിടയായി അശ്ലീലം അമിതമാകുന്നുണ്ടെന്ന വായനക്കാരന്റെ പരാതിയിലേക്കൊന്ന്‌ കണ്ണുപായിച്ച്‌ അവിടെയിരുന്നു..കഥയിലും കവിതയിലും നോവലിലുമെല്ലാം അത്‌ അതിര്‍ത്തിലംഘിച്ച്‌ കിടക്കുകയാണെന്ന്‌ പരിവേദനവുമായി നിരവധി അസ്വാദകരുടെ കുറിപ്പുകള്‍..
ലൈബ്രറിയില്‍ നിന്ന്‌ പുറത്തേക്കിറങ്ങി വരുമ്പോള്‍ ആ സ്ത്രീ കയറിവരുന്നുണ്ടായിരുന്നു. കറുപ്പില്‍ വെളുത്ത പുള്ളികളുള്ള കോട്ടണ്‍സാരിയായിരുന്നു അവര്‍ ധരിച്ചിരുന്നത്‌.
തൊട്ടടുത്തെത്തിയപ്പോള്‍ ധൈര്യം സംഭരിച്ച്‌ ചോദിച്ചു.
എന്താ പേര്‌..
ഒരു നിമിഷം അവരെന്റെ മുഖത്തേക്ക്‌ നോക്കി. പിന്നെ നേര്‍ത്ത പുഞ്ചിരിയോടെ പറഞ്ഞു.
അരുന്ധതി.
മറ്റൊരു വാക്കു പോലുമുരിയാടാതെ നടന്നു പോകുകയും ചെയ്തു.
പകല്‍സമയത്തെ ശൂന്യതയില്‍ മാനാഞ്ചിറ മൈതാനിയില്‍ സ്വകാര്യം പറയുന്ന പരുന്തുകളെ നോക്കി മതിലിനരുകില്‍ നിന്നു. മനസില്‍ അരുന്ധതിയായിരുന്നു. അവരെ കുറിച്ച്‌ കൂടുതല്‍ അറിയണമെന്ന്‌ തോന്നി.
വീണ്ടും ലൈബ്രറി ഹാളിലേക്ക്‌ നടന്നു
അവരുടെയടുക്കേത്ത്‌ ചെന്നു.
കുറെ ചോദ്യങ്ങളുണ്ട്‌ മനസില്‍ ല്ലേ?
ഉം. ഞാന്‍ മൂളി
എല്ലാത്തിനും ഉത്തരം പ്രതീക്ഷിക്കരുത്‌
സമ്മതിച്ചു-ചിരിച്ചുകൊണ്ട്‌ ഞാന്‍ പറഞ്ഞു.

എവിടെയാ വീട്‌...
അവര്‍ മെല്ലെ തലയാട്ടി
ബന്ധുക്കളൊക്കെ-
അതിനും അവര്‍ തലയാട്ടിയതേയുള്ളു
എന്താ ആ പുസ്തകം തിരിച്ചെത്തിക്കാത്തത്‌..അപ്രതീക്ഷിതമായ ആ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി..
എതു പുസ്തകം-ഞ്ഞാന്‍ ചോദിച്ചു
പത്മരാജന്റെ ഋതുഭേദങ്ങളുടെ പാരിതോഷികം..
വായിച്ചു തീര്‍ന്നില്ല...
അവള്‍ തലകുലുക്കി.

നമുക്ക്‌ പിരിയാം...പെട്ടന്നുള്ള അവരുടെ മറുപടി എന്നെ എറെ നിരാശനാക്കി.
തിരിച്ചു നടക്കുമ്പോള്‍ ഇനിയൊരിക്കലും കണ്ടുമുട്ടരുതേയെന്ന്‌ പ്രാര്‍ത്ഥിച്ചു. ഉള്ളില്‍ നിഗൂഡത ഒളിപ്പിക്കുന്നവനാണ്‌ ഞാന്‍..അത്തരത്തിലുള്ള ഒരാള്‍ക്ക്‌ എന്തിനാണ്‌ അതേ ഛായയുള്ള മറ്റൊരാളുടെ സൗഹൃദം...

മൂന്നാല്‌ ദിവസം ലൈബ്രറിയിലേക്ക്‌ പോയതേയില്ല.
ഇതിനിടയില്‍ എറണാകുളത്ത്‌ ജോലി ചെയ്യുന്ന കൂട്ടുകാരി വന്നിരുന്നു. അവളുടെ കൂടെ ഉച്ചഭക്ഷണം കഴിച്ച്‌ റെയില്‍വെസ്റ്റേഷനിലേക്ക്‌ പേകേണ്ടി വന്നു.
ലേഡീസ്‌ കമ്പാര്‍ട്ട്മെന്റിലെ തിരക്കിനിടയിലേക്ക്‌ അവള്‍ ഊളിയിട്ടപ്പോള്‍ വീണ്ടും സിമന്റുബെഞ്ചില്‍ വന്നിരുന്നു.
തീവണ്ടി താളം ഒപ്പിച്ചു ഒഴുകി നീങ്ങി..
ശൂന്യമായ ആ പ്ലാറ്റ്ഫോമില്‍ തന്നെയിരുന്നു.

സമയം അഞ്ചരയാകുന്നു..
ഇനി ഓഫിസിലേക്ക്‌
എഴുന്നേറ്റപ്പോഴേക്കും ദൂരെ നിന്നും മംഗള എക്സ്പ്രസിന്റെ ചൂളംവിളി കേട്ടു. അത്‌ സ്റ്റേഷനിലെത്തി നിന്നു. പെട്ടന്ന്‌ പ്ലാറ്റ്ഫോമില്‍ വല്ലാത്ത തിരക്കനുഭവപ്പെട്ടു.
പുറത്തേക്ക്‌ നടക്കുമ്പോള്‍ യാദൃശ്ചികമായി ഒരു കമ്പാര്‍ട്ട്മെന്റില്‍ ജനലിനോട്‌ ചേര്‍ന്ന്‌ അരുന്ധതി..നിസാമുദ്ദീന്‍ വരെ പോകുന്ന തീവണ്ടിയാണ്‌..ഒരു പക്ഷേ അവര്‍ ഈ നഗരം വിടുകയാവും..ആ ചിന്ത എന്റെ മനസില്‍ വല്ലാത്തൊരു നൊമ്പരം തീര്‍ത്തു..
കറുപ്പില്‍ ഇളംറോസ്‌ പൂക്കളുളള സാരിയുടുത്ത്‌ അരുന്ധതി...
ഓടിയാ ജാലകത്തിനടുത്തെത്തിയപ്പോഴേക്കും തീവണ്ടി മെല്ലെ ചലിച്ചു തുടങ്ങിയിരുന്നു. ഒന്നും പറയാതെ അവരെന്റെ മുഖത്തേക്ക്‌ തന്നെ നോക്കി നിന്നു.
ഞാന്‍ പോകുകയാണ്‌..ഇനിയൊരിക്കലും കാണില്ല..
വിറയാര്‍ന്ന ശബ്ദത്തില്‍ അവരത്‌ പറഞ്ഞ്‌ തീര്‍ത്തു.
പിന്നെ ഒന്നും മിണ്ടാതെ പുറത്തേ ബഹളത്തിലേക്ക്‌ നോക്കിയിരുന്നു.
എവിടെ ചെന്നാലും നീയുണ്ടായിരുന്നു..ഒരു നിഴലു പോലെ...ഒടുവില്‍ എന്നെ യാത്രയാക്കാനും നിനക്ക്‌ വരേണ്ടി വന്നു..ഒരു പക്ഷേ നിന്റെ നിയോഗം...പേര്‌ ചോദിക്കുന്നില്ല..അതറിഞ്ഞാല്‍ മനസില്‍ അത്‌ മാത്രമായി അവശേഷിക്കും..
പൊയ്ക്കൊള്ളു...
അവരുടെ മുത്തുമണികള്‍ കിലുങ്ങുന്ന ശബ്ദം അകന്നകന്നു പോകുന്നതറിഞ്ഞു.

അല്‍പം ദൂരത്തെത്തിയപ്പോള്‍ അരുന്ധതി വാതില്‍ക്കലെത്തി കൈവീശി കാണിച്ചു.ഞാന്‍ തിരിച്ചും..

19 comments:

ഗിരീഷ്‌ എ എസ്‌ said...

പൂര്‍ണനഗ്നയായ ഒരു സ്ത്രീയെ നോക്കി ഏതു മതമാണെന്ന്‌ ഈ ലോകത്ത്‌ ആര്‍ക്ക്‌ പറയാനാകും? അടയാളങ്ങളാണ്‌ മനുഷ്യനെ മതത്തിനടിമയാക്കുന്നത്‌..എന്റെ ചിന്ത എന്നെ ഛിന്നഭിന്നമാക്കും മുമ്പ്‌ ഞാനതിനെ വഴിമാറ്റി വിട്ടു.
പക്ഷേ..അന്നും ആ സ്ത്രീയ പരിചയപ്പെടാന്‍ എന്നിലെ ഭീരുത്വം അനുവദിച്ചില്ല.

അപരിചിതര്‍
ജീവിതത്തിന്റെ ഭാഗം തന്നെയാണ്‌...
വീണ്ടുമൊരിക്കല്‍ കൂടി കണ്ടുമുട്ടില്ലെന്ന
ഉറപ്പ്‌ മാത്രം സമ്മാനിച്ച്‌
നമുക്കിടയിലൂടെ കടന്നുപോകുന്നവര്‍


അരുന്ധതി അങ്ങനെയായിരുന്നില്ല...
ഒരിക്കലും മറക്കാനാവാത്ത
ഓര്‍മ്മയായി
അവര്‍ മനസില്‍ പെയ്തിറങ്ങുന്നു...

വഴി തെറ്റി പെയ്ത ഒരു മഴയുടെ ഹൃദ്യമായ ഓര്‍മ്മകളിലൂടെ....

Sethunath UN said...

ന‌ന്നായി.

കുറുമാന്‍ said...

നന്നായിരിക്കുന്നു. അരുന്ധതി കൈവീശി യാത്രയായത് ഏകാന്തതിയില്‍ നിന്നുള്ളൊരു മോചനത്തിലേക്ക്, നഷ്ടപെട്ടതെന്തോ നേടുമെന്ന വിശ്വാസത്തിലാണെന്ന് വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നു.

സഹയാത്രികന്‍ said...

"എവിടെ ചെന്നാലും നീയുണ്ടായിരുന്നു..ഒരു നിഴലു പോലെ...ഒടുലില്‍ എന്നെ യാത്രയാക്കാനും നിനക്ക്‌ വരേണ്ടി വന്നു..ഒരു പക്ഷേ നിന്റെ നിയോഗം..."

കൊള്ളാം...


:)

കുഞ്ഞന്‍ said...

ജീവിതയാത്രയില്‍ അപരിചിതര്‍ക്കെന്തു സ്ഥാനം എന്നുള്ള ചിന്തക്കെതിരെയുള്ള ശക്തമായ ആവിഷ്കാരം!

മയൂര said...

നല്ല എഴുത്ത് .....

ശ്രീ said...

“ഉള്ളില്‍ നിഗൂഡത ഒളിപ്പിക്കുന്നവനാണ്‌ ഞാന്‍..അത്തരത്തിലുള്ള ഒരാള്‍ക്ക്‌ എന്തിനാണ്‌ അതേ ഛായയുള്ള മറ്റൊരാളുടെ സൗഹൃദം..”

അങ്ങനെയുള്ളവര്‍‌ സമൂഹത്തെ അല്പമെങ്കിലും ഭയക്കുന്നുണ്ട്, മനസ്സിലെങ്കിലും എന്നു പറഞ്ഞാല്‍‌ അതില്‍‌ കുറച്ചെങ്കിലും ശരിയില്ലേ?

അപരിചിതരായ ഒരുപാടു പേര്‍‌ നമ്മുടെയെല്ലാം ജീവിതത്തില്‍‌ പലപ്പോഴായി കടന്നു വരാറുണ്ട്. അപ്രതീക്ഷിതമായി ചിലതെല്ലാം ഓര്‍‌മ്മിപ്പിച്ച്... ചിലെതെല്ലാം ചിന്തിപ്പിച്ച്... മറ്റെന്തൊക്കെയോ ഊഹിക്കാന്‍‌ വിട്ട് അപ്രതീക്ഷിതമായി തന്നെ യാത്രയാകുന്നവര്‍‌...
അതെ, അവരും നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്‍.
കഥ നന്നായിരിക്കുന്നു.
:)

ഉപാസന || Upasana said...

മാഡം വളരെ ഇഷ്ടപ്പെട്ടു.
Actually ഉപാസനക്കിഷ്ടം ഇത്തരത്തിലുള്ള ഏകാന്തത മുറ്റി നില്‍ക്കുന്ന ലേഖനങ്ങള്‍, കഥകള്‍ ഒക്കെ ആണ്. കവിത, കോമഡി കഥകള്‍ എന്നിവയേക്കാളേറെ.

ഞാന്‍ ബ്ലോഗില്‍ വായിച്ചിട്ടുള്ള 5 കൃതികള്‍ എടുത്താല്‍ അതിലൊന്ന് ഇതായിരിക്കും. തീര്‍ച്ച.
ഇതൊരു നൊമ്പരമായി അവശേഷിക്കുന്നു, എന്റെ മനസ്സില്‍.

അരുന്ധതിയെപ്പറ്റി ഒന്നുമറിയാതെ, എന്നാല്‍ എല്ലാമറിഞ്ഞെന്ന ഭാവത്തില്‍... നന്നായിട്ടുണ്ട്.

പപ്പേട്ടനെ ഓര്‍മിപ്പിച്ചതിന് നന്ദി. ഞാന്‍ അദ്ദേഹത്തിന്റെ ഒരു സ്മരണക്കുറിപ്പ് തയ്യാറാക്കുന്നുണ്ട്. ഉടന്‍ ബ്ലോഗില്‍ ഇടാന്‍ സാധിക്കുമെന്ന് കരുതുന്നു. “ചെപ്പില്‍” നിന്ന് എടുത്ത കുറച്ച് വരികളുമായി പോരടിച്ച് നേടിയതാണ്.

ഒരിക്കല്‍ കൂടി ഈ പോസ്റ്റ് നന്നായി.
:)
ഉപാസന

ഓ. ടോ: മാതൃഭൂമിയെപ്പറ്റി ആ കത്തെഴുതിയ ആള്‍ പറഞ്ഞത് ശരിയാണെന്നാണ് ഉപാസന കരുതുന്നത്. കുറച്ച് ഓവര്‍ ആണ് സെക്സ്വല്‍ കണ്ടെന്റ്സ്. ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട് സുസ്മേഷ് ചന്ദ്രോത്ത് എഴുതുന്നതില്‍.

ഉപാസന || Upasana said...

“ബ്ലോഗില്‍ വായിച്ചിട്ടുള്ള 5 നല്ല കൃതികള്‍ എടുത്താല്‍“ എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ.
:)
ഉപാസന

ജാസൂട്ടി said...

വളരെ നന്നായി എഴുതിയിരിക്കുന്നു...അഭിനന്ദനങ്ങള്‍.

ഗിരീഷ്‌ എ എസ്‌ said...

നിഷ്കളങ്കന്‍...
നന്ദി..

കുറുമാന്‍,
ഇനിയൊരിക്കല്‍ കൂടി കണ്ടുമുട്ടിയിരുന്നെങ്കില്‍ എന്ന ആഗ്രഹം എന്നില്‍ ബാക്കിയാവുന്നു...
അഭിപ്രായത്തിന്‌ ഒരുപാട്‌ നന്ദി...

സഹയാത്രികാ..
കുഞ്ഞാ..
മയൂരാ..
നന്ദി...

ശ്രീ...
അപരിചിതരില്‍ ചിലര്‍
ഓര്‍മ്മകള്‍
സമ്മാനിച്ചു മടങ്ങുന്നു എന്നത്‌ തന്നെ ആന്ദനമാണ്‌...
അഭിപ്രായത്തിന്‌ നന്ദി...

സുനില്‍
വിശദമായ അഭിപ്രായത്തിന്‌ ഒറുപാട്‌ നന്ദി..പത്മരാജനെ കുറിചുള്ള ആ രചനക്കായി ഞാനും കാത്തിരിക്കുന്നു...
ഈ പ്രോത്സാഹനത്തിന്‌ ഒരുപാട്‌ നന്ദി..

ജാസു..
നന്ദി...

aneeshans said...

ഇതു നന്നായി.

:

Murali K Menon said...

എനിക്കിഷ്ടമായീ കഥ

അത്തിക്കുര്‍ശി said...

നന്നായി ദ്രൌപതീ..
അപരിചിത..

ഗിരീഷ്‌ എ എസ്‌ said...

ആരോ ഒരാള്‍
ഇപ്പോ
പേരില്ലാണ്ടോയോ..
അഭിപ്രായത്തിന്‌ നന്ദി

മുരളിമേനോന്‍..
അത്തിക്കുറിശി
നന്ദി

ചന്ദ്രകാന്തം said...

ദ്രൗപതീ...,
ഇന്നാണ്‌ വായിച്ചത്‌. നന്നായിരിയ്ക്കുന്നു. പലപ്പോഴും കണ്മുന്നില്‍ വന്നു മറയുന്ന ചിത്രങ്ങള്‍ പിന്നീട്‌ ഒര്‍മയില്‍ നിന്നു തന്നെ മറഞ്ഞുപോകാറാണ്‌ പതിവ്‌. എന്നാല്‍, ഇവിടെ അവ തുടച്ചു മിനുക്കി വച്ചിരിയ്ക്കുന്നു .

ഗിരീഷ്‌ എ എസ്‌ said...

ചന്ദ്രകാന്തം..
ഒരുപാട്‌ നന്ദി..
ഒരിക്കലും മറക്കാനാവാത്തതായി തോന്നുന്നു...
അവര്‍
അണിഞ്ഞ മൂടുപടം
ഒരിക്കലെങ്കിലുമൊന്നണിയാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്‌
അറിയാതെ മോഹിക്കുന്നു

Unknown said...

surprised!really surprised..

Anonymous said...

ഹല്ലൊ ....ഇപ്പൊഴാണു വായിക്കാന്‍ കഴിഞ്ഞതു......ഞാന്‍ സഞരിക്കുന്ന വഴികളിലൂടെ ആണൊ നീ....അതൊ നീ സഞ്ചരിക്കുന്ന വഴിക്ലിലൂടെ ആണൊ ഞാ‍ന്‍ നടന്നു കൊണ്ടിറിക്കുന്നത്..........
അറിയില്ല.....കൊള്ളാം