
വിസിറ്റിംഗ് റൂമില്‍ ഒരാള്‍ കാത്തിരിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോഴും അതൊരിക്കലും ചാരുതയായിരിക്കുമെന്ന് ഓര്‍ത്തതേയില്ല. ക്ലാസ്സ് കഴിഞ്ഞുപോയതില്‍ പിന്നെ അവളെ മാത്രമാണ് കാണാന്‍ കഴിയാതിരുന്നത്.ഏതോ ഡോക്ടറെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് പറന്നുവെന്ന് സുമോദ് ഒരിക്കല്‍ പറഞ്ഞിരുന്നു. ചാരുവിനെ കുറിച്ചുപറയുമ്പോഴെല്ലാം അവന്റെ കണ്ണുകളില്‍ നക്ഷത്രത്തിളക്കം കാണാം. പക്ഷേ ചാരുവിന്റെ മനസ്സ് പോലെ തന്നെയാണ് അവന്റേതും. നിഗൂഢതയുടെ താവളം...
അന്നത്തെ പത്രങ്ങളിലൊന്ന് തുറന്ന് വാര്‍ത്തകളിലേക്ക് മിഴികളൂന്നിയിരിക്കുകയാണവള്‍.
“ചാരൂ''
എന്റെ വിളി കേട്ട് പത്രം മടക്കിവെച്ച് അവള് എഴുന്നേറ്റു. പിന്നെയടുത്ത് വന്ന് കൈയ്യില്‍ പിടിച്ചു. അവള് ഒരുപാട് മാറിയിരിക്കുന്നു. നിതംബത്തോളമുണ്ടായിരുന്ന മുടി തോളോട് ചേര്‍ത്ത് മുറിച്ചിട്ടിരിക്കുന്നു. ചുണ്ടുകളില്‍ ചുവന്ന ഛായം. മെലിഞ്ഞൊണങ്ങിയ ശരീരം തടിച്ചിരിക്കുന്നു. ഹൈഹീല്‍ ചെരുപ്പും പോളിഷ് ചെയ്ത് നീട്ടിവളര്‍ത്തിയ നഖങ്ങളും. ഇതിനെല്ലാമുപരി എന്നെ അതിശയിപ്പിച്ചത് അവളുടെ വസ്ത്രധാരണമായിരുന്നു. പാവടയും ബ്ലൗസും ഇഷ്ടവേഷമായിരുന്ന അവളിന്ന് ധരിച്ചിരിക്കുന്നത് ജീന്‍സും ബനിയനുമാണ്.
“ഇത് ഞാന്‍ തന്നെയാണ് ചാരുത'' എന്റെ സൂക്ഷ്മനിരീക്ഷണം കണ്ട് അവള് പറഞ്ഞു.
“നിന്റെ ജോലി കഴിഞ്ഞെങ്കില്‍ നമുക്കൊന്ന് പുറത്തുപോവാം. ഒമ്പത് വര്‍ഷമായില്ലേ നമ്മളൊന്ന് ശരിക്കും മിണ്ടിയിട്ട്''
“ചാരു ഇരിക്ക്..ഞാനിപ്പോള്‍ വരാം''
തിരിഞ്ഞുനടക്കുമ്പോള്‍ അത്ഭുതമാണ് തോന്നിയത്. ഒരാളല്‍ കാലം ഇത്രയേറെ മാറ്റം വരുത്തുമോ? ക്ലാസ്സിലെ തൊട്ടാവാടിയായിരുന്ന നാടന്‍ പെണ്‍കുട്ടിയുടെ ഈ പരിണാമം എനിക്ക് അംഗീകരിക്കാനേ കഴിഞ്ഞില്ല.
ഓഫിസില്‍ നിന്നും അവളുടെ പിന്നാലെ ഇറങ്ങിനടക്കുമ്പോള്‍ പിണങ്ങിയിരിക്കുന്ന അവളെ അനുനയിപ്പിക്കാനായി പിന്നാലെ പോകാറുള്ളതാണ് ഓര്‍മ്മ വന്നത്. പക്ഷേ അന്നുണ്ടായിരുന്ന പാദസരത്തിന്റെ കിലുക്കവും ലജ്ജയും ഇന്ന് എടുത്തുമാറ്റിയിരിക്കുന്നു. പകരം ബാലന്‍സ് തെറ്റിയാല്‍ വീഴുന്ന ചെരുപ്പുമായി ബദ്ധപ്പെട്ട് അവള് പടിയിറങ്ങുകയാണ്.
ആഡംബര കാറിന്റെ മുന്‍സീറ്റില്‍ അവളോടൊപ്പമിരിക്കുമ്പോഴും എനിക്ക് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാനായില്ല. ഒരുവാക്ക് പോലും പറയാതെ പിരിഞ്ഞുപോയ ചാരുത ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവരിക, എന്റെ ജോലിസ്ഥലം കണ്ടെത്തുക...അല്ലെങ്കിലും എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം അത്ഭുതങ്ങളും കാല്പനികവുമാണ്.
“സുനിയെന്താണ് ആലോചിക്കുന്നത് ?''
ശ്രദ്ധയോടെ ഡ്രൈവ് ചെയ്യുന്നതിനിടയില്‍ അവള് ചോദിച്ചു.
“ഒന്നുമില്ല''
പുറം കാഴ്ചകളിലേക്ക് നോക്കിയിരുന്നു. പുറത്ത് മഞ്ഞുകണങ്ങള്‍ പോലെ ചാറ്റല്‍മഴ പൊഴിയുന്നുണ്ട്. നിരത്തുകളില്‍ കൂടണയാന്‍ വെമ്പുന്നവര്‍ തീര്‍ക്കുന്ന തിരക്ക്...
നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പോര്‍ട്ടിക്കോവില്‍ കാര്‍ നിന്നു. ചാരുത റിസപ്ഷനില്‍ നിന്നും മുറിയുടെ കീ വാങ്ങി. ലിഫ്റ്റില്‍ കയറി മുഖാമുഖം നില്‍ക്കുമ്പോഴും ഞാന്‍ അതിശയങ്ങളില്‍ നിന്ന് മുക്തനായിരുന്നില്ല. ഒരു പേനയോ നോട്ട്ബുക്കോ വാങ്ങാന്‍ ഒറ്റക്ക് പോകാന്‍ പേടിയുള്ള ചാരുതയാണ് തിരക്കേറിയ റോഡിലൂടെ കാര്‍ ഡ്രൈവ് ചെയ്തത്, പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒറ്റക്ക് താമസിക്കുന്നത്...
“എന്നാ നാട്ടില്‍ വന്നത് ?''
ബാല്‍ക്കണിയില്‍ കടലിനഭിമുഖമായി ഇരിക്കുമ്പോള്‍ ചോദിച്ചു.
“മൂന്ന് ദിവസമായി''. അവള് ഫ്ളാസ്ക്കില് നിന്നും ചായ പകര്‍ന്നുകൊണ്ട് പറഞ്ഞു.
“കുടുംബം, കുട്ടികള്‍ ?''
എന്റെ ചോദ്യം കേട്ടവള്‍ ചിരിച്ചു. “സുനിയെന്നെ ഇന്റര്‍വ്യു ചെയ്യുകയാണോ ? ഈ സായന്തനത്തിലെങ്കിലും നീയാ പത്രക്കാരന്റെ മുഖംമൂടി അഴിച്ചുവെച്ച് ആ പഴയയാളാവണം. പാതി വട്ടുള്ള...''
അവളുടെ വാക്കുകള്‍ കേട്ട് ഞാനും ചിരിച്ചു.
“നീ പണ്ടെ ഇങ്ങനെയായിരുന്നു ചാരൂ...എന്റെ എത്രയോ ചോദ്യങ്ങളില്‍ നിന്ന് അതിവിദഗ്ധമായി രക്ഷപ്പെട്ടിരിക്കുന്നു''
“കുടുംബവും കുട്ടികളും ഒന്നുമില്ല സുനീ...ദേശാടനപക്ഷിയെ പോലെയാണ് ഞാന്‍. പറന്ന്, വിശ്രമിച്ച്, പറന്ന് അങ്ങനെയങ്ങനെ...''
ഒന്നും മനസ്സിലാകാത്ത പോലെ ഞാന്‍ അവളെ നോക്കി.
“പീറ്ററുമായി വേര്‍പിരിഞ്ഞിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. മൂന്ന് തവണ ഗര്‍ഭിണിയായെങ്കിലും അലസിപ്പോയി. അയാളുടെ ബീജം എന്റെ ശരീരം തിരസ്ക്കരിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഞാനയാളെയും..''
അവളുടെ മിഴികളില്‍ മഴത്തുള്ളികള്‍ കൂടുകൂട്ടിയെന്നറിഞ്ഞപ്പോള്‍ ഞാന്‍ കടലിലേക്ക് നോക്കിയിരുന്നു. അറിയാനൊരുപാട് ഉണ്ടായിരുന്നുവെങ്കിലും എന്റെ ചോദ്യങ്ങള്‍ അവളെ കൂടുതല്‍ സങ്കടപ്പെടുത്തുമെന്ന് അറിയുന്നത് കൊണ്ട് ഉപേക്ഷിച്ചു.
“സുനിയിപ്പോ എഴുതാറുണ്ടോ ?''
“വല്ലപ്പോഴും ഡയറിത്താളില്‍ എന്തെങ്കിലും കുത്തിക്കുറിച്ചിടും''
“നിനക്കോര്‍മ്മയുണ്ടോ പണ്ടു നിന്നെ ഞാന്‍ വഴിമാറ്റി വിടാന്‍ ശ്രമിച്ചിരുന്നത്. ഒടുവില്‍ എനിക്കായി നീ തമാശകള്‍ നിറഞ്ഞ ഒരു കഥയെഴുതി തന്നു. പക്ഷേ നൊമ്പരങ്ങളെഴുതുമ്പോഴെ നിന്റെ വാക്കുകള്‍ക്ക് ശക്തിയുണ്ടായിരുന്നുള്ളുവെന്ന് ഞാനറിഞ്ഞു. പിന്നീടൊരിക്കലും ഞാന്‍ നിന്നെ ഒന്നിനും നിര്‍ബന്ധിച്ചിട്ടില്ല.''
“മുന്നോട്ട് നടക്കാന്‍ പ്രേരിപ്പിക്കുന്നത് ആ പഴയനാളുകള്‍ തന്നെയാണ് ചാരു. ചിതറിമുറിഞ്ഞുപോയ കുറെ ആത്മബന്ധങ്ങള്‍, കുത്തിനോവിച്ച സൗഹൃദങ്ങള്‍ അങ്ങനെയങ്ങനെ...''
“ആ ചെറിയ പ്രായത്തില്‍ നീ പറഞ്ഞതും എഴുതിയതുമെല്ലാം വരണ്ട ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളായിരുന്നു. ജീവിതം കാണാത്ത നീയെങ്ങനെ അന്നതെല്ലാം മുന്‍കൂട്ടി കണ്ടുവെന്ന് പിന്നീട് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ചുട്ടുപൊള്ളുന്ന ഒരു കനല്‍ക്കട്ട തന്നെയാണ് ജീവിതം. ഓര്‍മ്മകള്‍ക്കെന്നും ശവപറമ്പിന്റെ നിശബ്ദതയാണ്.
അന്ന് നിന്നെ കളിയാക്കാറുള്ളവരുടെ പട്ടികയില്‍ ഞാനുമുണ്ടായിരുന്നു. ജീവിതം കാണാത്ത പെണ്‍കുട്ടികള്‍ അങ്ങനെയാണ് സുനീ... അവരുടെ സ്വപ്നങ്ങളില്‍ നീ കാണുന്ന വിഷാദവും നീ തൊട്ടറിയുന്ന നൊമ്പരത്തിന്റെ സൂക്ഷ്മരേണുക്കളുമുണ്ടാവില്ല''
“ജീവിതം, കുടുംബം എല്ലാമിപ്പോള്‍ തമാശകളാണ് ചാരൂ... ഭാര്യയെന്നത് യാന്ത്രികമായൊരു പദവിയാണ്. ഭര്‍ത്താവെന്നത് കാപട്യത്തിന്റെ പ്രതീകവും. ഞങ്ങളൊന്നാണെന്ന് ആവര്‍ത്തിക്കുമ്പോഴും ഇരുഹൃദയങ്ങളും പരസ്പരം പറയാനാവാത്ത രഹസ്യങ്ങളുടെ കലവറയാണ്...''
അവള് എന്നിലേക്ക് തന്നെ നോക്കിയിരിക്കുകയാണ്. പിന്നെ ആവി പറക്കുന്ന ചായ മിഴികൂമ്പി കുടിച്ചുകൊണ്ട് പതിയെ പുഞ്ചിരിച്ചു.
“സുനിയെന്താ ഇതുവരെ വിവാഹം കഴിക്കാതിരുന്നത് ?''
നീണ്ട നിശബ്ദതക്ക് ശേഷം ആഘാതമായി എന്നിലേക്കൊരു ചോദ്യം വന്നുവീണു.
“ബന്ധനങ്ങളെ ഭയന്ന്...''ഒരു ഭീരുവിനെ പോലെ അതുപറയുമ്പോള്‍ അവളുടെ മുഖം മാറി.
“ഒറ്റപ്പെടല്‍ പരിധി വരെ രസമാണ്. പക്ഷേ ചിലപ്പോഴെല്ലാം അശുഭചിന്തകളുടെ തടവറയില്‍പ്പെട്ട് പോകും. ഏകാന്തത തമോഗര്‍ത്തങ്ങള്‍ പോലെയാണ്. നമ്മെയത് ശൂന്യതയിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കും.''
ഞാന്‍ തലകുലുക്കി. എന്റെ ഉത്തരവും അവള് പറഞ്ഞതുമായി എത്ര ബന്ധപ്പെടുത്താന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല.
“നമുക്ക് കുറച്ചുസമയം പഴയ ക്ലാസ്സ്മുറിയിലേക്ക് പോകാം. ഒരിക്കല്‍ കൂടി എനിക്ക് നാണം കുണുങ്ങിയായ ആ പാവാടക്കാരിയാവണം. കടലാസുതുണ്ടുകളില്‍ കവിതയെഴുതി ചുരുട്ടിയെറിയുന്ന കവിയാകണം നീ...''
അവള് സ്വപ്നങ്ങളിലൂടെയെങ്കിലും ജീവിതത്തിന്റെ അസുലഭതകളിലേക്ക് മടങ്ങി പോകാനൊരുങ്ങുകയാണ്.
ഞാന്‍ സമ്മതിച്ചു.
അന്നെല്ലാം ചാരുതയോടെല്ലാവര്‍ക്കും വാത്സല്യമായിരുന്നു. ഇടക്ക് വാ തോരാതെ സംസാരിക്കുന്ന, പലപ്പോഴും മൗനവ്രതത്തിലേക്ക് കയറിപ്പോവുന്ന പ്രകൃതം. സഹപാഠികളില്‍ അവളുടെ കൂട്ട് സുമോദിനോട് മാത്രം. അവരുടെ മനസ്സ് ഇന്നും അജ്ഞാതമായ തുരുത്തായി അവശേഷിക്കുന്നു. ഇടക്കെല്ലാം എന്നോട് സംസാരിക്കും. മിക്കപ്പോഴും മനസ്സില്‍ സങ്കടം കുമിഞ്ഞു കൂടുമ്പോഴാവും എന്റെയരുകില്‍ വരുക. കണ്ണുനീരിനെയും ദുഖത്തെയും നിര്‍വചിക്കാന്‍ പറയും. മരണത്തിന്റെ രസതന്ത്രം തിരക്കും. അവളുടെ മുഖത്തേക്ക് ഇമചിമ്മാതെ നോക്കി എന്തുപറ്റിയെന്ന് ചോദിക്കുമ്പോള്‍ എന്തെങ്കിലും ന്യായം കണ്ടെത്തും. നുണ പറയുന്ന ചുണ്ടുകളേക്കാള്‍ സത്യം പറയുന്ന ചാരുവിന്റെ കണ്ണുകളെയാണ് എനിക്കിഷ്ടമെന്ന് പറഞ്ഞ് ഞാന്‍ ചിരിക്കും.
അപ്രതീക്ഷിതമായി ഒരു സായന്തനം. പ്രായത്തെ ചുരുട്ടിയെറിഞ്ഞ് കുറെ നിമിഷങ്ങള്‍...
ഒരുമിച്ച് ഭക്ഷണം കഴിച് പിരിയുമ്പോള്‍ ചാരുവിന്റെ കണ്ണുകള്‍ ആര്‍ദ്രമായിരുന്നു.
“എന്റയീ യാത്ര അവിചാരിതമായിരുന്നു. ഒരാളെ തിരഞ്ഞുമാത്രം... പരസ്പരം ഒരായിരം വട്ടം പറയാന്‍ തുനിഞ്ഞിട്ടും അന്ന് ഒന്നിനും കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അവനെ കാണാന്‍ ഞാനെത്തുമ്പോള്‍ മറ്റേതോ രാജ്യത്ത് ഭാര്യയും കുട്ടികളുമായി സുഖമായി ജീവിക്കുകയാണ്.''
സുമോദിനെ കുറിച്ചാവാം അവള് പറയുന്നത്. ഞാന്‍ കൂടുതലൊന്നും ചോദിച്ചില്ല.
“ഇനിയെന്നാണ് മടക്കയാത്ര?''
“തീരുമാനിച്ചിട്ടില്ല.''
എന്റെ ചോദ്യത്തിന് മുഖത്തേക്ക് നോക്കാതെ മറുപടി നല്കി അവള് തിരിഞ്ഞുനടന്നു.
മുറിയിലെത്തി തല ചായ്ക്കുമ്പോഴും മനസ്സ് നിറയെ ചാരുതയും അവളുടെ പരിണാമങ്ങളുമായിരുന്നു. ഒരിക്കലെന്നോ കണ്ടുമുട്ടുകയും പിന്നീട് പിരിഞ്ഞുപോവേണ്ടി വരുകയും ചെയ്യുന്ന നിസ്സഹായത എന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം വേട്ടയാടുകയാണ്. ഉറക്കം വരാന്‍ മടിച്ചപ്പോള്‍ തലേദിവസത്തെ മദ്യക്കുപ്പി തപ്പി. പാതി തീര്‍ന്ന അതിനെ നെഞ്ചോട് ചേര്‍ത്ത് ഗ്ലാസില്‍ പകര്‍ന്നു. അല്ലെങ്കിലും അന്നും ഇന്നും എന്നെ ഇത്രമാത്രം സ്നേഹിച്ചത് ഈ ലഹരി തന്നെയാണ്. എന്റെ ദുഖങ്ങളില്‍, അഗാധമായ വിരസതകളില്‍ എന്നെ പറിച്ചുനട്ടത് ഈ ചവര്‍പ്പാണ്. അന്നനാളം കത്തിയിറങ്ങി സിരകളിലൂടെ കുതിച്ചുപായുന്ന മദ്യത്തോട് നന്ദി പറഞ്ഞു കിടക്കയില്‍ വീണു.
ചീര്‍ത്ത കണ്ണുകളുമായി രാവിലെ പത്രത്തിന് മുന്നിലെത്തുമ്പോള്‍ എനിക്കായി ഒരു ദുഖവാര്‍ത്ത കാത്തുകിടക്കുന്നുണ്ടായിരുന്നു.
image courtasy-corbis.com