Tuesday, March 23, 2010

വൈഗാസ്‌ ഹെവന്‍


``ഇന്നും അമ്മയോടൊപ്പമാണ്‌ ഉറങ്ങാന്‍ കിടന്നത്‌. അമ്മയുടെ ഗന്ധം ആകര്‍ഷകമാണ്‌. ആ ശരീരത്തിന്റെ മൃദുത്വം എന്നെ ഓരോ നിമിഷവും ഉന്മത്തമാക്കുകയാണ്‌. ഓരോ രാത്രിയും എനിക്ക്‌ മുന്നില്‍ വീണ്‌ ചിതറി നഷ്‌ടമായിക്കൊണ്ടിരിക്കുന്നു. അമ്മയെ പുണരുമ്പോള്‍ ഞരമ്പുകളിലൂടെ തീജ്വാലകള്‍ കടന്നുപോവും പോലെ...
ഞാന്‍ നല്ല ഉറക്കമാണെന്നോര്‍ത്താവാം. അമ്മയിന്നും ഒരു ഭയാനകരാത്രിയുടെ പാതി വഴിയില്‍ എന്നെ ഉപേക്ഷിച്ച്‌ പോയിരിക്കുന്നു...''
ഡയറിയില്‍ അത്രയുമെഴുതി വൈഗ എഴുന്നേറ്റു. മനോഹരമായി അലങ്കരിച്ചിരുന്ന മുറിയില്‍ പാദസരത്തിന്റെ ശബ്‌ദം മുഖരിതമായി. ബെഡ്ഡിനോട്‌ ചേര്‍ന്ന ജാലകം അവള്‍ പതിയെ തുറന്നു. മേഘപാളികള്‍ക്കിടയിലൂടെ ചന്ദ്രബിംബത്തിന്റെ നേരിയ വെളിച്ചം ആ മുഖത്തേക്കടിച്ചു. പതിഞ്ഞ ശബ്‌ദത്തോടെ വീശുന്ന കാറ്റ്‌ ജാലകത്തിനുള്ളിലേക്ക്‌ കടന്നുവന്ന്‌ വസ്‌ത്രങ്ങള്‍ക്കിടയിലൂടെ മിന്നിമാഞ്ഞുകൊണ്ടിരുന്നു.
ആത്മാക്കള്‍ പോലും ഇണ ചേരുന്ന സമയം. വൃക്ഷശിഖരങ്ങള്‍ ഇളകിയൊട്ടുന്നുണ്ടാവും...കരിയിലകള്‍ കൂടി ചേരുന്നുണ്ടാവും...നേര്‍ത്ത മഞ്ഞുകണങ്ങള്‍ മണ്ണിന്റെ മാറിടത്തില്‍ അമര്‍ത്തി ചുംബിക്കുന്നുണ്ടാവും...കാറ്റും പൂഗന്ധവും ഗാഢമായ ആലിംഗനത്തിലാവും...
അവളുടെ മനസ്സിലൂടെ ചിന്തകള്‍ തീനാളങ്ങളായി ആളിക്കൊണ്ടിരുന്നു.
നിദ്രാവിഹീനമായ മറ്റൊരു രാത്രി കൂടി കടന്നുപോവുകയാണ്‌. ജാലകമടച്ച്‌ തഴുതിട്ട ശേഷം തുറന്നുകിടന്ന വാതിലിലൂടെ അവള്‍ പുറത്തേക്ക്‌ നടന്നു. വിസിറ്റിംഗ്‌ റൂമിലൂടെ ശബ്‌ദമുണ്ടാക്കാതെ മറ്റൊരു മുറിക്ക്‌ മുന്നിലെത്തി നിന്നു. കൊത്തുപണികളാല്‍ അലങ്കൃതമായ വാതിലുകളുള്ള മുറിയുടെ താക്കോല്‍ പഴുതിലൂടെ അകത്തേക്ക്‌ നോക്കി. പൂര്‍ണ നഗ്നരായി അച്ഛനും അമ്മയും. അമ്മയൊരു വെണ്ണക്കല്‍ പ്രതിമ പോലെയാണ്‌. ഒരു പാട്‌ പോലുമില്ലാത്ത ശരീരം. എത്ര ചുംബിച്ചിട്ടും മതിവരാതെ അമ്മയുടെ ശരീരഭാഗങ്ങളിലേക്ക്‌ പിന്നെയും ചുണ്ടുകള്‍ പായിക്കുകയാണ്‌ അച്ഛന്‍.
വൈദ്യുതാലിംഗനമേറ്റ പോലെ അവള്‍ മുഖം തിരിച്ചു. കറുത്ത്‌ മെലിഞ്ഞൊരു പുരുഷരൂപത്തെ സൗന്ദര്യധാമമായ അമ്മക്കെങ്ങനെ സ്‌നേഹിക്കാന്‍ പറ്റി. അവളുടെ ചിന്ത അതുമാത്രമായിരുന്നു.
മുറിയിലെത്തി കിടക്കുമ്പോഴും അവളുടെ കണ്ണുകള്‍ക്ക്‌ മുന്നില്‍ നിന്ന്‌ ആ കാഴ്‌ച പോയിരുന്നില്ല. കുഞ്ഞിലെയുള്ള ശീലമായിരുന്നു അമ്മയുടെ ചൂടു പറ്റിയുള്ള ഉറക്കം. ഋതുമതിയായപ്പോഴും കോളജില്‍ പോയി തുടങ്ങിയപ്പോഴും അത്‌ മാറ്റാന്‍ തോന്നിയില്ല. ഒരു മടിയുമില്ലാതെ അടുത്ത്‌ വന്ന്‌ എന്നെ പുണര്‍ന്നുറങ്ങുന്ന അമ്മ രാത്രിയേറെ വൈകുമ്പോള്‍ എഴുന്നേറ്റ്‌ പോകാറുണ്ടെന്നറിഞ്ഞത്‌ ഒരുപാട്‌ വൈകിയാണ്‌. ഒരിക്കല്‍ അവള്‍ അമ്മയെ പിന്തുടര്‍ന്നതും അങ്ങനെയൊരു കാഴ്‌ച കണ്ടതും യാദൃശ്ചികമായിരുന്നു. പിന്നീടുള്ള ഓരോ രാത്രിയും അമ്മ പോവുന്നതും കാത്ത്‌ കിടന്നു. രാവിലെ ഉറക്കമുണരുമ്പോള്‍ ദേഹത്ത്‌ അമ്മയുടെ കൈയ്യുണ്ടാവും. അതെടുത്ത്‌ മാറ്റി അലാറം ഓഫ്‌ ചെയ്‌ത്‌ പഠിക്കാനിരിക്കുമ്പോഴേക്കും അമ്മയും എഴുന്നേല്‍ക്കും..
ഇതെല്ലാം വൈഗയുടെ ജീവിതത്തിലെ പതിവുകള്‍ മാത്രം. ദിവസങ്ങള്‍ കഴിയും തോറും പുതുമ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നവ. ഒരനിയനോ അനിയത്തിയോ ഉണ്ടായിരുന്നെങ്കിലെന്ന്‌ അവള്‍ ആഗ്രഹിച്ചിരുന്നു. അമ്മയോടത്‌ പറയുകയും ചെയ്‌തു. ഇനിയത്‌ നടക്കില്ലത്രെ. എന്റെ ജനനത്തോടെ പ്രസവം നിര്‍ത്തി. അച്ഛന്റെ രൂപവും ഭാവവുമുള്ള ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ കൊതിച്ചിരുന്നുവെന്ന്‌ ഒരിക്കല്‍ ലജ്ജയേതുമില്ലാതെ അമ്മ പറഞ്ഞു. അതുണ്ടാവാത്തത്‌ ഭാഗ്യമെന്ന്‌ അവളും.
അവളുടെ മനസ്സില്‍ അവശേഷിച്ച ചോദ്യം ഒന്നു മാത്രമായിരുന്നു.
അമ്മക്കെങ്ങനെ അച്ഛനെ പോലൊരാളെ സ്‌നേഹിക്കാന്‍ പറ്റി...?
~ഒന്നുറപ്പാണ്‌ വൈഗക്കൊരിക്കലും ഈ രൂപമുള്ളൊരാളെ സ്‌നേഹിക്കാന്‍ കഴിയില്ല.
കോളജില്‍ ചേര്‍ക്കാന്‍ അമ്മ ഒപ്പം വന്നാല്‍ മതിയെന്ന്‌ വാശി പിടിച്ചതോര്‍മ്മയുണ്ട്‌. പ്രിന്‍സിപ്പലിനെ കാണാന്‍ നില്‍ക്കുമ്പോള്‍ ലനയുടെ അച്ഛന്‍ എന്താര്‍ത്തിയോടെയാണ്‌ അമ്മയെ നോക്കിയത്‌. വലയറ്റ്‌ സാരിയുടുക്കുമ്പോള്‍ മയില്‍പീലി പോലെയാണ്‌ അമ്മ. ഒരിക്കല്‍ പോലും കണ്ണാടി നോക്കുന്നത്‌ കണ്ടിട്ടില്ലാത്തത്‌ കൊണ്ടാവാം സ്വന്തം സൗന്ദര്യം തിരിച്ചറിയാത്തൊരാളാണ്‌ അമ്മയെന്ന്‌ പലപ്പോഴും തോന്നി. എല്ലാ കുട്ടികളുടെയും കണ്ണുകള്‍ തന്നേക്കാള്‍ കൂടുതല്‍ അമ്മയില്‍ പതിക്കുന്നത്‌ കണ്ടപ്പോള്‍ ആഹ്ലാദിച്ചു. ഇതു പോലൊരു സുന്ദരിയായ അമ്മയെ കിട്ടിയതോര്‍ത്ത്‌...

മലയാളം ക്ലാസിലെ ആദ്യദിനം സങ്കല്‍പ്പങ്ങള്‍ക്കായി മാറ്റിവെച്ചിരുന്നു. ലൈഫ്‌ പാര്‍ട്ടണറെ കുറിച്ചുള്ള സങ്കല്‍പ്പമായിരുന്നു ആദ്യം. ഓരോരുത്തരും വന്നതും പോയതും ഓര്‍മ്മയുണ്ട്‌. ആത്മാര്‍ത്ഥതയില്ലാത്ത ഉത്തരങ്ങള്‍ മാത്രമായിരുന്നു മിക്കതും. മനസ്സിലൊന്ന്‌ വെച്ച്‌ പുറത്തൊന്ന്‌ പറയുന്ന കാപട്യക്കാര്‍. അവരിലും അവള്‍ വേറിട്ട്‌ നിന്നു.
``സൗന്ദര്യം, വിദ്യാഭ്യാസം, സാമ്പത്തികം പിന്നെ എല്ലാത്തിനുപരി പണം. ഇതെല്ലാം വേണം എന്റെയാള്‍ക്ക്‌..''
ആരൊക്കെയോ അടക്കിചിരിച്ചെന്ന്‌ തോന്നുന്നു. പക്ഷേ വൈഗയുടെ തൊലിവെളുപ്പ്‌ കണ്ട്‌ വെള്ളമിറക്കുന്ന പൂവാലന്മാരുടെ കിട്ടാത്ത മുന്തിരിയുടെ പുളിപ്പായേ അവള്‍ക്ക്‌ തോന്നിയുള്ളു.
എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്‌ മഹേഷ്‌ മേനോന്റെ സങ്കല്‍പമായിരുന്നു. ലാളിത്യമാര്‍ന്ന വാക്കുകള്‍ ഉള്ളിലെ കാപട്യമൊളിപ്പിച്ചവന്‍ പറഞ്ഞു കളഞ്ഞു.
``സൗന്ദര്യം വേണത്‌ മനസ്സിനാണ്‌ ശരീരത്തിനല്ല...അറിവ്‌ വേണ്ടത്‌ പെരുമാറാനാണ്‌ അഹങ്കാരിക്കാനല്ല...പണം വേണ്ടത്‌ ജീവിക്കാനാണ്‌ ആര്‍ഭാടത്തിനല്ല'' ഇതേ മനസ്സുള്ള ലളിതമായ ചുറ്റുപാടുള്ളൊരാളെയാണെനിക്കിഷ്‌ടം.
നിശബ്‌ദമായ ക്ലാസ്‌മുറിയില്‍ കുറെ കണ്ണുകള്‍ ഒരു മഹാനെ കണ്ടപോലെ അത്ഭുതത്തോടെ ബഹുമാനത്തോടെ മഹേഷിനെ നോക്കി.
അവള്‍ പൊട്ടിചിരിച്ചു. വീണ്ടും വീണ്ടും...
എല്ലാ കണ്ണുകളും അവളിലേക്ക്‌ മാത്രമായി.
വില കൂടിയ വസ്‌ത്രങ്ങളിട്ട്‌ കോളജിലെത്തിയെ ആദ്യദിനം മുതല്‍ സുന്ദരികളായ പെണ്‍കുട്ടികളുടെ പിന്നാലെ നടക്കാറുള്ള മഹേഷിന്റെ സങ്കല്‍പ്പത്തിന്റെ ശാലീനത കണ്ട്‌ ചിരിക്കാതിരിക്കാന്‍ മറ്റുള്ളവരെ പോലെ വൈഗ വിഡ്ഡിയല്ലല്ലോ..
``ഓരോ ക്ലാസിലും സൗന്ദര്യമില്ലായ്‌മയുടെ പേരില്‍ തഴയപ്പെടുന്ന നല്ല മനസിന്റെയുടമകള്‍ നിരവധിയുണ്ട്‌. അവരിലൊരാളെ സ്‌നേഹിച്ച്‌ സ്വന്തം സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കാന്‍ മഹേഷിനാവുമോ..?''
എഴുന്നേറ്റ്‌ നിന്ന്‌ അവള്‍ ചോദിച്ചപ്പോള്‍ എല്ലാവരും അഹങ്കാരി എന്ന്‌ മുറുമുറുക്കുന്നുണ്ടായിരുന്നു. പൊള്ളയായ ആദര്‍ശങ്ങളെ കേട്ടിരിക്കാന്‍ വൈഗ വികാരമില്ലാത്തൊരു ജന്തുവല്ലല്ലോ..
ക്ലാസില്‍ നിന്നും ഇറങ്ങിപോവാന്‍ പറഞ്ഞപ്പോള്‍ സുജാത മിസ്സിന്റെ മുഖത്ത്‌ നോക്കി ചിരിക്കാന്‍ മറന്നില്ല. കറുത്തിരുണ്ട ആ ഭീകരരൂപത്തെ അവഗണിച്ച്‌ കൊണ്ട്‌ പുറത്തേക്ക്‌ നടക്കുമ്പോള്‍ ഇത്‌ നല്ലൊരു തുടക്കമാണെന്ന്‌ അവള്‍ മനസ്സില്‍ പറയുകയായിരുന്നു.
പൂക്കള്‍ കൊഴിഞ്ഞുതുടങ്ങിയ വാകമരങ്ങളും ദേവദാരു മരങ്ങളും നിറഞ്ഞ ആ ക്യാംപസില്‍ ബഹളങ്ങളില്‍ നിന്നൊഴിഞ്ഞു മാറി നില്‍ക്കാന്‍ ധാരാളം സ്ഥലങ്ങളുണ്ടായിരുന്നു. ക്യാംപസിനുള്ളില്‍ അധികമാരും വരാത്ത ഒരു വാകമരചുവട്‌ അവള്‍ സ്വന്തമാക്കുന്നതങ്ങനെയാണ്‌. പടര്‍ന്ന്‌ പന്തലിച്ച്‌ നില്‍ക്കുന്ന ആ മരത്തില്‍ ഒറ്റരൂപ നാണയം കൊണ്ട്‌ ``വൈഗാസ്‌ ഹെവന്‍'' എന്ന്‌ കോറിയിട്ടു.
വിരസമെന്ന്‌ തോന്നുന്ന ഒറ്റക്ലാസിലും അവള്‍ ഇരിക്കാറില്ല. ആറുമാസം കഴിഞ്ഞിട്ടും ഒറ്റ കുട്ടി പോലും അവളുടെ ജീവിതത്തിലേക്ക്‌ എത്തി നോക്കിയതുമില്ല.

നീലകണ്ണുകളും ചുവന്നുതുടുത്ത ചുണ്ടുകളുമുള്ള ദീപ്‌തി മിസ്സിന്റെ ശരീരത്തോടും സംസാരശൈലിയോടും അവള്‍ക്ക്‌ ഇഷ്‌ടം തോന്നിയത്‌ മഴ പെയ്‌ത ഒരു പകലിലായിരുന്നു.
മഴയെ കുഞ്ഞുനാള്‍ മുതല്‍ ഇഷ്‌ടമല്ലായിരുന്നു. കാറ്റിന്റെ താളത്തിനൊത്ത്‌ വീശിയടിച്ച്‌ ശരീരത്തിന്റെ അവിടെയും ഇവിടെയും നനയിച്ച്‌ ചോദിക്കാതെ വരുകയും ഇണ ചേരുകയും ചെയ്യുന്ന മഴയെ..
വാകമരച്ചുവട്ടിലിരിക്കുമ്പോള്‍ മേഘങ്ങള്‍ പൂര്‍ണമായി മറയാത്ത ആകാശത്ത്‌ നിന്നും അപ്രതീക്ഷിതമായി അന്ന്‌ മഴ പെയ്‌തു.
ചുരിദാറിന്റെ ഷാളെടുത്ത്‌ തലയിലിട്ട്‌ മരത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കുമ്പോള്‍ കൂടി നിന്നിരുന്ന അതിന്റെ ഇലകള്‍ കഴിയുന്നത്ര നനക്കാതെ നിര്‍ത്തിയിരുന്നു. പക്ഷേ കാറ്റിന്റെ പരാക്രമം കൂടിയായപ്പോള്‍ വസ്‌ത്രങ്ങള്‍ക്കുള്ളിലേക്ക്‌ മഴ പടര്‍ന്നു. ഗ്രൗണ്ടിലൂടെ ഓടി മേല്‍ക്കൂരക്ക്‌ കീഴിലെത്തുമ്പോഴേക്കും നനഞ്ഞൊലിക്കുമെന്നുറപ്പാണ്‌.
എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നും `വൈഗേ' എന്ന്‌ ആരോ വിളിച്ചു.
അത്‌ ദീപ്‌തി മിസ്സായിരുന്നു. ഇളംനീല കുടയുമായി കറുത്ത സാരിയുടുത്ത്‌ പച്ച വളകളിട്ടൊരു സുന്ദരി. അവരുടെ കുടയില്‍ കയറിനിന്നപ്പോള്‍ സാരിതുമ്പ്‌ കൊണ്ട്‌ അവളുടെ തല തുവര്‍ത്തി തന്നു. ചുളിവുകള്‍ വീഴാത്ത അവരുടെ വെളുത്ത വയറില്‍ നോക്കി നില്‍ക്കുമ്പോള്‍ അമ്മയാണെന്ന്‌ വൈഗക്ക്‌ തോന്നി. അവരിലേക്ക്‌ കൂടുതല്‍ അടുത്ത്‌ നില്‍ക്കുമ്പോള്‍ അമ്മയുടെ അതേ ഗന്ധം.
``സൗന്ദര്യമുള്ള എല്ലാ സ്‌ത്രീകള്‍ക്കും ഒരേ ഗന്ധമാണോ.?''
അപ്പോള്‍ അവളുടെ മനസ്സില്‍ വന്ന സംശയം അത്‌ മാത്രമായിരുന്നു...
പിന്നീടൊരിക്കല്‍ ഗ്രൗണ്ടില്‍ വെച്ച്‌ അവളുടെ കാലില്‍ കുപ്പിചില്ലുകൊണ്ട്‌ കയറിയപ്പോഴും അപ്രതീക്ഷിതമായി ദീപ്‌തി മിസ്സ്‌ വന്നു. സ്റ്റാഫ്‌ റൂമില്‍ കൊണ്ട്‌ പോയി ഡെറ്റോള്‍ ഒഴിച്ച്‌ അവളുടെ മുറിവ്‌ കെട്ടികൊടുത്തു. ചെരുപ്പിടാതെ ഗ്രൗണ്ടിലൂടെ നടന്നതിന്‌ അമ്മയെ പോലെ വഴക്ക്‌ പറഞ്ഞു. ദീപ്‌തി മിസ്സിനെ കണ്ട അന്ന്‌ മുതല്‍ അവരുടെ ഭര്‍ത്താവിനെ കാണാന്‍ അവള്‍ക്ക്‌ വല്ലാത്ത ആഗ്രഹമായിരുന്നു. അയാളുടെ രൂപം ഈ സൗന്ദര്യത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കുമോ എന്നറിയാന്‍ വേണ്ടി മാത്രം.
ക്ലാസ്‌ നേരത്തെ കഴിഞ്ഞ ഒരു ദിവസം അയാളെയും കണ്ടു. നര വീണ മുടിയും കൃതാവും ഉന്തിയ വയറുമെല്ലാമുള്ളൊരു വയസ്സന്‍. അകാലവാര്‍ധക്യത്തിന്റെ കടന്നുകയറ്റമൊന്നുമായിരുന്നില്ല അതെന്ന്‌ പിന്നീടറിഞ്ഞു. തന്നെക്കാള്‍ പതിനഞ്ചിലധികം വയസുള്ളയാള്‍. ദീപ്‌തി മിസ്സിന്റെ ശരീരത്തിനും മനസിനും യൗവനമായിരുന്നില്ലെന്ന്‌ അവള്‍ തിരിച്ചറിഞ്ഞ പകലായിരുന്നു അത്‌. പക്ഷേ ഒട്ടും വെറുപ്പ്‌ തോന്നിയില്ല. സാന്ത്വനം മാത്രമായി കടന്നുവരാറുള്ള അവരെ അവരുടെ സങ്കല്‍പത്തിന്റെ അപാകത കൊണ്ട്‌ എങ്ങനെ സ്‌നേഹിക്കാതിരിക്കാനാവും. അങ്ങനെയെങ്കില്‍ ആദ്യം വെറുക്കേണ്ടത്‌ അമ്മയെയല്ലേ?

വിരസതയുടെ നീണ്ട പകലുകള്‍ സമ്മാനിച്ച്‌ അവളിലേക്ക്‌ വെക്കേഷന്‍ കടന്നുവന്നു. ഓര്‍ക്കാനോ വിളിക്കാനോ പോലും ആരെയും അവശേഷിപ്പിക്കാതെ കടന്നുപോയ ഒരു വര്‍ഷം അവളുടെ മനസ്സില്‍ ശൂന്യതയുടെ കരിമ്പടം തീര്‍ത്ത്‌ കിടന്നു. വവ്വാലുകള്‍ ചിറകടിച്ച്‌ പായുന്ന രാത്രികളില്‍ അവള്‍ അമ്മയുടെ ചൂട്‌ പറ്റി ഉറങ്ങി. ആര്‍ത്തവനാളുകളൊഴിച്ച്‌ അമ്മ രാത്രിയാത്ര തുടര്‍ന്നു. ഇടക്കെപ്പോഴൊക്കെയോ അവള്‍ പിന്തുടര്‍ന്നു. ഒരാണിന്റെ കൂടെ കിടക്കാന്‍ അവള്‍ക്കും ആഗ്രഹം തോന്നി. വാതില്‍പഴുതിനപ്പുറമുള്ള കാഴ്‌ചകള്‍ ദിവസങ്ങള്‍ കഴിയുംതോറും അവളിലേക്ക്‌ ആഴത്തില്‍ കടന്നുപോവുന്നത്‌ കൊണ്ടാവാം. പക്ഷേ സൗന്ദര്യമുള്ളൊരാളെ മാത്രമെ ശരീരത്തില്‍ സ്‌പര്‍ശിക്കാന്‍ അനുവദിക്കുകയുള്ളുവെന്ന്‌ എന്നോ അവള്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു. അങ്ങനെയൊരാളെ തിരയാന്‍ തീര്‍ച്ചപ്പെടുത്തിയാണ്‌ നിലാവുള്ള ഒരു വെള്ളിയാഴ്‌ച വൈഗ ഉറങ്ങാന്‍ കിടന്നത്‌. പക്ഷേ പിന്നീട്‌ ഒരുപാട്‌ ചിന്തിച്ചപ്പോള്‍ അത്‌ വേണ്ടെന്ന്‌ തീരുമാനിച്ചു.
ആണ്‍കുട്ടികളെ അധികമൊന്നും അവള്‍ അടുപ്പിച്ചിരുന്നില്ല. മാന്യരെന്ന്‌ തോന്നുന്ന ചിലരെല്ലാം അടുത്ത്‌ വരുമ്പോഴും അവരുടെ കണ്ണുകള്‍ അവളുടെ മാറിടത്തിലോ അരക്കെട്ടിലോ ആവും. പുഛത്തോടെ മുഖം തിരിച്ച്‌ നടക്കുമ്പോള്‍ അവളുടെ അഹങ്കാരത്തെ അവരിലാരെങ്കിലും ശപിച്ചുണ്ടാവും. അല്ലെങ്കില്‍ അവളുടെ ചുവന്ന ചുണ്ടുകളില്‍ ദന്തക്ഷതം വീഴ്‌ത്താനോ, വാരി പുണരാനോ അവരിലാരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവും.

ഏപ്രില്‍ മാസത്തെ ഒരു സായന്തനത്തിലാണ്‌ വലിയമ്മയും മനുവും അവളുടെ വീട്ടിലെത്തിയത്‌. വലിയമ്മക്ക്‌ അമ്മയുടെയത്ര സൗന്ദര്യമുണ്ടായിരുന്നില്ല. മനുവിന്റെ മുഖം മനോഹരമായിരുന്നു. കിളര്‍ത്തുതുടങ്ങിയ മീശ കണ്‍മഷി കൊണ്ട്‌ കറുപ്പിച്ചിരുന്നു അവന്‍.
സന്ധ്യക്ക്‌ നോട്ടെഴുതുമ്പോള്‍ മനു വന്ന്‌ നോക്കി നില്‍ക്കുന്നത്‌ അവള്‍ കണ്ടു. രണ്ടാം വര്‍ഷത്തെ നോട്ടുകള്‍ സംഘടിപ്പിച്ച്‌ എഴുതിവെച്ചാല്‍ മിക്ക വിരസന്‍ ക്ലാസുകളില്‍ നിന്നും വിട പറയാമെന്ന ധാരണയാണ്‌ വെക്കേഷന്‍ സമയത്തും അവളെ എഴുതാന്‍ പ്രേരിപ്പിച്ചത്‌.
മനുവിന്റെ ഓരോ ചേഷ്‌ടകളും അവളെ അമ്പരപ്പിച്ചു കൊണ്ടിരുന്നു. വല്ലാത്ത ആര്‍ത്തിയുള്ളത്‌ പോലെ...ഇടക്കെപ്പോഴോ അവന്‍ അവളുടെ കയ്യില്‍ കയറി പിടിച്ചു. ദേഷ്യം കൊണ്ട്‌ മുഖം ചുവന്നപ്പോഴും അവള്‍ ഒന്നും പറഞ്ഞില്ല.
പകലുറക്കം അവള്‍ക്കൊരു ഹരമായിരുന്നു. നീണ്ടു നിവര്‍ന്ന്‌ കിടക്കുമ്പോള്‍ മനു അവളെ വന്ന്‌ നോക്കുന്നുണ്ടെന്നറിഞ്ഞത്‌ ഉറങ്ങാതെ കിടന്ന പകലിലായിരുന്നു. വാതില്‍ക്കലെത്തി ചാരി നിന്ന്‌ ആര്‍ത്തിയോടെ ഉറ്റുനോക്കുന്നത്‌ കണ്ടപ്പോള്‍ അവനോട്‌ അവള്‍ക്ക്‌ വെറുപ്പ്‌ തോന്നി. എന്തായിരിക്കും അവന്റെ മനസിലെ ചിന്ത. അത്‌ മാത്രമായിരുന്നു അവള്‍ ആലോചിച്ചത്‌.
എന്നെ പൂര്‍ണനഗ്നനായി കാണാന്‍ അവന്‍ ആഗ്രഹിക്കുന്നുണ്ടാവുമോ?
സിനിമക്ക്‌ പോവാന്‍ തീരുമാനിച്ച ഒരു ദിവസം കുളിച്ച്‌ കണ്ണാടിക്ക്‌ മുന്നില്‍ വന്ന്‌ നില്‍ക്കുമ്പോള്‍ പുറകില്‍ മനു. അവളുടെ നിതംബത്തിലായിരുന്നു അവന്റെ കണ്ണെന്ന്‌ കണ്ണാടിയിലൂടെ കണ്ടു.
പെട്ടന്ന്‌ വെട്ടിതിരിഞ്ഞ്‌ അവന്റെ തോളില്‍ കയ്യമര്‍ത്തി അവള്‍ ചോദിച്ചു.
``എന്നെ പൂര്‍ണനഗ്നയായി കാണാന്‍ നിനക്കാഗ്രഹമുണ്ടോ''
ഒരു വിഡ്‌ഡിചോദ്യം കേട്ടിട്ടെന്ന പോലെ അവന്‍ ചിരിച്ചു.
``പൂര്‍ണനഗ്നയായ സ്‌ത്രീരൂപം. ഈ ലോകത്ത്‌ ഇതിലും വികൃതമായ, വൃത്തികെട്ട മറ്റെന്ത്‌ കാഴ്‌ചയുണ്ടാകും''
വെട്ടിതിരിഞ്ഞ്‌ അവന്‍ നടന്നുപോവുമ്പോള്‍ ജഗ്ഗിലെ വെള്ളമെടുത്ത്‌ വായിലേക്ക്‌ കമിഴ്‌ത്തി ജനലഴികളില്‍ പിടിച്ചുനിന്നു.
വൈഗ തോല്‍ക്കുകയാണ്‌. ഈ പീറപ്പയ്യന്‌ മുന്നില്‍.
മനുവിനെ കൊല്ലാനുള്ള ദേഷ്യം അവളുടെ മനസിലുണ്ടായിട്ടും പുറത്ത്‌കാട്ടിയില്ല. കാറിന്റെ ബാക്ക്‌സീറ്റില്‍ അവന്റെയരുകിലിരുന്നു. സിനിമ കാണുമ്പോഴും അവളുടെയടുത്ത്‌ അവന്‍ തന്നെയായിരുന്നു. തിയ്യറ്ററില്‍ ലൈറ്റണച്ചഞ്ഞപ്പോള്‍ അവന്‍ അവളുടെ കൈക്ക്‌ മുകളില്‍ കൈ അമര്‍ത്തി. പാമ്പ്‌ കൊത്തിയത്‌ പോലെയാണ്‌ തോന്നിയത്‌. അവന്റെ കാല്‍പ്പാദങ്ങള്‍ കാലില്‍ അമരുന്നതറിഞ്ഞപ്പോള്‍ നീട്ടി വളര്‍ത്തിയ നഖം കൊണ്ട്‌ മാംസം മുറിയുമാറ്‌ അവന്റെ തോളില്‍ അവള്‍ നുള്ളി. പിന്നീട്‌ ശല്യമുണ്ടായില്ല.
തിരച്ചുവീട്ടിലെത്തി ഭക്ഷണം കഴിച്ച്‌ കിടക്കാന്‍ പോവുമ്പോള്‍ അവന്‍ അവളുടെ പുറകെ ചെന്നു.
തിരിഞ്ഞുനോക്കിയപ്പോള്‍ അവന്‍ ചിരിച്ചു. മൊബൈല്‍ കാട്ടി അവളോട്‌ സ്വകാര്യമെന്നോണം അവന്‍ പറഞ്ഞു.
``ഒരു ചൂടന്‍ ക്ലിപ്പിംഗ്‌സ്‌ കാണിച്ച്‌ തരാം. അതും കണ്ട്‌ സുഖമായുറങ്ങിക്കോ...''
ഏതോ അലവലാതി ആണിന്റെ പുറകെ പോയി ചതിക്കപ്പെട്ട പെണ്ണിന്റെ ചേഷ്‌ടകളാവാം അവനുദേശിച്ചതെന്ന്‌ മനസിലായി.
വളരെയടുത്ത്‌ ചെന്ന്‌ നിന്റെയമ്മയെ കൊണ്ട്‌ പോയി കാണിക്കാന്‍ അവള്‍ പറഞ്ഞു.
അവന്‍ ചിരിച്ചതേയുള്ളു.
സ്റ്റെയര്‍കേസ്‌ ഇറങ്ങിപ്പോവുമ്പോള്‍ അവന്‍ കുറച്ച്‌ കൂടി പ്രായമായാലുള്ള അവസ്ഥയെ കുറിച്ച്‌ ചിന്തിക്കുകയായിരുന്നു അവള്‍.
അവനൊരു വികൃതയായ പെണ്ണിനെ കിട്ടട്ടെയെന്ന്‌ ശപിച്ചുകൊണ്ട്‌ കിടക്കുമ്പോള്‍ അമ്മ വന്ന്‌ അരുകത്ത്‌ കിടന്നു. അമ്മയുടെ ശ്വാസഛ്വാസത്തിന്റെ ക്രമം പോലും അവളെ അത്ഭുതപ്പെടുത്തി. ഏതു ദൈവമാണ്‌ ഈ രൂപത്തിന്റെ സൃഷ്‌ടി നടത്തിയതെന്ന്‌ ഒരുനിമിഷം അവള്‍ ചിന്തിച്ചുപോയി.
ഒരാഴ്‌ചക്കുള്ളില്‍ മനുവും വല്ല്യമ്മയും മടങ്ങിപ്പോയി. അവളെ കീഴ്‌പ്പെടുത്താനുള്ള കുറെ ശ്രമങ്ങള്‍ കൂടി അവന്റെ ഭാഗത്ത്‌ നിന്നുണ്ടായെങ്കിലും വൈഗ ചെറുത്ത്‌ നിന്നു. ഒരു ദിവസം അവള്‍ക്കവന്‍ വൈന്‍ വിളമ്പി. സിഗരറ്റ്‌ വലിക്കാന്‍ കൊടുത്തു. അവനെക്കാള്‍ കൂടുതല്‍ കുടിച്ചിട്ടും ഇളകാതെ നിന്ന അവളെ നോക്കി തോല്‍വി സമ്മതിക്കുന്നു എന്ന മട്ടില്‍ അവന്‍ ചിരിച്ചു. മോഹങ്ങള്‍ക്കും സുഖത്തിനും വേണ്ടി തോറ്റടിയുന്ന പെണ്‍കുട്ടികളുടെ പട്ടികയില്‍ വൈഗയെന്ന പേരില്ലല്ലോ...
മിക്ക പെണ്‍കുട്ടികളെയും ആദ്യം നശിപ്പിക്കുന്നത്‌ ബന്ധുക്കള്‍ തന്നെയാണ്‌. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ പെട്ടുപോകുന്നവര്‍. സ്വാതന്ത്ര്യത്തെ കീഴ്‌മേല്‍ മറിക്കുന്നവര്‍. ഒരുപാട്‌ പേരൊടൊപ്പം കിടന്നിട്ട്‌ ഒടുവില്‍ മറ്റൊരാളെ ചതിക്കാനൊരുങ്ങുന്ന എത്ര പെണ്‍കുട്ടികളുണ്ട്‌. മറവിയാണ്‌ ഓരോ പെണ്ണിനെയും ഈ ഭൂമിയില്‍ താങ്ങി നിര്‍ത്തുന്നത്‌. എയ്‌ഡ്‌സ്‌ ടെസ്റ്റിന്‌ വാശി പിടിക്കുന്ന സ്‌ത്രീയോട്‌ വെര്‍ജിന്‍ ടെസ്റ്റ്‌ നടത്തണമെന്ന്‌ പുരുഷന്‍ പറഞ്ഞാലുള്ള അവസ്ഥയോര്‍ത്ത്‌ കുറെ ചിരിച്ചിട്ടുണ്ട്‌ അവള്‍.
കൈവിട്ട്‌ പോകുന്ന ഇത്തരം ചിന്തകള്‍ വൈഗയില്‍ വരുന്നത്‌ ആദ്യമല്ലല്ലോ. അപ്രധാനമായ യാഥാര്‍ത്ഥ്യങ്ങള്‍ എന്നൊരു വിളിപ്പേര്‌ അവള്‍ ഈ ചിന്തകള്‍ക്ക്‌ നല്‍കുന്നതും അതുകൊണ്ടാണ്‌.
പിരീഡ്‌സിന്റെ സമയമല്ലാതിരുന്നിട്ട്‌ കൂടി കഴിഞ്ഞ കുറെ ദിവസങ്ങളായി അമ്മയുടെ രാത്രിസഞ്ചാരമുണ്ടായില്ല. ഇടക്കെപ്പോഴോ അമ്മയുടെ തേങ്ങല്‍ കേട്ടു. ചെറിയ സൗന്ദര്യപിണക്കമാവാം. അതില്‍ അസ്വഭാവികതയൊന്നും തോന്നിയില്ല. എല്ലാമറിഞ്ഞിട്ടും അവളൊന്നും ചോദിച്ചുമില്ല.
പിറ്റേ ദിവസം ബ്രേക്ക്‌ഫാസ്റ്റ്‌ കഴിക്കാന്‍ അവള്‍ ഡൈനിംഗ്‌ ഹാളില്‍ എത്തിയപ്പോഴാണറിഞ്ഞത്‌. അന്നൊന്നും ഉണ്ടാക്കിയിരുന്നില്ല. അടുക്കളയില്‍ പോയി നോക്കിയപ്പോള്‍ പാത്രങ്ങള്‍ അഴുക്ക്‌ പുരണ്ട്‌ ചിതറികിടക്കുന്നു.
ബ്രഡ്ഡില്‍ ജാം പുരട്ടി കഴിച്ചപ്പോള്‍ തൊണ്ട വരണ്ടു. ഫ്രിഡ്‌ജില്‍ നിന്ന്‌ തണുത്തവെള്ളമെടുത്ത്‌ കുടിച്ചു.
അന്ന്‌ അവള്‍ ക്ലാസില്‍ കയറിയതേയില്ല.
`വൈഗാസ്‌ ഹെവന്റെ' ഏകാന്തതയില്‍ ഒരു പകല്‍.
അമ്മക്കും അച്ഛനുമിടയില്‍ എന്താണുണ്ടായത്‌. അത്‌ മാത്രമായിരുന്നു വൈഗയുടെ ചിന്ത. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അവര്‍ക്കിടയില്‍ ബഹളങ്ങള്‍ തീരെ കുറവായിരുന്നു. അതുകൊണ്ട്‌ തന്നെ ഇങ്ങനെയൊരമ്മയെയും അച്ഛനെയും കിട്ടിയതില്‍ സന്തോഷിച്ചിരുന്നു.
മരത്തില്‍ ചേര്‍ന്നിരുന്ന്‌ മിഴികള്‍ പൂട്ടിയിരിക്കുമ്പോഴാണ്‌ അയാള്‍ വന്നത്‌.
യൂണിയന്‍ സെക്രട്ടറിയായ `സുനില്‍ മേനോന്‍'.
കുറെ നിര്‍വചനങ്ങള്‍ക്കുള്ളിലാണ്‌ അയാള്‍. പക്ഷേ സൗന്ദര്യമുണ്ടായിരുന്നില്ല.
വൈഗയുടെ സ്വര്‍ഗത്തില്‍ കട്ടുറുമ്പായി വന്നതെന്തിനെന്നായിരുന്നു അവളുടെ ചിന്ത.
ഇരിക്കാന്‍ പറയാതെ അയാള്‍ അവളുടെ അരുകിലിരുന്നു.
മുഖമുയര്‍ത്തിയ അവളുടെ മുഖത്തെ ദൈന്യത കണ്ടാവാം. അയാള്‍ പതിയെ പുഞ്ചിരിച്ചു.
``എന്തു പറ്റി ഈ ശൂന്യതയില്‍ വാടി കരിഞ്ഞൊരു താമരത്തണ്ട്‌ പോലെ...''
അവള്‍ അയാളുടെ മുഖത്ത്‌ നോക്കി ചിരിച്ചു.
``വിരസന്‍ ക്ലാസുകളില്‍ വൈഗ ഇരിക്കാറില്ല''
അവളുടെ മറുപടി കേട്ട്‌ എന്നെ പോലെയെന്ന്‌ പറഞ്ഞ്‌ അയാള്‍ വീണ്ടും ചിരിച്ചു.
``എന്നെ ഒറ്റക്ക്‌ വിട്ടൂടെ''
അപ്രതീക്ഷിതമായ അവളുടെ ചോദ്യം അയാളെ അല്‍പ്പം പോലും ദേഷ്യം പിടിപ്പിച്ചില്ല.
വാകമരത്തിന്റെയിലകള്‍ കാറ്റില്‍ ആടിയുലയുന്നുണ്ടായിരുന്നു. തെളിഞ്ഞയാകാശത്ത്‌ നിന്ന്‌ വീണു ചിതറിയ സൂര്യരശ്‌മികള്‍ വലിയ ആകൃതിയിലുള്ള നിഴലുകള്‍ തീര്‍ത്തത്‌ കണ്ടു. അയാള്‍ക്ക്‌ മുഖം കൊടുക്കാതെ അവള്‍ എങ്ങോട്ടോ നോക്കിയിരുന്നു.
``വൈഗ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ?''
മുഖത്തടിച്ചത്‌ പോലെ ആയാളുടെ ചോദ്യം.
``എന്റെ പ്രണയം എന്റേത്‌ മാത്രമാണ്‌. എനിക്കും അയാള്‍ക്കും മാത്രമറിയുന്നവ. മനസ്സിന്റെ അഗാധതയില്‍ കുഴിച്ച്‌മൂടിയിട്ട മഹാരഹസ്യം. അതെന്തിന്‌ നിങ്ങളറിയണം''
അയാള്‍ മുഖം താഴ്‌ത്തിയിരുന്നു. ചോദിച്ചതിനായിരുന്നില്ല ഉത്തരം പറഞ്ഞതെന്നറിഞ്ഞിട്ടും അവള്‍ക്ക്‌ പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഇത്രയും കാലത്തിനിടയില്‍ അഭിനിവേശം തോന്നിയത്‌ ആരോടായിരുന്നുവെന്ന്‌ സ്വയം ചോദിച്ചാല്‍ നീലകണ്ണുകളുള്ള പ്രഫസര്‍ ദിനേശ്‌ നായരെന്നോ മറ്റോ പറയേണ്ടി വരും.
അയാളൊന്ന്‌ പോയിരുന്നെങ്കില്‍ എന്നാവളാശിച്ചു.
``വൈഗേ..ഞാന്‍ വന്നത്‌ നിന്നെ ദേഷ്യം പിടിപ്പിക്കാനല്ല. ആര്‍ക്കും പിടികൊടുക്കാത്ത ആ മനസ്സ്‌ കട്ടെടുക്കാനുമല്ല. ദീപ്‌തി മിസ്സ്‌്‌ ഇന്ന്‌ ലീവാണ്‌. വൈകുന്നേരം വീട്ടില്‍ പോകുമ്പോള്‍ നിന്നോട്‌ അതുവഴി ചെല്ലാന്‍ പറഞ്ഞു . മറ്റെവിടെയും കണ്ടില്ലെങ്കില്‍ നീ ഇവിടെയുണ്ടാകുമെന്ന്‌ പറഞ്ഞതും ടീച്ചറാണ്‌''
അയാള്‍ എഴുന്നേറ്റ്‌ നടന്നു.
എന്തിനാണെന്ന്‌ ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും കഴിഞ്ഞില്ല.
മൂന്നരയായപ്പോള്‍ അവള്‍എഴുന്നേറ്റ്‌ നടന്നു.
ഗെയിറ്റ്‌ തുറന്ന്‌ അകത്ത്‌ കയറി വിസിറ്റിംഗ്‌ റൂമിലിരുന്നു. ശീതികരിച്ച മുറി ശരീരത്തിന്‌ ആശ്വാസം നല്‍കി.
ദീപ്‌തി മിസ്സും ഭര്‍ത്താവും വന്നു.
''വൈഗേ സുഖമല്ലേ നിനക്ക്‌''
മിസ്‌ അവളെ ചേര്‍ത്തുപിടിച്ച്‌ തലോടിയപ്പോള്‍ അമ്മയുടെ ഗന്ധം മൂക്കിലേക്കടിച്ചുകയറി.
``സത്യത്തില്‍ വൈഗയെ വിളിപ്പിച്ചത്‌ ഞാനല്ല, ദേ ഈ അങ്കിളാ''
`എന്തിന്‌' ആശ്ചര്യത്തോടെ ചോദിച്ചു.
``വൈഗ എനര്‍ജറ്റിക്‌ ആയ കുട്ടിയാണെന്ന്‌ ദീപ്‌തി എപ്പോഴും പറയും. അത്‌ കൊണ്ട്‌ തന്നെ സ്‌ട്രെയിറ്റായി പറയാം. അമ്മയും അച്ഛനും വേര്‍പിരിയുകയാണ്‌.''
ആ ശീതികരിച്ച മുറിയിലിരുന്ന്‌ വിയര്‍ത്തപ്പോള്‍ ദീപ്‌തി മിസ്സ്‌ അവളെ ചേര്‍ത്ത്‌ പിടിച്ചു. ഗെയിറ്റിനരുകില്‍ സ്ഥാപിച്ച അഡ്വ. വേണുഗോപാല്‍ എന്ന ബോര്‍ഡ്‌ ഓര്‍മ്മയില്‍ തെളിഞ്ഞു.
ഒന്നും മനസിലാകാതെ അവള്‍ നോക്കി.
``കഴിഞ്ഞ കുറച്ച്‌ മാസമായി പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട്‌. വൈഗയെ ഓര്‍ത്താണ്‌ ഇത്രയും വൈകിയതെന്ന്‌ പറയാം. ഇനിയും നീട്ടിക്കൊണ്ട്‌ പോകാന്‍ പറ്റില്ലെന്ന്‌ വിനയ വീണ്ടും വീണ്ടും പറയുന്നു''
അച്ഛനും അമ്മയും വേര്‍പിരിഞ്ഞുപോയ കുട്ടികളുടെ അവസ്ഥ മനസ്സില്‍ തെളിഞ്ഞു. നൊമ്പരത്തിന്റെ കനല്‍ ഹൃദയത്തില്‍ വന്ന്‌ വീഴാന്‍ പോവുകയാണെന്ന്‌ അവളറിയുകയായിരുന്നു.
``എന്ത്‌ പറ്റി അമ്മക്ക്‌. പിരിയണമെന്ന്‌ വാശിപിടിക്കാന്‍ ?''
അവളുടെ ചോദ്യം കേട്ട്‌ അങ്കിള്‍ ദീപ്‌തി മിസ്സിന്റെ മുഖത്തേക്ക്‌ നോക്കി.
``എല്ലാം തുറന്നുപറഞ്ഞോളു വേണുവേട്ടാ. എല്ലാം കേട്ട്‌ തളരാന്‍ ഇതൊരു തൊട്ടാവാടി പെണ്‍കുട്ടിയല്ല. വൈഗയാണ്‌''
ദീപ്‌തി മിസ്സിന്റെ വാക്കുകള്‍ അവളെ ഊര്‍ജ്ജസ്വലയാക്കി മാറ്റി.
അവള്‍ പതിയ ചിരിച്ചു.
``ദാമ്പത്യത്തിനിടയില്‍ `സംശയം' കടന്നുവന്നാല്‍ ആ ബന്ധത്തിന്‌ നിലനില്‍പ്പില്ല കുട്ടീ. അമ്മയുടെയും അച്ഛന്റെയും ജീവിതത്തില്‍ സംഭവിച്ചതും അതാണ്‌. അച്ഛന്റെ മനസ്സില്‍ കല്യാണം കഴിഞ്ഞ അന്നുമുതല്‍ സംശയത്തിന്റെ നാമ്പുകള്‍ മുളപൊട്ടിയിരുന്നു. അമ്മയുടെ സൗന്ദര്യമാണ്‌ അതിനൊരു കാരണം. പിന്നീടെപ്പോഴോ അമ്മ അതിന്‌ യഥാര്‍ത്ഥ്യത്തിന്റെ മുഖം നല്‍കുകയും ചെയ്‌തു.''
രണ്ടു രൂപവും ഭാവവുമാണെങ്കിലും അവര്‍ക്കിടയിലുള്ള ഐക്യം കണ്ട്‌ അമ്പരന്ന്‌ പോകാറുള്ള അവളുടെ മനസ്സില്‍ തീയാളി. എന്തോക്കെയോ പ്രശ്‌നങ്ങള്‍ കഴിഞ്ഞ കുറച്ച്‌ നാളായി വീട്ടിനുള്ളില്‍ പുകഞ്ഞിട്ടും അത്‌ മനസിലാക്കാനായില്ലല്ലോയെന്ന്‌ അവള്‍ പരിതപിച്ചു.
`അമ്മക്കാരോടെങ്കിലും?'
അവളുടെ ചോദ്യം മനസിലായിട്ടെന്നവണ്ണം അങ്കിള്‍ തലകുലുക്കി.
ദീപ്‌തി മിസ്സ്‌ എഴുന്നേറ്റ്‌ അകത്തേക്ക്‌ പോയി.
``ഡോ. പ്രസാദുമായി അടുപ്പമുണ്ടെന്ന്‌ വിനയ ഇന്നലെ തുറന്നുപറഞ്ഞു. അവര്‍ പണ്ടേ പരിചയക്കാരായിരുന്നു. എവിടെയോ മുറിഞ്ഞുപോയൊരു ബന്ധം വീണ്ടും ഒന്നിച്ചുചേരുന്നത്‌ പോലെയാണ്‌ വിനയയുടെ സംസാരത്തില്‍ നിന്ന്‌ മനസിലായത്‌.''
മനസ്സിലൊരു സ്‌ഫോടനം നടക്കുന്നതറിഞ്ഞു.
വൈഗയുടെ അമ്മക്ക്‌ മറ്റൊരാളോട്‌ പ്രണയമെന്നോ. അതും ഈ പ്രായത്തില്‍..ഇത്‌ പോലൊരു ചപലയായ സ്‌ത്രീയാണോ എന്റെ അമ്മ.
ദേഷ്യം ഇരച്ച്‌ കയറുന്നുണ്ടായിരുന്നെങ്കിലും അവള്‍ അങ്കിളിനെ നോക്കി ചിരിച്ചു.
ഒരിക്കല്‍ ഈവനിംഗ്‌ ക്ലിനിക്കില്‍ പോയത്‌ അവള്‍ക്ക്‌ ഓര്‍മ്മ വന്നു. സുമുഖനായ ഡോ. പ്രസാദിനെ കണ്ട്‌ അവള്‍ ഉളള്‌ തുറന്ന്‌ ചിരിക്കുമ്പോഴും അമ്മ മുഖം താഴ്‌ത്തിയിരിക്കുകയായിരുന്നു.
തെര്‍മോമീറ്റര്‍ നാവിനടിയില്‍ വെച്ചിരിക്കുമ്പോള്‍ ഡോക്‌ടറുടെ മുഖം അമ്മയിലായിരുന്നു. അയാളുടെ ചുണ്ടുകളില്‍ നിന്ന്‌ ചോര പൊടിയുന്നത്‌ പോലെ തോന്നി.
കുട്ടി ഒന്ന്‌ പുറത്ത്‌ നില്‍ക്കുമോയെന്ന ചോദ്യത്തില്‍ അവള്‍ ഭയന്നത്‌ മാറാരോഗമുണ്ടെന്നോര്‍ത്തായിരുന്നില്ല. അമ്മയെ അയാളെന്തെങ്കിലും ചെയ്‌തുകളയുമോയെന്ന പേടി കൊണ്ടായായിരുന്നു.
മടിച്ച്‌ മടിച്ച്‌ പുറത്തേക്ക്‌ നടന്നു.
പത്ത്‌ മിനിറ്റിന്‌ ശേഷം അമ്മ വന്നപ്പോള്‍ അവള്‍ ശ്രദ്ധിച്ചത്‌ മുടിയും സാരിയുമൊക്കെയായിരുന്നു. അസ്വഭാവികതയൊന്നും തോന്നിയില്ല.
അവളുടെ നോട്ടം കണ്ട്‌ അമ്മ ചിരിച്ചു.
``പേടിക്കണ്ടടാ..നിനക്ക്‌ ഒരു രോഗവുമില്ല'' അവളെ ചേര്‍ത്ത്‌ പിടിച്ചുനടക്കുമ്പോള്‍ അമ്മയുടെ ഗന്ധം വൈഗയെ കൂടുതല്‍ ഉന്മേഷവതിയാക്കി.
ദീപ്‌തി മിസ്സ്‌ ചായയും പലഹാരങ്ങളും ടീപ്പോയില്‍ വെച്ച ശേഷം അവളുടെയരുകില്‍ വന്നിരുന്നു.
ഒരു കപ്പ്‌ ചായയെടുത്ത്‌ അവള്‍ക്ക്‌ നേരെ നീട്ടി.
``പ്രായപൂര്‍ത്തിയായത്‌ കൊണ്ട്‌ വൈഗക്ക്‌ ഇഷ്‌ടമുള്ളവരുടെ കൂടെ നില്‍ക്കാം.'' ചായ കുടിക്കുന്നതിനിടെ അങ്കിള്‍ പറഞ്ഞു.
അവള്‍ പുഞ്ചിരിച്ചു.
``ഇനി രണ്ടു പേരൊടൊപ്പവും നില്‍ക്കാനിഷ്‌ടമില്ലെങ്കില്‍ വൈഗക്ക്‌ എന്റെ കൂടെ നില്‍ക്കാം.''
മക്കളില്ലാത്ത ദീപ്‌തിമിസ്സിന്റെ ആത്മാര്‍ത്ഥതയുള്ള വാക്കുകള്‍ അവളുടെ മനസ്സില്‍ ആഴത്തില്‍ തുളഞ്ഞുകയറി.
വൈഗ അനാഥയാകുകയാണോ? കുറച്ച്‌ നാള്‍ അമ്മയോടൊപ്പം പിന്നെയച്ഛന്റെയൊപ്പം. ഓരോട്ട പ്രദക്ഷിണം പോലെ തോറ്റടിയുന്ന ജീവിതം. ഉള്ളിലൊരു കൊടുങ്കാറ്റിന്റെ മുരള്‍ച്ചയുണ്ടായിരുന്നിട്ടും അവള്‍ അവിടെയിരുന്നു.
യാത്ര പറഞ്ഞുപിരിയുമ്പോള്‍ ഇരുവരും ഗെയിറ്റ്‌ വരെ അനുഗമിച്ചു.
വീട്ടിലെത്തി മുറിയിലേക്ക്‌ നടക്കുമ്പോള്‍ വിസിറ്റിംഗ്‌ റൂമില്‍ പാതി തീര്‍ന്ന മദ്യക്കുപ്പി കണ്ടു. എരിഞ്ഞുതീര്‍ന്ന കുറെ സിഗരറ്റ്‌ കഷ്‌ണങ്ങളും.
അച്ഛന്‍ മദ്യപിക്കുമായിരുന്നോ? സിഗരറ്റ്‌ വലിക്കുമായിരുന്നോ?
ഇത്‌ വരെ കണ്ടിട്ടില്ല.
മുകളിലെത്തി വാതില്‍ തുറന്നപ്പോള്‍ അന്ധാളിച്ച്‌ പോയി. കിടക്കയില്‍ കരഞ്ഞുവീര്‍ത്ത മുഖവുമായി അമ്മ.
ഒന്നുമറിയാത്ത പോലെ വസ്‌ത്രം മാറി അവള്‍ പുറത്തേക്ക്‌ നടന്നു.
മുറ്റം നിറയെ ഇലകള്‍ ചിതറി കിടക്കുന്നുണ്ടായിരുന്നു. ഓര്‍ക്കിഡുകളും ആന്തൂറിയവുമെല്ലാം നനക്കാത്തത്‌ കൊണ്ട്‌ തളര്‍ന്ന്‌ നില്‍ക്കുന്നത്‌ കണ്ടു. എന്ത്‌ വേഗമാണ്‌ ആത്മബന്ധങ്ങള്‍ ശിഥിലമാകുന്നത്‌. ഇത്രയേറെ സ്‌നേഹിച്ചിട്ടും അമ്മക്കെങ്ങനെ അച്ഛനെ വെറുക്കാന്‍ പറ്റുന്നു. സൗന്ദര്യമില്ലായ്‌മയുടെ അഭംഗി ഇപ്പോഴാണോ അമ്മയുടെ കണ്ണില്‍പ്പെട്ടത്‌. ഡോക്‌ടര്‍ അമ്മക്ക്‌ ചേര്‍ന്ന വരന്‍ തന്നെ. പക്ഷേ അച്ഛന്‍ ഈ നഷ്‌ടം എങ്ങനെ സഹിക്കും...
ഇത്ര സുന്ദരിയായ സ്‌ത്രീയെ അച്ഛനിനി കിട്ടുമോ?
ചോദ്യങ്ങളും വിശകലനങ്ങളും അവളെ വീര്‍പ്പുമുട്ടിക്കുന്നുണ്ടായിരുന്നു.
ചൂലെടുത്ത്‌ മുറ്റത്തെ പ്രധാനഭാഗങ്ങളെല്ലാം അടിച്ചുവാരി. വെള്ളം മുക്കി തറ തുടച്ചു. അടുക്കളയില്‍ അലങ്കോലമായി കിടന്നിരുന്ന പാത്രങ്ങളെല്ലാം കഴുകിവെച്ചു.
സ്റ്റൗ കത്തിച്ച്‌ വെള്ളം തിളപ്പിച്ച്‌ അരി കഴുകി അടുപ്പത്തിട്ടു. ഫ്രിഡ്‌ജിലുണ്ടായിരുന്ന പച്ചക്കറികള്‍ അരിഞ്ഞു. താറാവ്‌ മുട്ടയെടുത്ത്‌ പൊരിക്കാനായി അവള്‍ കലക്കിവെച്ചു.
സമയം ഇഴഞ്ഞുനീങ്ങുകയാണ്‌. അമ്മയുടെയും അച്ഛന്റെയും ചലനങ്ങളൊന്നും കണ്ടില്ല. തോല്‍വിയും വിജയവും മാറി മറിയുന്ന ബിസിനസ്‌ രംഗത്തെ അതികായനായിട്ടും അമ്മക്ക്‌ മുന്നില്‍ അച്ഛന്‍ ചുരുങ്ങിയില്ലാതാകുന്നത്‌ പോലെ...
ഇന്ന്‌ വൈഗ വീട്ടുകാരിയുടെ റോള്‍ ഏറ്റെടുക്കുകയാണ്‌. ഇടക്കെല്ലാം വിനോദത്തിനായി മാത്രം ചെയ്യുമായിരുന്ന പാചകത്തിലേക്കൊരു തിരിച്ചുപോക്ക്‌..
ചോറ്‌ വാര്‍ത്ത ശേഷം കറി വെച്ചു. മുട്ട ഇളക്കിപൊരിച്ചെടുത്ത്‌ കരുമുളക്‌ പൊടി വിതറി.തീന്‍ മേശയില്‍ ഓരോന്നായി നിരത്തിവെച്ചപ്പോഴേക്കും സമയം എട്ടുമണി കഴിഞ്ഞിരുന്നു.
മേല്‍ കഴുകി വൈഗ അച്ഛന്റെയടുത്ത്‌ ചെന്നു. മദ്യത്തിന്റെയാലസ്യത്തില്‍ കണ്ണുകള്‍ ചുവന്ന്‌ തുടുത്തിരുന്നു.
``അച്ഛാ..നമുക്കെന്തെങ്കിലും കഴിക്കാം''
അവളുടെ ചോദ്യം കേട്ട്‌ അച്ഛന്‍ മുഖമുയര്‍ത്തി നോക്കി. മിഴികള്‍ കലങ്ങി മറിഞ്ഞൊഴുകുന്നുണ്ടായിരുന്നു. മുഖം കഴുകിയ ശേഷം അച്ഛന്‍ അവളുടെ കൂടെ നടന്നു.
പിന്നെ അവള്‍ അമ്മയെ പോയി വിളിച്ചു. വേണ്ട എന്ന്‌ ശാഠ്യം പിടിച്ചെങ്കിലും ഒരുപാട്‌ നിര്‍ബന്ധിച്ചപ്പോള്‍ അവളുടെ കൂടെ ചെന്നു.
തീന്‍മേശയില്‍ ഇരുവരും അഭിമുഖമായി ഇരുന്നു.
രണ്ടു പേര്‍ക്കും അവള്‍ ചോറുവിളമ്പി കൊടുത്തു.
മുഖത്തേക്ക്‌ നോക്കാതെ വിളമ്പിയിട്ടത്‌ മുഴുവന്‍ ഇരുവരും വാരി തിന്നു.
``വൈഗക്കൊരു ആഗ്രഹമുണ്ട്‌. പറഞ്ഞോട്ടെ ഞാന്‍.''
അമ്മയും അച്ഛനും ഒരുപോലെ തലയാട്ടി.
``ഞാനിന്ന്‌ മുതല്‍ ശീലങ്ങള്‍ മാറ്റുകയാണ്‌. ഇനി ഞാന്‍ അമ്മയില്ലാതെ കിടന്നുറങ്ങും. നിങ്ങളുടെ സ്വര്‍ഗത്തില്‍ കട്ടുറുമ്പായത്‌ മതി എനിക്ക്‌''
അവളുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഇരുവരുടെ ചുണ്ടിലും പുഞ്ചിരി പരന്നു.
അമ്മയും അച്ഛനും കൈകഴുകി വന്നപ്പോള്‍ അവര്‍ക്ക്‌ നടുവില്‍ പോയി നിന്ന്‌ രണ്ടുപേരുടെയും തോളത്തായി അവള്‍ കൈകള്‍ ചുറ്റി. അമ്മയുടെയും അച്ഛന്റെയും കവിളില്‍ ചുംബിച്ചു. പതിയെ അവരെ ബെഡ്ഡ്‌റൂമിലാക്കിയ ശേഷം തിരിഞ്ഞുനടന്നു. ഒരു കടലിന്റെ അക്കരെയും ഇക്കരെയുമെന്നവണ്ണം കട്ടിലിന്റെ ഇരുഭാഗത്തായി അവരിരിക്കുന്നത്‌ കണ്ടു. പുറത്തെത്തി വാതില്‍ വലിച്ചടച്ച്‌ താക്കോലിട്ട്‌ പൂട്ടി. ഫോണ്‍ ബന്ധം വിഛേദിച്ച ശേഷം അവള്‍ മുറിയിലേക്ക്‌ നടന്നു.
ജാലകത്തിനരുകില്‍ പോയി നില്‍ക്കുമ്പോള്‍ തെളിഞ്ഞ ആകാശത്ത്‌ നിന്നും നിലാവ്‌ പൊഴിയുന്നുണ്ടായിരുന്നു. ഈ നിലാവുള്ള രാത്രിയില്‍ ``വൈഗാസ്‌ ഹെവന്‍'' എന്തു ഭംഗിയുണ്ടാവുമെന്ന്‌ അവളോര്‍ത്തു. അവിടെ പോയി ഈ രാത്രി മുഴുവന്‍ ഇരിക്കാന്‍ അവള്‍ കൊതിച്ചു.
വൈഗ ക്രൂരയാണ്‌. പൊഴിയാനൊരുങ്ങുന്ന ഇലകളെ ഒരുമിച്ച്‌ ചേര്‍ത്ത്‌ അടര്‍ത്തിയിട്ട്‌ പുഞ്ചിരിക്കുന്ന ക്രൂര. ഓര്‍ത്തപ്പോള്‍ പൊട്ടിചിരിക്കാനാണ്‌ അവള്‍ക്ക്‌ തോന്നിയത്‌.
മേഘങ്ങള്‍ ആകാശത്ത്‌ പരന്നുതുടങ്ങിയത്‌ അവ്യക്തമായി കണ്ടു. നിലാവ്‌ ഇരുട്ടിന്‌ വഴിമാറുകയാണ്‌. ചുറ്റിനും കാറ്റ്‌ വ്യാപിക്കുന്നതറിഞ്ഞു.
കണ്ണാടിക്ക്‌ മുന്നില്‍ നിന്ന്‌ അവള്‍ അണിഞ്ഞൊരുങ്ങി. നെറ്റിയില്‍ ചുവന്ന പൊട്ടുതൊട്ടു. ആരും തൊട്ടശുദ്ധമാക്കാത്ത ശരീരവടിവുകളില്‍ മിഴികളൂന്നി. ഇണചേരുന്നത്‌ പലയാവര്‍ത്തി കണ്ടിട്ടും പിടിച്ച്‌ നിന്ന മനോധൈര്യത്തെ സ്വയം പുകഴ്‌ത്തി.
മഴ പെയ്‌തുതുടങ്ങി. വൈദ്യുതി നിലച്ചു.
മെഴുകുതിരി കത്തിച്ച്‌ അവള്‍ അടുക്കളയിലേക്ക്‌ നടന്നു.
ആകാശത്ത്‌ മേഘങ്ങള്‍ കൂട്ടിമുട്ടുന്ന ശബ്‌ദം കേട്ട്‌ അവള്‍ ഉറക്കെ ചിരിച്ചു. ഒരുപാട്‌ വെറുത്തിട്ടും അവളെ സ്വീകരിക്കാനെന്ന പോലെ ഓടിയെത്തിയ മഴയോട്‌ ആദ്യമായി വൈഗക്ക്‌്‌ ഇഷ്‌ടം തോന്നി...