Saturday, January 10, 2009

തണല്‍മരങ്ങളില്ലാത്ത പാതയോരം


തീവണ്ടിപ്പാളത്തിലൂടെ അയാള്‍ നടന്നു.
പരന്നുകിടക്കുന്ന ഭൂമി. ആകാശത്ത്‌ ചിന്നിച്ചിതറിക്കിടക്കുന്ന വെള്ളമേഘങ്ങള്‍. സൂര്യരശ്‌മികള്‍ക്ക്‌ വൈഡൂര്യത്തിന്റെ തിളക്കമുണ്ടായിരുന്നു. അകലെ ഇലകൊഴിഞ്ഞ മരം
അയാളുടെ കാല്‍പ്പാദങ്ങള്‍ ആ മരച്ചുവട്ടിലേക്കായി.
ഉണങ്ങിയ ചില്ലകള്‍ക്ക്‌ എന്തോ ആകര്‍ഷകതയുണ്ടായിരുന്നു. മരച്ചുവട്ടിലിരിക്കുമ്പോള്‍ കണ്‍പോളകളെ ഉറക്കം തഴുകുന്നത്‌ അയാളറിഞ്ഞു. മരത്തോട്‌ ചേര്‍ന്നിരുന്ന്‌ മെല്ലെ അയാള്‍ ഉറക്കത്തിന്‌ കീഴടക്കി.
``എത്ര വസന്തങ്ങള്‍
എത്ര ഹേമന്തങ്ങള്‍
ആര്‍ദ്രമായ മുദ്രണങ്ങള്‍ തീര്‍ത്ത്‌
നക്ഷത്രങ്ങളുടെ നിറം കണ്ണുകളിലേറ്റുവാങ്ങി
വിദൂരമാം മേഘങ്ങള്‍ക്കിടയിലേക്ക്‌ പോകുന്നു
അതാണ്‌ സ്വര്‍ഗ്ഗമെന്ന്‌
മരിച്ചവര്‍ മുന്നില്‍ നിന്ന്‌ ആണയിടുന്നു''
അയാള്‍ ഞെട്ടിയുണര്‍ന്നു. കഴിഞ്ഞ കുറച്ചുരാത്രികളായി ആ വരികള്‍ വല്ലാതെ അലോസരപ്പെടുത്തുന്നു. ഒരിക്കലും വായിച്ചിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത വരികള്‍...
ഉതിര്‍ന്നുവീഴുന്ന ചാറ്റല്‍മഴ.
അയാള്‍ എഴുന്നേറ്റ്‌ ചുറ്റിനും നോക്കി. ഒരു കൂര പോലും എങ്ങും കാണാനില്ല. മഴ ശക്തി പ്രാപിച്ചുതുടങ്ങി. അതിവേഗം മണ്ണിനടിയിലൂടെ മഴത്തുള്ളികള്‍ ഊര്‍ന്നിറങ്ങുന്നു. മണ്ണിന്‌ മനം മയക്കുന്ന ഗന്ധം. മഴ പെയ്‌തിട്ട്‌ കാലങ്ങളായിരുന്നുവെന്ന്‌ തോന്നി. വീണ്ടും കാറ്റ്‌ വന്നു. അതിനപ്പോള്‍ നല്ല തണുപ്പുണ്ടായിരുന്നു. അല്‍പ്പം അകലയായി എന്തോ അയാളുടെ ദൃഷ്‌ടിയില്‍പ്പെട്ടു. അടുത്തുചെന്നപ്പോള്‍ മനസ്സിലായി. അതൊരു മരക്കുരിശായിരുന്നു. ജലത്തുള്ളികള്‍ അതിലെ പൊടികളെല്ലാം കഴുകിക്കളഞ്ഞിരുന്നു.
``പവിത്ര''
മരക്കുരിശില്‍ കുറിച്ചിട്ടിരിക്കുന്ന പേര്‌ വായിച്ചപ്പോള്‍ അയാള്‍ കിതച്ചു. പവിത്ര...
അവള്‍ സമാധാനമായി ഉറങ്ങുകയാണ്‌. അവിടെ പ്രകൃതിയുടെ വിവിധ മുഖങ്ങളില്ല. മനുഷ്യന്റെ ആത്മവികാരങ്ങളില്ല. ചോര്‍ന്നൊലിക്കാന്‍ സ്‌ത്രൈണഭാവങ്ങളില്ല. വെറും ശൂന്യത, ശൂന്യത മാത്രം.
``പവിത്രാ..ഇത്‌ ഞാനാണ്‌ അമല്‍. വര്‍ഷങ്ങള്‍ക്കൊടുവില്‍ ഞാന്‍ വന്നു. നിന്നെയൊന്ന്‌ കൊതിതീരെ കാണാന്‍. പറയ്‌ എന്താ നിനക്ക്‌ പറ്റിയത്‌ ? എന്തിനാ എന്നെ ഇവിടേക്ക്‌ ക്ഷണിച്ചത്‌ ? ജീവിതത്തിലൊരിക്കലും വന്നിട്ടില്ലാത്ത ഈ സ്ഥലത്ത്‌ ഒരു നിമിത്തം പോലെ നീയെന്നെ എന്തിനെത്തിച്ചു ? നീയിന്ന്‌ ജീവിച്ചിരിക്കുന്നില്ല എന്നെന്നെ അറിയിക്കാനോ ? ''
മഴ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു.
``എനിക്കറിയാം ഈ മഴ നിന്റെ കണ്ണുനീരാണ്‌. എന്റെ കവിളിനെ ചുംബിച്ചിറങ്ങിയ മഴത്തുള്ളികള്‍ക്ക്‌ ഉപ്പുരസമായിരുന്നു.''
അയാള്‍ തിരിഞ്ഞുനടന്നു. ഏതോ തീവണ്ടി അലറിപ്പാഞ്ഞു വരുന്ന ശബ്‌ദം കേട്ടു.
*************************************
പൂട്ടിക്കിടന്ന വീട്‌ തുറന്ന്‌ അകത്തുകയറിയപ്പോള്‍ പഴമയുടെ സുഖമുള്ള ഗന്ധമറിഞ്ഞു. ചിലന്തിവലകള്‍ തട്ടിമാറ്റി അകത്തുകടന്ന്‌ പൊടിതട്ടി കുടഞ്ഞ്‌ കട്ടിലില്‍ തല ചായ്‌ക്കുമ്പോള്‍ ഓര്‍ക്കുകയായിരുന്നു. എവിടെ വെച്ചാണ്‌ നഷ്‌ടങ്ങള്‍ എന്നെ ഗാഢമായി ഇഷ്‌ടപ്പെട്ടു തുടങ്ങിയത്‌ ? ചുവരില്‍ പൊടിപിടിച്ച്‌ കിടക്കുന്ന അമ്മയുടെ ചിത്രം കണ്ടു. അവിടം മുതലാവാം.
പവിത്രക്ക്‌ എന്താണ്‌ പറ്റിയത്‌ ? അങ്ങനെയൊരു ചോദ്യം ബാക്കിയാവുന്നു. ഒരിക്കല്‍ അവള്‍ മനസ്സ്‌ കുത്തിനോവിച്ചതാണ്‌. എന്നിട്ടും അല്‍പ്പം പോലും വെറുപ്പ്‌ തോന്നിയില്ല. പിന്നീടൊരിക്കലും കണ്ടു മുട്ടരുതേയെന്ന്‌ പ്രാര്‍ത്ഥിച്ചിരുന്നു. ഒരു പക്ഷേ എന്റെയാ ആഗ്രഹമാവുമോ അവളെ യാത്രയാക്കിയത്‌ ?

പകലുകള്‍ രാത്രിക്ക്‌ വഴിമാറി. സൂര്യനും ചന്ദ്രനും വന്നും പോയുമിരുന്നു. കാലമാരെയും ശ്രദ്ധിക്കാതെ ഒഴുക്ക്‌ തുടര്‍ന്നു.
പൊടിപിടിച്ചു കിടന്ന മേശവലിപ്പിനുള്ളില്‍ നിന്നും കുറെ പുസ്‌തകത്താളുകള്‍ അയാള്‍ കണ്ടെടുത്തു. കയ്യില്‍ കിടന്നത്‌ വിറച്ചു. പതിയെ അയാളത്‌ വായിക്കാന്‍ തുടങ്ങി.
09-04-1992
എവിടെയോ വെച്ച്‌ എനിക്ക്‌ നഷ്‌ടപ്പെട്ട വുള്‍ഫിയ പുഷ്‌പത്തിന്റെ ഇതളുകള്‍ തേടി ഞാന്‍ യാത്രയാവുകയാണ്‌. എന്റെ കണ്ണുകള്‍ക്കത്‌ കണ്ടെത്താനാവുമോ എന്നറിയില്ല. അത്ര ചെറുതാണത്‌. പക്ഷേ ഭംഗിയുണ്ടായിരുന്നു. വുള്‍ഫിയ പൂത്തുനിന്നിടം സ്വര്‍ഗ്ഗമാണ്‌. പലരും വില കൊടുത്ത്‌ വാങ്ങാന്‍ ശ്രമിച്ചു. പക്ഷേ കരിഞ്ഞുണങ്ങിപ്പോയി. തോട്ടികളുടെ കയ്യില്‍, അനാഥരുടെ കയ്യില്‍, ദരിദ്രരുടെ കയ്യില്‍ അത്‌ സുരക്ഷിതമായിരുന്നു. ആര്‍ഭാടങ്ങള്‍ക്കിടയിലൂടെ നടന്നുപോയവരുടെ കൈകളില്‍ നിന്നും അത്‌ വഴുതിച്ചാടി രക്ഷപ്പെട്ടു. അതു കൊണ്ടാവാം അസ്വാസ്ഥ്യങ്ങള്‍ അവരെ കീഴ്‌പ്പെടുത്തിക്കൊണ്ടിരുന്നു. മരണം മൗനം പേറി അവരെ കീഴ്‌പ്പെടുത്തുമ്പോഴും ആ ഹൃദയങ്ങള്‍ സമാധാനത്തിന്റെ തരി പോലും അനുഭവിച്ചിരുന്നില്ല...

11-02-1994
ഒരുപാടലഞ്ഞു. ഒടുവില്‍ പൂവ്‌ തേടി വേനലിലെത്തി. ആദ്യം നല്ല രസം തോന്നി. പിന്നീടെപ്പോഴോ ചെടികളുടെ കരച്ചില്‍ കാതില്‍ വന്ന്‌ അലോസരപ്പെടുത്തിയപ്പോള്‍ പതിയെ വെറുപ്പ്‌ തോന്നിത്തുടങ്ങി. പിന്നീട്‌ കരിഞ്ഞുണങ്ങിയ ചെടികളില്‍ നിന്നും അവസാന നെടുവീര്‍പ്പുകളും അന്യമായി.
ഒരു പൊട്ടിച്ചിരി കേട്ട്‌ തിരിഞ്ഞുനോക്കി.
പൂത്തുനില്‍ക്കുന്ന ഗുല്‍മോഹറുകള്‍. അവയീ ചൂടിനെ സ്വാഗതം ചെയ്യുകയാണ്‌. എന്തോ ആ പൂക്കള്‍ക്കിഷ്‌ടം കടുത്ത വേനലിനെയാണ്‌. സൂര്യനെ വെല്ലുവിളിക്കും പോലെ അവ തലയുയര്‍ത്തി നില്‍ക്കുന്നു. വഴിതെറ്റി വരുന്ന കാറ്റില്‍ നൃത്തഭംഗിയോട്‌ കൂടി പൊഴിയുന്നു.
പുഴയില്‍ ഒരു തുള്ളിവെള്ളമില്ല. ഉയര്‍ന്നുനില്‍ക്കുന്ന കല്ലുകളും ഉണങ്ങിയ പായലും മാത്രം, ശേഷിച്ചിരുന്ന അവസാനതരി മണലും പെറുക്കിയെടുക്കാനുള്ള തത്രപ്പാടിലാണ്‌ ജനം. അത്‌ മുറിച്ചുകടക്കുമ്പോള്‍ നീന്തിത്തുടിച്ചിരുന്ന ബാല്യം മനസ്സിലോടിയെത്തി. രണ്ട്‌ തുള്ളി കണ്ണുനീര്‍ താഴേക്ക്‌ വീണു. അല്‍പ്പം കണ്ണുനീരെങ്കിലും ആ പുഴക്ക്‌ സമ്മാനിച്ച ചാരിതാര്‍ത്ഥ്യം ബാക്കിയായി.

21-03-1994 രാത്രി 10 മണി
കാലം നടക്കുകയാണ്‌. പക്ഷേ മഴ മാത്രം വന്നില്ല. ശക്തിയുള്ള വേനല്‍മഴ സ്വപ്‌നം കണ്ടവര്‍ക്കും തെറ്റി. ഇലകളടര്‍ന്ന വൃക്ഷങ്ങള്‍ വിണ്ടുകീറി. ഒടുവിലൊടുവില്‍ ദിവസങ്ങളോളം പിടിച്ചുനിന്ന വേരുകളും കീഴടങ്ങിത്തുടങ്ങി. മരണം ഗന്ധവുമായെത്തി. നിലത്തുവീണ മരങ്ങളില്‍ അത്‌ താണ്ഡവമാടി.

20-04-1994 രാത്രി 11 മണി
എന്റെ കൈകള്‍ വിറക്കുന്നു. കഴിഞ്ഞ ദിവസത്തെ സംഭവം ഒരു ദുസ്വപ്‌നം പോലെ എന്നെ വേട്ടയാടുകയാണ്‌.
ആ മലഞ്ചെരുവിലിരിക്കുമ്പോള്‍ വല്ലാത്ത കിതപ്പനുഭവപ്പെട്ടു. ഇനിയീ യാത്ര തുടരുന്നതിലര്‍ത്ഥമില്ല. വുള്‍ഫിയ ഈ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായി കാണും. കാലുകള്‍ തളര്‍ന്നുകഴിഞ്ഞു. തൊണ്ടക്ക്‌ വല്ലാത്ത വരള്‍ച്ച. പകല്‍ പതിയെ പതിയെ രാത്രിക്ക്‌ വഴിമാറുകയാണ്‌. കുറെ കാല്‍പ്പാദങ്ങളുടെ ശബ്‌ദം കേള്‍ക്കുന്നു. നിലവിളിക്കാന്‍ സമയം കിട്ടിയില്ല. ആരുടെയോ തോളില്‍ കിടന്ന്‌ സുഖമായി ഒരു യാത്രയായിരുന്നു പിന്നീട്‌. എതോ മെത്തയിലേക്ക്‌ വീണതറിഞ്ഞു. ആരുടെയോ ഭാരം ശരീരത്തിലമരുകയാണ്‌...
എതിര്‍പ്പുകള്‍ നഷ്‌ടപ്പെട്ടു തുടങ്ങി. അനുഭൂതി ശരീരം മുഴുവന്‍ നിറയുന്നു, ആളുകള്‍ മാറുന്നു. ഒടുവിലത്തെയാളും ശരീരമുപേക്ഷിച്ചപ്പോള്‍ എന്നില്‍ നിന്നും വന്നുകൊണ്ടിരുന്ന നിലവിളിയും നിന്നു.
ആരോ തീപ്പെട്ടിയുരക്കുന്ന ശബ്‌ദം കേട്ടു. അയാള്‍ സിഗരറ്റ്‌ കത്തിക്കുകയാണ്‌. ഞാനാകെ തളര്‍ന്നുപോയി. ആ ചെറിയ പ്രകാശത്തില്‍ മുഖം കണ്ടു. മദ്യത്തിന്റെ ലഹരിയില്‍ കുളിച്ചുനില്‍ക്കുന്ന അച്ഛന്‍.
ആ രാത്രി കഴിഞ്ഞുണരുമ്പോള്‍ ഞാനാ മലഞ്ചെരുവില്‍ തന്നെയായിരുന്നു. ഒക്കെ ഒരു സ്വപ്‌നം പോലെ..ദേഹം മുഴുവന്‍ അസഹ്യമായ വേദന അനുഭവപ്പെടുന്നു.
മുകളില്‍ എവിടെ നിന്നോ പാറിവരുന്ന കറുത്ത മേഘങ്ങള്‍, മഴപ്പക്ഷികള്‍. കാറ്റിന്‌ ശക്തിയേറി. അത്‌ കരിയിലകളും വഹിച്ച്‌ ഉയര്‍ന്നു പറക്കാന്‍ തുടങ്ങി. ഭീതി തോന്നി. ഒരു പക്ഷേ, ഇത്രയും കാലം പെയ്യാതിരുന്നത്‌ പേമാരിക്കാവുമോ ? പറന്നുവീണ കരിയിലകള്‍ക്കിടയില്‍ പുഷ്‌പത്തിന്റെ ഇതളുകള്‍ കണ്ടു. അത്‌ ശംഖുപുഷ്‌പത്തിന്റെതായിരുന്നു. അത്‌ നിരാശപ്പൂക്കളാണ്‌. ആ നിറം നൊമ്പരത്തിന്റെതാണ്‌. ഞാനത്‌ കാറ്റില്‍ പറത്തി.

ആ താളുകളില്‍ രണ്ടെണ്ണം മാത്രം അവശേഷിക്കെ അമല്‍ ആനന്ദ്‌ വായന നിര്‍ത്തി. കുറെ വെള്ളമെടുത്ത്‌ വായിലേക്ക്‌ കമിഴ്‌ത്തി. പിന്നീട്‌ ശരീരത്തിലെ വിയര്‍പ്പുകളൊപ്പി. വീണ്ടും ശ്രദ്ധ വരികളിലേക്കായി.

12-09-1994 വൈകുന്നേരം 5 മണി
ഒരുപാട്‌ കാലം കൂടി വീട്ടില്‍പ്പോയി. പുസ്‌തകത്തിനിടയില്‍ പതുങ്ങിയിരുന്ന ആശംസാകാര്‍ഡ്‌ കണ്ടു. പലയാവര്‍ത്തി വായിച്ചു. അക്ഷരങ്ങള്‍ മാഞ്ഞുതുടങ്ങിയിരിക്കുന്നു. ഇന്നാദ്യമായി എനിക്ക്‌ ദുഖം തോന്നുന്നു. നിനക്കൊരു മറുപടി നല്‍കാത്തതില്‍. എന്നെ കുറിച്ച്‌ നിനക്കെല്ലാം അറിയാമായിരുന്നു. എനിക്കെത്ര വസ്‌ത്രങ്ങളുണ്ടെന്നും അതിന്റെ നിറങ്ങളുമെല്ലാം...നിനക്കെന്നുമിഷ്‌ടം ആ വെള്ളവസ്‌ത്രമായിരുന്നുവെന്നും...
അമല്‍...മാപ്പ്‌ നിന്നില്‍ നിന്നകന്നുപോയതിന്‌...
നീയറിയണം. ഞാന്‍ തേടിയലഞ്ഞ്‌ കിട്ടാതായ വുള്‍ഫിയ പുഷ്‌പം സ്‌നേഹമായിരുന്നു. നിഷ്‌കളങ്കമായ സ്‌നേഹം ഒരിക്കല്‍ നീയെനിക്ക്‌ കൈവെള്ളയില്‍ വെച്ച്‌ നീട്ടിയ സ്‌നേഹം. ഇനിയെന്താണ്‌ ഞാന്‍ പകരും തരിക ?
ദിവസങ്ങള്‍ കടന്നുപോവുകയാണ്‌. എന്റെ വയറ്റില്‍ ഒരു ജീവന്‍ വളരുന്നുണ്ട്‌. ഞാനാകെ തളരുന്നു. ആ രാത്രി എന്റെ മുന്നില്‍ പല്ലിളിച്ചുനില്‍ക്കുകയാണ്‌. ഒരു പക്ഷേ അച്ഛന്റെ...

20-09-1994 രാത്രി 10 മണി
ഞാനെല്ലാം തീരുമാനിച്ചുകഴിഞ്ഞു. എന്റെ മുമ്പില്‍ ഇപ്പോള്‍ വിഷപ്പാത്രമുണ്ട്‌. അതിലല്‍പ്പം ലഹരി കൂടി ചേര്‍ത്തു. കാരണം ലഹരി ചേര്‍ത്ത വിഷത്തിന്‌ ശരീരത്തെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാനേ കഴിയില്ലെന്ന്‌ എനിക്ക്‌ നന്നായറിയാം.
``യാത്ര ചോദിക്കുന്നു ഞാന്‍ നീയെനിക്കായി-
തീര്‍ത്തൊരീ ഓര്‍മ്മപാഥേയവും പേറി
വിഹ്വലനിമിഷവും വികാരവും-
പിന്നെയാര്‍ദ്രമാം സ്‌നേഹവും ബാക്കി.
ഇനി കാണുമോന്നറിയില്ല വീണ്ടും
ചിറകില്‍ തറച്ചുകയറിയ മുള്ളിലെ
ചോര വാര്‍ന്നെന്നുമിങ്ങനെയൊടുവില്‍
കാറ്റായി...മഴയായി...
ആകാശത്തോടലിയുകയാണ്‌ ഞാന്‍''

അയാളുടെ കൈകളില്‍ നിന്നും ആ താളുകള്‍ നിലത്തേക്ക്‌ വീണു. പാവം പവിത്ര. അവളെ കുറ്റപ്പെടുത്തുന്നില്ല. അവള്‍ ചെയ്‌തതാണ്‌ ശരി.
***************************************
ഏപ്രില്‍മാസത്തെ ഒരു സായന്തനം
അമല്‍ ആനന്ദ്‌ ആ മണ്ണിലൂടെ നടന്നു. ആ വലിയ വൃക്ഷം നിറയെ ചുവന്ന പൂക്കളുണ്ടായിരുന്നു. ആ മണ്‍കൂനക്ക്‌ ചുറ്റും അവന്‍ മെഴുകുതിരികള്‍ കത്തിച്ചുവെച്ചു. ഓരത്തായി ഒരുപിടി ഓര്‍ക്കിഡ്‌ പുഷ്‌പങ്ങളും.
ഇളംകാറ്റ്‌ അതിലെ ഒഴുകിനടന്നു. വൃക്ഷം മണ്‍ക്കൂനക്ക്‌ മുകളില്‍ പൂക്കള്‍ വര്‍ഷിച്ചു. പവിത്രയോട്‌ യാത്ര പറഞ്ഞ്‌ പിന്തിരിയുമ്പോള്‍ വൃക്ഷത്തിന്‌ ചുവട്ടില്‍ തളിര്‍ത്തുനില്‍ക്കുന്ന തൈകള്‍ അയാള്‍ കണ്ടു. അതിലൊന്ന്‌ പറിച്ചെടുത്ത്‌ നടക്കുമ്പോള്‍ ഏതോ തീവണ്ടി പതിയെ കടന്നുപോവുന്നുണ്ടായിരുന്നു.
note: വുള്‍ഫിയ-ലോകത്തിലെ ഏറ്റവും ചെറിയ പുഷ്‌പം
imgae courtasy-corbis