Wednesday, September 24, 2008

ഓര്‍മ്മകളിലൊഴുകുന്ന യമുന



വറ്റി വരണ്ട മണ്ണും ഇലകള്‍ കൊഴിഞ്ഞ മരവും ജലരഹിതമായിക്കൊണ്ടിരിക്കുന്ന പുഴയുമെല്ലാമുള്ള എന്റെ ഭൂമിയിലേക്ക്‌ വര്‍ഷകാലമായി വന്നു മടങ്ങിപ്പോയ അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്‌ പോലും അനുഭൂതിയുടെ ഒരു തലമുണ്ട്‌. വറുതി കഴിഞ്ഞ മടിയില്‍ അഗ്നിയിട്ട്‌ മടങ്ങിപ്പോയ കാല്‍പാടുകള്‍ കണ്ണുനീര്‍ കൊണ്ടവള്‍ മായ്‌ച്ചുകളഞ്ഞു. മനസിലെന്നോ കുറിച്ചിട്ട മരണകുറിപ്പ്‌ കുനുകുനെ കീറി ജാലകത്തിലൂടെ പുറത്തേക്കെറിഞ്ഞു. കണ്ടുമുട്ടുക എന്നത്‌ പോലും ചില നിയോഗങ്ങളാണെന്ന്‌ തിരിച്ചറിഞ്ഞത്‌ ആ സാമീപ്യത്തിന്റെ മനോഹാരിതയില്‍ നിന്നായിരുന്നു. ജീവിതമൊരു ശൂന്യമായ തുരുത്തായിരുന്നുവെന്ന്‌ തിരിച്ചറിയുമ്പോഴും ആത്മാവിലെവിടെയോ യമുന ഒഴുകിക്കൊണ്ടിരിക്കുന്നു.
ഗ്രാമത്തില്‍ നിന്നും നഗരത്തിന്റെ തിരക്കിലേക്കുള്ള പറിച്ചുനടല്‍ എന്നെ ഏറെ അസ്വസ്ഥനാക്കിയിരുന്നു. അപരിചിതര്‍ക്കിടയില്‍പ്പെട്ടുള്ള വീര്‍പ്പുമുട്ടല്‍, നിരത്തിലൂടെ മത്സരിച്ചോടുന്ന വാഹനവ്യൂഹങ്ങളുടെ അലോസരപ്പെടുത്തുന്ന ശബ്‌ദങ്ങള്‍. ഇതിനിടയില്‍ വിളറിവെളുത്ത ചുമരുകളുള്ള കലാലയം. പക്ഷേ മാനാഞ്ചിറ മൈതാനിയോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന വിശാലമായ ഞങ്ങളുടെ ക്ലാസ്‌ മുറിക്ക്‌ ആര്‍ക്കും ഗണിച്ചെടുക്കാനാവാത്ത ആകര്‍ഷകതയുണ്ടായിരുന്നു. ഒരു വശം എല്‍ ഐ സി കോമ്പൗണ്ടിലെ മരങ്ങളും നിശബ്‌ദതയും ആകാശത്ത്‌ വട്ടമിട്ട്‌ പറക്കുന്ന പരുന്തുകളും. ഉയരമേറിയ ജാലകത്തിനരുകില്‍ നിന്നാല്‍ ഇലകള്‍ക്കിടയിലൂടെ അവ്യക്തമായി ആളുകള്‍ ചലിക്കുന്നത്‌ കാണാം. മറുവശം മത്സരിച്ചോടുന്ന വാഹനങ്ങളുടെ ബഹളവും ദേവീക്ഷേത്രത്തിലേക്കുള്ള വഴിയും അലക്കുകാരുടെ കേന്ദ്രമായ മൈതാനവും.
ഈ രണ്ടുമുഖങ്ങളില്‍ ഉള്ളിലെ വികാരങ്ങളുടെ വേലിയേറ്റങ്ങളെ മാറ്റിയും മറിച്ചുമിടാം.
ക്ലാസില്ലാതിരുന്ന മധ്യാഹ്നത്തില്‍ വരാന്തയിലെ ശൂന്യതയില്‍ നിന്ന്‌ റോഡിലെ മത്സരിച്ചോടുന്ന വാഹനങ്ങളെ നോക്കി നില്‍ക്കുകയായിരുന്നു ഞാന്‍. ഇടക്കെപ്പോഴോ തോന്നാറുള്ള സംശയം വഴി തെറ്റിവന്നു. ഇത്ര തിരക്കിട്ട്‌ ഈ യാത്രികര്‍ എങ്ങോട്ടാണ്‌ പോകുന്നത്‌? എന്തായിരിക്കും ഇവരുടെ ഉദ്ദേശം, ഇവരെല്ലാം എവിടെ നിന്നാണ്‌ വരുന്നത്‌...
ലളിതമായ ചോദ്യമെങ്കിലും അപ്രാപ്യമായൊരു ഉത്തരത്തിന്‌ കാത്ത്‌ നില്‍ക്കാതെ മനസ്‌ മറ്റെവിടേക്കോ പാഞ്ഞു. വെയിലിന്റെ തീഷ്‌ണത ചില്ലുകളെ ചൂടാക്കി തുടങ്ങിയിരുന്നു. എങ്കിലും അഴികളില്ലാത്ത ജാലകത്തിനുമുണ്ടായിരുന്നു ആരും തിരിച്ചറിയാത്തൊരു ഭംഗി. മുന്നിലെ കാഴ്‌ചയെ ഒരു തരി പോലും മറക്കാതെയുള്ള അതിന്റെ നില്‍പ്‌.
ക്ലാസ്‌ തുടങ്ങിയിട്ട്‌ രണ്ടാഴ്‌ചയോളം കഴിഞ്ഞു. പുതിയമുഖങ്ങള്‍ ചുറ്റിനുമുണ്ടെങ്കിലും ആരിലേക്കുമിറങ്ങി ചെല്ലാനേ തോന്നിയില്ല. ചിലരെല്ലാം അന്തര്‍മുഖനെന്ന അംഗീകാരവും എനിക്ക്‌ സമ്മാനിച്ചതായി തിരിച്ചറിഞ്ഞു.ജാലകങ്ങള്‍ എനിക്ക്‌ തുണയായത്‌ അങ്ങനെയാണ്‌. ഇരുഭാഗത്തുമുള്ള കാഴ്‌ചകള്‍ എന്നിലെ വികാരതലങ്ങളെ മാറ്റിമറിച്ചുകൊണ്ടിരുന്നു. അലറിപായുന്ന വണ്ടികളില്‍ ആരുമറിയാതെ പോവുന്ന മൗനങ്ങളുടെ ആവരണം എനിക്ക്‌ മുന്നിലൂടെ മിന്നിമാഞ്ഞു. ജാലകത്തിന്‌ പുറത്തെ കാഴ്‌ചകള്‍ നോക്കി നിശബ്‌ദയായി യാത്ര ചെയ്യുന്നവര്‍..
ഒരു ദിവസം നിരത്തിലേക്ക്‌ നോക്കി നില്‍ക്കുന്നതിനിടയില്‍ അറിയാതെ ഏതോ കവിതയിലെ വരികള്‍ നാവിന്‍തുമ്പത്ത്‌ വന്നു. ശബ്‌ദം അല്‍പം ഉഛസ്ഥായിലായത്‌ പെട്ടന്ന്‌ തന്നെ തിരിച്ചറിഞ്ഞു. മുന്നിലെ ബഹളത്തോടൊപ്പം അറിയാതെ ഞാനും മത്സരിച്ചുപോയെന്ന്‌ പരിതപിച്ചു. ജാലകത്തിലൂടെ അതിവേഗം കടന്നുവരുന്ന കാറ്റ്‌ എനിക്ക്‌ സംഗീതമൊരുക്കിയത്‌ പോലും വൈകിയാണറിഞ്ഞത്‌.
പിന്നില്‍ ഒരനക്കം കേട്ട്‌ തിരിഞ്ഞുനോക്കുമ്പോള്‍ ചുവപ്പ്‌ നിറമുള്ള വസ്‌ത്രമണിഞ്ഞ്‌ യമുന.
യമുനയെ ഞാന്‍ ഇന്റര്‍വ്യുവിന്‌ വന്നപ്പോള്‍ ശ്രദ്ധിച്ചിരുന്നു. എപ്പോഴും മുഖത്തൊരു അത്ഭുതം കുടിയിരിക്കുന്നത്‌ പോലെ തോന്നും. ഇടക്കൊക്കെ വിളര്‍ത്ത ഭയം ആ വെളുത്ത മുഖത്ത്‌ രക്തയോട്ടമായി പ്രതിഫലിക്കുന്നതായും കാണാം. മുന്‍നിരയില്‍ ഒരു കൊച്ചുകുട്ടിയെ പോലെ അമ്മയുടെ അരികത്തിരുന്ന്‌ ആകാംഷയോടെ ചുറ്റിനും നോക്കിയിരുന്ന പെണ്‍കുട്ടിയെ മുഖാമുഖത്തിന്റെ ചെറിയ ഇടവേളയില്‍ കണ്ണില്‍പെട്ടിരുന്നു.
തിരിഞ്ഞുപോവുമ്പോള്‍ നോട്ടീസ്‌ ബോര്‍ഡില്‍ തൂങ്ങിയാടിയ കടലാസില്‍ പത്താം റാങ്കിന്‌ നേരെയുള്ള യമുനയെന്ന പേരില്‍ മിഴികളുടക്കിയതും യാദൃശ്ചികം. അവളെ പരിചയപ്പെടണമെന്നുണ്ടായിരുന്നെങ്കിലും തുനിഞ്ഞില്ല. ഒടുവിലിതാ മുന്നില്‍ നിഷ്‌കളങ്കതയുള്ള മുഖവുമായി എന്നിലേക്കൊഴുകാന്‍ കൊതിച്ചുനില്‍ക്കും പോലെ യമുന.
ജാള്യതയില്‍ പാതിവഴിയിലുപേക്ഷിച്ച കവിതയെ അവള്‍ തിരിച്ചുചോദിച്ചു.
വിറയാര്‍ന്ന ശബ്‌ദത്തില്‍ അല്‍പം കൂടി ചൊല്ലിനിര്‍ത്തി പിന്‍വാങ്ങുമ്പോള്‍ യമുന പുറകില്‍ തന്നെയുണ്ടായിരുന്നു.
`` വേറെയേതൊക്കെ കവിതകളറിയാം'' തടഞ്ഞുനിര്‍ത്തിയ പോലെ മുന്നില്‍ കയറി നിന്ന്‌ അവള്‍ ചോദിച്ചു..
``സുഗതകുമാരിയുടെ `രാത്രിമഴ', ചുള്ളിക്കാടിന്റെ `ആനന്ദധാര', കക്കാടിന്റെ 'സഫലമീയാത്ര'....ഏതു വേണം യമുനക്ക്‌ '' അല്‍പം തമാശയോടെ ചോദിച്ചു.
സഫലമീയാത്ര മതി. വല്ലാത്തൊരാഹ്ലാദത്തോടെ അവള്‍ പറഞ്ഞു.
``വരികളോര്‍മ്മയില്ല യമുനേ..പിന്നീടൊരിക്കലാവാം.''
``വരികളില്ലാത്തത്‌ കൊണ്ട്‌ പിന്നത്തേക്കാക്കണ്ട ജയാ..എന്റെ കൂടെ വന്നോളൂ''
എന്റെ കൈ പിടിച്ചവള്‍ നടക്കുമ്പോള്‍ അങ്ങനെ ചില കവിതകള്‍ അറിയാമെന്ന്‌ പറഞ്ഞ നിമിഷത്തെ വല്ലാതെ ശപിച്ചു.
ബാഗ്‌ തുറന്ന്‌ ഒരു പഴയ നോട്ട്‌ബുക്കെടുത്ത്‌ അവള്‍ എനിക്ക്‌ നീട്ടി..
കുനുകുനെയുള്ള അക്ഷരങ്ങള്‍ സഫലമീയാത്ര നീണ്ടുനിവര്‍ന്നുകിടക്കുന്നുണ്ടായിരുന്നു. ആളൊഴിഞ്ഞ കോണില്‍ നിന്ന്‌ ആ കവിത ചൊല്ലുമ്പോള്‍ ഏതോ ലോകത്തെന്ന പോലെ മിഴികൂമ്പി നില്‍ക്കുകയായിരുന്നു അവള്‍.
``ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍
ആതിര വരും പോകുമല്ലേ സഖീ..''
വറ്റിവരണ്ട എന്റെ മനസിലേക്ക്‌ കുളിര്‍മ്മയായി യമുന ഒഴുകി തുടങ്ങിയത്‌ അന്നാണ്‌. ഒടുവിലതെ വരികളിലെ അര്‍ത്ഥവ്യാപ്‌തി പോലെ അവള്‍ മടങ്ങിപോയപ്പോഴും എനിക്ക്‌ ദുഖമുണ്ടായിരുന്നില്ല. കാരണം ഓരോ നഷ്‌ടങ്ങളും ഞാന്‍ പോലുമറിയാതെ എന്നെ ശക്തനാക്കുകയായിരുന്നു.

വിളര്‍ത്ത പകലുകളും മഞ്ഞ സായന്തനങ്ങളും പിന്നീട്‌ ഞങ്ങള്‍ക്കിടയിലെ ചിന്തകളെ, മോഹങ്ങളെ മാല പോലെ കോര്‍ത്തിടുന്നുണ്ടായിരുന്നു. അറിയാതെ മനസിനെ ചുറ്റിവരിഞ്ഞ ആത്മബന്ധം ഹൃദയത്തിന്റെ അഗാധതലങ്ങളില്‍ പോലും വേരൂന്നിക്കൊണ്ടിരുന്നു.
അന്നൊരിക്കല്‍ വീട്ടില്‍ പോകാന്‍ തയ്യാറെടുക്കുമ്പോഴാണ്‌ ഞങ്ങള്‍ക്കിടയില്‍ ശക്തമായികൊണ്ടിരിക്കുന്ന സൗഹൃദത്തെ കുറിച്ച്‌ നാലു വരിയെഴുതി അവള്‍ക്ക്‌ നല്‍കിയത്‌.
`സൗഹൃദം വേനല്‍ മഴയാണ്‌. വേദനയുടെ വെയില്‍നാളങ്ങളേറ്റ്‌ വരണ്ടു കീറുന്ന മനസിന്‌ ആശ്വാസത്തിന്റെ സുഖം നല്‍കുന്ന മഴത്തുളളികളാണത്‌..'
യമുനയുടെ മിഴികളില്‍ ആകസ്‌മികമായി വന്ന തിളക്കം എന്റെ കണ്ണുകളേറ്റുവാങ്ങി.
അവളെ തിരിഞ്ഞുനോക്കി അകന്നുപോകുമ്പോള്‍ നിശ്ചലയായി കണ്‍പോളകള്‍ പോലും ചിമ്മിതുറക്കാതെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.
തിരിച്ചെത്തുന്നവരെ വല്ലാത്ത അസ്വസ്ഥതയായിരുന്നു. കാഴ്‌ചകള്‍ക്ക്‌ മുന്നില്‍ നേര്‍ത്ത അകലത്തില്‍ അവളുണ്ടായിരിക്കണമെന്ന വ്യാമോഹം എന്നെ ഉലച്ചുകൊണ്ടിരുന്നു.

ജാലകത്തിനരുകില്‍ മത്സരിച്ചോടുന്ന വാഹനങ്ങളിലേക്ക്‌ നോക്കിനിന്ന മറ്റൊരു മധ്യാഹ്നത്തിലാണ്‌ യമുനയിലെ മനോഹാരിത ശ്രദ്ധിച്ചത്‌.
ഒരു കുഞ്ഞിനെ പോലെ മനോഹരമായ മുഖം, വിടര്‍ന്ന പീലികളുള്ള കണ്ണുകള്‍, കാപട്യമറിയാത്ത പുഞ്ചിരി, വലതുമിഴിയിലെ കൃഷ്‌ണമണിയോട്‌ ചേര്‍ന്ന്‌ കറുത്ത പാട്‌, ഒതുങ്ങിയ മാറിടങ്ങള്‍...
ശിരസ്‌ മുതല്‍ ഒഴുകിയിറങ്ങിയ എന്റെ മിഴികള്‍ അവളുടെ കൈത്തണ്ടയിലെ മുറിവില്‍ ചെന്നുടക്കിയത്‌ അതിവേഗമായിരുന്നു.
ഇടതുകൈത്തണ്ടയിലെ ലോഹകഷ്‌ണം കൊണ്ട്‌ ഞരമ്പിനെ കീറിമുറിക്കാന്‍ ഇന്നലെ രാത്രി അവള്‍ ശ്രമിച്ചിരിക്കുന്നു എന്തിന്‌?
കണ്ണുകളിലിരുട്ട്‌ കയറുന്നത്‌ പോലെ തോന്നി. അവളുടെ വെളുത്ത വസ്‌ത്രത്തിന്റെ മനോഹാരിത ആ മുറിവിനെ മറയ്‌ക്കാന്‍ ശ്രമിക്കുന്നത്‌ തിരിച്ചറിയുമ്പോഴും ഭയം എന്നെ കീഴ്‌പ്പെടുത്തിക്കൊണ്ടിരുന്നു.
ഈ ചൈതന്യമുള്ള ശരീരത്തിനുള്ളില്‍ ആരുമറിയാത്തൊരു മനസുണ്ടെന്ന്‌ ആദ്യമായി ഞാന്‍ തിരിച്ചറിഞ്ഞു.
കടിഞ്ഞാണില്ലാതെ പാഞ്ഞ ചിന്തകള്‍ക്കൊടുവില്‍ അവളുടെ തോളില്‍ പിടിച്ച്‌ ശക്തമായി കുലുക്കി കൊണ്ടു ചോദിച്ചു.
``യമുനാ..നിനക്ക്‌ എന്തിനെങ്കിലും വേദനിക്കുന്നുണ്ടോ''
`എനിക്കൊന്നുമില്ല'
നിര്‍വികാരികതയോടെ അവള്‍ പറഞ്ഞു.
എന്റെ കൈകള്‍ തട്ടിമാറ്റി പടികള്‍ കയറി അവള്‍ മുകളിലേക്ക്‌ പോയി.
വിങ്ങിപൊട്ടി കരയുന്ന യമുനയുടെ ശബ്‌ദം പാതി കയറിയ പടികളില്‍ നിന്ന്‌ ഞാന്‍ കേട്ടു.
ആ മുറിവ്‌ അല്‍പം കൂടി ആഴത്തിലായിരുന്നെങ്കില്‍ യമുന മരിക്കില്ലായിരുന്നോ?
ഭീതിപ്പെടുത്തുന്ന ചിന്ത എന്നെ വലയം ചെയ്‌തു.

കരഞ്ഞ മിഴികളുമായി യമുനയിറങ്ങിപ്പോയ പകലിന്‌ മുമ്പില്‍ ഇരുട്ടിന്റെ മറ വന്നുവീണു.
ചിന്തകള്‍ക്ക്‌ തീ പിടിച്ച രാത്രിയില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന്‌ നേരം വെളുപ്പിച്ചു. രാവിലെ ക്ലാസിലെത്തുമ്പോള്‍ മുന്നില്‍ യമുന.
പതിവ്‌ചിരി, സുന്ദരമിഴികളില്‍ തിളക്കം.
``ഇതെന്തു പറ്റി ഇന്നോടി കിതച്ച്‌..''
ചിരിച്ചുകൊണ്ടവള്‍ തിരക്കി.
`യമുനയെ കാണാന്‍'
കിതച്ചുകൊണ്ട്‌ പറഞ്ഞപ്പോള്‍ അവള്‍ എന്നോട്‌ മുകളിലേക്ക്‌ വരാന്‍ പറഞ്ഞു.
പടികള്‍ കയറുമ്പോള്‍ അവളുടെ മുഖത്ത്‌ വല്ലൊത്താരു ശാന്തതയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം യമുനയുടെ ജീവിതത്തില്‍ നിന്ന്‌ തന്നെ നഷ്‌ടപ്പെട്ടുപോയെന്ന്‌ ഞാനറിഞ്ഞു.
``യമുനേ..എന്നോടെങ്കിലും പറയ്‌..എന്താ നിനക്ക്‌ പറ്റിയത്‌''
അവളുടെ കൈ പിടിച്ചുയര്‍ത്തികൊണ്ട്‌ ചോദിച്ചു.
``ഓ..ഇതോ, ചാകാന്‍ വേണ്ടിയൊന്നുമല്ല ജയാ..നോവാന്‍ വേണ്ടി മാത്രം. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ മെസോക്കിസം''
വളരെ ലാഘവത്തോടെ യമുന പറഞ്ഞു.
``എന്തുപറ്റി സ്വയം നോവിക്കണമെന്ന്‌ തോന്നാന്‍''
``ജയന്‍ കരുതുന്നു ഈ ലോകത്ത്‌ ഏറ്റവും ദുഖിക്കുന്നത്‌ ഞാനാണെന്ന്‌. യമുന കരുതുന്നു അവളാണെന്ന്‌. അത്രയേയുള്ളു''
അവളുടെ വാക്കുകളുടെ വ്യാപ്‌തി എന്നെ അമ്പരിപ്പിച്ചുകളഞ്ഞു. എങ്കിലും എന്തായിരിക്കും യമുനയുടെ ദുഖമെന്നറിയാന്‍ വല്ലാതെ ആഗ്രഹിച്ചുപോയി.
ഇവളെ മനസിലാകുന്നില്ലല്ലോ കൃഷ്‌ണായെന്ന്‌ മനസില്‍ പറഞ്ഞ്‌ ഞാന്‍ തിരിഞ്ഞുനടക്കാനൊരുങ്ങുമ്പോള്‍ അവള്‍ ചോദിച്ചു.
``പ്രണയത്തിന്റെ മാനദണ്ഡമെന്താണെന്ന്‌ ജയനറിയുമോ?''
''സൗന്ദര്യം, വിദ്യാഭ്യാസം, സ്വഭാവം, സാമ്പത്തികം, പെരുമാറ്റം, കഴിവുകള്‍'' ഇങ്ങനെയെന്തെങ്കിലുമൊന്ന്‌. എന്റെ മറുപടി അവളെ തൃപ്‌തയാക്കിയില്ലെന്ന്‌ ആ മുഖത്ത്‌ നിന്ന്‌ മനസിലായി.
``ഇതൊന്നുമില്ലെങ്കില്‍ ഒരാളെ സ്‌നേഹിക്കാന്‍ കഴിയില്ലേ?''
ഒന്നും പറയാതെ നടന്നുപോവുമ്പോ ഉന്നതവിദ്യാഭ്യാസത്തിനെത്തിയതാണെങ്കിലും ഓരോരുത്തരിലും പ്രണയം പനി പോലെ പിന്തുടരുന്നുണ്ടെന്നറിയുകയായിരുന്നു.
ക്ലാസ്‌ തുടങ്ങിയപ്പോള്‍ അറിയാതെ യമുനയിലേക്ക്‌ കണ്ണുപാഞ്ഞു.
പാതി തുറന്നിട്ട ജാലകത്തിനരുകില്‍ ഇടക്കിടെ പുറത്തേക്ക്‌ നോക്കി നോട്ടുബുക്കില്‍ എന്തെല്ലാമോ അവള്‍ കുത്തികുറിക്കുന്നുണ്ടായിരുന്നു.
എന്താവും അവളെഴുതിക്കൂട്ടുന്നതെന്നറിയാന്‍ വല്ലാത്ത ആകാംഷയായിരുന്നു.
ഇടവേളയില്‍ അവള്‍ പുറത്തുപോയപ്പോള്‍ ഓടിപ്പോയി ആ പുസ്‌തകമെടുത്ത്‌ തുറന്നു.
കറുത്ത മഷി കൊണ്ട്‌ കുറിച്ചിട്ട ആ വാചകങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാനാവാതെ ഞാന്‍ നിന്നു.
യമുനയില്‍ എന്തൊക്കെയോ ചില പ്രശ്‌നങ്ങള്‍ ഉള്ളത്‌ പോലെ എനിക്ക്‌ തോന്നി. നിഗൂഡമായ മനസുള്ളവള്‍. അവളുമായി ഏറെയടുത്തുവെന്ന്‌ പറയുന്നവര്‍ക്ക്‌ പോലും തിരിച്ചറിയാനാവാത്ത വിധമെന്തൊക്കെയോ സ്വന്തമായുള്ളവള്‍...
ഇത്ര സൂക്ഷ്‌മമായി തിരയുന്നത്‌ കൊണ്ടാണ്‌ യമുനയെ കുറിച്ച്‌ ചെറിയൊരു ധാരണയിലെങ്കിലും എത്താനായത്‌. അല്ലായിരുന്നുവെങ്കില്‍ തള്ളിക്കളയാറുള്ള വിഷയത്തിലൊന്ന്‌ മാത്രമാകുമായിരുന്നു അത്‌.
അവളുടെ വരികള്‍ക്ക്‌ താഴെയായി ചുവന്ന മഷി കൊണ്ട്‌ കുറിച്ചിട്ടു.
`` നീയിപ്പോള്‍ സന്ധ്യാദീപം കൊളുത്താന്‍
ഉമ്മറത്തെ നിലവിളക്കില്‍
കണ്ണുനീരുരുക്കിയൊഴിക്കുകയാവും
വൃന്ദാവനത്തിന്റെ ഒഴിഞ്ഞ കോണില്‍
കണ്ണനിപ്പോഴും
നിന്റെ പദനിസ്വനത്തിന്‌
കാതോര്‍ക്കുന്നുണ്ടെന്നറിയാതെ...''
ഒന്നുമറിയാത്ത പോലെ തിരിഞ്ഞുനടക്കുമ്പോള്‍ അത്‌ കാണുമ്പോഴുള്ള അവളുടെ മുഖമായിരുന്നു മനസില്‍.
ഒരു പക്ഷേ വല്ലാത്തൊരാശ്ചര്യം, പുഞ്ചിരി ഇതൊന്നുമല്ലെങ്കില്‍ നിസംഗത.
വികാരങ്ങളുടെ വിവിധ ഭാവങ്ങള്‍ അവളില്‍ സങ്കല്‍പ്പിച്ച്‌ സ്വന്തം സീറ്റിലെത്തുമ്പോള്‍ അവള്‍ വാതില്‍ക്കല്‍ നില്‍ക്കുന്നുണ്ടായിരുന്നു.
എന്തോ..യമുനയിലിന്ന്‌ വല്ലാത്തൊരോളം തല്ലലുണ്ട്‌ രാവിലെ മുതല്‍. നിശബ്‌ദയായി ഒഴുകാന്‍ കൊതിച്ചിട്ടും അതിനാവാത്ത പോലെ...
ക്ലാസ്‌ വിരസതയിലേക്ക്‌ നയിച്ചപ്പോള്‍ അവള്‍ വീണ്ടും പുസ്‌തകം തുറന്നു.
ആശ്ചര്യം നിറഞ്ഞ മുഖത്തോടെ അവളാ വരികളിലൂടെ കണ്ണോടിക്കുന്നത്‌ കണ്ടു.
മിഴികള്‍ അതിവേഗം ചുവന്ന്‌ ഉപ്പുതുള്ളില്‍ ഊര്‍ന്നിറങ്ങുന്നത്‌ കണ്ടപ്പോള്‍ ഒന്നും വേണ്ടായിരുന്നുവെന്ന്‌ തോന്നി.
നെടുവീര്‍പ്പുകള്‍ ബാക്കിയാക്കി അവള്‍ ഡസ്‌ക്കില്‍ കമഴ്‌ന്നുകിടന്ന്‌ ഏങ്ങലടിച്ചു. പിന്നെ തുവാല കൊണ്ട്‌ മുഖം തുടച്ച്‌ അധ്യാപകനെ പോലും വകവെക്കാതെ പുറത്തേക്ക്‌ നടന്നു.
മുകളിലെ ശൂന്യമായ ക്ലാസിലിരുന്നു യമുനയിപ്പോള്‍ അവളുടെ തന്നെ മുറിവുകളിലൂടെ ഒഴുകുന്നുണ്ടാകുമെന്നെനിക്കറിയാം. പക്ഷേ വിവര്‍ത്തനം ചെയ്യാനാവാതെ കിടന്ന അവളുടെ മനസ്‌ ഭീതിപ്പെടുന്ന സ്വപ്‌നമായി എന്റെ മുമ്പില്‍ തന്നെ കിടക്കുന്നുണ്ടായിരുന്നു.
നോട്ട്‌ ബുക്കില്‍ നിന്ന്‌ താള്‍ കീറി അതില്‍ `യമുനക്ക്‌' എന്ന തലക്കെട്ടില്‍ എഴുതി.
``വേനല്‍ വെറുക്കുന്ന ജലതുള്ളിയെ
ശിശിരത്തിന്റെ മടിയിലുപേക്ഷിച്ച
കാലത്തോടൊരു വാക്ക്‌...
വര്‍ഷവുമായി വരുംമുമ്പ്‌
കുരുതിക്കളത്തിലേക്കെറിയുക...
ഒരാര്‍ത്തിരമ്പലിനെക്കാള്‍ മനോഹരം
ഒരിറ്റായി ഊര്‍ന്നുവീണ്‌
മരിക്കുകയാണ്‌...''

ഉച്ചഭക്ഷണത്തിന്‌ പരിപ്പ്‌കറിയും കാബേജ്‌ തോരനും. വിശന്നിട്ട്‌ വയ്യെന്ന്‌ പറഞ്ഞ്‌ ആര്‍ത്തിയോടെ ചോറുവാരി തിന്നുമ്പോള്‍ കഴിഞ്ഞ ക്ലാസിലെ വിരസതയും വ്യഥയും യമുനയില്‍ അല്‍പം പോലുമുണ്ടായിരുന്നില്ല.
എന്തോ മറന്ന പോലെ ഇടക്കൊന്ന്‌ ആലോചിച്ച്‌ ബാഗ്‌ തുറന്ന്‌ കെട്ടിവെച്ച കവറെടുത്ത്‌ നിവര്‍ത്തി. തണുക്കാതെ കിടക്കുന്ന പപ്പടവും മുളക്‌ കൊണ്ടാട്ടവും...
തീരാറായ ചോറിലേക്ക്‌ അല്‍പം കുടഞ്ഞിട്ട്‌ കവറോടെ തന്നെ എനിക്കും ശ്രീലുവിനും നീട്ടുമ്പോള്‍ യമുനയുടെ മുഖം വളരെ പ്രസന്നമായിരുന്നു.
ഏതു നിമിഷവും തീര്‍ന്നുപോയേക്കാവുന്ന വികാരത്തിന്റെ ജ്വലനമായിരുന്നു അതെന്ന്‌ ആ കൂട്ടത്തില്‍ ഞാന്‍ മാത്രമറിഞ്ഞു.
അന്ന്‌ വൈകുന്നേരം അപ്രതീക്ഷിതമായി മഴ പെയ്‌തു. വരണ്ട മണ്ണിലേക്ക്‌ ആണ്ടിറങ്ങുന്ന മഴയുടെ രൗദ്രതാളം നോക്കി യമുന ജാലകത്തിനരുകില്‍ ഇരിക്കുന്നുണ്ടായിരുന്നു. കാറ്റ്‌ വരുമ്പോള്‍ പാതി തുറന്നിട്ട ജാലകത്തിലൂടെ അവളിലേക്ക്‌ ജലതുള്ളികള്‍ തെറിച്ചുവീഴുമ്പോള്‍ ചെറുപുഞ്ചിരി മുഖത്ത്‌ വിരിയുന്നത്‌ കണ്ടു.
ഞാന്‍ അരുകില്‍ വന്നിരുന്നതൊന്നും അവളറിഞ്ഞില്ല. മഴയുടെ പ്രതിസ്‌ഫുരണങ്ങളില്‍ അവളെന്തോ തിരയുകയാണെന്ന്‌ തോന്നി.
പുതുമണ്ണിന്റെ ഗന്ധം നുകരുന്ന അവളുടെ മുഖത്തേക്കുറ്റുനോക്കിയപ്പോള്‍ ആ വിടര്‍ന്ന കണ്‍പീലികള്‍ എണ്ണാനും ഇമയനക്കാതെ ഏതോ വന്യമായ സുഖലോലുപതയിലേക്കുള്ള യാത്രയിലായിരുന്ന അവളെ വാരിപുണരാനും തോന്നി.
ഞാന്‍ തിരിഞ്ഞുനടക്കുമ്പോഴും മഴ സമ്മാനിച്ച കാഴ്‌ചകളില്‍ നിന്ന്‌ യമുന മുക്തയായിരുന്നില്ല.
പ്രകൃതിയുടെ മാറ്റങ്ങള്‍ക്കനുസൃതമായി അവളുടെ മുഖവും മാറുന്നു. അതീന്ദ്രിയമായ ഏതോ ശക്തി അവളെ ആവരണം ചെയ്യുന്ന പോലെ...
പിറ്റേന്ന്‌ അപ്രതീക്ഷിതമായി അവളൊരു ചോദ്യം ചോദിച്ചു..
``ജയാ..എന്റെ മുന്നില്‍ ചില മുഖമുണ്ട്‌. അതിലൊന്ന്‌ തിരഞ്ഞെടുക്കണമെന്നുണ്ട്‌. എന്താ നിന്റെ അഭിപ്രായം''
``ആലോചിച്ചു തീരൂമാനിക്കൂ യമുനാ...നിന്റെ സങ്കല്‍പ്പത്തിന്റെ രൂപവും ഭാവവും എനിക്കറിയില്ലല്ലോ''
എന്റെ മറുപടി കേട്ട്‌ അല്‍പസമയം അവള്‍ നിശബ്‌ദയായി.
എന്നെ കുറിച്ചെന്താ ജയന്റെ അഭിപ്രായം?
അപ്രതീക്ഷിതമായ അവളുടെ ചോദ്യം എന്നെ വരിഞ്ഞുമുറുക്കി കളഞ്ഞു.
``ഇതു പോലൊരാളെ ഈ ഭൂമിയില്‍ കണ്ടെടുക്കാനാവില്ല'' തമാശകലര്‍ത്തി ഞാന്‍ പറഞ്ഞു.
``ജയന്‌ എന്നെ സ്‌നേഹിച്ചൂടെ...ഒരിക്കലും നോവിക്കാതെ അനുസരണയുള്ളവളായി ജീവിച്ചോളാം ഞാന്‍''
യമുനയുടെ വാക്കുകള്‍ എന്നെ വല്ലാതെ തളര്‍ത്തികളഞ്ഞു. ക്ലാസ്‌ മുറിയിലെ വസ്‌തുക്കളെല്ലാം ആകാംഷയോടെ ഉറ്റുനോക്കുന്നത്‌ പോലെ തോന്നി. ശാന്തതയിലേക്ക്‌ തുറക്കുന്ന ജാലകത്തിനരുകിലേക്ക്‌ നീങ്ങിനിന്നുകൊണ്ട്‌ ഞാന്‍ പറഞ്ഞു.
``യമുനാ..എനിക്കിത്‌ വിശ്വസിക്കാനാവുന്നില്ല. ഞാനൊരു സ്വപ്‌നലോകത്തെത്തിയത്‌ പോലെ...എന്റെ ചിന്തകള്‍ക്കും സ്വപ്‌നങ്ങള്‍ക്കുമതീതയാണ്‌ നീ. ഇത്ര വിശാലമായൊരു ലോകം നിന്റെ മുന്നിലുണ്ടായിട്ടും നീയെന്തെ ഇങ്ങനെ ആഗ്രഹങ്ങള്‍ അവധി നല്‍കി ചുരുങ്ങുന്നു''
തിരിഞ്ഞുനോക്കുമ്പോള്‍ യമുന നിന്നിടം ശൂന്യമായിരുന്നു.
ക്ലാസിലിരിക്കുമ്പോള്‍ യമുനയുടെ മുഖത്ത്‌ തളം കെട്ടി നില്‍ക്കുന്ന ശാന്തത കണ്ടു. സൗഹൃദം മോഹിച്ചുനടന്നവന്‌ ജീവിതം വെച്ചുനീട്ടി അത്ഭുതപ്പെടുത്തിയ ആ പെണ്‍കുട്ടിയോട്‌ എന്ത്‌ പറയണമെന്നറിയാതെ ചിന്തയിലാണ്ടുപോയി ഞാന്‍.
സായന്തനത്തില്‍ അവളോട്‌ യാത്ര പറഞ്ഞുപിരിയുമ്പോള്‍ മധ്യാഹ്നത്തെ സംഭാഷണം സ്വപ്‌നമായിരുന്നുവെന്ന്‌ എനിക്ക്‌ തോന്നി.
അടുത്തദിവസം ഉച്ചയോടെയാണ്‌ ക്ലാസിലെത്തിയത്‌. മുകളിലെ ശൂന്യമായ ക്ലാസ്‌ മുറിയില്‍ ചമ്രം പടിഞ്ഞിരുന്ന്‌ ആരോ പാടുന്നത്‌ അവ്യക്തമായി കണ്ടു. ഏതോ ദേവീകീര്‍ത്തനം ഈണത്തില്‍ കാതുകളില്‍ മുഴങ്ങിയപ്പോഴാണ്‌ യമുനയുടെ ശബ്‌ദമാണെന്ന്‌ തിരിച്ചറിഞ്ഞത്‌.
മെറൂണ്‍ കളറുള്ള സാരിയുടുത്ത്‌ കനകാംബരപൂവ്‌ ചൂടി യമുന.
അവളറിയാതെ പിന്നില്‍ പോയിരുന്നു.
മുന്നില്‍ മിഴിയടച്ച്‌ ആസ്വദിക്കുന്ന ദീപയും ശ്രീലുവും...
അപ്രതീക്ഷിതമായി മുഖം തിരിച്ചപ്പോള്‍ എന്നെ കണ്ട യമുനയില്‍ വല്ലാത്തൊരു ലജ്ജ വന്നു മൂടി. പാതിവഴിയില്‍ ഈരടികള്‍ മുറിച്ചിട്ട്‌ അവള്‍ എഴുന്നേറ്റുപോയി.
യമുന വിശാലമായൊരു നദിയാണെന്ന്‌ ഞാന്‍ തിരിച്ചറിയുകയായിരുന്നു. കനലൊളിപ്പിച്ച വരികള്‍, മധുരമായ ശബ്‌ദം, കോറിയിടുന്ന സുന്ദരചിത്രങ്ങള്‍ ഇനിയുമെത്രയോ കാണാനിരിക്കുന്ന കഴിവുകളുടെ അനസ്യൂതമായ ഒഴുക്കാണവളെന്ന്‌ തോന്നി.
പിറ്റേന്ന്‌ ഭക്ഷണപൊതിയെടുക്കാന്‍ ബാഗ്‌ തുറന്നപ്പോഴാണ്‌ കണ്ടത്‌. നീല കടലാസില്‍ പൊതിഞ്ഞ ചുവന്ന റിബണ്‍ കൊണ്ട്‌ കെട്ടിയ സമ്മാനപൊതി.
ആളൊഴിഞ്ഞ ക്ലാസ്‌മുറിയിലെ വരണ്ട നിശബ്‌ദതയിലിരുന്ന്‌ ആ പൊതിയഴിച്ചു.
മനോഹരമായ പെട്ടിക്കുള്ളില്‍ വെള്ളയും ചുവപ്പും നിറമുള്ള ഒരു പേന.
അതിന്‌ ഒരുപാട്‌ മൂല്യമുണ്ടെന്ന്‌ ഒറ്റനോട്ടത്തില്‍ തന്നെ മനസിലായി. പെട്ടിക്കുള്ളില്‍ മടക്കിവെച്ച കടലാസെടുത്ത്‌ നിവര്‍ത്തി.
``നിന്റെ പദനിസ്വനം യുഗങ്ങള്‍ക്ക്‌ മുമ്പെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. ഉരുകിതീര്‍ന്ന മനസും വറ്റിയ മിഴികളും ഓര്‍മ്മയാക്കി വൃന്ദാവനത്തിന്റെ ഒഴിഞ്ഞ കോണിലേക്ക്‌ യമുന വരികയാണ്‌. നിന്റെ ശൂന്യതക്ക്‌ ഭംഗം വരുത്താന്‍''
എഴുന്നേറ്റ്‌ പായാന്‍ കൊതിക്കുന്ന അക്ഷരങ്ങള്‍ എന്നെ നോക്കി ചിരിക്കുന്നത്‌ പോലെ തോന്നി.
ആളുകളെ കുത്തിനിറച്ച ബസ്സുകള്‍ ഇടതടവില്ലാതെ പായുന്നത്‌ ജാലകത്തിലൂടെ കണ്ടു. അതിലൊന്ന്‌ പാഞ്ഞുവരുന്നത്‌ എന്റെ മനസിലേക്കാണെന്ന്‌ ഭയപ്പെട്ടു. വെയിലിന്റെ വിളറിയ ചിരി, കാറ്റിന്റെ നൊമ്പരസ്‌പര്‍ശം... ഉയരമേറിയ ജാലകത്തിനപ്പുറത്തേക്ക്‌ പറന്നാലോയെന്ന്‌ ആശിച്ചു. കടുംചുവപ്പ്‌ നിറത്തില്‍ കുളിച്ചൊരുങ്ങി ചിരിമാഞ്ഞ ചുണ്ടുമായി വിജനമായ ഭൂമിയുടെ അഗാധഗര്‍ത്തിലേക്കാണ്ടു പോകാന്‍ തോന്നി.
``ജയാ...ഇതെന്ത്‌ പറ്റി ഇന്നൊരു മൂഡില്ലാത്തത്‌ പോലെ''
``ഇടക്ക്‌ ബഹളങ്ങളാ യമുനാ രസം''
ഒന്നും മനസിലാകാത്ത പോലെ അവളെന്റെ മുഖത്തേക്ക്‌ നോക്കി.
``ശബ്‌ദം വല്ലാതെ മാറിയിട്ടുണ്ടല്ലോ...അസുഖമുണ്ടോ നിനക്ക്‌''
യമുനയുടെ തണുത്ത കൈത്തലം നെറ്റിയില്‍ സ്‌പര്‍ശിച്ചു.
'നല്ല ചൂടുണ്ടല്ലോ'
വെപ്രാളത്തോടെ പോയി തിരിച്ചെത്തുമ്പോള്‍ അവളുടെ കെയ്യില്‍ ബാമും തുവാലയുമുണ്ടായിരുന്നു.
നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ തുവാലകൊണ്ട്‌ തുടച്ച്‌ നീക്കി അവള്‍ ബാം പുരട്ടി.
ശൂന്യമായ ലൈബ്രറിയിലെ ഒഴിഞ്ഞ കോണിലേക്ക്‌ അവളോടൊപ്പം നടക്കുമ്പോള്‍ ഓര്‍ക്കുകയായിരുന്നു.
``യമുന ആരാണ്‌? എന്നെയിങ്ങനെ സ്‌നേഹിക്കാന്‍. ഒരുപക്ഷേ ഒറ്റപ്പെടലിന്റെ തുരുത്തിലാണോ എന്നെ പോലെയിവളും''
``ജയന്റെ നാട്ടിലേക്ക്‌ എന്നെ വിളിക്കുന്നില്ലേ?''
അവളുടെ ചോദ്യങ്ങള്‍ പലപ്പോഴും അപ്രതീക്ഷിതമായ ആഘാതങ്ങളാണെന്ന്‌ തിരിച്ചറിഞ്ഞു.
``യമുനക്ക്‌ എപ്പോ വേണമെങ്കിലും വരാലോ. ഇവിടെ നിന്നും വെറും മൂന്നുമണിക്കൂര്‍ യാത്രയല്ലേയുള്ളു``
``പക്ഷേ എന്നെ പിരിഞ്ഞ്‌ ഒറ്റദിവസം മായൂന്‌ ഇരിക്കാനാവില്ല..അല്ലെങ്കില്‍ ഈയാഴ്‌ച നാട്ടില്‍ പോകുമ്പോള്‍ ഞാനും വന്നേനേ''
ആരാ മായൂ...
`എന്റെ അനിയത്തികുട്ടി'
``ഒരിക്കല്‍ ഇങ്ങോട്ട്‌ കൂട്ടിവന്നൂടെ മായൂനേ..എന്നെ പോലെയല്ല അവള്‌..അച്ഛനെ പോലെയാ''
അമ്മയുടെ സൗന്ദര്യം അതേപടി കിട്ടിയത്‌ യമുനക്കാണന്നുറപ്പായിരുന്നു. നെറ്റിയില്‍ ചുവപ്പ്‌ കലര്‍ന്ന ചന്ദനമിട്ട പ്രൗഡിയുള്ള സ്‌ത്രീയ ഇന്റര്‍വ്യുവിന്‌ വന്നപ്പോള്‍ കണ്ടതോര്‍മ്മ വന്നു.
``ജയന്റെ പ്രശ്‌നം ദാരിദ്ര്യം. എനിക്ക്‌ പണമധികമായതും. നമ്മളൊന്നിക്കുമ്പോള്‍ ഇത്തിരി ദാരിദ്ര്യം എനിക്ക്‌ തന്നോളൂ..പകരമായി ഒത്തിരി പണം ഞാന്‍ തിരികെ നല്‍കാം. നമുക്കിടയില്‍ സംതുലിതമായ ജീവിതമാണ്‌ എനിക്കിഷ്‌ടം''
ഞാനറിയാതെ എന്റെ ദിവസങ്ങളുടെ വറുതിയെ ഇവളെങ്ങനെയോ തിരിച്ചറിയുന്നുണ്ടെന്ന്‌ മനസിലായി. അമ്മയുടെ എഴുത്ത്‌ പുസ്‌തകത്തിനുള്ളില്‍ നിന്ന്‌ ഇവള്‍ കണ്ടിട്ടുണ്ടാവുമോ..ഒരു പക്ഷേ സഹതാപത്തില്‍ നിന്നാവുമോ ഈ പ്രേമം..
``സഹതാപത്തില്‍ നിന്നുടലെടുക്കുന്ന സ്‌നേഹത്തില്‍ എനിക്ക്‌ വിശ്വാസമില്ല ജയാ..ഒന്നും ആരുടേയും തെറ്റല്ല. നിയോഗങ്ങള്‍ മാത്രം''
പാതി മുറിഞ്ഞ ചിന്തകള്‍ക്ക്‌ മേല്‍ അവളുടെ വാചകങ്ങള്‍ ആഴത്തില്‍ വന്നുവീണു.
പിന്നീടുളള ദിവസങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ടിരുന്നു. സ്‌നേഹത്തിന്റെ ഊഷ്‌മളതയെന്തെന്ന്‌ ഞാന്‍ തിരിച്ചറിയുകയായിരുന്നു. വിഭാതങ്ങളും സായന്തനങ്ങളും ഓര്‍മ്മകളുടെ ദ്വീപായി മാറിക്കൊണ്ടിരുന്നു. വ്യര്‍ത്ഥമോഹങ്ങളുടെ സ്ഥാനത്ത്‌ ആഗ്രഹങ്ങളുടെ പച്ചപ്പ്‌ തെളിഞ്ഞുവരുന്നുതറിഞ്ഞു.

കറുത്തിരുണ്ട സായന്തനം...
നഗരത്തിന്‌ മുകളില്‍ ഇരുണ്ട മേഘങ്ങള്‍ മൂടിയത്‌ അതിവേഗമായിരുന്നു. ആര്‍ത്തിരമ്പി വരുന്ന മഴയുടെ ശബ്‌ദം. മുകള്‍ നിലയിലെ ശൂന്യമായ ക്ലാസ്‌ മുറിയില്‍ ജാലകങ്ങള്‍ പൂര്‍ണമായി തുറന്നിട്ട്‌ യമുന പുറത്തേക്ക്‌ കൈ നീട്ടിനില്‍ക്കുന്നത്‌ കണ്ടു.
മഴത്തുള്ളികളെ കുമ്പിളില്‍ കോരി അവള്‍ മുഖത്തേക്ക്‌ തേവുന്നുണ്ടായിരുന്നു.
കാറ്റിനൊത്ത്‌ ചെരിഞ്ഞിറങ്ങുന്ന മഴയുടെ ഓരോ തുള്ളിയും അവളെ വല്ലാതെയിഷ്‌ടപ്പെടുന്നത്‌ പോലെ..
എന്നെ കണ്ടപ്പോള്‍ അവള്‍ അടുത്തേക്ക്‌ വിളിച്ചു.
``ജയാ..എന്ത്‌ രസാ മഴ നനയാന്‍...നീയെന്നോട്‌ ചേര്‍ന്ന്‌ നില്‍ക്ക്‌''
അവളോട്‌ ചേര്‍ന്ന്‌ നില്‍ക്കുമ്പോള്‍ ആ ശരീരത്തിലൂടെ ഊര്‍ന്നിറങ്ങിക്കൊണ്ടിരുന്ന ജലധാര എന്നിലേക്കും പടര്‍ന്നു.
കുറച്ച്‌ നേരം കഴിഞ്ഞ്‌ അവള്‍ ജാലകങ്ങള്‍ തള്ളിയടച്ചു.
``മഴയായാല്‍ പോലും അമിതമായാല്‍ വെറുക്കേണ്ടി വരും ല്ലേ...''
തണുക്കാന്‍ തുടങ്ങിയപ്പോഴാവാം അവള്‍ അങ്ങനെ പറഞ്ഞതെന്ന്‌ തിരിച്ചറിഞ്ഞു.
``ജയനെന്നെ വാരി പുണരാന്‍ തോന്നുന്നില്ലേ? പുറത്ത്‌ തിമര്‍ത്തുപെയ്യുന്ന മഴ, ദേഹത്ത്‌ പടര്‍ന്ന്‌ കയറുന്ന തണുപ്പ്‌, ഇരുണ്ട പകല്‍, സ്വകാര്യത സമ്മാനിക്കുന്ന നരച്ച ചുവരുകള്‍. പ്രകൃതി പശ്ചാത്തലമൊരുക്കി കാത്ത്‌ നില്‍ക്കുന്നത്‌ കണ്ടില്ലേ..''
യമുനയുടെ ചോദ്യം വൈദ്യുതാലിംഗനമായി മാംസത്തിനുള്ളിലേക്ക്‌ കയറിപ്പോയി. അവളുടെ മുഖം കൈക്കുമ്പിളില്‍ കോരി അധരത്തിലേക്കമര്‍ത്തി. മിഴികുമ്പി നിന്ന താമരയിതളില്‍ മുള്ളുകള്‍ കൊണ്ട്‌ വരഞ്ഞ പോലെ മങ്ങിയ മുറിവുകളവശേഷിപ്പിച്ച്‌ അകന്നുമാറുമ്പോള്‍ ഒരിക്കലുമറിഞ്ഞിട്ടില്ലാത്തൊരു സുഗന്ധവും സാമീപ്യവും കൂടെ പോരുകയായിരുന്നുവെന്ന്‌ ഞാനറിഞ്ഞു.

പിറ്റേന്ന്‌ രാവിലെ ലോഡ്‌ജിലേക്ക്‌ ഫോണ്‍ വരുമ്പോള്‍ വല്ലാത്ത ഭീതിയായിരുന്നു മനസില്‍..
അമ്മക്കെന്തെങ്കിലും..തികട്ടി വന്ന ഗദ്‌ഗധമൊതുക്കി കരയാനാവാതെ നില്‍ക്കുമ്പോള്‍ മറുവശത്ത്‌ നിന്നും ശബ്‌ദം കേട്ടു.
``ഞാന്‍ ശ്രീലുവാ. യമുന ആത്മഹത്യ ചെയ്‌തു''
റീസീവര്‍ വന്നുവീണത്‌ മനസിലെ കനത്ത ഇരുട്ടിലേക്കായിരുന്നു.

പൂക്കള്‍ക്ക്‌ നടുവില്‍ പുതച്ചുകിടക്കുന്നത്‌ കണ്ടാല്‍ ഉറങ്ങുകയാണെന്നേ തോന്നൂമായിരുന്നുള്ളു. ചോദ്യങ്ങള്‍ക്ക്‌ മുന്നില്‍ നിന്ന്‌ പലപ്പോഴും ഒഴിഞ്ഞുമാറുന്ന യമുനയിലെ നിഗൂഡത അതേ പോലെ ആ മുഖത്തുണ്ടായിരുന്നു. ആരോക്കെയോ വരുന്നു... നിലവിളിക്കുന്നു...ദുഖത്തിന്റെ പ്രതീകമായി പൂക്കളും പട്ടുകളും അവളുടെ ശരീരത്തില്‍ വെക്കുന്നു...
എങ്ങിനെ പിടിച്ചുനിര്‍ത്തിയിട്ടും കണ്ണുകള്‍ അടങ്ങിനിന്നില്ല. അത്‌ പെയ്യാന്‍ തുടങ്ങിയിരുന്നു.
`മായൂനെ കാണിക്കണ്ടേ' ആരോ പറയുന്നത്‌ കേട്ടു.
കൊച്ചുകുഞ്ഞിനേയുമെടുത്ത്‌ കരഞ്ഞുവീര്‍ത്ത മുഖവുമായി ആരോ വരുന്നത്‌ കണ്ടു.
`അമ്മേ എഴുന്നേല്‍ക്കമ്മേ...'
കരഞ്ഞുകൊണ്ട്‌ ആ കുട്ടി യമുനയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്നത്‌ നോക്കി നില്‍ക്കുമ്പോള്‍ ഞാന്‍ നിന്ന പ്രതലം പിളരുന്നതായി തോന്നി.
``പക്ഷേ എന്നെ പിരിഞ്ഞ്‌ ഒറ്റദിവസം മായൂന്‌ ഇരിക്കാനാവില്ല..അല്ലെങ്കില്‍ ഈയാഴ്‌ച നാട്ടില്‍ പോകുമ്പോള്‍ ഞാനും വന്നേനേ''
യമുനയുടെ വാക്കുകള്‍ കൂരമ്പുകളായി മനസില്‍ കിടന്ന്‌ പിടച്ചുകൊണ്ടിരുന്നു.
``ആദിത്യനെ പതിനൊന്നരയോടെ കൊണ്ടുവരും. സ്വന്തം ഭാര്യയാണ്‌ മരിച്ചതെന്ന്‌ തിരിച്ചറിയില്ലെങ്കിലും കാണിക്കാതിരിക്കാനാവില്ലല്ലോ...''
മധ്യവയസ്‌ക്കന്റെ വാക്കുകള്‍ കാതില്‍വന്നലച്ചു.
ഒരു ദിവസം വെപ്രാളപ്പെട്ട്‌ ക്ലാസില്‍ നിന്നും യമുനയിറങ്ങിപ്പോയപ്പോള്‍ എങ്ങോട്ടാണെന്ന്‌ ചോദിച്ചതോര്‍മ്മയുണ്ട്‌..
`ഭ്രാന്താശുപത്രിയിലേക്ക്‌...ജയന്‍ വരുന്നോ'
ഗൗരവം വിടാതെയുള്ള മറുപടിയായിരുന്നെങ്കിലും അതിനെ അവഗണിച്ചു.
അവളില്‍ നിന്നുതിര്‍ന്നുവീഴുന്നത്‌ തമാശയാണോ കാര്യമാണോയെന്നറിയാന്‍ എന്നും പ്രയാസമായിരുന്നു.

പുതിയ ചില അറിവുകളുടെ വിഴുപ്പുഭാണ്ഡവും പേറി തിരിച്ചുപോരുമ്പോള്‍ ഇനിയീ നഗരത്തില്‍ തുടരില്ലെന്ന്‌ തീരുമാനിച്ചിരുന്നു.
മുറിയില്‍ ചെന്ന്‌ സാധനങ്ങളെല്ലാം ബാഗില്‍ വെച്ച്‌ യാത്ര പറയുമ്പോള്‍ ഈ തിരക്കിലേക്ക്‌ വരാന്‍ തോന്നിയ നിമിഷത്തെ ആവര്‍ത്തിച്ച്‌ ശപിച്ചു. ആരുമായും അടുക്കില്ലെന്ന ഉറച്ച തീരുമാനത്തില്‍ നിന്ന്‌ വഴുതിപ്പോയ മനസിനെ വെറുത്തു.
വളവുകള്‍ ആയാസപ്പെട്ട്‌ കയറിപോകുന്ന ബസിന്റെ ചെരിഞ്ഞ സീറ്റില്‍ ചാരി കിടന്ന്‌ വിതുമ്പുമ്പോള്‍ യമുന അരികില്‍ വന്നു പറയുന്നത്‌ പോലെ തോന്നി.
``എനിക്ക്‌ നീയെന്നാല്‍ പുറകോട്ട്‌ സഞ്ചരിക്കുന്ന മരങ്ങളിലൊന്ന്‌ മാത്രമായിരുന്നു...
തിരിഞ്ഞുനോക്കാനാവാത്ത യാത്രകളില്‍
കൃഷ്‌ണമണികളില്‍ പറ്റിപിടിച്ചൊരോര്‍മ്മ കഷ്‌ണം........''



image courtesy- corbis