Sunday, July 20, 2008

പ്രിയരഞ്‌ജിനിയുടെ പകലുകള്‍


ജാലകവിരുപ്പുകള്‍ നേരെയാക്കി പ്രിയരഞ്‌ജിനി അകത്തേക്ക്‌ നടന്നു. പുറത്ത്‌ തിമര്‍ത്ത്‌ പെയ്യുന്ന മഴയെ നോക്കി നില്‍ക്കാന്‍ തുടങ്ങിയിട്ട്‌ കുറെ സമയമായി. ഓര്‍മ്മകളിലെന്നും കാത്തുവെച്ച കുറെ മഴത്തുള്ളികളുണ്ടായിരുന്നു അവളുടെ ബാല്യകൗമാരങ്ങളില്‍. ഇപ്പോ തിരക്കിട്ട കുടുംബജീവിതത്തിനിടയില്‍ ഓര്‍മ്മകളെ ചികഞ്ഞെടുക്കാന്‍ സമയമില്ലാതായിരുന്നു. എങ്കിലും മനസില്‍ വര്‍ണങ്ങള്‍ കുത്തിനിറക്കാന്‍ വരണ്ട വേനലിനെയും തിമര്‍ത്ത്‌ പെയ്യുന്ന മഴയെയും അവള്‍ ഇടക്കിടെ കൂട്ടുപിടിച്ചു.
നാട്ടുമ്പുറത്ത്‌ പാതി തകര്‍ന്ന ഗ്രാമഫോണില്‍ നിന്ന്‌ ഉയര്‍ന്ന്‌ കേള്‍ക്കുന്ന പഴയ സിനിമാഗാനങ്ങള്‍ കേട്ട്‌ നടന്ന കൗമാരകാലം. വീടിന്റെ ഉള്ളറകളില്‍ പകല്‍ പോലും കടന്നുവരുന്ന അന്ധകാരത്തെ ഭയമായിരുന്നു. പുറത്തെ വായുവും വെളിച്ചവും ശ്വസിക്കാനും പ്രകൃതിയുടെ വിരമാറിലൂടെ തുള്ളിച്ചാടി നടക്കാനുമെല്ലാം കൊതിച്ചിരുന്ന ആ കാലത്തെ ഓര്‍ക്കുമ്പോള്‍ ഇന്നും ഭീതിയാണ്‌. നൊമ്പരം ഒരു കടലായി ഒഴുകി അവളെ ചുഴിയിലൊളിപ്പിക്കും അപ്പോള്‍. ശ്വാസം മുട്ടി പിടഞ്ഞ്‌ കണ്ണുകള്‍ പുറത്തേക്ക്‌ തള്ളി ഒരു ഭീതിതരൂപമായി സ്വയം മാറുമ്പോഴാവും കോളിംഗ്‌ ബെല്ലിന്റെയോ ഫോണിന്റെയോ ശബ്‌ദം കാതുകളില്‍ കുത്തിക്കയറുക.
കണ്ണാടിക്ക്‌ മുമ്പില്‍ നില്‍ക്കുമ്പോള്‍ അവള്‍ തിരിച്ചറിയുകയായിരുന്നു. ആകെ മാറിയിരിക്കുന്നു താന്‍. പ്രിയരഞ്‌ജിനി എന്ന പാവാടക്കാരിയില്‍ നിന്ന്‌ ഒരു ഭാര്യയിലേക്കും പിന്നീട്‌ അമ്മയിലേക്കുമുള്ള ദൂരം അളന്ന്‌ തിട്ടപ്പെടുത്താനാവാതെ അവള്‍ വീര്‍പ്പുമുട്ടി.

``പ്രിയരഞ്‌ജിനീ..നിനക്കോര്‍മ്മയുണ്ടോ മഴയെ സ്വപ്‌നം കണ്ടുനടന്ന ആ കാലം?''
ഉണ്ട്‌. മാനത്ത്‌ മേഘങ്ങള്‍ കറുപ്പടയാളങ്ങള്‍ തീര്‍ക്കുന്നത്‌ കാണുമ്പോഴും മഴപുള്ളുകള്‍ ആകാശം വലം വെക്കുമ്പോഴും അമ്മയോട്‌ യാത്ര പറഞ്ഞ്‌ കിഴക്കെമുറിയിലെ ജാലകവിരുപ്പ്‌ മാറ്റി പുറത്തേക്ക്‌ നോക്കി നില്‍ക്കാറുള്ളത്‌ എനിക്കെങ്ങനെ മറക്കാനാവും.
നിന്റെ വെളുത്ത കൈകളിലൂടെ കാറ്റിന്റെ താളത്തിനൊത്ത്‌ വശം ചെരിഞ്ഞുവരുന്ന മഴത്തുള്ളികളെ നീ കൈകുമ്പിളില്‍ കോരിയെടുക്കുന്നത്‌ ഞാനിന്നും ഓര്‍ക്കുന്നു.
ശരിയാണ്‌ അതൊരു കാലം. മഴ കണ്ണുനീരാണെന്ന്‌ വിശ്വസിക്കാനായിരുന്നു എന്നുമിഷ്‌ടം. വീട്ടിലെ പതിവ്‌ ബഹളങ്ങള്‍ക്കിടയില്‍ നിന്ന്‌ വഴുതിമാറി ഏകാന്തതയുടെ കൂട്ടുപിടിക്കുക എന്നത്‌ ഒരനിവാര്യതയായിരുന്നു. കുന്നിന്‍പുറത്തെ ഒറ്റക്ക്‌ നില്‍ക്കുന്ന മരച്ചോടും വെട്ടുകല്ലുകള്‍ നിറഞ്ഞുകിടക്കുന്ന വഴികളുമെല്ലാം എന്റെ ഏകാന്തതകളിലെ മിണ്ടാപ്രാണികളായിരുന്നു. പിന്നെ എല്ലാത്തിനും ഭംഗം വരുത്താന്‍ തെക്കന്‍കാറ്റ്‌ ചൂളം വിളിച്ചെത്തും. അവന്റെ തൊട്ടുപിന്നിലായി എന്നെ കാണാനോടിയെത്തുന്ന ചാറ്റല്‍മഴയുമുണ്ടാകും. പിന്നെ ഒതുക്കുകല്ലുകളിറങ്ങി വീടിന്റെ അന്ധകാരത്തിലേക്ക്‌. മഴത്തുള്ളികള്‍ മേല്‍ക്കൂരയില്‍ പതിക്കുന്ന ശബ്‌ദമായിരുന്നു എന്നുമിഷ്‌ടമുള്ള സംഗിതം.
``പ്രിയരഞ്‌ജിനീ ആരാണ്‌ നിനക്കീ മനോഹരമായ പേരിട്ടത്‌?''
അച്ഛന്‍. പണ്ടൊരിക്കലെന്നോ ഒരു സ്‌നേഹിത പറഞ്ഞ പേരാണിതത്രെ. എനിക്കതില്‍ ഒരുപാട്‌ കടപ്പാട്‌ തോന്നിയിട്ടുണ്ട്‌ പിന്നീട്‌. ഒരു പേരിലെന്തിരിക്കുന്നുവെന്ന്‌ ചോദിച്ച്‌ നീ കളിയാക്കണ്ട. പേരിലുമുണ്ട്‌ ചില സൗന്ദര്യങ്ങള്‍.
``നിന്റെയീ ഒറ്റപ്പെട്ട പകലുകള്‍ നിന്നെ അലസോരപ്പെടുത്തുന്നില്ലേ?''
ഇടക്കെല്ലാം. ഒരു ശൂന്യത മനസിന്റെ താളം കെടുത്താറുണ്ട്‌. അപ്പോ ഡയറിതാളുകളില്‍ എന്തെങ്കിലുമൊക്കെ കുറിച്ചിടും. ഓര്‍മ്മകളും സ്വപ്‌നങ്ങളും നഷ്‌ടങ്ങളുമൊക്കെയുണ്ടാവും അതില്‍. തിങ്ങിനിറഞ്ഞ കിനാവുകള്‍ മനസിലെ മഞ്ചാടിചെപ്പ്‌ മലര്‍ക്കെ തുറക്കുമപ്പോള്‍. ആരെയും കാട്ടാതെ എനിക്ക്‌ മാത്രം സ്വന്തമായ നക്ഷത്രങ്ങളെ പോലെ വാക്കുകളപ്പോള്‍ പെറ്റുപെരുകും. തൂലികയില്‍ നിന്നും ഞാനറിയാതെ ഒരഗ്നി വമിക്കും. താളുകളെ കത്തിജ്വലിപ്പിച്ച്‌ അതങ്ങനെ പാഞ്ഞുനടക്കും...
``ശരിയാണ്‌ പ്രിയരഞ്‌ജിനി..നീ ജീവിതം ആസ്വദിക്കുകയാണ്‌. ഒരിക്കല്‍ വ്യാകുലതകള്‍ നിന്റെ കണ്ണില്‍ പ്രതിഷ്‌ഠിച്ച ദൈവം തന്നെ അതിന്റെ പ്രായശ്ചിത്തം ചെയ്യുകയാവും ല്ലേ?''
നല്ലൊരു സ്‌നേഹിതനായി പ്രിയതമന്‍, ഞങ്ങളുടെ മോഹങ്ങളായി പറന്നുനടക്കുന്ന കുഞ്ഞുങ്ങള്‍. കുടുംബമെന്ന മായികലോകത്തേക്ക്‌ സ്വയം ചുരുങ്ങുമ്പോ നീ പറഞ്ഞത്‌ ശരിയാണ്‌. ഞാന്‍ ഭാഗ്യവതിയാണ്‌. വഴക്കോ ബഹളമോ ഇല്ലാത്ത ഒരു ജീവിതം ഏതൊരു സ്‌ത്രീയുടേയും സ്വപ്‌നമല്ലേ. രാത്രികളിലെ സീല്‍ക്കാരങ്ങള്‍ക്കപ്പുറം അവള്‍ക്കുമൊരു മനസുണ്ടെന്ന്‌ വിസ്‌മരിക്കപ്പെടുന്ന ഇക്കാലത്ത്‌..
ക്ലോക്കിന്റെ ശബ്‌ദം ചെവികളെ അലോസപ്പെടുത്തിയപ്പോള്‍ പ്രിയരഞ്‌ജിനി അവളോട്‌ യാത്ര പറഞ്ഞു. കിടപ്പുമുറിയില്‍ നിന്നും ദര്‍പ്പണത്തോട്‌ വിട പറഞ്ഞ്‌ ഇനി അടുക്കളയിലേക്ക്‌. നേര്‍ത്ത കാഴ്‌ചയായി പ്രഭാതം എത്തിതുടങ്ങും മുമ്പെ വീടുവിട്ടിറങ്ങുന്ന കുട്ടികളും ഭര്‍ത്താവും അഞ്ചുമണിയാവുമ്പോ തിരിച്ചെത്തും. അപ്പോഴേക്കും തീന്‍മുറിയില്‍ ആവി പറക്കുന്ന വിഭവങ്ങള്‍ ഒരുങ്ങണം...
അടുക്കളയില്‍ അവളെ സ്വീകരിക്കുന്നത്‌ തക്കാളിയോ സബോളയോ ഒക്കെയാവും. കൊല്ലും മുമ്പ്‌ അവയോടെല്ലാം സ്‌നേഹത്തോടെ എന്തെങ്കിലുമൊക്കെ പറഞ്ഞ്‌ ജീവിതത്തിന്റെ നിരര്‍ത്ഥകതയെ കുറിച്ചുള്ള തിരിച്ചറിവ്‌ നല്‍കിയിട്ടേ കത്തിക്ക്‌ മുമ്പിലേക്ക്‌ ആനയിക്കൂ. ഇടക്കെല്ലാം അവളുടെ കൈപിടിയില്‍ നിന്ന്‌ വഴുതിമാറുന്ന ഉള്ളികഷണങ്ങളെ ചിരിച്ചുകൊണ്ട്‌ പിടിച്ചിരുത്തി കഴുത്തറക്കുമ്പോള്‍ ആ ചുണ്ടുകളില്‍ സാന്ത്വനത്തിന്റെ മര്‍മ്മരങ്ങള്‍ ഉയരുന്നുണ്ടാവും.
അരികഴുകി അടുപ്പത്തിട്ട്‌ അവള്‍ ബീന്‍സിനോടുള്ള യുദ്ധം തുടങ്ങി.
അതിനെ കുഞ്ഞുകുഞ്ഞായി അരിഞ്ഞെടുക്കുമ്പോ ചിലപ്പോഴെല്ലാം കത്തി ചതിക്കും. അത്‌ ചൂണ്ടുവിരലിലെവിടെയെങ്കിലും ചെറിയ പോറല്‍ വരുത്തും. ഇത്ര സ്‌നേഹിച്ചിട്ടും എന്നോടിട്‌ തന്നെ ചെയ്യണം നീ, എന്നവള്‍ ദേഷ്യത്തോടെ അതിനോട്‌ പറയും. നിന്നെ സ്‌പര്‍ശിക്കാത്ത തൊട്ടുതലോടാത്ത ഒരു ദിവസം പോലുമില്ല ജീവിതത്തില്‍ എന്നിട്ടും നീയെന്ന വേദനിപ്പിക്കുന്നല്ലോ എന്ന്‌ പിന്നീടത്‌ പരിഭവമായി മാറും.
പ്രിയരഞ്‌ജിനിയുടെ പകലുകളില്‍ ഏകാന്തതയുണ്ടായിരുന്നോ എന്നാവും ഇപ്പോ സംശയം ഉയരുന്നത്‌. ശരിയാണ്‌ അവള്‍ ഒരിക്കലും ഒറ്റക്കല്ല. അലമാരകള്‍, കംപ്യുട്ടര്‍, ടി വി, പച്ചക്കറികള്‍, ജാലകങ്ങള്‍ ഒക്കെ അവള്‍ക്ക്‌ കൂട്ടുകാരാണ്‌. അവളോട്‌ സംവദിക്കുന്നവര്‍. മനസിലെ പ്രണയവും നിരാശയും സുഖവും ദുഖവുമെല്ലാം പങ്കുവെക്കപ്പെടുന്നത്‌ അവയോടാണ്‌. എന്നും ഒരേ തിരിച്ചറിവുള്ളതിനാല്‍ അവയോന്നും അവളിലേക്ക്‌ കാപട്യം ചൊരിയുകയോ ദേഷ്യപ്പെടുകയോ ചെയ്‌തില്ല..അങ്ങനെയും അവള്‍ ഭാഗ്യവതിയായി.
വീടു കഴുകുമ്പോ സോപ്പുപൊടിയോടും ചൂലിനോടും അവള്‍ സംസാരിക്കുന്നത്‌ കാണാം. അവള്‍ക്ക്‌ തന്നോടുളള സ്‌നേഹം കണ്ട്‌ ലാളിത്യത്തോടെയാണ്‌ അവയെല്ലാം അവളെ സഹായിക്കുക. അലിഞ്ഞില്ലാതാകുമെന്നറിഞ്ഞിട്ടും അവളെ സന്തോഷിപ്പിക്കുക..

അരി തിളച്ചുമറിഞ്ഞപ്പോഴേക്കും കറിക്ക്‌ വേണ്ട കൂട്ടുകളെല്ലാം പ്രിയരഞ്‌ജനി തയ്യാറാക്കിയിരുന്നു. തുണികഷണമെടുത്ത്‌ കലത്തിന്റെ വക്കില്‍ പിടിച്ച്‌ തവിയില്‍ അല്‍പം ചോറെടുത്ത്‌ വെന്തോ എന്ന്‌ പരിശോധിച്ചു. എന്നിട്ട്‌ അത്‌ സൂക്ഷ്‌മതയോടെ വാര്‍ത്തെടുത്തു.
പിന്നീട്‌ പച്ചക്കറികഷ്‌ണങ്ങളും മസാലപ്പൊടികളുമെല്ലാം കൂട്ടിക്കലര്‍ത്തി വെള്ളമൊഴിച്ച ശേഷം തീ കുറച്ചു. ശേഷം വരാന്തയിലേക്ക്‌ നടന്നു.
ഉമ്മറത്തെ ചാരുകസേരയിലിരുന്നു അവള്‍ പത്രമെടുത്ത്‌ വായിക്കാന്‍ തുടങ്ങി. ക്ലാസിഫൈഡ്‌ കോളത്തിലെ തൂലികാസൗഹൃദമെന്ന കറുത്ത കോളത്തില്‍ അവളുടെ കണ്ണുകള്‍ പതിഞ്ഞു. സൗഹൃദം തേടുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ എന്ന്‌ മാത്രമെ അതിലുണ്ടായിരുന്നുള്ളു...
ഡയല്‍ ചെയ്‌ത്‌ ചെവിയോട്‌ ചേര്‍ക്കുമ്പോള്‍ പ്രിയരഞ്‌ജിനിക്ക്‌ നാവ്‌ വരളുന്നത്‌ പോലെ തോന്നി. ``സൗഹൃദം ആഗ്രഹിക്കുന്ന ഒരാളാണ്‌ ഞാന്‍.സാധിക്കുമെങ്കില്‍ സൗജന്യ ഡയറക്‌ടറി ഒന്നയച്ചു തരണം''
പേര്‌, വയസ്‌, അഡ്രസ്‌ എന്നിവയൊക്കെ പറഞ്ഞു കൊടുത്ത്‌ കഴിഞ്ഞപ്പോള്‍ പ്രിയരഞ്‌ജിനിയുടെ മനസില്‍ എന്തെന്നില്ലാത്തൊരു ആഹ്ലാദം പരക്കുന്നതറിഞ്ഞു..
പകല്‍സമയങ്ങളിലെ ഈ വറ്റിവരണ്ട ഏകാന്തതയെ കീറിമുറിച്ച്‌ എഴുത്തുകളും ഫോണ്‍കോളുകളുമെത്തണമെങ്കില്‍ കുറെ സൗഹൃദങ്ങള്‍ വേണം. ഇതു വരെ കണ്ടിട്ടില്ലാത്ത അറിഞ്ഞിട്ടില്ലാത്തവരുമായുള്ള സൗഹൃദം മനസിന്‌ പുതിയ മാനങ്ങള്‍ സമ്മാനിക്കും. അവളുടെ ചിന്ത കടിഞ്ഞാണില്ലാതെ പാഞ്ഞു.
ഒരാഴ്‌ചത്ത്‌ ശേഷം തപാലില്‍ ഡയറക്‌ടറി വന്നു..
തുറക്കാന്‍ തന്നെ ആര്‍ത്തിയായിരുന്നു അവള്‍ക്ക്‌. കുറെ പേരുടെ ചിത്രങ്ങള്‍, അവരുടെ അഡ്രസ്‌, ഫോണ്‍ നമ്പറുകള്‍, ഇമെയില്‍ വിലാസങ്ങള്‍ ഒക്കെയുള്ള മനോഹരമായൊരു ഡയറക്‌ടറി.
ഒരു പകല്‍ മുഴുവന്‍ തിരഞ്ഞിട്ടും ആലോചിച്ചിട്ടുമാണ്‌ ഒടുവില്‍ അതിലൊരു പേരില്‍ അവളുടെ മിഴികളുടക്കിയത്‌...
ആനന്ദ്‌.
ഗായകനായനും എഴുത്തുകാരനുമായ ഡോക്‌ടര്‍. അയാളുടെ ചുവന്ന കവിള്‍ത്തടങ്ങളില്‍ മിഴിയൂന്നിയിരുന്നപ്പോള്‍ അവള്‍ക്ക്‌ ചിരി വന്നു. തനിക്ക്‌ പറ്റിയൊരു സൗഹൃദമാണോ ഇത്‌. ഒരിക്കല്‍ പഠിച്ച്‌ വലിയൊരാളാവണമെന്നത്‌ വല്ലാത്ത ആഗ്രഹമായിരുന്നു. പഠിക്കാന്‍ മിടുക്കിയായിട്ടും ഭാഗ്യമുണ്ടായില്ല. പിന്നെ പിന്നെ പാടവരമ്പും കുളക്കരയും തെങ്ങിന്‍തോപ്പും ഒക്കെയായി തന്റെ അധ്യാപകര്‍. പ്രകൃതിയുടെ ചലനങ്ങളെ കുറിച്ച്‌ വിവിധങ്ങളായ ക്ലാസുകള്‍. ഓര്‍ത്തപ്പോള്‍ പ്രിയരഞ്‌ജിനിക്ക്‌ ചിരി വന്നു.
മങ്ങിയ ചിത്രങ്ങള്‍ പതിഞ്ഞ ലെറ്റര്‍പാടില്‍ അവള്‍ എഴുതാന്‍ തുടങ്ങി.
അയാളുടെ സ്വഭാവും തിരഞ്ഞെടുക്കേണ്ട വിഷയവുമൊന്നും നിശ്ചയമില്ലാതിരുന്നിട്ടും ഉള്ളിലെ മോഹങ്ങളെ കുറിച്ചും മനസിലെ വേദനകളെ കുറിച്ചുമെല്ലാം കുനുകുനെ അവള്‍ കുറിച്ചിട്ടു.
പോസ്റ്റുബോക്‌സിലിടും വരെ അയക്കണോയെന്ന ആലോചനായിരുന്നു. ഒടുവില്‍ അയക്കാന്‍ തന്നെ തീരുമാനിച്ചു. ഭര്‍ത്താവും കുട്ടികളുമുള്ള ഒരാള്‍ക്ക്‌ എന്തിനാവും മറ്റൊരു സൗഹൃദമെന്ന്‌ നിങ്ങള്‍എന്നോട്‌ വീണ്ടും വീണ്ടും ചോദിക്കുന്നുണ്ടെന്നറിയാം. പക്ഷേ വിരസമായ പകലുകള്‍ എനിക്ക്‌ സമ്മാനിച്ച അവര്‍ തന്നെ പറയട്ടെ അതിന്റെ ഉത്തരങ്ങള്‍. ബെഡ്‌റൂമിലെ വിരിപ്പുകളും ബള്‍ബുകളും അവളുടെ അത്തരം ചോദ്യങ്ങള്‍ക്ക്‌ മുമ്പില്‍ തല കുമ്പിട്ട്‌ നില്‍ക്കാറാണ്‌ പതിവ്‌.
ഒരാഴ്‌ചക്ക്‌ ശേഷം അയാളുടെ മറുപടി വന്നു..
ക്രീം കളര്‍ കടലാസിന്റെ മധ്യത്തില്‍ മാത്രമായി കുറച്ച്‌ വാചകങ്ങള്‍.
``പ്രിയരഞ്‌ജിനീ..
നിന്റെ പേരിലുണ്ടൊരു കവിത..
ഉയര്‍ന്ന ജാലകങ്ങള്‍ക്കപ്പുറത്ത്‌ നിന്നും
ഇനിയും തേടിയെത്തിയിട്ടില്ലെന്ന്‌
ആത്മാവ്‌ പറഞ്ഞ ഒരു സൗഹൃദം
അത്‌ നീയായിരുന്നുവോ?''

പ്രിയരഞ്‌ജിനി ആ അക്ഷരങ്ങളിലൂടെ എത്രയോ വട്ടം മിഴികള്‍ വായിച്ചു. മനപാഠമാക്കിയ ശേഷം ആ കത്തവള്‍ ഡയറിക്കുള്ളില്‍ വെച്ചു.
പ്രിയരഞ്‌ജിനിയുടെ പകലുകള്‍ക്ക്‌ ജീവന്‍ വെച്ചുതുടങ്ങി. എഴുത്ത്‌ ക്രമേണ ഫോണിലേക്ക്‌ വഴിമാറിയതോടെ അവള്‍ മറ്റൊരു ലോകത്തായി. ഭര്‍ത്താവും കുട്ടികളും പുറത്തുപോവാനായി കാത്തുനിന്നു അവള്‍. ആനന്ദിന്റെ ശബ്‌ദം കേള്‍ക്കാതെ ഒരു ദിവസം പോലും വയ്യെന്നായി.
മനസ്‌ പിടിവിട്ടു തുടങ്ങുമെന്നറിഞ്ഞപ്പോള്‍ വിനോദിനെ കുറിച്ചും അമ്മുവിനെയും ആദര്‍ശിനെയും കുറിച്ചുമെല്ലാം അവള്‍ സ്വയം സംസാരിക്കാന്‍ തുടങ്ങി. എന്നിട്ടും അവര്‍ക്കൊന്നും അവളുടെ മനസിനെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞില്ല.

മാസങ്ങള്‍ കടന്നുപോയത്‌ അതിവേഗമായിരുന്നു. കാലത്തിന്റെ കറുത്ത നിഴല്‍പാടുകള്‍ അവളില്‍ ചിത്രങ്ങളായി പരിണമിച്ചിരുന്നു. ഓര്‍മ്മയുടെ ശിരോമണ്ഡലങ്ങളില്‍ നിന്നും കടന്നുവന്ന വഴികളെല്ലാം പതിയെ മങ്ങി തുടങ്ങി.
``നിങ്ങളെല്ലാം എന്നോട്‌ പൊറുക്കണം.'' ജാലകവിരുപ്പുകള്‍ നന്നാക്കിയിടുന്നതിനിടെ അവള്‍ അവിടെയുണ്ടായിരുന്ന എല്ലാ വസ്‌തുക്കളോടുമായി പറഞ്ഞു. വീടും പരിസരവും വൃത്തിയാക്കിയ ശേഷം പ്രിയരഞ്‌ജിനി ബെഡ്‌ റൂമിലേക്ക്‌ നടന്നു. അലമാരിയില്‍ നിന്നും ഏറ്റവും ഇഷ്‌ടപ്പെട്ട സാരിയെടുത്ത്‌ അണിഞ്ഞു. ഒരുങ്ങിയ ശേഷം മനോഹരമായി അലങ്കരിച്ച ബെഡ്ഡില്‍ നീണ്ടുനിവര്‍ന്നു കിടന്നു.
നന്നായി തിരിയുന്ന ഫാനിനെ നോക്കി അവള്‍ ചിരിച്ചു. ``നീയെന്റെ മുന്നില്‍ തോല്‍ക്കുന്നല്ലോ..ഇത്രയാഴത്തില്‍ വീശിയിട്ടും ഞാന്‍ വിയര്‍ക്കുന്നത്‌ കണ്ടില്ലേ നീ. നിന്നോടും ഞാന്‍ യാത്ര പറയുകയാണ്‌. വേനലിന്റെ ശല്യപ്പെടുത്തലുകളില്‍ എനിക്ക്‌ കുളിര്‍ക്കാറ്റ്‌ തന്ന, എന്റെ സുഖലോലുപതകളില്‍ കാഴ്‌ചക്കാരനായിരുന്ന നീയും എനിക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കണം.''
വലിയ കണ്ണാടിക്ക്‌ മുന്നില്‍ പ്രിയരഞ്‌ജിനി നിന്നു. ``എന്നെ മുഴുവനായി കണ്ടത്‌ നീ മാത്രമാണ്‌..ഒരു ദിവസം പോലും നിന്നോട്‌ മിണ്ടാതിരുന്നുണ്ടോ..എന്നെങ്കിലുമൊരിക്കല്‍ നമ്മള്‍ പിണങ്ങിയിട്ടുണ്ടോ..എന്റെ സൗന്ദര്യം ഒരു മറയുമില്ലാതെ കാട്ടിതരാന്‍ നീ കാണിച്ച ആത്മാര്‍ത്ഥതക്ക്‌ എന്തു പകരം നല്‍കും ഞാന്‍..നിന്നെ പിരിയാനാവാതെ വിഷമിച്ചുപോവുകയാണ്‌ ഞാന്‍.''
രാവിലെ കുട്ടികളെ സാധാരണയില്‍ നിന്നും വിഭിന്നമായി അണിയിച്ചൊരുക്കുമ്പോ വിനോദിന്റെ ചോദ്യം ഓര്‍മ്മയുണ്ട്‌. ``ഇന്നെന്ത്‌ പറ്റി പ്രിയേ നിനക്ക്‌. നീയെന്താ ചാകാന്‍ പോവാണോ..''
വിനോദിന്റെ നെഞ്ചില്‍ പറ്റി കിടക്കുമ്പോ കണ്ണുനിറഞ്ഞൊഴുകിയത്‌ അയാള്‍ കണ്ടില്ല. വറ്റി വരണ്ട പാടം പോലെ കിടന്ന അയാളുടെ ശരീരം ആ ചെറിയ തണുപ്പറിഞ്ഞില്ല.

വീടു പൂട്ടി താക്കോല്‍ ഉമ്മറത്തെ ചെടിച്ചട്ടിയിലൊളിപ്പിച്ച്‌ അവള്‍ ഇറങ്ങി നടന്നു.സ്വപ്‌നങ്ങള്‍ വീണു ചതഞ്ഞ കിടപ്പുമുറിയിലെ കട്ടിലില്‍ വിനോദിനുള്ള എഴുത്തുണ്ട്‌. മറക്കണമെന്ന്‌ പറയാന്‍ വേണ്ടി മാത്രം.കുട്ടികളെ നമ്മള്‍ പകുത്തെടുക്കും. അതുവരെ നീ തന്നെ അവരെ നോക്കണം. ഇങ്ങനെ കുറച്ചു വാക്കുകള്‍ മാത്രം.
ബസ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ പ്രിയരഞ്‌ജിനിക്ക്‌ വല്ലാത്ത ദാഹം തോന്നി. ആനന്ദിന്റെ മുഖം ഓര്‍മ്മ വന്നു. കാത്തിരിപ്പിന്റെ ലോകത്താവും അയാളും. അസഹനീയമായ ചില ബന്ധങ്ങളെ അയാളും പറിച്ചെറിഞ്ഞിട്ടുണ്ടാവും. തെറ്റുകാരിയെന്ന്‌ പഴിക്കുന്ന ലോകത്തിന്‌ മുമ്പിലേക്ക്‌ എടുത്തെറിയാന്‍ ഒരായിരം കാരണങ്ങളുമായി അവള്‍ ബസില്‍ കയറി.
ടിക്കറ്റെടുത്ത്‌ പുറത്തേ കാഴ്‌ചകളിലേക്ക്‌ മിഴികളൂന്നി അവളിരുന്നു. ആ നഗരം പിന്നോട്ട്‌ പായുകയാണ്‌. വിനോദിന്റെ കൂടെ ഇവിടെ വരുമ്പോ വല്ലാത്ത ഭയമായിരുന്നു. ചീറിപായുന്ന വാഹനങ്ങളും സൂചി കുത്താനിടയില്ലാത്ത നിരത്തുകളും. പക്ഷേ ഇന്ന്‌ ഒരു ഇരുമ്പ്‌ പോലെ ദൃഡമായിരിക്കുന്നു മനസ്‌. അവളോര്‍ത്തു. പിന്നെ മിഴികള്‍ പൂട്ടി മയക്കത്തിലാണ്ടു.

കറുത്തിരുണ്ട ആകാശം അടുത്തടുത്ത്‌ വരുന്നു. വെളുത്ത മേഘങ്ങളില്‍ നീലിമ പടരുന്നു. വിഷധൂമികയായി സ്വപ്‌നങ്ങളിലേക്ക്‌ ലയിച്ചുചേരുന്ന ഓര്‍മ്മയുടെ കൊഴുത്തചവര്‍പ്പ്‌. ആരൊക്കെയോ അടുത്തുവരുന്നു. ആദ്യമായി തന്റെ അമ്മിഞ്ഞ നുകര്‍ന്ന ആദര്‍ശിന്റെ മുഖം. ലോകത്തിന്റെ സുഖം മുഴുവന്‍ ശരിരത്തോടൊട്ടി കിടന്ന്‌ അവനേറ്റുവാങ്ങുകയാണ്‌. ഇടക്ക്‌ അവന്റെ കുഞ്ഞിപ്പല്ലുകള്‍ മുലഞെട്ടുകളില്‍ മുറിവേല്‍പ്പിക്കുന്നുണ്ട്‌. വിടര്‍ത്തി മാറ്റി തൊട്ടില്‍ കിടത്തുമ്പോള്‍ അവന്‍ ചിണുങ്ങാന്‍ തുടങ്ങിയിരിക്കുന്നു. സ്‌നേഹത്തിന്റെ ഊഷ്‌മളത ചൊരിഞ്ഞ്‌ വിനോദ്‌. എല്ലാമാസവും ശമ്പളദിവസം എന്തെങ്കിലും സമ്മാനങ്ങളുമായി ഓടിയെത്താറുള്ള അവന്റെ മുഖത്തെ മായാത്ത നിഷ്‌കളങ്കത. കുഞ്ഞിക്കാലുകള്‍ വെച്ച്‌ അമ്മു അവന്റെ രോമങ്ങള്‍ നിറഞ്ഞ നെഞ്ചില്‍ ചിരിച്ചുകൊണ്ട്‌ നൃത്തം ചവിട്ടുന്നു. വെള്ളമൊഴിക്കുമ്പോള്‍ ചിരിക്കാറുള്ള സീനികപൂക്കള്‍ക്കിടയിലിരുന്ന്‌ ചിലവിടാറുള്ള സായന്തനങ്ങള്‍. ഇതിനിടയില്‍ ആരൊക്കെയോ മറയുന്നു. പകരം ആനന്ദിന്റെ മുഖം, ശബ്‌ദം, വാക്കുകള്‍ തെളിയുന്നു. ആരെങ്കിലും നഷ്‌ടപ്പെടുമ്പോഴേ മറ്റൊന്നു നേടാനാകുകയള്ളുവെന്ന യാഥാര്‍ത്ഥ്യം തീജ്വാലകള്‍ പോലെ ഹൃദയത്തെ പൊള്ളിക്കുന്നു.

``സ്റ്റോപ്പ്‌ ദ ബസ്സ്‌''
ബസിന്റെ കതിച്ചുപായലിലെപ്പോഴോ പ്രിയരഞ്‌ജിനി ഞെട്ടിയുണര്‍ന്ന്‌ ഉറക്കെ വിളിച്ചുപറഞ്ഞു.
ബസ്സ്‌ നിന്നു.
വേച്ച്‌ വേച്ച്‌ അവള്‍ പുറത്തിറങ്ങി.
തെളിഞ്ഞ ആകാശത്ത്‌ നിന്നും അപ്പോള്‍ മഴപൊഴിയുന്നുണ്ടായിരുന്നു.



ചിത്രം കടപ്പാട്‌-ഗൂഗിള്‍

Friday, July 18, 2008

വിലാപങ്ങള്‍ക്കിടയില്‍


ആത്മനൊമ്പരങ്ങള്‍ കൊണ്ട്‌ ആര്‍ജ്ജിച്ചെടുത്ത മനധൈര്യവും അന്യമാവുകയാണ്‌. പിന്‍തിരിഞ്ഞുനോക്കുമ്പോള്‍ പൊട്ടിയ തന്ത്രികളാല്‍ അലങ്കൃതമായ വീണയിലെ എന്നോ പൊഴിച്ചിരുന്ന സംഗീതത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ പോലെ വീര്‍പ്പുമുട്ടിക്കുകയാണ്‌ ഓര്‍മ്മകള്‍. ഇടക്കെപ്പോഴോ മൗനത്തിന്റെ ചുവപ്പുനാടയില്‍ കുരുങ്ങി ജീവിതം നോവുന്നു. ഇനിയെന്ത്‌ എന്നൊരു ചോദ്യം മാത്രം ബാക്കിയാവുന്നു.
നിവേദിതയുടെ മനസില്‍ അതിരുവിട്ട ചിന്തകള്‍ വന്നും പോയുമിരുന്നു.
മാനത്ത്‌ കാര്‍മേഘങ്ങള്‍ നിറയുകയാണ്‌. ഒരു മേല്‍ക്കൂര അനിവാര്യമാണെന്ന്‌ തോന്നിയപ്പോള്‍ അവള്‍ അകലെ കണ്ട മരച്ചുവട്ടിലേക്ക്‌ നടന്നു.
നിറയെ ശിഖരങ്ങളുള്ള വൃക്ഷം. മഴയുടെ നേര്‍ത്ത സ്പര്‍ശനം പോലുമേലേല്‍പ്പിക്കാതെ അതവള്‍ക്ക്‌ മേല്‍ക്കൂരയായി. മഴ വല്ലാതെ കനത്തപ്പോള്‍ ഇലച്ചാര്‍ത്തിനിടയിലൂടെ ഒലിച്ചിറങ്ങുന്ന ജലതുള്ളികള്‍ തിളങ്ങുന്നുണ്ടായിരുന്നു. അവള്‍ മരത്തോട്‌ മുട്ടിയുരുമിയിരുന്നു. തണുത്ത കാറ്റിന്റെ തലോടലിനിടയില്‍ മെല്ലെ മിഴികള്‍ പൂട്ടി.
മഴ പേമാരിയായും ഇളംങ്കാറ്റ്‌ കൊടുങ്കാറ്റായതും അവളറിഞ്ഞില്ല. ഭീതിപ്പെടുത്തുന്ന ഇടിമിന്നലിന്റെ ശബ്ദം ആ കാതുകളിലേക്ക്‌ കടന്നുവന്നതേയില്ല. ചെറുമരങ്ങളില്‍ തൊട്ടുമുന്നില്‍ കടപുഴകി വീണതൊന്നും അറിയാതെ മരത്തിന്റെ വിണ്ടുകീറിയ തുടങ്ങിയ ദേഹത്തേക്ക്‌ ചാഞ്ഞിരുന്നു.
"നിവേദിതാ..നിനക്ക്‌ സുഖമാണോ?"
'ഉം'. അവള്‍ മൂളി.
"നീയെന്തിനാണ്‌ നുണ പറയുന്നത്‌. നിന്റെ ദുഖങ്ങളെ നീയിത്രയേറെ സ്നേഹിക്കുന്നുണ്ടോ..."
"അങ്ങാരാണ്‌. എന്നെയെങ്ങനെയറിയാം." അവള്‍ മറുചോദ്യമുന്നയിച്ചു.
"ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരമില്ല പെണ്‍കുട്ടീ...പക്ഷേ മേഘങ്ങള്‍ മഴയെ കുറിച്ച്‌ ചിന്തിക്കുകയും ആകാശം മൂടിയപ്പോഴും ഒടുവിലത്‌ പെയ്തുതുടങ്ങിയപ്പോഴും എന്റെ ഹൃദയം നിന്റെ ശബ്ദത്തിനായി കാതോര്‍ക്കുന്നുണ്ടായിരുന്നു."
അങ്ങെന്നെ സ്നേഹിക്കാന്‍ ശ്രമിക്കുകയാണോ?
"അറിയില്ല. പക്ഷേ ഇന്നലെ വരെ നിനക്കായി ഞാന്‍ പൂക്കള്‍ കരുതി. ഒടുവിലത്‌ വാടിക്കരിയും വരെ കാത്തിരുന്നു. പിന്നീടെപ്പോഴോ കരിഞ്ഞ ഇതളുകള്‍ കാറ്റില്‍ പറന്നുപോയി. ഞാനോര്‍ക്കുകയായിരുന്നു നിന്റെ യാത്രയെന്തേ ഇത്രയും വൈകുന്നു. പാദസരത്തിന്റെ നേര്‍ത്ത കിലുക്കവും പേറി നീയിവിടെയെത്തുമ്പോള്‍ എന്നെയും കൊണ്ട്‌ മറ്റാരോ പോയിരിക്കുമോയെന്ന ഭീതി തെല്ലൊന്നലോസരപ്പെടുത്തുന്നുണ്ടായിരുന്നു. എന്നെ ഇറുകെ പുണരാനുള്ള ആര്‍ത്തിയാണ്‌ ചിലര്‍ക്ക്‌"
"എനിക്ക്‌ നന്ദിയുണ്ട്‌. ഈ ലോകത്തില്‍ അങ്ങ്‌ മാത്രമായിരിക്കും എന്നെ സ്നേഹിക്കുന്നുണ്ടാവുക. ആരൊക്കെയോ ഭയന്ന്‌ ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വഴിതെറ്റിയെത്തിയതാണിവിടെ. അവരെന്നെ കണ്ടെത്തുമെന്നറിയാം. ഈ ലോകം അത്ര ചെറുതല്ലേ.."
അങ്ങനെയൊരു ചോദ്യം ആഴത്തില്‍ തറച്ചുപോയതുകൊണ്ടാവാം. അവളുടെ മനസിലേക്ക്‌ ഒരു തേങ്ങല്‍ മാത്രം എവിടെ നിന്നോ വന്ന്‌ വീണു.
"നിന്നെ കാത്തുസൂക്ഷിക്കാന്‍ എനിക്കുമാവില്ല. നിസഹായതയെക്കാള്‍ വലിയ വേദന മേറ്റ്ന്തുണ്ടിവിടെ..നിനക്ക്‌ ആരും അവശേഷിക്കുന്നില്ലേ ഈ ലോകത്ത്‌?" നീണ്ട നിശബ്ദതതക്ക്‌ ശേഷം മറ്റൊരു ചോദ്യം അവളെ തേടിയെത്തി.
"അങ്ങാരായാലും ഞാനെന്റെ കഥ പറയാം"
ഈ കുന്നിന്‍ചെരുവിനപ്പുറത്തെ ശവപ്പുരയുടെ കാവല്‍ക്കാരനായിരുന്നു എന്റെ അച്ഛന്‍. തെരുവിന്റെ പതിഞ്ഞ ഈണത്തിനൊത്ത്‌ പാറിനടന്നിരുന്ന നിശാശലഭമായിരുന്നു അമ്മ. ജീവനെ പോലെ സ്നേഹിച്ച ഒരനുജത്തിയുമായുണ്ടായിരുന്നു എനിക്ക്‌. ആഴ്ചയിലൊന്നോ രണ്ടോ തവണ അച്ഛനെയും അമ്മയെയും ഒരുമിച്ച്‌ കണ്ടുമുട്ടിയാലായി.
അച്ഛന്‌ ഞങ്ങളോട്‌ വല്ലാത്ത സ്നേഹമായിരുന്നു. മദ്യം മാറ്റിയെഴുതിയ വരണ്ട മുഖവുമായി എണ്ണപുരണ്ട പലഹാരപൊതിയുമായി അപ്രതീക്ഷിതമായി കടന്നുവരും. കത്തിയാളുന്ന ശവശരീരങ്ങള്‍ക്ക്‌ നടുവില്‍ നിന്നിട്ടാവാം. ദേഹം മുഴുവന്‍ കരിയും പുകയുമായിരുന്നു. മരണത്തിന്റെ മണവും...
അമ്മയെ വല്ലാതെ വെറുത്തുപോയിരുന്നു. കൈ നിറയെ പണവുമായി അര്‍ദ്ധരാത്രിയിലെപ്പോഴെങ്കിലും കടന്നുവരും...ആ പണം ഉപയോഗശൂന്യമായ കടലാസ്‌ കഷ്ണങ്ങള്‍ മാത്രമായിരുന്നു ഞങ്ങള്‍ക്ക്‌. രാത്രിയുടെ മൂന്നാംയാമങ്ങളിലെപ്പോഴോ ആരൊക്കെയോ വന്ന്‌ വീണ്ടും അമ്മയെ കൊണ്ടുപോകും. ഒന്നും പറയാതെ ഞങ്ങളെ ഇറുകെ പുണര്‍ന്ന്‌ അച്ഛന്‍ ഏങ്ങലടിക്കും...
ഞാന്‍ അച്ഛന്റെയടുത്ത്‌ പോയിരുന്ന ഒരു പകലിലാണ്‌ നിത്യയെ കാണാണ്ടാവുന്നത്‌. പിറ്റേന്ന്‌ പകലില്‍ തെരുവിലെ ഓവുചാലില്‍ കീറിപറിഞ്ഞ നിലയില്‍ അവളുടെ ശരീരം കിട്ടി. അവളന്ന്‌ വസയറിയിച്ചിട്ട്‌ പോലുമുണ്ടായിരുന്നില്ല. അമ്മയെയായിരുന്നു സംശയം. പിന്നീട്‌ അവര്‍ വീട്ടില്‍ വരാതെയായി. ഞാനും അച്ഛനും മനസ്‌ നിറയെ ശൂന്യതയും ബാക്കിയായി.
പകല്‍ അച്ഛന്റെയടുത്ത്‌ പോയിരുന്ന്‌ എരിയുന്ന ശവങ്ങള്‍ നോക്കിയിരുന്നു. വിലാപങ്ങളുടെ ശബ്ദഘോഷങ്ങള്‍ക്കിടയിലേക്ക്‌ ഞാനും പതിയെ കയറിപ്പോയി.
അച്ഛനെ കുറിച്ചോര്‍ത്ത്‌ വല്ലാത്ത ആധിയായിരുന്നു.
ഒരിക്കല്‍ എന്റെ തുടയിലൂടെ ഒലിച്ചിറങ്ങിയ ചുവപ്പ്ചാലുകള്‍ കണ്ട്‌ എന്നെയുമെടുത്ത്‌ ആശുപത്രിയിലേക്കോടിയത്‌ ഓര്‍മ്മയുണ്ട്‌. നഴ്സുമാര്‍ ചിരിച്ചുകൊണ്ട്‌ ചോദിച്ചു.
"കുട്ടിക്ക്‌ അമ്മയില്ല ല്ലേ..."
അച്ഛനോടൊത്ത്‌ ചിരിയുടെ നേര്‍ത്ത തലോടലില്ലാത്ത ആ ഭൂമിയില്‍ ഇരുട്ടിന്റെ മറ വീഴുംവരെ കുത്തിയിരിക്കുമ്പോഴാണ്‌ ജീവിതത്തിന്റെ നിരര്‍ത്ഥകത ബോധ്യപ്പെടുക.
ആയിടക്ക്‌ ഞാനൊരാളെ കണ്ടു.
'യശോധരന്‍'.
അനാഥശവവുമേറ്റി കുന്നിന്‍ചെരുവിനപ്പുറത്തേക്ക്‌ നടന്നുപോവും. വിറകുകള്‍ കൂട്ടി ചിതയൊരുക്കി കത്തിക്കും. പിന്നെ മുകളിലേക്ക്‌ നോക്കി പൊട്ടിച്ചിരിക്കും.
അയാള്‍ ദൈവത്തെ പുച്ഛിക്കുകയാണ്‌ അച്ഛന്‍ പറഞ്ഞു.
ചോര്‍ന്നൊലിക്കുന്ന മനോവികാരങ്ങളില്‍ നിന്നും അറപ്പില്‍ നിന്നും മുക്തി നേടിയ ഒരാള്‍...
മരണത്തെ എനിക്ക്‌ പേടിയാണ്‌. കറുത്ത കിനാക്കളെ പോലെ അത്‌ ഭീതിയുടെ തടവറയാണെന്നെനിക്ക്‌ നന്നായറിയാം.
അപ്രതീക്ഷിതമായി എന്നില്‍ നിന്നും അച്ഛനെയും മരണം തട്ടിയെടുത്തു.
ആദ്യമായി ഞാന്‍ ശവപ്പുരയുടെ ഉള്ളില്‍ കയറി. ഒരു വെള്ളതുണി പോലുമില്ലാതെ കിടത്തിയിരിക്കുകയായിരുന്നു ജഢം. ചോര ഛര്‍ദ്ദിച്ചായിരുന്നു മരിച്ചതെന്ന്‌ ആരോ പറയുന്നത്‌ കേട്ടു.
ഞാനൊറ്റക്ക്‌ എങ്ങിനെ അച്ഛന്റെ മൃതദേഹം അടക്കം ചെയ്യുമെന്നോര്‍ത്ത്‌ വ്യാകുലപ്പെട്ടിരിക്കുമ്പോള്‍ അയാള്‍ വന്നു യോശോധരന്‍.
കറുത്തിരുണ്ട പല്ലുകള്‍ കാട്ടി അയാള്‍ ചിരിച്ചു.
എനിക്ക്‌ വല്ലാത്ത ഭീതി തോന്നി.
അച്ഛന്റെ ശവം തോളിലേറ്റി അയാള്‍ നടന്നു. പിന്നെ ഞാനും.
വിറകുകള്‍ കൂട്ടിയിട്ട്‌ അയാള്‍ കത്തിച്ചു. പിന്നീട്‌ എന്ത്‌ ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന എന്റെ മുഖത്തേക്ക്‌ നോക്കി.
പക്ഷേ പതിവായുള്ള ചിരി കണ്ടില്ല. പകരം അല്‍പ്പം കണ്ണുനീര്‍തുള്ളികള്‍ അയാളുടെ മിഴിയില്‍ ഞാന്‍ കണ്ടു. പിന്നീട്‌ രാത്രിയെയും പകലിനെയും ഒരുപോലെ ഭയന്ന്‌ മാനം രക്ഷിക്കാനുള്ള ഓട്ടം. ഒടുവില്‍ അങ്ങെയുടെ മുമ്പില്‍...
പറഞ്ഞുനിര്‍ത്തുമ്പോള്‍ നേര്‍ത്ത താരാട്ടിന്റെ ശബ്ദം അവള്‍ കേട്ടു.

നിവേദിത മിഴികള്‍ തുറന്നു.
മഴ ശമിച്ചിരുന്നു. ശക്തമായ കാറ്റ്‌ എവിടെയോ പോയ്മറഞ്ഞിരുന്നു. സൂര്യന്റെ ചുവപ്പ്‌രശ്മികള്‍ ഭൂമിയെ പുണരുന്നുണ്ടായിരുന്നു.
അവള്‍ എഴുന്നേറ്റ്‌ നടന്നു.
തിരിഞ്ഞുനോക്കുമ്പോള്‍ ഒരിളംകാറ്റ്‌ പോലുമില്ലാതെ മരത്തിന്റെ ശിഖരങ്ങള്‍ ആടിയുലയുന്നത്‌ കണ്ടു.

കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ ശേഷം അവള്‍ വീണ്ടും അവിടെയെത്തി...
കണ്ണുകള്‍ മരത്തെ തിരയുകയായിരുന്നു. പക്ഷേ കണ്ടില്ല. അത്‌ നിന്നിരുന്ന സ്ഥലം കണ്ണില്‍പെട്ടു. ആതാരോ മുറിച്ച്‌ മാറ്റിയിരുന്നു. ഒന്നു തളിര്‍ക്കുവാന്‍ പോലുമാവാതെ വേരുകള്‍ സഹിതം ആരോ പിഴുതെടുത്തിരുന്നു.
അവളുടെ കണ്ണുകള്‍ ആര്‍ദ്രമായി.
ആ മണ്ണില്‍ കുനിഞ്ഞിരുന്നവള്‍ പൊട്ടിക്കരഞ്ഞു...


ചിത്രം കടപ്പാട്‌-ഗൂഗിള്‍

Wednesday, July 9, 2008

മഴ പെയ്‌ത രാത്രിയില്‍


പകലിന്‌ മുന്നില്‍ കറുത്ത മറ വന്നുവീണ ആ നിമിഷത്തെ കുറിച്ചോര്‍ക്കാന്‍ തന്നെ സുരഭിക്ക്‌ ഭീതിയാണ്‌. ഏകാന്തയാത്രകളും സാഹസികതയും ഇഷ്‌ടപ്പെട്ടു നടന്ന യൗവനാരംഭത്തില്‍ തന്നെ ജീവിതത്തിന്‌ മുകളില്‍ വന്നുവീണ കൊഴുത്ത ഇരുട്ട്‌ മായ്‌ച്ച്‌ കളയാനാവാത്തവിധം ദേഹമാസകലം പടരുന്നതായി അവള്‍ക്ക്‌ തോന്നും. വെളുത്ത മാംസത്തില്‍ തുടച്ചുനീക്കാനാവാത്ത വിധം കലര്‍ന്നുപോയ കറുപ്പടയാളങ്ങള്‍, മിഴികളില്‍ ആണ്ടിറങ്ങിപ്പോയ മൗനം, നാസികതുമ്പിലെ നഖപ്പാടുകള്‍, കവിളിണയിലെ ദന്തക്ഷതങ്ങള്‍, ചുണ്ടുകളില്‍ രക്തം കല്ലിച്ച പാടുകള്‍..പത്തോളം പേര്‍ നടന്നിറങ്ങിപ്പോയ ഊടുവഴി പോലെ ഒരു ശരീരം...

രക്തയോട്ടം മടുത്ത ഞരമ്പുകളെ പോലെ ലക്ഷ്യം വെറുത്തുപോവുന്ന സ്‌ത്രൈണതയായി സുരഭി എന്തുവേഗമാണ്‌ കൂപ്പുകുത്തിയത്‌. അവളുടെ ജ്വലിപ്പിക്കുന്ന മിഴികളില്‍ കാലം ദയനീയതയുടെ വയലറ്റ്‌പൂക്കള്‍ വിതറിയതെന്തിനായിരുന്നു..
ഭര്‍ത്താവിന്റെ വിയോഗം തളര്‍ത്താതെ കൂലിവേല ചെയ്‌ത്‌ അവളെ വളര്‍ത്തിയ കുഞ്ഞുലക്ഷ്‌മി ചെയ്‌തപാപമായിരിക്കുമോ അവള്‍ക്കേറ്റു വാങ്ങേണ്ടി വന്നത്‌. പെണ്‍കുട്ടികളുടെ ശരീരം കണ്ണാടി പോലെയാണ്‌. സുതാര്യമായ കാഴ്‌ചക്കപ്പുറവും അതിന്‌ സൗന്ദര്യമുണ്ട്‌. ഒഴുകിയിറങ്ങിപോവുന്ന ഏതെങ്കിലുമൊരു സ്‌പര്‍ശനത്തിന്‌ സ്ഥാനം തെറ്റിയാല്‍ മതി വീണടര്‍ന്ന്‌ ചിതറിപോവുമത്‌. പക്ഷേ സുരഭിക്ക്‌ സംഭവിച്ചത്‌ അങ്ങനെയായിരുന്നില്ല.
നഗരത്തിന്റെ തിരക്കിനൊത്ത്‌ പറിച്ചെറിഞ്ഞതാണ്‌ അവളുടെ ജീവിതം. പത്താംതരം പാസായതിന്‌ ശേഷം തയ്യല്‍പഠിക്കുവാന്‍ പോകുമായിരുന്നു. തുടര്‍പഠനത്തിനിടയിലൂടെ അതില്‍ അഗാധമായ പ്രാവീണ്യം നേടുകയും ചെയ്‌തു.
നാട്ടിമ്പുറത്തെ തയ്യല്‍ക്കാരെല്ലാം കാലാഹരണപ്പെട്ട അറിവുകള്‍ പേറുന്നവരാണല്ലോ..അതിനുമപ്പുറം പുകഴ്‌ത്തലുകളും സര്‍ട്ടിഫിക്കറ്റുകളും അവര്‍ക്കന്യമാണ്‌. ഇതെല്ലാം കൊണ്ടാവാം നാട്ടുകാരില്‍ ചിലര്‍ അവളെ ഫാഷന്‍ ഡിസൈനിംഗിന്‌ പഠിക്കാന്‍ പ്രേരിപ്പിച്ചത്‌.

പഠനത്തില്‍ മിടുക്കിയായിരുന്ന അവളെ എങ്ങനെയെങ്കിലും പഠിപ്പിക്കാന്‍ കുഞ്ഞുലക്ഷ്‌മിയും തയ്യാറായി. കാലത്തിന്റെ ഗതിവിഗതികള്‍ക്കൊപ്പം തങ്ങളുടെ ജീവിതവും മാറിമറിയുകയാണെങ്കില്‍ ആവട്ടെയെന്ന്‌ അവര്‍ ചിന്തിച്ചതില്‍ എങ്ങിനെ തെറ്റുപറയാനാകും.
ഹൈടെക്‌ സിറ്റിയിലെ പ്രശസ്‌തകോളജില്‍ കോഴ്‌സിന്‌ ചേര്‍ന്നപ്പോഴാണ്‌ ജീവിതത്തിന്റെ രണ്ടുഘട്ടങ്ങള്‍ സുരഭി തിരിച്ചറിഞ്ഞത്‌. അടുത്തവീട്ടിലെ സ്വര്‍ണ്ണമാല വാങ്ങി ബന്ധുക്കളുടെയും മറ്റും കല്ല്യണത്തിന്‌ പോകേണ്ടി വരുന്ന ദയനീയതയില്‍ ആദ്യമായി അവള്‍ പരിതപിച്ചു. ഫ്രണ്ട്‌ഷിപ്പ്‌ഡേക്ക്‌ റൂംമേറ്റ്‌ സുരഭിക്ക്‌ കഴുത്തിലിട്ട്‌ കൊടുത്ത സ്വര്‍ണമാലയുടെ തിളക്കം ഈ ലോകത്തില്‍ മറ്റെന്തിനുണ്ടാവുമെന്ന്‌ അവള്‍ ചിന്തിച്ചതിലും കൗതുകമില്ല. ഗ്രീഷ്‌മ പതിയെ റൂംമേറ്റ്‌ എന്നതിലുപരി കൂടപിറപ്പായി തന്നെ കാണാന്‍ സുരഭിക്കായതും ഇത്തരം സമ്മാനങ്ങളിലൂടെയാണ്‌.
മുട്ടോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന മിഡിയും മാറിടങ്ങളുടെ ചാല്‍ കാണുംവിധമുള്ള ടോപ്പും പ്രാക്‌ടിക്കല്‍ ക്ലാസിലിരുന്ന്‌ ചിലര്‍ ആയാസപ്പെട്ട്‌ തയ്‌ച്ചെടുക്കുന്നത്‌ കാണുമ്പോള്‍ സുരഭിക്ക്‌ ചിരി വരും. രമണിയേച്ചിയുടെ തയ്യല്‍ക്കടയില്‍ അര മണിക്കൂര്‍ മതി ഇങ്ങനെയൊന്ന്‌ തയ്‌ക്കാന്‍..ഇതിപ്പോ മൂന്നോ നാലോ ദിവസമായി വെട്ടും മുറിയുമായി ചിലര്‍ തത്രപ്പെട്ടുകൊണ്ടേയിരിക്കുന്നു. മോഡേണ്‍ വേഷത്തിലെത്തുന്ന സോണിയ മിസിന്റെ തിയറിക്ലാസുകള്‍ വല്ലാതെ വിരസമാണ്‌. ചുരിദാര്‍ സൈഡ്‌ ഓപ്പണ്‍ എന്ന്‌ ബോര്‍ഡില്‍ കുറിച്ചിട്ടിട്ട്‌ മൂന്നോ നാലോ ദിവസമായെങ്കിലും പാന്റിന്റെ സ്‌കെച്ചില്‍ തന്നെ തൂങ്ങിനില്‍ക്കുകയണവര്‍.
ക്ലാസ്‌ കഴിഞ്ഞാല്‍ ഏഴരയോടെ തിരിച്ചെത്തുമെന്ന നിബന്ധനയോടെ ഹോസ്റ്റലില്‍ നിന്നും ഗ്രീഷ്‌മയോടൊപ്പം പോകും. പിന്നെ പാര്‍ക്കില്‍ പോയിരിക്കും. ഇപ്പോ വരാമെന്ന്‌ പറഞ്ഞ്‌ ഒറ്റക്കാക്കി ഗ്രീഷ്‌മ സ്‌കൂട്ടറില്‍ കയറി പാഞ്ഞുപോകും. ആളൊഴിഞ്ഞ മരണത്തണലില്‍ പോയിരിക്കും. ഏകാന്തതയോട്‌ അഭിനിവേശമൊന്നുമില്ലെങ്കിലും അതിനൊട്‌ വെറുപ്പൊന്നുമുണ്ടായിരുന്നില്ല അവള്‍ക്ക്‌.
പകലിന്‌ മുകളില്‍ ഇരുട്ടിന്റെ മറ വന്നു വീഴുമ്പോള്‍ പ്രധാന കവാടത്തിനരുകില്‍ നിന്നും ഗ്രീഷ്‌മയുടെ ഹോണടി കേള്‍ക്കും.
`ഇതെന്ത്‌ പറ്റീ'..അഴിഞ്ഞുലഞ്ഞ മുടിയും ചുണ്ടിലെ മുറിപ്പാടും കണ്ട്‌ ഒരിക്കല്‍ തിരക്കി.
`ബഞ്ചമിന്റെ കുസൃതികളാ'...നേര്‍ത്ത ചിരിയോടെ അവള്‍ പറഞ്ഞു.
`ഗ്രീഷ്‌മാ..സൂക്ഷിക്കണം ട്ടോ'..ദയനീയമായ എന്റെ ഉപദേശം കേട്ടപ്പോള്‍ അവള്‍ ചിരിച്ചു.
പിന്നെ ഉറച്ച ആത്മവിശ്വാസത്തോടെ പറഞ്ഞു.
``ഇല്ലെടാ നീ വിഷമിക്കണ്ട..ബെഞ്ചമിന്‍ എന്നെ ചതിക്കില്ല ഒരിക്കലും...
അല്ലെങ്കിലും ആരും തൊടാത്ത ഒരു പെണ്ണിനെ ഇക്കാലത്ത്‌ ആരെങ്കിലും മോഹിക്കുമോ സുരഭീ..ഹൈടെക്‌ നഗരത്തില്‍ കന്യാകാത്വം തേടിയലയുന്നവനാണ്‌ വിഡ്ഡി.'' വിഷയത്തിനധീതമായി ഗ്രീഷ്‌മ പറഞ്ഞതെന്തിനാണെന്ന്‌ അവള്‍ക്ക്‌ മനസിലായില്ല.
റൂമിലെത്തിയ പാടെ ഗ്രീഷ്‌മ കളിക്കാന്‍ കയറി.
ഒരു പഴയ മാസികയിലെ കഥയില്‍ മിഴിയൂന്നിയിരിക്കുമ്പോഴാണ്‌ മൊബൈല്‍ ശബ്‌ദിച്ചത്‌.
അമ്മ വിളിക്കുകയാവുമെന്നോര്‍ത്ത്‌ മൊബൈലെടുക്കാനായി ബാഗ്‌ തുറന്നപ്പോള്‍ തീയില്‍ തൊട്ടപോലെ അവള്‍ കൈകള്‍ പിന്‍വലിച്ചു.
ഗര്‍ഭനിരോധന ഉറകള്‍. അടുക്കിവെച്ച കുറെ നോട്ടുകെട്ടുകള്‍...
സുരഭിയുടെ മിഴികള്‍ ഈറനായി. അവളുടെ കൈകള്‍ കഴുത്തില്‍ കിടന്ന മാലയിലേക്കിഴഞ്ഞു നീങ്ങി. അത്‌ പൊട്ടിച്ചെടുത്ത്‌ മുറിയുടെ മൂലയിലേക്ക വലിച്ചെറിഞ്ഞു.
ഒരു കനത്ത ഇരുട്ടി മേല്‍ മുഴുവന്‍ വന്ന്‌ മൂടുന്നതായി അവള്‍ക്ക്‌ തോന്നി.

ഗ്രീഷ്‌മയുമായി വല്ലാത്തൊരകലം വന്നത്‌ അവള്‍ പോലുമറിയാതെയാണ്‌. പതിവ്‌ സായന്തനസവാരികളില്‍ എന്തെന്നില്ലാത്ത നിശബ്‌ദത തളം കെട്ടി നിന്നു.
പാര്‍ക്കിലൊറ്റക്കിരിക്കുമ്പോള്‍ അനാവശ്യമായ ഓര്‍മ്മകളുടെ പ്രളയത്തില്‍ ഒലിച്ചുപോവുന്നതായി സുരഭിക്ക്‌ തോന്നി. മുന്നിലെ ഇരുട്ടില്‍ ഗ്രീഷ്‌മയുടെ മനോഹരമായ മുഖം വികൃതരൂപം പ്രാപിച്ചുനില്‍ക്കുന്നത്‌ പോലെ അവള്‍ക്ക്‌ തോന്നി.
എല്ലാമറിഞ്ഞിട്ടും അവളോട്‌ അല്‍പം പോലും വെറുപ്പ്‌ തോന്നിയിരുന്നില്ല. ഒരിക്കല്‍ പോലും ചീത്തരീതിയില്‍ അവളൊന്നും പറഞ്ഞിട്ടില്ല. സത്യത്തില്‍ ഒരു കൂടപിറപ്പിന്റെ സ്‌നേഹത്തിന്റെ ഊഷ്‌മളത തിരിച്ചറിഞ്ഞത്‌ അവളിലൂടെയാണ്‌. ഒരുമിച്ച്‌ താമസം തുടങ്ങിയതില്‍ പിന്നെ അവളെന്ത്‌ വാങ്ങിയാലും ഒന്ന്‌ തനിക്കും വാങ്ങുമായിരുന്നു. ഏതോ വലിയവീട്ടിലെ കുട്ടിയാണെന്നായിരുന്നു ധാരണ. വീട്ടുകാരെ കുറിച്ച്‌ കാര്യമായൊന്നും അവള്‍ പറഞ്ഞിരുന്നില്ല..
ദിവസങ്ങളുടെ കുതിച്ചുപായലില്‍ സായന്തനയാത്ര മാത്രം ഒഴിവാക്കാനായില്ല..
പകല്‍ ചാഞ്ഞുതുടങ്ങുമ്പോള്‍ പാര്‍ക്ക്‌ ഗേറ്റില്‍ നിന്നും സ്‌കൂട്ടറിന്റെ ഹോണടി കേള്‍ക്കും. പിന്നെ ഹോസ്റ്റലിലെ കൊഴുത്ത നിശബ്‌ദതയിലേക്ക്‌...
ഒരു രാത്രിയില്‍ അപ്രതീക്ഷിതമായി ഗ്രീഷ്‌മയുടെ ചോദ്യം കാതില്‍വന്നലച്ചു.
``സുരഭീ..എന്തു പറ്റി നിനക്ക്‌..''ഈയിടെയായി വല്ലാത്ത മൂകത.
`ഒന്നുമില്ല'..ആ ഉത്തരം അവളെ തൃപ്‌തയാക്കിയില്ലെന്ന്‌ തോന്നി.
``എന്തു പറ്റി നിനക്ക്‌..ഒരു മുറിയിലിങ്ങനെ കനത്ത നിശബ്‌ദതക്ക്‌ കീഴെ..എനിക്ക്‌ വയ്യടാ..
എന്നെക്കാള്‍ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നതാണ്‌ സത്യം. രണ്ടാഴ്‌ചയായി നമുക്ക്‌ മുന്നില്‍ ഈ അകല്‍ച്ച വന്നിട്ട്‌...''
``ഗ്രീഷ്‌മാ..എനിക്കിപ്പോ നിന്നെ പേടിയാണ്‌. ഓരോ ദിവസം കഴിയുംതോറും നിന്നോടുള്ള ഇഷ്‌ടം കുറഞ്ഞുവരുന്ന പോലെ.'' സുരഭിയുടെ വിറയാര്‍ന്ന വാക്കുകള്‍ കേട്ട്‌ ഗ്രീഷ്‌മയുടെ മിഴികള്‍ ഈറനായി.
പിന്നെ തീഷ്‌ണമായ മുഖത്തോടെ അവള്‍ ചോദിച്ചു.
``ഞാനൊരു കോള്‍ഗേളാണെന്ന്‌ തിരിച്ചറിഞ്ഞത്‌ കൊണ്ടാവും ല്ലേ?''
അപ്രതീക്ഷിതമായ അവളുടെ ചോദ്യം കേട്ട്‌ സുരഭി നടുങ്ങിപ്പോയി. എല്ലാം അവളെങ്ങനെ തിരിച്ചറിഞ്ഞുവെന്നോര്‍ത്തപ്പോള്‍ അത്ഭുതം തോന്നി.
`അറിയില്ല'..ഒരു നീണ്ട നിശബ്‌ദതക്ക്‌ ശേഷം സുരഭി പറഞ്ഞു.
``സുരഭിക്കെന്നെ കുറിച്ചൊന്നുമറിയില്ല. കൂടപിറപ്പിനാല്‍ തന്നെ ചതിക്കപ്പെട്ടവളാണ്‌ ഞാന്‍..ഒരിക്കല്‍ എല്ലാം നഷ്‌ടപ്പെട്ടൊരാള്‍ പിന്നെന്തിനീ പരിശുദ്ധി കാത്തുവെക്കണം. ദാരിദ്ര്യത്തിന്റെ ഇടനാഴിയില്‍ നിന്ന്‌ പണത്തിന്റെ സുഖലോലുപതയിലേക്കുള്ള എന്റെ യാത്ര അതിവേഗത്തിലുള്ളതായിരുന്നു. നിനക്കറിയുമോ..ഈ നഗരത്തിന്റെ എന്റെ കിടക്ക പങ്കിടുന്നവരിലേറെയും എന്റെ അച്ഛനെക്കാള്‍ പ്രായമുള്ളവരാണ്‌...''
ഗ്രീഷ്‌മയുടെ കഥ..യാതൊരു നശിച്ച പെണ്ണിനും പറയുവാനുള്ളതാണെന്ന്‌ സുരഭിക്ക്‌ തോന്നി.
ഒന്നും പറയാതെ തിരിഞ്ഞുകിടക്കുമ്പോള്‍ ഗ്രീഷ്‌മയുടെ നേര്‍ത്ത കരച്ചില്‍ അവള്‍ക്ക്‌ കേള്‍ക്കാമായിരുന്നു.

ഈ സംഭവത്തിന്‌ ശേഷം മനസ്‌ വല്ലാതെ മൂകമാകുന്നത്‌ സുരഭിയറിഞ്ഞു.
ഒരാഴ്‌ച വീട്ടില്‍ പോയി നിന്നാല്‍ എല്ലാം ശരിയാകുമെന്ന വിശ്വാസത്തോടെ അവള്‍ പോകാനൊരുങ്ങി..
രാത്രി വണ്ടിയില്‍ കയറിയാല്‍ പുലരുമ്പോഴേക്കും നാട്‌ പിടിക്കാം..
ക്ലാസ്‌ കഴിഞ്ഞ്‌ ബാഗുമെടുത്തിറങ്ങുമ്പോഴേക്കും ഗ്രീഷ്‌മ സ്‌കൂട്ടറുമായെത്തിയിരുന്നു.
`ഞാന്‍ കൊണ്ടുവിടാം'..നിസഹായയായ അവളുടെ മുഖം കണ്ടപ്പോള്‍ സങ്കടം തോന്നി.
എട്ട്‌ മണിക്കാണ്‌ ട്രെയിന്‍..
സുരഭിയുടെ ശബ്‌ദം കേട്ട്‌ അവള്‍ വാച്ചില്‍ നോക്കി പറഞ്ഞു.
``ആറു മണിയെ ആയുള്ളു..വാ..എന്തായാലും പോകാം..''
പാര്‍ക്കിന്‌ സമീപമെത്തിയപ്പോള്‍ അവളുടെ മൊബൈല്‍ ശബ്‌ദിച്ചു.
സ്‌കൂട്ടര്‍ റോഡരുകില്‍ നിര്‍ത്തി ഗ്രീഷ്‌മ ഫോണ്‍ ചെവിയോട്‌ ചേര്‍ത്തു.
``സുരഭീ..നിയിവിടെയിരിക്ക്‌ അര മണിക്കൂര്‍..ഞാനിപ്പോ വരാം.''
പാര്‍ക്കിലേക്ക്‌ നടക്കുന്നതിനിടെ അവള്‍ വിളിച്ചുപറയുന്നത്‌ കേട്ടു.
``ടിക്കറ്റ്‌ ഞാനെടുത്ത്‌ വരാം...''
വേണ്ടായെന്ന്‌ പറയണമെന്നുണ്ടായിരുന്നെങ്കിലും അവളുടെ വണ്ടി അകന്നുപോയിരുന്നു..
പാര്‍ക്കിലിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി മഴ പെയ്‌തു.
കനത്ത മഴയില്‍ അല്‍പമകലെ കണ്ട ഗോപുരത്തിനടുത്തേക്ക്‌ അവള്‍ നടന്നു.
ഒരിക്കലുമില്ലാത്ത വിധം കാറ്റടിക്കുന്നുണ്ടായിരുന്നു..
ഗോപുര കവാടത്തിനരുകിലെ സിമന്റെ തിണ്ണയില്‍ അവള്‍ ബാഗെടുത്ത്‌ മടിയില്‍ വെച്ച ശേഷം അതില്‍ കൈചുറ്റിയിരുന്നു.
മഴ വന്യമായി അലറിപെയ്‌തുകൊണ്ടിരുന്നു..
ഗ്രീഷ്‌മയൊന്ന്‌ വേഗം വന്നിരുന്നെങ്കിലെന്ന്‌ അവള്‍ അറിയാതെ ആഗ്രഹിച്ചു.
ഇരുട്ട്‌ വ്യാപിക്കുന്നത്‌ കണ്ട്‌ സുരഭിക്ക്‌ വല്ലാത്ത ഭയം തോന്നി.
ചുറ്റിനും കുറെ നിഴലുകള്‍ വലയം ചെയ്‌തത്‌ സുരഭി അപ്പോഴുമറിഞ്ഞില്ല.

സുരഭി കണ്ണുതുറന്ന്‌ നോക്കുമ്പോള്‍ നേരം വെളുത്ത്‌ തുടങ്ങിയിരുന്നു..
ശരീരത്തില്‍ ഒരു തുണ്ടുവസ്‌ത്രമില്ലെന്നവള്‍ അറിഞ്ഞു. ചാടിയെഴുന്നേറ്റ്‌ ബാഗ്‌ തുറന്ന്‌ മറ്റൊരു വസ്‌ത്രമെടുത്തണിയുമ്പോള്‍ ദേഹം മുഴുവന്‍ അസഹ്യമായ വേദന പടരുന്നുണ്ടായിരുന്നു.
വളരെ പ്രയാസപ്പെട്ട്‌ റോഡിലെത്തി ഓട്ടോയ്‌ക്ക്‌ കൈ കാണിച്ച്‌ കയറിയിരിക്കുമ്പോള്‍ അവള്‍ വല്ലാതെ തളര്‍ന്നിരുന്നു.
ഹോസ്റ്റലിന്റെ പേര്‌ പറഞ്ഞ്‌ സീറ്റിലേക്ക്‌ ചാഞ്ഞിരിക്കുമ്പോള്‍ കുടയെടുക്കാന്‍ മറന്ന സായന്തനത്തെയും മഴയെയും ഗ്രീഷ്‌മയെയും അവള്‍ ശപിക്കുന്നുണ്ടായിരുന്നു.
ഓട്ടോ ബീച്ച്‌ റോഡിലേക്ക്‌ തിരിഞ്ഞപ്പോള്‍ ഒരാള്‍ക്കൂട്ടം കണ്ടു..
ഡ്രൈവര്‍ വണ്ടി അരുകിലൊതുക്കി അങ്ങോട്ടേക്ക്‌ പോകുന്നത്‌ അവള്‍ അവ്യക്തമായി കണ്ടു.
കൊലപാതകമാ..ആരോ പറയുന്നത്‌ കേട്ടു,
സുരഭി ആയാസപ്പെട്ട്‌ പുറത്തിറങ്ങി ആള്‍ക്കൂട്ടത്തിനിടയിലൂടെ നൂണ്ടുകയറി..
മണല്‍തിട്ടയില്‍ അര്‍ദ്ധനഗ്നയായ ഒരു പെണ്‍കുട്ടി കമഴ്‌ന്നുകിടക്കുന്നുണ്ടായിരുന്നു..
അരുകിലേക്കടുക്കും തോറും സുരഭിയുടെ മനസ്‌ പ്രഷുബ്‌ധമായി കൊണ്ടിരുന്നു.
`ഗ്രീഷ്‌മാ...'
വിറയാര്‍ന്ന ചുണ്ടുകള്‍ കൊണ്ട്‌ അത്രയും പറഞ്ഞവള്‍ ബോധമറ്റുവീണു.

**************************************
സുരഭിയേയും കൂട്ടി മാനസികാശുപത്രിയില്‍ നിന്നും പുറം വെളിച്ചത്തിലേക്ക്‌ നടക്കുമ്പോള്‍ കുഞ്ഞുലക്ഷ്‌മിയുടെ മനസില്‍ സ്വപ്‌നങ്ങള്‍ പല്ലിളിച്ച്‌ കാട്ടുന്നുണ്ടായിരുന്നു.
മരുന്നുകളുടെ ലോകത്തേക്ക്‌ ഓര്‍മ്മകള്‍ തിരിച്ചുപിടിക്കാന്‍ സുരഭി കയറിപോയിട്ട്‌ നാളുകളേറെയായി.
മകള്‍ പഠിച്ച്‌ വലുതാവുന്നതും നോക്കിയിരുന്ന അമ്മയുടെ നീറ്റല്‍ ഇനി ആരറിയാന്‍..
വാതിലിലെ പതിവ്‌ താളം അന്ന്‌ രാത്രിയും കുഞ്ഞുലക്ഷ്‌മി കേട്ടു..
സുരഭിയുടെ മുറിയുടെ വാതില്‍ ചാരിയ ശേഷം ആദ്യമായി അവര്‍ ആരെയോ സ്വീകരിക്കാനൊരുങ്ങി..